വനമാല/എന്റെ സ്നേഹിതന്റെ ദേഹവിയോഗം

വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
എന്റെ സ്നേഹിതന്റെ ദേഹവിയോഗം

വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


ശിവ! ശിവ! മറവിങ്കൽനിന്നുടൻ
ചെവികളിൽ വന്നു ശരങ്ങളേല്ക്കയോ
അവനിയടിതകർന്നുപോകവേ-
യവഗതമായ് രവങ്ങൾ കേൾക്കയോ!

അഖിലവിലയകാലമായിതെ-
ന്നകമലിവോ ചതിവോ കലർന്നുടൻ
പ്രകൃതദയമദ്യശ്യനേകനെ-
ന്നകെലയണഞ്ഞു വിളിച്ചു ചൊല്കയോ!

പരുഷരവമഹോ നികർന്നിടും
ഗരളസമം ഭമേകിടുന്നുതേ!
പരിസരമതിലന്തകൻ വിടും
പരിജനമാർത്തുവിളിച്ചിടുന്നിതോ.

ഒരുവകയുമിടഞ്ഞു ദൃഷ്ടിയിൽ
തിരിയുവതില്ല തുറന്നിരിക്കിലും
ഇരുളിലുലകവും മറഞ്ഞിടു-
ന്നുരുതരമർക്കനുയർന്നുനിൽക്കിലും.

അരുളുക മനമേ!യിതെന്തു നീ-
യെരികനലായകമാകെ വേകുവാൻ
പറക ജഗതി! നീയുമെന്തയേ
പരിചിലചേതനഭാണ്ഡമാകുവാൻ.

ഉരുതരഭയമാർത്തി ശോകവും
ത്വരിതമെഴുന്നു മറന്നു ധൈര്യവും
ഒരുനൊടിയതിനുള്ളിലെന്തുവാൻ
പരവശനാവതു പൈതൽ‌പോലെ ഞാൻ

നിയതമൊരു മഹാവിപത്തു ദുർ-
ന്നിയതി വലിച്ചു തലയ്ക്കിടുന്നു മേ
സ്വയമതു തടയാവതല്ലെഴും
ഭയമരുളുന്നതവാര്യമെന്നുമേ.

ഒരുവനരികിൽ വന്നുനിന്നു തെ-
ല്ലൊരുമൊഴിയോതി നടന്നിടുന്നിതാ
പെരുവഴിനടുവിൽക്കടിച്ചൂടൻ
പരിചൊടു പോം ഫണിയെന്നപോലവേ.

കളയുകയഥവാ കഥിച്ചതാം
കളവു വ്യഥാ കരളേ തപിക്കൊലാ
പൊളികൾ പറയുമാത്തസാഹസം
ജളജനമാർത്തിപരീക്ഷചെയ്യുവാൻ.

അരിയമധുര’മച്യുതാ’ർത്തിഹ്യ-
ദ്വരനുടെ നാമമുരച്ചു നിർദ്ദയൻ,
ഒരുപദമതിനോടു ചേർത്തുതേ
നറുമധുതന്നൊടു നഞ്ചുപോലവൻ

അരുതതിനെ നിനയ്ക്കുവാൻ തരം
തരികയുമില്ല സുഹൃത്വമെങ്കിലും
നരരുടെ ചലമായ ജീവിതം
കരുതികിലെങ്ങനെ ധീരനാവൂ ഞാൻ!

കരിവരകൾ വരച്ചു കഷ്ട!മെ-
ന്നരികിലിതായെറിയുന്നു ലേഖനം
വിരവിലതു വിടർത്തുമാറു കൈ-
വിരലു തളർന്നു വശംകെടുന്നു ഞാൻ

ശിവ! ശിവ! ശിവ! ചാരു ചര്യനെ-
ന്നരിയസുഹൃത്തമ’നച്യുതാ’ഭിധൻ
ഉരുരുജയെയുമൂഴിതന്നെയും
പരമഥവാ മതി-ശാന്തി! ദൈവമേ!

കരയുവതിനുമില്ല കെല്പു മേ
കരളെഴുമാധിയിലന്ധമാകയാൽ
ചൊരിയുവതിനുമില്ല കണ്ണുനീർ
സിരകൾ തപിച്ചു വരണ്ടുപോകയാൽ.

മനമുഴറിയെരിഞ്ഞുതാണു; മെയ്
തനിയെ കുഴഞ്ഞു തടഞ്ഞു വീർപ്പതും;
അനുപദമണകല്ലി മിത്രമോ-
ടനുമൃതി? ജീവ! യഥാർത്ഥബന്ധു നീ!

വെറുതെയതതുമില്ലയിന്നിതാ
ചെറുതുവികാരവുമെന്നിയേ മനം
ഉറുതിതടവിയെങ്ങു സൗഹൃദം
പൊറുതിയിതെങ്ങു കഠോരനാണു ഞാൻ

ഇടരൊടിരുളിൽനിന്നു ചിന്തയാർ-
ന്നുടനിത ചേതന പൊങ്ങിടുന്നു മേ
കടലിനടിയിൽ മുങ്ങി മോഹമാ-
ർന്നിടയിലുയർന്നെഴുമാർത്തനെന്നപോൽ.

മൊഴികൾ പരവശങ്ങളായ് തട-
ഞ്ഞുഴലുകയായിവനുമപോലെയും
അഴലു ധൃതിതടംകവിഞ്ഞിടു-
ന്നഴിമുറിയാതെഴുമാറുപോലെയും.

നിറയുമിടരിൽനിന്നു നീങ്ങുവാ-
നറിവിൽ നിവാരണമൊന്നുമെന്നിയേ
മുറയുമൊരഭിമാനവും വിനാ
മുറയിടുവാൻ മുതിരുന്നുതേ മനം!
              (അപൂർണ്ണം)
                                              -ആഗസ്റ്റ് 1904