അമൃതവീചി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ആത്മഗീതം




[ 8 ]

ഭാവനാമനോജ്ഞമെന്നോമനസ്വപ്നത്തി,ലെൻ
ജീവനായക, ഭവാ,നെത്തിയെൻസവിധത്തിൽ
ജന്മവാസന പൂത്തു സൗരഭംതുളുമ്പുന്ന
നിർമ്മലനികുഞ്ജത്തിലുറങ്ങിക്കിടന്നു ഞാൻ
ഹേമന്തനിശീഥമെൻ ചുറ്റിലും നിലാവിനാ-
ലാമന്ദം വിരചിച്ചു നിഴലും വെളിച്ചവും.
സാവധാനത്തിലെന്നെപ്പുണർന്നിതേതോ ദിവ്യ-
സായുജ്യപരിമളംകലർന്ന മന്ദാനിലൻ
കർമ്മബന്ധത്തിൻ തളിർമെത്തിയിലേവം കിട-
ന്നങ്ങയെദ്ധ്യാനിച്ചു ഞാനറിയാതുറങ്ങിപ്പോയ് !

ആ മയക്കത്തിൽ-സ്വർഗ്ഗസായുജ്യസമ്പർക്കത്തിൽ-
കോമളം തവരൂപം കണ്ടു ഞാൻ ജാതാമോദം.
മിന്നലാൽ ജ്വലിക്കുന്ന, തെന്നലാൽ ചലിക്കുന്ന
നിന്നനാദ്യന്താകാരം നിഹ്നുതപ്രഭാപൂരം
പൂക്കളാൽ ചിരിക്കുന്ന നിന്മുഖം; നക്ഷത്രത്താൽ
മേല്ക്കുമേൽ ധ്യാനിക്കുന്ന നിന്മനം, ദർശിച്ചു ഞാൻ.
കരകാണാതെയോളംവെട്ടിടുമഗാധമാം
കടലാൽ ചിന്തിക്കുന്ന നിന്നെ ഞാൻ കണ്ടു നീയായ് !
കാമദേവനെപ്പോലെ കാന്തവിഗ്രഹനായി-
ക്കാനനപുഷ്പംപോലെ ശാന്തനായ്, പ്രസന്നനായ്
അവിടുന്നെൻ ചാരത്തു വന്നുനിന്നപ്പോൾ, ഹർഷ-
വിവശം തലതാഴ്ത്തിപ്പോയി ഞാൻ ലജ്ജാധീരം.
ഇത്രനാളാരെദ്ധ്യാനിച്ചാരുടെ സമാഗമ-
നിസ്തുലനിർവാണത്തിനെന്മനം കരഞ്ഞുവോ;
അപ്രേമസ്വരൂപനാമവിടു,ന്നെൻ ചാരത്തൊ-
ന്നെത്തുക!- ഹർഷോന്മാദമെന്മനം തുളുമ്പിപ്പോയ് !

വൃന്ദാവനത്തെക്കാളും പ്രണയോജ്ജ്വലമാമ-
സ്സുന്ദരരംഗത്തിലെസ്സായൂജ്യം മുഴുവനും,
ഒരു ചുംബനത്തിങ്കലൊതുക്കി,സ്സാമോദമെൻ
വിറകൊണ്ടീടും ചുണ്ടിലർപ്പിച്ചു ഭവാൻ പോയി!

[ 9 ]

മൽസ്വപ്നം തീർന്നു; ഞെട്ടിയുണർന്നു;- മുന്നെപ്പോലെ
വിശ്വത്തിലേക്കു വീണ്ടുമെന്മിഴി തുറന്നു ഞാൻ!
വിരഹം, ഹാ ഹാ, പൊള്ളും വിരഹം!-ഹൃദയത്തി-
ലൊരു വേദന പെട്ടെന്നുത്ഭവിച്ചാളിക്കത്തി.
എന്മിഴി നിറഞ്ഞു;- മൽസ്വപ്നകാമുകരൂപ-
മെങ്ങുപോ,യെൻ മുന്നിലെന്തൊക്കെയുമേകാന്തത്വം!
എങ്കിലുമെൻ സ്വപ്നചുംബനമനശ്വര-
മെൻ കൊച്ചുസിരകളിൽക്കൂടിയും കലർന്നല്ലോ!
അതിന്റെ ചൈതന്യത്തിലതിന്റെ നൈർമ്മല്യത്തി-
ലതിന്റെ കൈവല്യത്തിൽ കാണ്മു ഞാനെൻ സർവ്വസ്വം!
അസ്സുഖസ്മൃതിയുടെ വാടാത്ത വെളിച്ചത്തി-
ലപ്രേമസ്വരൂപത്തെദ്ധ്യാനിച്ചും മോഹിച്ചും ഞാൻ,
അദ്ദേവനായിക്കൊണ്ടൊരോമന മലർമാല്യം
സദ്രസം രചിക്കട്ടേ പുതുപൂക്കളാൽ വീണ്ടും!



"https://ml.wikisource.org/w/index.php?title=അമൃതവീചി/ആത്മഗീതം&oldid=211517" എന്ന താളിൽനിന്ന് ശേഖരിച്ചത്