വൃത്തമഞ്ജരി
രചന:എ.ആർ. രാജരാജവർമ്മ
പരിഭാഷാപ്രകരണം

വൃത്തമഞ്ജരി
അദ്ധ്യായങ്ങൾ

അവതാരിക

ഒന്നാം പതിപ്പിന്റെ മുഖവുര

വിഷയാനുക്രമണി



പദ്യമെന്നും ഗദ്യമെന്നും ഹൃദ്യമാം മട്ടു രണ്ടിലേ
വാഗ്ദേവതയുദിച്ചിടൂ വിദ്വദാനനപങ്കജേ
മാത്ര, വർണം, വിഭാഗങ്ങളിത്യാദിയ്ക്കു നിബന്ധന
ചേർത്തുതീർത്തിടുകിൽ പദ്യം, ഗദ്യം കേവലവാക്യമാം.

ഗദ്യമെന്നും പദ്യമെന്നും വാക്യത്തിന്റെ ഗതി രണ്ടുവിധം. ഇത്ര അക്ഷരം കൂടുന്നത്‌ ഒരുപാദം, പാദത്തിൽ ഇന്ന ഇന്നതു ലഘു, ഇന്ന ഇന്നതു ഗുരു, ഇന്നിടത്തു യതി ഇത്യാദി വ്യവസ്ഥകൾ കൽപിച്ചു കെട്ടിയുണ്ടാക്കുന്ന വാക്യം പദ്യം; ഈവക നിബന്ധനയൊന്നും കൂടാതെ എഴുതുന്ന വാക്യം ഗദ്യം. (ഗദ്യത്തിനു ആന്തരമായ താളഗതികളുണ്ട്‌. ചിട്ടകൾക്കു വിധേയമല്ല.) സാധാരണ ലോകവ്യവഹാരത്തിൽ നാം ഗദ്യമുപയോഗിക്കുന്നു; സരസങ്ങളായ അർത്ഥങ്ങളെ കവികൾ വൃത്തശാസ്ത്രവിധിപ്രകാരം പദ്യങ്ങളാക്കി ചമയ്ക്കുന്നു. (നൈസർഗിക താളബോധമാണടിസ്ഥാനം.) എന്നാൽ കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ വൃത്തശാസ്ര്തനിബന്ധനയ്ക്കു ചേർന്ന്‌ എഴുതുന്ന വാക്യമെല്ലാം കാവ്യമാകുമെന്നോ പറഞ്ഞുകൂടാത്തതാകുന്നു. പദ്യലക്ഷണം വൃത്തശാസ്ര്തത്തേയും, കാവ്യലക്ഷണം സാഹിത്യശാസ്ത്രത്തേയും ആശ്രയിച്ചാണ്‌ നിൽക്കുന്നത്‌. കാലദീപം മുതലായ ഗ്രന്ഥങ്ങൾ പദ്യരൂപത്തിൽ എഴുതപ്പെട്ടവയാണെങ്കിലും കാവ്യമല്ല; ആഖ്യായികകളും മറ്റും ഗദ്യമയങ്ങളാണെങ്കിലും കാവ്യമാകുന്നു. കാവ്യമല്ലാത്ത പദ്യത്തിന്‌ സംസ്കൃതത്തിൽ 'കാരികാ' എന്നു പേർ പറയുന്നു.


പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊൽവതു
ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ളക്ലിപ്തിയാം

പദ്യങ്ങളുടെ കെട്ടുപാടുതന്നെ വൃത്തമെന്നുപറയുന്നത്‌. ഒരു പദ്യത്തിന്റെ ഒരു പാദത്തിൽ ഇത്ര അക്ഷരം വേണമെന്നുള്ള നിബന്ധനയാണ്‌ ഛന്ദസ്സ്‌.

ഇനി വൃത്തശാസ്ര്തത്തിലുള്ള സാങ്കേതിക ശബ്ദങ്ങൾക്കു ലക്ഷണം പറയുന്നു. ഒരു പാദത്തിൽ മുറയ്ക്ക്‌ ഒന്നുമുതൽ ഇരുപത്തിയാറു വരെ അക്ഷരങ്ങളിരിക്കാം. അതിനാൽ 26 ഛന്ദസ്സുകളുണ്ട്‌. ഒരേ ഛന്ദസ്സിൽ ഗുരു ലഘു വ്യത്യാസഭേദത്താൽ അനേകം വൃത്തങ്ങൾ ഉണ്ടാകും. അവയെ എല്ലാം ഉപയോഗിക്കാറില്ല. ഭംഗിയുള്ള ഏതാനും എണ്ണങ്ങളെ മാത്രമേ കവികൾ പ്രയോഗിക്കാറുള്ളു. അവയ്ക്കേ പേരും ലക്ഷണവും ചെയ്‌തതുള്ളു. ഛന്ദസ്സുകളുടെ പേരുകളെ മുറയ്ക്കു പരിഗണിക്കുന്നു.



ഉക്‌തയത്യുക്‌തയും മദ്ധ്യാ പ്രതിഷ്ഠാസുപ്രതിഷ്ഠകൾ
ഗായത്ര്യുഷ്ണിഗനുഷ്ടുപ്പും ബൃഹതീപങ്‌ക്തി (പത്തിന്‌)
ത്രിഷ്ടുബ്ജഗത്യതിയൊടും ശക്വര്യാഖ്യാതിശക്വരീ
അഷ്ടിയത്യഷ്ടിധൃതിയും തഥാƒതിധൃതിയും കൃതി
പ്രകൃത്യാകൃതിയവ്വണ്ണം വിസമഭ്യുദ്യുതങ്ങളും[1]
ആറോടിരുപതീവണ്ണം ഛന്ദസ്സിഹ മുറയ്ക്കുകേൾ.


ഒരുപാദത്തിൽ ആകെ അക്ഷരം:

  1. ഉക്‌തയ്ക്ക്‌
  2. അത്യുക്‌തയ്ക്ക്‌
  3. മധ്യയ്ക്ക്‌
  4. പ്രതിഷ്ഠയ്ക്ക്‌
  5. സുപ്രതിഷ്ഠയ്ക്ക്‌
  6. ഗായത്രിയ്ക്ക്‌
  7. ഉഷ്ണിക്കിന്‌
  8. അനുഷ്ടുപ്പിന്‌
  9. ബൃഹതിക്ക്‌
  10. പംക്‌തിക്ക്‌
  11. ത്രിഷ്ടുപ്പിന്‌
  12. ജഗതിക്ക്‌
  13. അതിജഗതിക്ക്‌
  14. ശക്വരിക്ക്‌
  15. അതിശക്വരിയ്ക്ക്‌
  16. ആഷ്ടിക്ക്‌
  17. അത്യഷ്ടിയ്ക്ക്‌
  18. ധൃതിയ്ക്ക്‌
  19. അതിധൃതിയ്ക്ക്‌
  20. കൃതിക്ക്‌
  21. പ്രകൃതിക്ക്‌
  22. ആകൃതിക്ക്‌
  23. വികൃതിക്ക്‌
  24. സംകൃതിക്ക്‌
  25. അഭികൃതിക്ക്‌
  26. ഉൽകൃതിക്ക്‌

ഒരു പാദത്തിൽ 26-ൽ അധികം അക്ഷരം വന്നാൽ അതിനെ പദ്യമെന്നു പറയുമാറില്ല. അവയ്ക്കു ദണ്ഡകം എന്നു പേർ. (താളാടിസ്ഥാനത്തിൽ, ഇവയും വൃത്തഭേദങ്ങളാണ്‌) ഛന്ദസ്സുകളുടെ പേരുകളെത്തന്നെ സൗകര്യത്തിനുവേണ്ടി ഒരു വൃത്തംകൊണ്ടു പരിഗണിക്കുന്നു.


ഉക്‌താത്യുക്‌തകൾ മദ്ധ്യയും പ്രസഹിതാ
തിഷ്ഠാഥസുപ്രത്തൊടും
ഗായത്ര്യുഷ്ണിഗനുഷ്ട്യുഭൗബൃഹതിയും
പംക്‌തിസ്സഹത്രിഷ്ട്യുഭാ
താനേ താനതിചേർന്നുമങ്ങു ജഗതീ
ശക്വര്യഥാഷ്ടിർദ്ധൃതിർ
ന്നാലേവം കൃതിയും പ്ര-ആ-വി-സമഭീ
ഉത്തെന്നു ചേർന്നുള്ളതും.

ഇനി ഗുരുലഘുക്കൾക്കു ലക്ഷണം ചൊല്ലുന്നതിനായി അക്ഷരമെന്നാലെന്തെന്നു പറയുന്നു.


സ്വരങ്ങൾ താനക്ഷരങ്ങൾ വ്യഞ്ജനം വകയില്ലിഹ
വ്യഞ്ജനങ്ങളടുത്തുള്ള സ്വരങ്ങൾക്കംഗമെന്നുതാൻ

വൃത്തശാസ്ര്തത്തിൽ സ്വരങ്ങളെ മാത്രമേ അക്ഷരമെന്നു ഗണിക്കുന്നുള്ളു. സ്വരം കൂടാതെ തനിയെ നിൽക്കുന്ന വ്യഞ്ജനം എണ്ണത്തിലുൽപെടുകയില്ല. വ്യഞ്ജനമെല്ലാം മുമ്പിലോ പിമ്പിലോ ഉള്ള സ്വരത്തിന്റെ ഭാഗമെന്നേ വിചാരിക്കപ്പെടു. 'കൺമിഴിച്ചവൾ നോക്കിനാൾ' എന്ന വരിയിൽ സ്വരമെട്ടേ ഉള്ളു; അതിനാൽ അക്ഷരവും എട്ടുതന്നെ. 'ൺ' 'ൾ' എന്ന ചില്ലുകൾ വ്യഞ്ജനമാത്രങ്ങളാകയാൽ എണ്ണത്തിൽ ഉൾപ്പെടുന്നില്ല. 'കൺ' എന്നും 'നാൾ' എന്നും ഉള്ളവ ഒറ്റ സ്ക്ഷരങ്ങൾ തന്നെ. അതിനാൽ ഈ വരി എട്ടക്ഷരമുള്ള അനുഷ്ട്യുപ്പുഛന്ദസ്സാകുന്നു.


ഹ്രസ്വാക്ഷരം ലഘുവതാം ഗുരുവാം ദീർഘമായത്‌
അനുസ്വാരം, വിസർഗം താൻ, തീവ്രയത്നമുരച്ചിടും
ചില്ലു, കൂട്ടക്ഷരംതാനോ പിൻവന്നാൽ ഹ്രസ്വവും ഗുരു.

സ്വരങ്ങൾക്കു ഹ്രസ്വമെന്നും ദീർഘമെന്നും വകഭേദം വ്യാകരണത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. അതിനാൽ ഹ്രസ്വത്തിനു 'ലഘു' എന്നും ദീർഘത്തിനു 'ഗുരു' എന്നും വൃത്തശാസ്ര്തത്തിൽ പേരുകൾ എന്നു സാമാന്യവിധി. ഇതിൽ ഹ്രസ്വത്തിനുമാത്രം ഒരു വിശേഷമുണ്ട്‌. അതിന്റെ പിമ്പിൽ അനുസ്വാരമോ, വിസർഗമോ, ബലവിച്ചുച്ചരിക്കുന്ന ചില്ലോ, കൂട്ടക്ഷരമോ വന്നാൽ ആ ഹ്രസ്വം 'ലഘു'വല്ല 'ഗുരു'വാകുന്നു. എങ്ങനെ എന്നാൽ:

കമല- എല്ലാം ഹ്രസ്വമാകയാൽ ലഘു.
വംശം - അനുസ്വാരം പരമാകയാൽ ഹ്രസ്വമെങ്കിലും എല്ലാം ഗുരു.
ദുഃഖം - 'ദു' വിസർഗമപ്പുറത്തുള്ളതിനാൽ ഹ്രസ്വമെങ്കിലും ഗുരു, 'ഖം' അനുസ്വാരമപ്പുറത്തു വരികയാൽ ഗുരു.
കൃഷ്ണൻ - 'ഷ്ണ' എന്ന തീവ്രയത്നമായുച്ചരിക്കുന്ന കൂട്ടക്ഷരം പരമായുള്ളതിനാൽ 'കൃ' എന്ന ഹ്രസ്വം ഗുരു. 'ഷ്ണ' എന്ന ഹ്രസ്വം 'ൻ' എന്ന ചില്ലു പരമുള്ളതിനാൽ ഗുരു.
റോസാപ്പൂ - എല്ലാം ദീർഘമാകയാൽ ഗുരു.

ർ, ൽ, ൾ, ൺ, ൻ, എന്നുള്ള തനിയേ നിൽക്കാവുന്ന വ്യഞ്ജനങ്ങളെ ആണ്‌ ചില്ലുകൾ എന്നു പറയുന്നത്‌. ഇതുകളേയുംകൂട്ടക്ഷരങ്ങളേയും ഉച്ചരിക്കുന്നതു ചിലേടത്തു തീവ്രയത്നമായും (എന്നുവെച്ചാൽ - ഉറപ്പിച്ചു, ബലത്തോടെ) ചിലേടത്തു ലഘുപ്രയത്നമായും (എന്നുവച്ചാൽ - ഉറപ്പിക്കാതെ ഒറ്റയക്ഷരം പോലെ എളുപ്പത്തിൽ) ആകുന്നു. അതിൽ തീവ്രപ്രയത്നത്തിന്റെ മുമ്പിൽ ഇരിക്കുന്ന ഹ്രസ്വമേ ഗുരുവാകയുള്ളു. രണ്ടിനും ഉദാഹരണം:

മലർപ്പൊടി 'ർ' തീവ്രപ്രയത്നം : അതിനാൽ 'ല' ഗുരു.
മലർമാല 'ർ' ലഘുപ്രയത്നം അതിനാൽ 'ല' ലഘു
കൽപനപ്രകാരം 'പ്ര' തീവ്രപ്രയത്നം : അതിനാൽ 'ന' ഗുരു.
കൽപിച്ചപ്രകാരം 'പ്ര' ലഘുപ്രയത്നം അതിനാൽ 'ച്ച' ലഘു

ചില്ലുകളേയും കൂട്ടക്ഷരങ്ങളേയും എവിടെയെല്ലാം തീവ്രപ്രയത്നമായുച്ചരിക്കേണമെന്നുള്ള നിയമങ്ങൾ കേരളപാണനിയം സന്ധിപ്രകരണത്തിൽ പറഞ്ഞിട്ടുണ്ട്‌.


ഗുരുതാൻ ലഘുതാനാകും ഹ്രസ്വം പാദാന്തസംസ്ഥിതം

ഒരു പദത്തിന്റെ പാദാവസാനത്തിൽ ഇരിക്കുന്ന ഹ്രസ്വത്തെ ലഘുവായും ഗുരുവായും ഇച്‌'പോലെ ഗണിക്കാം. എന്നാൽ ഈ വികൽപം എല്ലായിടത്തും ഉപയോഗിച്ചുകൂടെന്നു വിലക്കുന്നു. (താളപൂർത്തിക്കുവേണ്ടത്രയേ പറ്റൂ. ഭാഷാഭൂഷണത്തിൽ നൽകുന്ന ഹതവൃത്തോദാഹരണത്തിൽ, വസന്തതിലകത്തിന്‌ അന്ത്യലഘു കാണാം.)


പ്രായേണാസമപാദത്തിലീ വികൽപമസുന്ദരം

പദ്യത്തിന്‌ നാലു പാദങ്ങളുള്ളതിൽ ഒന്നും മൂന്നും എണ്ണങ്ങൾ ഒറ്റ, വിഷമം, അസമം അല്ലെങ്കിൽ അയുഗ്മം, രണ്ടും നാലും പാദങ്ങൾ ഇരട്ട, സമം അല്ലെങ്കിൽ യുഗ്മം എന്ന്‌ ഒരു സംജ്ഞാനിയമം മേൽ അടുത്തു പ്രസ്താവിക്കും. പാദാന്തത്തിലെ ഹ്രസ്വത്തെ ഗുരുവെന്നു ഗണിക്കുന്നതു സമപാദങ്ങളിലേ ആകാവൂ. വിഷമപാദങ്ങളിൽ അങ്ങനെ ചെയ്യുന്നത്‌ അഭംഗിയായിരിക്കും.

എന്നാൽ ചിലവൃത്തങ്ങളിൽ വിഷമപാദങ്ങളിലും ഈ വികൽപം സ്വീകരിക്കാം. അതിനാലാണ്‌ 'പ്രായേണ' എന്നു പറഞ്ഞത്‌. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, വസന്തതിലകം എന്നീ വൃത്തങ്ങളിൽ വിഷമപാദാന്തത്തിലെ ഹ്രസ്വവും ഗുരുവാകും. ഈ സംഗതി എല്ലാം ഭാഷാഭൂഷണത്തിൽ ഹതവൃത്തദോഷപ്രസ്താവത്തിൽ വിസ്തരിച്ചിട്ടുണ്ട്‌. ഉദാഹരണത്തിനും മറ്റും അവിടെ നോക്കുക.


ഗകാരം ഗുരുവിൻ പേരാം ലകാരം ലഘുസംജ്ഞയാം.
ഗുരുചിഹ്നം നേർവര കേൾ ലഘുചിഹ്നം വളഞ്ഞതും.

സൗകര്യത്തിനുവേണ്ടി വൃത്തശാസ്ര്തത്തിൽ ഗുരുവിനെ 'ഗ' എന്ന അക്ഷരം കൊണ്ടും, ലഘുവിനെ 'ല' എന്ന അക്ഷരംകൊണ്ടും കുറിക്കുന്നു. അതിന്മണ്ണം '-' ഇങ്ങനെ ഒരു നേർവര ഗുരുവിനും ' ' ഇങ്ങനെ ഒരു വളഞ്ഞവര ലഘുവിനും ഉള്ള അടയാളമാകുന്നു. ഉദാഹരണത്തിന്‌ താഴെ കാണിച്ചിരിക്കുന്ന പാദം നോക്കുക.

- - - - - - - - - - - -
മി ന്നും പൊ ന്നും കി രീ ടം ത രി വ ള ക ട കം കാ ഞ്ചി പൂ ഞ്ചേ ല മാ ലാ

ഇനി പദ്യത്തിന്റെ സ്വഭാവത്തെ ചൊല്ലുന്നു.


പദ്യം പൂർവോത്തരാർദ്ധങ്ങ്ലെന്നു രണ്ടായ്മുറിക്കണം
രണ്ടു പാദങ്ങളർദ്ധത്തിൽ വിഷമാ്യ‍ം സമാ്യ‍വും

നാലു പാദം ചേർന്നത്‌ ഒരു പദ്യം അല്ലെങ്കിൽ ശ്ലോകം. അതിൽ ആദ്യത്തെ രണ്ടു പാദം ചേർന്നത്‌ പൂർവാർദ്ധം; പിന്നത്തെ രണ്ടു പാദം ചേർന്നത്‌ ഉത്തരാർദ്ധം. അർദ്ധങ്ങൾ രണ്ടും സന്ധികൊണ്ടും മറ്റും കൂടിച്ചേരാതെ വേർവിട്ടുനിൽക്കണം. ഒന്നും രണ്ടും അതുപോലെ മൂന്നും നാലും പാദങ്ങൾ ചേർന്നു സന്ധിസമാസദികളാവാം; രണ്ടും മൂന്നും തങ്ങളിൽ ഒരു വിധത്തിലും ബന്ധം ഉണ്ടാകരുത്‌. ഒന്നും മൂന്നും പാദങ്ങളെ വിഷമങ്ങൾ എന്നും, രണ്ടും നാലും പാദങ്ങളെ സമങ്ങൾ എന്നും വ്യവഹരിക്കും.


പാദം പദ്യത്തിനുള്ളംഗം കൈകാൽ ദേഹത്തിനെന്നപോൽ

എങ്ങനെ കൈകാൽ മുതലായവ ചേർന്ന്‌ ദേഹമാകുന്നു അങ്ങനെ പാദങ്ങൾ ചേർന്ന്‌ പദ്യമാകുന്നു. നാലു പാദം ചേർന്നത്‌ ഒരു പദ്യം.


പാദത്തിൽ മുറിയുന്നേടം യതി മുട്ടുകളെന്നപോൽ

കൈകാലുകൾക്കു മുട്ടുകളിൽ ഒടിവുകളുള്ളതുപോലെ പാദത്തിനു ചിലേടത്തു ഒടിവുവേണം; ഈ ഒടിവുകൾക്ക്‌ യതി എന്നു പേർ.

ഉദാ: 'പ്രത്യാദിഷ്ടാം' / 'കാമമക്കണ്വപുത്രീം'/ -ശാകു, �� അക്ഷരമുള്ള ഈ പാദം നാലും ഏഴും എന്നു മുറിയണം. യതി നിൽക്കുന്നിടത്തെ ചരിഞ്ഞ വരകൊണ്ടു കാണിച്ചിരിക്കുന്നു. ശ്ലോകം ചൊല്ലുമ്പോൾ യതിസ്ഥാനങ്ങളിൽ നിറുത്തണം; അപ്പോൾ യതിമുറിയുന്നിടത്തു പദവും അറ്റുവരാഞ്ഞാൽ പദത്തെ രണ്ടായി മുറിക്കേണ്ടിവരും; അതു വളരെ അഭംഗിയുമാണ്‌.

അതിനുദാഹരണം: ശ്രീമൽഭാ/രതി തുണചെയ്കവേണമെന്നും ഇതിൽ മൂന്നാം അക്ഷരത്തിലാണ്‌ യതി; അവിടെ പദം അറുന്നില്ല. അതുകൊണ്ട്‌ 'ഭാരതി' എന്ന പദത്തെ 'ഭാ' എന്നും 'രതി' എന്നും മുറിച്ചു ചൊല്ലേണ്ടിവരുന്നു. ഇങ്ങനെ പദങ്ങളെ നിൽക്കാത്തിടത്തു നിറുത്തുന്നത്‌ കൈയിൽ മുട്ടില്ലാത്തിടം മടക്കുന്നതുപോലെ ആകുന്നു. ശബ്ദങ്ങളെ അസ്ഥാനത്തിൽ മുറിച്ചാൽ അർത്ഥപ്രതീതി കുറഞ്ഞുപോകും. അതുകൊണ്ട്‌ യതിസ്ഥാനം ശബ്ദമദ്ധ്യത്തിൽ വരുന്നത്‌ 'യതിഭംഗം' എന്ന ദോഷമാകുന്നു. എല്ലാവൃത്തങ്ങൾക്കും പാദാന്തത്തിൽ യതിയുണ്ട്‌. പാദ്മദ്ധ്യത്തിൽ ചെറിയവൃത്തങ്ങൾക്കു യതി കാണുകയില്ല. വലിയവൃത്തങ്ങൾക്കും പാദത്തിലെ അക്ഷരാധിക്യത്തിനും വൃത്തസ്വഭാവത്തിനും ചേർന്ന്‌ ഒന്നോരണ്ടോ മൂന്നോ നാലോ യതി കാണും. ചില വലിയ വൃത്തങ്ങൾക്കും യതി ഇല്ലെന്നു വന്നേയ്ക്കാം. യതിസ്ഥാനങ്ങളെ പ്രായേണ ലക്ഷണത്തിൽ ചേർത്ത്‌ പറഞ്ഞുകാണും.


പാദം നാലും തുല്യമെങ്കിലപ്പദ്യം സമവൃത്തമാം
അർദ്ധം രണ്ടും തുല്യമെങ്കിലതർദ്ധസമവൃത്തമാം
നാലും നാലുവിധം വന്നാലതോ വിഷമ വൃത്തമാം.

ഒരു പദ്യത്തിന്റെ നാലു പാദങ്ങൾക്കും ലക്ഷണമൊന്നുപോലെ ഇരുന്നാൽ അതു സമവൃത്തം; അർദ്ധങ്ങൾക്കും, അതായത്‌, പ്രഥമ തൃതീയ പാദങ്ങൾക്കും, ദ്വിതീയ ചതുർത്ഥപാദങ്ങൾക്കും ലക്ഷണമൊന്നായാൽ അത്‌ അർദ്ധസമവൃത്തം; നാലുപാദങ്ങൾക്കും ലക്ഷണം വെവ്വേറെ വന്നാൽ അതു വിഷമവൃത്തം.


സാമാർദ്ധസാമ്യവൈഷമ്യം വർണവൃത്തത്തിലേവരൂ

സമവൃത്തം, അർദ്ധസമവൃത്തം, വിഷമവൃത്തം എന്നുള്ള വിഭാഗം വർണവൃത്തങ്ങൾക്കേ പറയാറുള്ളു. മാത്രാവൃത്തങ്ങൾക്കു സംഭവിച്ചാലും ഈ വിഭാഗത്തെ ഉപയോഗിക്കാറില്ല. മാത്രാവൃത്തവും വർണവൃത്തവും എന്നാലെന്തെന്നു പറയുന്നു.


വർണപ്രധാനമാം വൃത്തം വർണവൃത്തമതായിടും
മാത്രാപ്രധാനമാം വൃത്തം മാത്രാവൃത്തമതായിടും

ഒരു പാദത്തിന്‌ ഇത്ര വർണം (അക്ഷരം) എന്നു നിയമമുള്ള വൃത്തം വർണവൃത്തം. ഇത്ര മാത്ര എന്നു നിയമമുള്ളത്‌ മാത്രാവൃത്തം. മാത്ര എന്നാലെന്തെന്നു ഉടനെ പറയുന്നു.


മാത്രയെന്നാൽ ശ്വാസധാരയളക്കുമളവാണിഹ
മാത്രയൊന്നു ലഘുക്കൾക്കു രണ്ടുമാത്ര ഗുരുക്കളിൽ

ഒരു ലഘുവിനെ ഉച്ചരിക്കാനുള്ള കാലം ഒരു മാത്ര; ഒരു ഗുരുവിനെ ഉച്ചരിക്കാനുള്ള കാലം രണ്ടു മാത്ര എന്നു കാലം കൊണ്ടുള്ള ശ്വാസമാനമാണ്‌ മാത്ര എന്നു പറയുന്നത്‌. ഇനി രണ്ടുവക വൃത്തങ്ങളിലും ലക്ഷണം ചെയ്യുന്നതിൽ സൗകര്യത്തിനുവേണ്ടി 'ഗണം' എന്നൊന്നിനെ കൽപിക്കുന്നതിന്റെ സ്വരൂപം കാണിക്കുന്നു. അതിൽ ആദ്യം വർണവൃത്തങ്ങളിലെ ഗണത്തെ എടുക്കുന്നു.

മൂന്നക്ഷരം ചേർന്നതിനു ഗണമെന്നിഹ സംജ്ഞയാം

വർണവൃത്തങ്ങളിൽ മൂന്നക്ഷരം കൂടിയതിന്‌ ഒരു ഗണമെന്നു പേർ.


ഗണം ഗുരുലഘുസ്ഥാനഭേദത്താലെട്ടുമാതിരി

മൂന്നക്ഷരം ഒരു ഗണം; അക്ഷരം ഗുരുവെന്നും ലഘുവെന്നും രണ്ടു വക; അപ്പോൾ രണ്ടുവക എണ്ണങ്ങളെ മുമ്മൂന്നായി അടുക്കിയാൽ എട്ടു മുക്കൂട്ടുകൾ ഉണ്ടാകും. എങ്ങിനെയെന്നാൽ,

  1. . - - - സർവ്വഗുരു മഗണം
  2. . ( - - ആദിലഘു യഗണം
  3. . - ( - മദ്ധ്യലഘു രഗണം
  4. . ( ( - അന്ത്യഗുരു സഗണം
  5. . - - ( അന്ത്യലഘു തഗണം
  6. . ( - ( മദ്ധ്യഗുരു ജഗണം
  7. . - ( ( ആദിഗുരു ഭഗണം
  8. . ( ( ( സർവ്വലഘു നഗണം

ഈ ഗണങ്ങളെ വ്യവഹാര സൗകര്യത്തിനുവേണ്ടി മ, യ, ര, സ, ത, ജ, ഭ, ന, എന്ന അക്ഷരങ്ങളെക്കൊണ്ടു മുറയ്ക്ക്‌ പേർ ചെയ്‌തിരിക്കുന്നു. ഗണങ്ങൾക്കു പേരും സംക്ഷേപമായി ലക്ഷണവും ചൊല്ലുന്നു.


ആദിമദ്ധ്യാന്തവർണങ്ങൾ ലഘുക്കൾ യരതങ്ങളിൽ
ഗുരുക്കൾ ഭജസങ്ങൾക്കു മനങ്ങൾ ഗലമാത്രമാം

യഗണ - രഗണ- തഗണങ്ങൾക്കു മുറയ്ക്കു ആദിമദ്ധ്യാന്തവർണങ്ങൾ ലഘു; ശേഷം രണ്ടും ഗുരു; ഭഗണ - ജഗണ - സഗണങ്ങൾക്കു മുറയ്ക്ക്‌ ആദിമദ്ധ്യാന്തവർണങ്ങൾ ഗുരു; ശേഷം രണ്ടും ലഘു; മഗണം സർവഗുരു; നഗണം സർവലഘു. ഇവയ്ക്കു ഉദാഹരണം, മുമ്മൂന്നക്ഷരമുള്ള പദങ്ങളെ ചേർത്തു ആദ്യക്ഷരത്തിൽ ഗണനാമവും വരുത്തി, ഒരു രാജാവിനു ആശീഃപ്രാർത്ഥനാരൂപമായ ആര്യാവൃത്തംകൊണ്ടു കാണിക്കുന്നു.


നൃപതി-ജയിക്ക-യശസ്വീ
ഭാസുര-താരുണ്യ-രാഗവാൻ-സതതം
മാലെന്ന്യേ എന്നു മുറ-
യ്ക്കെട്ടു ഗണത്തിന്നു മാത്ര ദൃഷ്ടാന്തം.

( ( (
നൃ പ തി സർവലഘു നഗണം
( - (
ജ യി ക്ക മദ്ധ്യഗുരു ജഗണം
( - -
യ ശ സ്വീ ആദിലഘു യഗണം
- ( (
ഭാ സു ര ആദിഗുരു ഭഗണം
- - (
താ രു ണ്യ അന്ത്യലഘു തഗണം



- ( -
രാ ഗ വാൻ മദ്ധ്യലഘു രഗണം
( ( -
സ ത തം അന്ത്യഗുരു സഗണം
- - -
മാ ലെ ന്ന്യേ സർവഗുരു മഗണം

ഇനി മാത്രാവൃത്തങ്ങൾക്കുള്ള ഗണങ്ങളെ ചൊല്ലുന്നു.


നാലുമാത്രയ്ക്കൊരു ഗണം മാത്രാവൃത്തങ്ങളിൽ പുനഃ
സർവാദിമദ്ധ്യാന്തഗുരു ചതുർലഘുവുമഞ്ചിതു.

മാത്രാവൃത്തങ്ങളിൽ നാലു മാത്ര കൂടിയത്‌ ഒരു ഗണം എന്നാകുന്നു നിയമം. അത്‌ അഞ്ചുവിധത്തിൽ സംഭവിക്കും. എങ്ങനെ എന്നാൽ

1. - - സർവഗുരു കാലം എന്നപോലെ
2. - ( ( ആദിഗുരു കാലടി എന്നപോലെ
3. ( - ( മദ്ധ്യഗുരു മഹർഷി എന്നപോലെ
4. ( ( - അന്ത്യഗുരു കമലം എന്നപോലെ
5. ( ( ( ( സർവലഘു കമലിനി എന്നപോലെ

ഇവയ്ക്കു വർണവൃത്തങ്ങളിലെ ഗണങ്ങൾക്കുള്ളതുപോലെ പേരുകൾ ഒന്നും ഇട്ടിട്ടില്ല. സർവഗുരു, ആദിഗുരു, മുതലായ പേരുകളെത്തന്നെ ഉപയോഗിച്ചുവരുന്നു. എന്നാൽ മൂന്നക്ഷരമുള്ള രണ്ടും, മൂന്നും, നാലും ഗണങ്ങൾക്കു മുറയ്ക്കു വർണവൃത്തങ്ങളിലുള്ള ഭഗണം, ജഗണം, സഗണം എന്ന പേരുകളെത്തന്നെ ഉപയോഗിക്കാൻ വിരോധമില്ല; ശേഷം രണ്ടുകൾക്കും ലഘുമയം, ഗുരുമയം എന്നും പേർ കൽപിക്കാം.

മാത്രാവൃത്തം, വർണവൃത്തം എന്നു വൃത്തങ്ങൾക്കു രണ്ടുതരം പറഞ്ഞതിൽ ആദ്യം വർണവൃത്തങ്ങളെ എടുക്കുന്നു. ഛന്ദസ്സെല്ലാം വർണവൃത്തത്തിനല്ലാതെ മാത്രാവൃത്തങ്ങൾക്കു യോജിക്കയില്ലല്ലോ അതിലും എല്ലാ ഛന്ദസ്സുകളേയും കവികൾ ഉപയോഗിക്കാറില്ലെന്നു പറയുന്നു.


അനുഷ്ടുപ്പിൽതാഴ്‌ന്ന വൃത്തമതിഹ്രസ്വമതായിടും
പ്രാകൃതിയ്ക്കഥ മേൽപോയാലതിദീർഘവുമായിടും
എന്നോർത്തിവയ്ക്കുള്ളിലുള്ള നൽഛന്ദസ്സുകൾ മാത്രമേ
ഉപയോഗിക്കുമാറുള്ളു പ്രായേണ കവികുഞ്ജരർ.

എട്ടക്ഷരമുള്ള അനുഷ്ടുപ്‌ ഛന്ദസ്സിനു താഴെ ഉള്ള ഛന്ദസ്സുകളിൽ വരുന്ന വൃത്തങ്ങൾക്കു നീളം വളരെ പോരാതെയും, �� അക്ഷരമുള്ള പ്രകൃതിഛന്ദസ്സിനു മേൽ പോയാൽ നീളം അധികപ്പെട്ടും വരുന്നതിനാൽ ഈ രണ്ടതൃത്തികൾക്കും മദ്ധ്യേ ഉള്ള ഛന്ദസ്സുകളിൽ മാത്രമേ ശ്ലോകങ്ങൾ അധികം കവി പ്രയോഗങ്ങളിൽ കാണുകയുള്ളു.


എങ്കിലും ശാസ്ര്തപൂർത്തിക്കായെല്ലാ ഛന്ദസ്സിലും ക്രമാൽ
വരും പ്രസിദ്ധവൃത്തങ്ങൾക്കോതുന്നേനിഹ ലക്ഷണം

ശാസ്ര്തഗ്രന്ഥത്തിനു ന്യൂനത വരേണ്ട എന്നു കരുതി അപ്രസിദ്ധങ്ങളായ താഴെയും മുകളിലുമുള ഛന്ദസ്സുകളിലും പൂർവാചാര്യന്മാർ പേർ കൊടുത്തിട്ടുള്ള വൃത്തങ്ങൾക്ക്‌ ഇവിടെ ലക്ഷണം ചെയ്യുന്നു.


ലക്ഷിക്ക വേണ്ടും വൃത്തത്തിൻ പാദംകൊണ്ടിഹ ലക്ഷണം
ചെയ്കയാൽ ലക്ഷണംതന്നെയൊരു ലക്ഷ്യവുമായിടും

ഇവിടെ ഏതു വൃത്തത്തിനു ലക്ഷണം പറയുന്നുവോ ആ വൃത്തത്തിന്റെ പാദം കൊണ്ടുതന്നെയാണ്‌ ലക്ഷണവാക്യം ചമയ്ക്കുന്നത്‌; അതിനാൽ ലക്ഷ്യത്തിനു പുറമേ എങ്ങും തേടിപ്പോകേണ്ടതില്ല. ലക്ഷണവാക്യം തന്നെ ലക്ഷ്യവുമായിരിക്കും. ഈ നിബന്ധനപ്രകാരം സമവൃത്തങ്ങൾക്ക്‌ ഒരു പാദം കൊണ്ടും, അർദ്ധസമങ്ങൾക്ക്‌ ഒരു അർദ്ധം കൊണ്ടും, വിഷമങ്ങൾക്ക്‌ ഒരു പൂർണ്ണമായ പദ്യംകൊണ്ടും ലക്ഷണം നിർദ്ദേശിച്ചിരിക്കുന്നു. എന്നാൽ ആദ്യത്തെ രണ്ടു ഛന്ദസ്സുകളായ ഉക്‌താത്യുക്‌തകളിൽ മാത്രം സ്ഥലച്ചുരുക്കത്താൽ പൂർണമായ പദ്യംകൊണ്ടുതന്നെ ലക്ഷണം നിർദ്ദേശിക്കേണ്ടിവന്നിട്ടുണ്ട്‌. പിന്നെ ചിലെടത്തും സ്ഫുടതയ്ക്കുവേണ്ടി ലക്ഷണവാക്യത്തെ ശ്ലോകരൂപമായിത്തന്നെ ചെയ്‌തുകാണും.

ഇതിപരിഭാഷാപ്രകരണം.


  1. *(വികൃതി, സംകൃതി, അഭികൃതി, ഉൽകൃതി)