വനമാല/സ്വാമിതിരുനാൾ വഞ്ചിപ്പാട്ട്

വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


വരുവിൻ സഹോദരരെ! വരുവിനിന്നു നാമെല്ലാം
ഒരുകൊല്ലം കാത്ത സ്വാമിതിരുനാളല്ലൊ!

പരം നമ്മെയുയർത്തുവാൻ പരമപുരുഷൻ സ്വാമി
തിരുവവതാരംചെയ്ത സുദിനമല്ലൊ!

കാർമുകിലിൻ കാലമിതാ കഴിഞ്ഞംബരം തെളിഞ്ഞു
താർമകൾതൻ നൃത്തമായി ധരയിലെങ്ങും

തൂമയോടു വിളങ്ങുന്നു തരുക്കൾ തൃണങ്ങൾപോലും
കോമളദലങ്ങളാർന്നും കുസുമമാർന്നും

പറക്കുന്നു പൂമ്പാറ്റകൾ പരമാനന്ദമായെങ്ങും
നിറയ്ക്കുന്നിളംകാറ്റു പൂമ്പരിമളങ്ങൾ

കഴിഞ്ഞു കൊയിത്തു വയലൊഴിഞ്ഞു ധാന്യങ്ങൾ തിങ്ങി
വഴിഞ്ഞു ഗൃഹങ്ങൾ വെറും സുഭിക്ഷമായി

പെരുത്ത ഘോഷമെന്നാരും പറയാതറിയാം രാഗം
പർത്തുന്നൂഞ്ഞാലിലാടി പികവാണിമാർ

തരത്തിലോണക്കോടികൾ ധരിച്ചു കളിയുമായി
ദരിദ്രരും ധനികരും ദളിതഖേദം

തിരുവോണ,മവിട്ടവും തരസാ കഴിഞ്ഞുവല്ലോ
സരസമിന്നു സ്വാമിതൻ തിരുനാളല്ലൊ

വരുമാറില്ലഹോ! കാൺക! വിഗതോത്സവമാം നാളി-
ലൊരുകാലത്തും സ്വാമിതൻ തിരുനക്ഷത്രം

ശരി; ജനക്ഷേമാർത്ഥമായ് ധരയിലവതരിക്കും
പുരുഷന്റെ പുണ്യദിനമിതുപോൽ വേണം

സമസ്തസദ്ഗുണങ്ങൾക്കും സമഗ്രനിലയൻ ധീരാ-
നമർത്ത്യഗുരുസമാനനതിതേജസ്വി

നമുക്കഭ്യുദയം നല്കും ഗുരുവായ് ദൈവമയച്ച
നമസ്കരണീയൻ സ്വാമി ജയിച്ചീടുന്നു

മതബോധവും വിദ്യയും പരത്തുന്നൂ നമ്മൾക്കഭി-
മതമാമാചാരം സ്വാമിയരുളീടുന്നൂ

സതതം നമ്മുടെ ഭാവിഗതമാം ഗുണത്തെയോർത്തു
വിതത്യോദ്യമനായ് സ്വാമി വസിച്ചീടുന്നു

പാരം നിഗമങ്ങളുടെ പാരഗത്വംകൊണ്ടും നിത്യ-
ചാരുചര്യകൊണ്ടും ശുദ്ധതപസ്സുകൊണ്ടും

കേരളത്തിലെന്നുമല്ല പുറത്തും പവിത്രമായ
പേരെടുത്തിന്നിതുപോലെ പുരുഷനുണ്ടോ?

അരിയബാല്യം‌മുതൽക്കെ പരമഭാഗവതനായ്
ചിരതരം മുൻപാർജ്ജിച്ച പുരുപുണ്യത്താൽ

ചരിതക്രിയായോഗങ്ങൾ ചതുരശ്രധീമൻ സ്വാമി
പരിചിൽക്കടന്നു ജ്ഞാനിപദവി നേടി

പരമഹംസനീവണ്ണം മരുവുന്നു ലൗകികൻപോൽ
പരമഭാഗ്യമിതന്നേ പറയേണ്ടൂ നാം

സ്തുതിയും പഴിയും,മുപകൃതിയും ദ്രോഹവും സ്വർണ്ണ-
തതിയും ലോഷ്ടവും സ്വാമിക്കൊരുപോലെതാൻ

മതിയിലെന്നാലും ലോകഗതിയോർത്തു സ്വാമി കാട്ടു-
മതിശയനയം കണ്ടാൽ മതിയാകുമോ.

പരമാത്മവിദ്യയുടെ പരമാവധി കണ്ടോരീ-
ധരണിയിൽ സ്വാമിയെപ്പോലൊരുവരില്ല.

പരിഹിതബുദ്ധിയെന്ന്! പരകാര്യം സ്വാമിക്കില്ല
തിരകിലും സ്വാർത്ഥമില്ല തരിമ്പുപോലും

ഒരുപോലെ തന്നെയുമൊരുറുമ്പെയും കനിഞ്ഞുള്ളിൽ
കരുതുന്നു സ്വാമി ജന്തുകരുണാനിധി

സാരമോർക്കിലഹിംസരിൽ സുഗതനോ, ബ്രഹ്മചര്യ-
പാരഗരാം യതികളിൽ ശുകബ്രഹ്മനോ

നാരായണഗുരുസ്വാമി വ്രതനിഷ്ഠരിൽ പുരാണ-
നാരായണമുനിതാനോ? ഞാനറിഞ്ഞില്ല.

സമസ്തസത്വികഗുണനിവണ്ണം വാഴുന്നിതസ്മൽ-
സമക്ഷം നമ്മുടെ സ്വാമി! സുകൃതീമണി!

നമിക്കുവിൻ സഹജരേ, നിയതമീ ഗുരുപാദം
നമുക്കിതില്പരം ദൈവം നിനയ്ക്കിലുണ്ടോ?

ഗുരുവര്യനിതുപോലെ ലഭിക്കുമോ? കുലത്തിന്നു
ഗുരുഭക്തിയില്ലാതാർക്കും കുശലമാമോ?

“ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു: ഗുരുദേവൻ മഹേശ്വരൻ
ഗുരുസ്സാക്ഷാൽ പരബ്രഹ്മം” ശ്രുതിസമ്മതം

അൻപൊത്തഖിലേശകൃപാസമ്പത്തുകൊണ്ടിന്നു സ്വാമി-
ക്കൻപത്തിനാലായി തിരുവയസ്സീവിധം

ഇമ്പത്തോടവിടന്നിന്നുമമ്പത്തുനാലാണ്ടു ഭാഗ്യ-
ക്കൊമ്പത്തു നാം കരേറുമാറിരുന്നീടട്ടെ.

നയിക്ക നലമിയന്ന ദിവസങ്ങൾ സുഖം സ്വാമി
ദയയ്ക്കധീനനായ് വാഴ്ക നമുക്കീശ്വരൻ!

ജയിക്ക! ജയിക്ക! സ്വാമി! ജയിക്ക നമ്മുടെ ഭാഗ്യ-
ജയക്കൊടിയായ സ്വാമി ജയിക്ക നിത്യം!
                                                                  - ജൂലൈ 1910

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ