രാജാക്കന്മാരുടെ രണ്ടാം പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോടു: നീയും നിന്റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊൾവിൻ ; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അതു ഏഴു സംവത്സരം ദേശത്തു ഉണ്ടായിരിക്കും എന്നു പറഞ്ഞു.

2 ആ സ്ത്രീ എഴുന്നേറ്റു ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തുപോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.

3 ഏഴു സംവത്സരം കഴിഞ്ഞിട്ടു അവൾ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവൾ തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിപ്പാൻ ചെന്നു.

4 അന്നേരം രാജാവു ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയിൽ: എലീശാ ചെയ്ത വൻ കാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചുപറക എന്നു കല്പിച്ചു.

5 മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾ തന്നേ അവൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഗേഹസി: യജമാനനായ രാജാവേ, ഇവൾ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻ തന്നേ എന്നു പറഞ്ഞു.

6 രാജാവു സ്ത്രീയോടു ചോദിച്ചപ്പോൾ അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവൾക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.

7 അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്നു അരാംരാജാവായ ബെൻ -ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ടു എന്നു അവന്നു അറിവു കിട്ടി.

8 രാജാവു ഹസായേലിനോടു: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു അവൻ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.

9 അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ വിശേഷവസ്തുക്കളിൽനിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പിൽ നിന്നു: നിന്റെ മകൻ അരാം രാജാവായ ബെൻ -ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;

10 നീ ചെന്നു അവനോടു: നിനക്കു നിശ്ചയമായിട്ടു സൗഖ്യം വരും എന്നു പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.

11 പിന്നെ അവന്നു ലജ്ജ തോന്നുവോളം അവൻ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു.

12 യജമാനൻ കരയുന്നതു എന്തു എന്നു ഹസായേൽ ചോദിച്ചതിന്നു അവൻ : നീ യിസ്രായേൽമക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുർഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൗവനക്കാരെ വാൾകൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകർക്കയും അവരുടെ ഗർഭിണികളെ പിളർക്കയും ചെയ്യും എന്നു പറഞ്ഞു.

13 ഈ മഹാകാര്യം ചെയ്‍വാൻ നായായിരിക്കുന്ന അടിയൻ എന്തു മാത്രമുള്ളു എന്നു ഹസായേൽ പറഞ്ഞതിന്നു എലീശാ: നീ അരാമിൽ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.

14 അവൻ എലീശയെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവൻ ചോദിച്ചു. നിനക്കു നിശ്ചയമായി സൗഖ്യം വരും എന്നു അവൻ എന്നോടു പറഞ്ഞു എന്നു അവൻ ഉത്തരംപറഞ്ഞു.

15 പിറ്റെന്നാൾ അവൻ ഒരു കമ്പിളി എടുത്തു വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിട്ടു; അതിനാൽ അവൻ മരിച്ചുപോയി; ഹസായേൽ അവന്നുപകരം രാജാവായ്തീർന്നു.

16 യിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടിൽ യെഹോശാഫാത്ത് യെഹൂദയിൽ രാജാവായിരിക്കുമ്പോൾ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം രാജാവായി.

17 അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.

18 ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നതുകൊണ്ടു അവൻ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

19 എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നലകും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.

20 അവന്റെ കാലത്തു എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.

21 അപ്പോൾ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഔടിപ്പോയി.

22 അങ്ങിനെ എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനിലക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.

23 യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

24 യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.

25 യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു രാജാവായി.

26 അഹസ്യാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേർ; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൗത്രി ആയിരുന്നു.

27 അവൻ ആഹാബ്ഗൃഹത്തിന്റെ വഴിയിൽ നടന്നു ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവൻ ആയിരുന്നുവല്ലോ.

28 അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.

29 അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു അരാമ്യർ തന്നെ വെട്ടിയ മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു യിസ്രെയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>