രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
പത്താം സർഗം

നകക്കലയിങ്കലാശയേറും
മനവിക്കുള്ള മനേരഥം നടത്താൻ
മുനിവേഷമെടുത്ത രാമചന്ദ്രൻ
തനിയേ താനതിനെത്തുടർന്നു പിമ്പേ1

ശരവും പഥി പള്ളിവില്ലുമൊറ്റ-
ക്കരനാളത്തിലെടുത്തൊളിട്ടു പിന്നിൽ
തിരുമേനിയൊതുക്കി നിന്നു മറ്റേ-
ക്കരവും നീട്ടിയടുത്തു മെല്ലെ മെല്ലെ2

പടുവാം മൃഗമൊട്ടടുത്തു നിൽക്കും
പിടികിട്ടും പടി രാഘവന്റെ നേരേ
ഉടനേയരികത്തണഞ്ഞു ദേവൻ
തടവാനും ചൊറിവാനുമായ് തുടങ്ങും3

കളവുള്ള മൃഗം കുതിച്ചൊരൽപ്പം
കളി കാട്ടിപ്പുനരൊട്ടു ദൂരെ മാറും
തെളിവോടഥ രാഘവൻ പതിഞ്ഞൊ-
ന്നൊളിവിൽച്ചെന്നു വിളിച്ചിണക്കി നിർത്തും4

ഇതുപോൽ വിളയാടിയാശ്രമം
ട്ടതിദൂരത്തിലണഞ്ഞു രാമചന്ദ്രൻ
ഇതു കൈയിലകപ്പെട്ടില്ലയെന്നോ-
ർത്തെതിരെ സായകമൊന്നെടുത്തു വിട്ടാൽ 5

ശരമേറ്റുമൃഗമം ചടഞ്ഞുവീണി-
ട്ടൊരു രാത്രിഞ്ചരരൂപമായ്ക്കരഞ്ഞു
ഒരു രാക്ഷസവീരനെന്നെ വെട്ടി-
ക്കുരുതിയ്ക്കായ്ത്തുനിയുന്നു കഷ്ടമയ്യോ 6

അയി സോദരാ വേഗമോടു നീ വ-
ന്നുയിരേ കീട്ടി‍ഹ കാത്തുകൊൾക നമ്മെ
പരിദേവനമാശു കേട്ടിവണ്ണം
പരിതാപം ജനകാത്മജയ്ക്കുയർന്നു 7

നട കൊള്ളുക വേഗമെന്നുചേത-
സ്സിടറിക്കേണവളോതിടുന്ന നേരം
ഇതുകേട്ടിളകൊല്ലനീയിതെല്ലാം
ചതിയാണെന്നു പറഞ്ഞുലക്ഷ്മണൻതാൻ 8

അതിനാലവളൊട്ടടങ്ങിവാഴാ-
തതിമാത്രം മിഴിനീരു വാർത്ത്
നിലകെട്ടുരചെയ്തു സോദരൻ തൻ
തൊലിയെല്ലാം പൊളിയും പ്രകാരമപ്പോൾ 9

ദയയെന്നതു തീരെയില്ല നിന്നാ-
ശയമോ കല്ലിനു തുല്യമോ൪ത്തു കണ്ടാൽ
സ്വയമേട്ടനെയിന്നു കണ്ണുകെട്ടി-
ക്കയമധ്യത്തിലിടാ൯ മടിക്കുമോ? നീ. 10

“അനുജ൯ മമ സാധു"വെന്നുകണ്ടാ-
ണനുയാനത്തിനു സമ്മതിച്ചതേട്ട൯;
മനുവിന്റെ കുലേ പിറന്ന നീയെ-
ന്തിനു വംശം വഷളാക്കുവാനൊരുങ്ങീ? 11

ചതിയിൽ മമ കാന്തനെക്കുടുക്കി-
ക്കഥ തീ൪ത്തേച്ചു മടങ്ങിയങ്ങു ചെൽവാൻ
ഭാരതന്നൊരു പക്ഷപാതിയായ് നീ
കരുതിക്കൂട്ടിയിണങ്ങി വന്നതല്ലേ? 12

രഘുനാഥനു നാശമെത്തിയെന്നാൽ
സുഖമായെന്നെ നിനക്കു കൈക്കലാക്കാം
അകതാരിലിതോ൪ത്തുവെങ്കിൽ ഞാന-
ബ് ഭഗവാനാണനുകൂലയല്ലിതാ൪ക്കും. 13

അവനായതു കേട്ടസഹ്യഭാവാൽ
ചെവിരണ്ടും നിജ കൈകൾകൊണ്ടു പൊത്തി
മുറപോലുരചെയ്തിതെന്തു? മുഗ്ധേ!
കറയുണ്ടായ് വരുമോ? കരിമ്പടത്തിൽ. 14

ഇതുനാൾവരെയെന്റെ പെറ്റ തായോ-
ടെതിരായ് നിന്നെ നിനച്ചു കാട്ടിലും ഞാൻ
ഇനിമേൽ ഭരതന്റെ തള്ളയപ്പോൽ
മനതാരിൽ കരുതാ൯ പറഞ്ഞുതന്നൂ. 15

ഉരചെയ്തതു പോരുമിന്നു കാട്ടിൽ-
തിരവാനായ് ബത പോയിടുന്നിതാ ഞാ൯
കരളിൽ കരുതീട്ടു വാഴ്ക നന്നായ്
വരുവാനുള്ളതു വന്നുതന്നെ തീരും. 16

പരുഷോക്തികളേവുമോതി മായാ-
പുരുഷ൯ പോയൊരു പാദമുദ്രനോക്കി
പുരുഷോത്തമനായ ലക്ഷ്മണ൯ താ൯
പുരുചാഞ്ചല്യമൊടും നടന്നു മെല്ലേ. 17

ഇതുതന്നെ നമുക്കു തക്കമെന്നോ-
൪ത്തതി വേഗത്തൊടു ദുഷ്ടനാം ദശാസ്യ൯
യതിവേഷമെടുത്തു സീത താനേ
മതിഖേദാൽ മരുവുന്നിടത്തു ചെന്നൂ. 18

ജടയും നെടുതായ താടിയും പൂ-
ണ്ടുടൽ മുച്ചൂടുമണിഞ്ഞു നല്ല ഭസ്മം
വടിമേലൊരു സഞ്ചി കെട്ടി ഞാത്തി-
ട്ടിടമ കൈക്കുഴിയിങ്കലങ്ങിടുക്കീ.19

ജപമാല വലത്തു കൈയിലേന്തീ-
ട്ടൊരുപക്കത്തു ചുരുക്കുടുക്ക തൂക്കീ
മൃദുവൽക്കലമൊന്നുടുത്തു മേലേ
നെടുതായുള്ളൊരു കാവിമുണ്ടുമിട്ടു.20

പലനിങ്ങനെ കള്ളവേഷമാ൪ന്നി-
ട്ടഥ പാദക്കുരടിൽക്കരേറി മെല്ലേ
ഹര ശങ്കര നീലകണ്ഠ ശംഭോ!
പരിപാഹീതി പറഞ്ഞെടുത്തു ചെന്നൂ.21

പണി നോക്കി നിരന്തരം മനോജ-
പ്പിണി പൂണ്ടെത്തിയ കള്ളയോഗി തന്നെ
ഗുണിയെന്നു നിനയ്ക്കകൊണ്ടു നല്ലാ൪-
മണിയാം മൈഥിലി സൽക്കരിച്ചിരുത്തീ.22

മടവാ൪മുടി രത്നമാലികേ! മാം
വടിവോടിങ്ങനെ സൽക്കരിച്ച നീ താ൯

മടിവാടതെ പറഞ്ഞിടാരെടോ! നി-
ന്നുടയോരാരിഹ? വന്നു പാ൪പ്പതെന്തു?23

ചതിയേറിയ ഭിക്ഷുവിന്റെ ചോദ്യം
സതിയാമൂഴികുമാരി കേട്ട നേരം
അതികൗതുകമാ൪ന്നുകൊണ്ടു ചിത്തേ
യതിയോടിത്തരമുത്തരം പറഞ്ഞാൾ24

പൊളിയല്ലിതയോധ്യയിങ്കൽ മന്ന-
ന്നുളവായ് വന്നിതു നാലു നന്ദനന്മാ൪
അതിലഗ്രജന്റെ ജീവനാഥ൯
മതിമാന്മ൪ക്കൊരു മുമ്പനായ രാമ൯25

പ്രിയസോദരനെപ്പിരിഞ്ഞിടാതി-
ങ്ങനുജ൯ ലക്ഷ്മണനെന്നൊരാളുമുണ്ട്;
മമ പേരിഹ സീതയെന്നു ചെല്ലും
മരുവുന്നൂ ജനകാജ്ഞയാലെ ഞങ്ങൾ26

കനിവോടു തളർച്ച തീർത്തു കായും
കനിയും തിന്നു ഭാനിരിക്കിലൽപ്പം
മനുജേശ്വരപുത്രർ വേട്ടയാടീ
ട്ടിനിയിപ്പോളിഹ വന്നുചേരുമല്ലോ.27

അതുകേട്ടവളോടുരച്ചു പാരം
കുതുകത്താൽ കഹനായതീന്ദ്രനേവം;
മതിനേർമുഖി! ഞാൻ നിനക്കു നേരെ
ഹിതമായുള്ളതു കേൾക്കിലിന്നു ചൊല്ലാം.28

അതിസുന്ദരിയാണു നീ മനോജ്ഞേ!
രതിപോലും തവ ദാസിയായിരിക്കും;
പുതുയൗവനമോടിയേ യിവണ്ണം
പതിവായ് കാട്ടിലിരുന്നു കൈവിടേണ്ടാ.29

അതുതന്നെയുമല്ല കാനനത്തിൽ
ചതിയേറീടുമരക്കരുണ്ടനേകം
മാതിരും ചില ദുഷ്ടജന്തുജാതം
സതിയാം നീയൊരു സാധുശീലയല്ലോ.30

മുനിവേഷമെടുത്ത നിന്റെ കാന്തൻ
നിരുപിച്ചാലൊരു നിർഗുണൻ ഗുണജ്ഞേ!
അവനെന്തെനുരാഗഭേദമിപ്പോ-
ളളവേ കാമകലാവിഘാതലോലൻ.31

അലസാതിനിയെന്റെ കൂടെ വന്നാൽ
പലഭോഗങ്ങളുമിച്ഛപോൽ ഭുജിക്കാം
ബലമുള്ള ദശാസ്യനേഷ ഞാനീ-
യുലകം മൂന്നിലുമൊച്ച പൂണ്ട വീരൻ.32

ഇതുകേട്ടവളൊന്നു ഞെട്ടി വല്ലാ-
തിടിവാളേറ്റതുപോലെയമ്പരന്നാൾ;
കടുകോപമിയന്നുരച്ചു പിന്നെ-
മുടിയാൻ കാലമടുത്തെടോ! നിനക്കും. 33

രചനീചരചക്രവർത്തിയപ്പോൾ
സ്വശീരരത്തെ വെളിപ്പെടുത്തി വേഗം
മാറിമാൻമിഴിയാളെയക്ഷണത്തിൽ
തറയോടും ബത ചൂഴ് ന്നെടുത്തു ശൂരൻ.34

മലമങ്കയൂമീശനും വസിക്കും
മലയമ്മാനകളിച്ച വീരനുണ്ടോ
മലയാതവളെ ദ്ധരിത്രിയോടും
ചലനം ചെയ്യുവതിന്നു കൈക്കുഴപ്പം.35

ഒരു ഭൂതരുമങ്ങറിഞ്ഞു ചെന്നി-
ട്ടെതിരിട്ടീടരുതെന്നു കണ്ടു ചിത്തേ
വീരവോടഥ വാനിലൂടെ ലങ്കാ-
പുരിയെപ്പാർത്തു കിതച്ചു പാഞ്ഞു പാപൻ.36

ജനകാത്മജയേറിയോരു ഖേദം
മനതാരിൽസ്സഹിയായ്കണ്ടു പിന്നെ
ജലരൂപമൊടും വെളിക്കു തൂകി
മുറിയിട്ടിങ്ങനെ പേടിയോടു ഗാഢം.37

കണവാ! പുനരെങ്ങു പോയിരീക്കു-
ന്നിണയാമെന്നെയുമീവിധം വെടിഞ്ഞ്
തുണയായൊരു തമ്പിയും വെറുത്താ-
നണയത്താരിനിയെന്റെ രക്ഷ ചെയ്വാൻ.38

വലവെച്ചതിൽ വന്നകപ്പെടുമ്പോൾ
മലവേടൻവരവോർത്തു സംഭ്രമത്താൽ
നിലവിട്ടിളകും മൃഗേക്ഷണത്തിൽ
തുലയാളും മിഴിയാളിവണ്ണമെല്ലാം.39

നെടുവീർപ്പൊടു കേഴുമൊച്ച കേട്ടി-
ട്ടുടനങ്ങെത്തി ജടായു കങ്കരാജൻ
തടയിട്ടു ദശാനനന്നു തമ്മിൽ
പൊരുതാർ വാശി വിടാതെ രണ്ടുപേരും(യുഗ്മകം) 40

തുരഗങ്ങളെയും നിശാചരൻ തൻ
രഥവും തച്ചു തകർത്തു പക്ഷിരാജൻ
മുഖമെക്കെയുമള്ളിമാന്തി, യൂക്കൻ-
നഖവുംവാവ്വഥ യാത്രയും മുടക്കീ.41

മുഷിയുന്നൊരു രാക്ഷസേന്ദ്രനപ്പോൾ
വിഷമിച്ചങ്ങനെ നിന്നൊരൽപ്പനേരം
വൃക്ഷഭധ്വജനേകിയൊരു വാളാൽ
ക്ഷണിച്ചാൽ കഴുകന്റെ പക്ഷയുഗ്മം.42

വെറിയേറിയൊരുദ്ദശാസ്യനപ്പൊൾ
മറിമാൻകണ്ണിയെ മറ്റു തേരിലേറ്റി
കുറതീർന്നുടനേ തിരിച്ചു തെക്കോ-
ട്ടറിയാനാർക്കുമിടം കൊടുത്തിടൊതേ.43

വഴിയിൽപ്പുനശ്യമൂകശൈല-
ച്ചുഴിയിൽകണ്ടു കപീന്ദ്രരഞ്ചുപേരെ
കിഴിയാക്കിയ ഭക്ഷണം മടുത്തൂ
മൊഴിയാളൂഴിയിലോട്ടെറിഞ്ഞു പോയാൽ.44

അവനിക്കഥയൊന്നുമേ ധരിക്കാ-
തവനീപുത്രിയൊടും ഗമിച്ചു ശീഘ്രം
പുരുഭൂതി നിറഞ്ഞിടുന്ന ലങ്കാ-
പുരുയിൽച്ചെന്നു കൃതാർഥനായിരുന്നാൻ.45


അവൻപൊടശോകവൃക്ഷവാടീ-
നടുവത്തുള്ളൊരു ശിംശപയ്ക്കടുക്കൽ
അവളെബ്ബത കൊണ്ടുപോയി വച്ചാ-
നനലസ്തംഭനമാം മരുന്നു പോലെ.46


പരദേവതയെ പ്രതിഷ്ഠചെയ് ചെയ് വു
പുരുഷാ൪ഥത്തിനുവേണ്ടി മാനവന്മാ൪
ദശകണ്ഠനുമന്ത്യമാം പൂമ൪ഥം
വശമാക്കാൻ കുടിവച്ചു ദേവിതന്നെ. 47
  
കപടക്കലയേ വധിച്ചു പിന്നെ-
ത്തിരിയെത്തന്റെ തപോപവനത്തിലേക്കായ്
രഘുപുംഗവനാശു പോന്നിടുമ്പപോ-
ളെതിരേ ലക്ഷ്മണനങ്ങു ചെന്നു കണ്ടാൻ.48

ജനകാത്മജയെത്തനിച്ചിരുത്തീ-
ട്ടനുജൻ പോന്നതബദ്ധമെന്നു ചൊല്ലി
ഇനിയെങ്കിലുംമാശു പോക നാമെ-
ന്നുനശോചിച്ചുടനാശ്രമം ഗമിച്ചാൻ.49

അരുണാധരിതന്നെയങ്ങു കാണാ-
ഞ്ഞരുണാംഭോരുഹനേത്രനായ രാമൻ
ശരണാഗതരക്ഷണം നടത്താം
കരുണാമൂ൪ത്തി കരഞ്ഞിടാൻ തുടങ്ങീ.50

ദയിതേ! പുനരെങ്ങു പോയെടോ! നീ
യയി! തേ ഞാനപരാധമെന്തു ചെയ്തു?
മയി തെല്ലനുകന്പ തോന്നിയുള്ളിൽ
പൊയിതേറാതരികത്തു വാന മനോജ്ഞേ.51

അരവനാ‍ഴിക വേ൪പിരിഞ്ഞിരിപ്പാ-
നരുതാഞ്ഞിട്ടു വനത്തിൽ വന്നു പാ൪ക്കും
അരവിന്ദവിലോചനേ! നിനക്കീ-
വിരഹത്തിങ്കലൊരാശയെന്നു വന്നൂ?52

ചതിയുള്ളൊരു മാനിനെപ്പിടിപ്പാ-
നതിവേഗത്തൊട് പോയിരുന്നൊരീ ഞാൻ
അതിനെത്തവ കൊണ്ടുതന്നിടാഞ്ഞി-
ട്ടതികോപത്തൊടു നീയൊളിച്ചതല്ലേ?53

മതിബിംബമതിങ്കലേക്കുമംഗം
കൊതി തീരുംപടി കൊണ്ടുവന്നു നൾകാം
അതിനും മമ തോൽവിയില്ലെടോ! വെൺ-
മതി വെല്ലും ദൃഢമെന്നു നിൻമുഖത്തെ.54

മുറയിട്ടിതുപോലെ രാമനും തൻ-
പിറകേ തമ്പിയുമായ് തിരിച്ചു പിന്നെ
മറിമാൻമിഴി പോയ മാർഗമേതെ-
ന്നറിവാനായി വനത്തിലൂടെ മെല്ലേ.55

വഴിമേലവ൪ കണ്ടുകണ്ടു പോകും
മൊഴിയാപ്രാണികളോടു രാമചന്ദ്രൻ
പൊഴിയുന്നൊരു കണ്ണുനീർ തുടച്ചും
വഴിയാംവണ്ണമിദം പറ‍ഞ്ഞു കേണാൻ.56

പരമാ൪ഥമുരയ്ക്ക നല്ല താളി
പ്പനയേ! നിൻകുലപോലെ കേശഭാരം
പരിചോടു വഹിച്ചൊരുത്തിയീ നി-
ന്നരികിൽക്കൂടി വരുന്നതിനു കണ്ടോ? 57

അളിയേ! തവ ശോഭ പോലെ നെറ്റി-
ക്കളകം നല്ലൊരു മാലയായണിഞ്ഞ്
ഒഴിയാതിതിലേ ഗമിച്ചിതോ? പൂ-
ങ്കുഴലാളഴകിയൊരൂഴിമിന്നലിപ്പോൾ58

ഒളിയാർന്നൊരു താമരേ! വൃഥാനീ
പൊളിയോതീടരുതേ മുഖത്തു നോക്കീ
തവ കാന്തികളൊക്കെയും മുഖത്താൽ
കവരും കാമിനിയീവഴിക്കു വന്നോ?59

അയി! തേ കുശലം കഥിക്കേടോ! പൂ
ക്കയിതേ! വസ്തുത ഞങ്ങളോടു നേരെ
മൃദുനാസിക നിന്റെ മൊട്ടിനൊപ്പം
മുതിരും മാനിനി വന്നിതോ? സമീപേ.60

കളവോതരുതുന്നു ചക്രവാക-
ദ്വിജമേ! നിൻ വാടിവൊത്തു മാറിടത്തിൽ
കുചമണ്ഡലമുള്ള മങ്കയാളീ
വഴിയേ പോയതു നീയറിഞ്ഞതില്ലേ?61

പുരുവിക്രമ സിംഹരാജ! നീയെ-
ന്തുരിയാടാതെ മിഴിച്ചു നിന്നിടുന്നൂ?
ഇട നിന്നൊടു തുല്യമായ് ചുരുങ്ങീ-
ട്ടിതിലേ പുങ്കുഴലാളൊരുത്തി പോയോ?62

പിടിയോടു പിരിഞ്ഞിരിക്കെ മൂലം
നെടുവീർപ്പിട്ടു നടന്നിടും കരീന്ദ്ര!
മടിയാതുരചെയ്ക നിന്റെ ചാരേ
മടവാർമൗലിയൊരുത്തി വന്നതുണ്ടോ?63

പൊടിയാടുക പിന്നെയാട്ടെടോ! നീ
ചൊടി ചെമ്പിച്ചൊരുസത്വവേദിയല്ലേ?
തുട നല്ല കുരുക്കമാണവൾക്കു-
ള്ളടയാളം നുനിയുളള നിൻ കരംപോൽ. 64

അഴകേറിയൊരന്നമേ! നിനക്കീ
നടയപ്പണ്ടു പറഞ്ഞു തന്നൊരുത്തി
ഗുരുദക്ഷിണ വാങ്ങുവാനിദാനീ-
മിഹ വന്നേച്ചവൾ പിന്നെയെങ്ങുപോയീ?65

കുയിലേ! പറകിന്നൊരുത്തിയീ നി-
ന്നയലത്തൂടെ നടന്നു പോയതുണ്ടോ?
അവൾ താനുപദേശമേകി മുന്നം
തവ ചാരുസ്വരമായതോർമയില്ലേ?66

വിരിയും മല൪ ചൂടിയഗ്രഭാഗേ
തളിരും തണ്ടു മിടയ്ക്കിടയ്ക്കു വീശി
മുകുളങ്ങളുമേന്തിയിങ്ങുല‍‍ഞ്ഞാ-
ലതയെങ്ങോട്ടു ഗമിച്ചശോകമേ! ചൊൽ.67

പുഴയിൽ കളിയാടുവാൻ പുരാ മീൻ-
മിഴിയാളെന്നെയൊഴിഞ്ഞു പോവതില്ലോ;
പതിവായതു താഴ് ത്തി വച്ചിദാനീ-
മതിലേക്കായവളാഗ്രഹിക്കയില്ലാ.68

ഇര തെണ്ടി വയറ്റിനേ നിറയ്പാൻ
വനമധ്യങ്ങളിൽ വാടകൊണ്ടടുക്കും
ചില ദുഷ്ടമൃഗൗഘമുണ്ടതിന്നെ൯
തരളാപാങ്ഗിയെ ഹിംസ ചെയ് തുപോയോ?69

അഥവാ! നരജാതിയെ ബ് ഭുജിപ്പാ൯
കൊതിയേറീടുമരക്കരുണ്ടു കാട്ടിൽ
അവരെന്നുടെ കാന്തയെപ്പിടിച്ചി-
ട്ടവമാനിച്ചു വധച്ചു തിന്നിരിക്കാം. 70

അധുനാ മമ താതനേ നമിക്കു-
ന്നതിനായ് വിണ്ണിനു നീ ഗമിച്ചതെങ്കിൽ
തവബുദ്ധിയിതേ൪ക്കിലെത്ര മോശം?
ധവനേ വിട്ടതു നീതിയല്ല ബാലേ! 71

ഗുരുകൽപ്പിതമാമരണ്യവാസം
ശരിയായിന്നിയൊരാണ്ടു കൂടിയുണ്ട്
ഇതു മിച്ചമിരിക്കെ നീയൊഴിഞ്ഞാ-
ലതിസാമർഥ്യമതേവരും പഴിക്കും.72.

കളിയാതൊരു നാളിൽ മണ്ണുരുട്ടി-
ക്കവളം നീ മമ താതനേകിയപ്പോൾ
ഒരു ദിവ്യശരീരമോടുമച്ഛൻ
തവ ചാരത്തെഴുന്നള്ളി വാങ്ങിയല്ലൊ73

അതിനാൽ നൃപതിക്കു നിന്റെ മേലു-
ണ്ടതിവാത്സല്യമിതന്നു ഞാനറു
അധുനാ ലികടേ ഗമിക്കിലച്ഛ-
ന്നതിലും കൗതുകമേറിയേക്കുമുള്ളിൽ74

ഹിതമായതുകൊണ്ടു വാനിലും നി-
ന്നരികത്തെന്നെയുമാനയിപ്പതിന്നായ്
ഒരു നല്ല ശുപാർശചെയ്കടോ നീ;
ഭരതൻ മേലിലുമൂഴിയെ ബ്ഭരിക്കും75

രാഗാനുബന്ധമതിയായി വളർന്നിരുന്ന
രാകാശശാങ്കമുഖിയോടു പിരിഞ്ഞ മൂലം
ദശകാന്തരങ്ങളിൽ വലഞ്ഞിതു പോലെ രാമൻ;
മാഴ്കാത്തതാര്? ഭുവി മാനുഷജാതിയിങ്കൽ.76

കന്നൽക്കണ്ണിയെ വേർപിരിഞ്ഞുഴലുമ ശ്രീരാമനും കാട്ടില-
ങ്ങന്വേഷിച്ചു നടന്നപോതനുജനും ധൈര്യം വെടിഞ്ഞു തുലോം
നന്നായിക്കഥ കണ്ടപോലെ കഥനം ചെയ്തോരു വാന്മീകിതാൻ
മന്നിൽദ്ധീരനഹോ തദീയഹൃദയം പാർത്താൽ കരിങഅകല്ലുപോൽ.77


സീതാവിരഹം പത്താം സർഗം സമാപ്തം