അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ഹനുമാന്റെ ഹിതോപദേശം

(ഹനുമാന്റെ ഹിതോപദേശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
സുന്ദരകാണ്ഡം


“സ്ഫുട വചനമതിവിശദ മിതി ശൃണു ജളപ്രഭോ!

പൂജ്യനാം രാമദൂതൻ ഞാനറിക നീ

ഭുവനപതി മമപതി പുരന്ദരപൂജിതൻ

പുണ്യപുരുഷൻ പുരുഷോത്തമൻ പരൻ

ഭുജഗകുലപതിശയനമലനഖിലേശ്വരൻ

പൂർവ്വദേവാരാതി ഭുക്തിമുക്തിപ്രദൻ 970

പുരമഥനഹൃദയമണിനിലയനനിവാസിയാം

ഭൂതേശസേവിതൻ ഭൂതപഞ്ചാത്മകൻ

ഭുജകുലരിപുമണിരഥദ്ധ്വജൻ മാധവൻ

ഭൂപതിഭൂതിവിഭൂഷണസമ്മിതൻ

നിജജനകവചനമതുസത്യമാക്കീടുവാൻ

നിർമ്മലൻ കാനനത്തിന്നു പുറപ്പെട്ടു

ജനകജയുമവരജനുമായ് മരുവുന്ന നാൾ

ചെന്നു നീ ജാനകിയെക്കട്ടുകൊണ്ടീലേ

തവ മരണമിഹവരുവതിന്നൊരു കാരണം

താമരസോത്ഭവകല്പിതം കേവലം 980

തദനു ദശരഥതനയനും മതംഗാശ്രമേ

താപേന തമ്പിയുമായ് ഗമിച്ചീടിനാൻ

തപനതനയനൊടനലസാക്ഷിയായ് സഖ്യവും

താല്പര്യമുൾക്കൊണ്ടു ചെയ്തോരനന്തരം

അമരപതിസുതനെയൊരു ബാണേന കൊന്നുട

നർക്കാത്മജന്നു കിഷ്കിന്ധയും നൽകീടിനാൻ

അടിമലരിലവനമനമഴകിനൊടു ചെയ്തവ-

നാധിപത്യം കൊടുത്താധി തീർത്തീടിനാൻ

അതിനവനുമവനിതനയാന്വേഷണത്തിനാ-

യാശകൾ തോറുമേകൈക നൂറായിരം 990

പ്ലവഗകുലപരിവൃഢരെ ലഘുതരമയച്ചതി-

ലേകനഹമിഹവന്നു കണ്ടീടിനേൻ

വനജവിടപികളെയുടനുടനിഹ തകർത്തതും

വാനരവംശ പ്രകൃതിശീലം വിഭോ!

ഇകലിൽ നിശിചരവരരെയൊക്കെ മുടിച്ചതു-

മെന്നെ വധിപ്പതിന്നായ് വന്ന കാരണം

മരണഭയമകതളിരിലില്ലയാതേ ഭുവി

മറ്റൊരു ജന്തുക്കളില്ലെന്നു നിർണ്ണയം

ദശവദന ! സമരഭുവി ദേഹരക്ഷാർത്ഥമായ്

ത്വദ്ഭൃത്യവർഗ്ഗത്തെ നിഗ്രഹിച്ചേനഹം 1000

ദശനിയുതശതവയസി ജീർണ്ണമെന്നാകിലും

ദേഹികൾക്കേറ്റം പ്രിയം ദേഹമോർക്ക നീ

തവ തനയകരഗളിത വിധിവിശിഖപാശേന

തത്ര ഞാൻ ബദ്ധനായേനൊരു കാൽക്ഷണം

കമലഭവമുഖസുരവരപ്രഭാവേന മേ

കായത്തിനേതുമേ പീഡയുണ്ടായ്‌വരാ

പരിഭവമൊരു പൊഴുതു മരണവുമകപ്പെടാ

ബദ്ധഭാവേന വന്നീടിനേനത്ര ഞാൻ

അതിനുമിതുപൊഴുതിലൊരു കാരണമുണ്ടുകേ-

ളദ്യഹിതം തവ വക്തുമുദ്യുക്തനായ് 1010

അകതളിരിലറിവു കുറയുന്നവർക്കേറ്റമു

ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം

അതുജഗതി കരുതു കരുണാത്മനാം ധർമ്മമെ-

ന്നാത്മോപദേശമജ്ഞാനിനാം മോക്ഷദം

മനസി കരുതുക ഭുവനഗതിയെ വഴിയേ ഭവാൻ

മഗ്നനായീടൊലാ മോഹമഹാം ബുധൌ

ത്യജമനസി ദശവദന! രാക്ഷസീം ബുദ്ധിയെ

ദൈവീം ഗതിയെസ്സമാശ്രയിച്ചീടു നീ

അതു ജനനമരണ ഭയനാശിനീ നിർണ്ണയ-

മന്യയായുള്ളതു സംസാര കാരിണി 1020

അമൃതഘനവിമലപരമാത്മബോധോചിത-

മത്യുത്തമാന്വയോദ് ഭൂതനല്ലോ ഭവാൻ

കളക തവ ഹൃദി സപദി തത്ത്വബോധേന നീ

കാമകോപദ്വേഷലോഭമോഹാദികൾ

കമലഭവസുതതനയ നന്ദനനാകയാൽ

കർബുരഭാവം പരിഗ്രഹിയായ്ക നീ

ദനുജസുര മനുജഖഗമൃഗഭുജഗഭേദേന

ദേഹാത്മബുദ്ധിയെസ്സന്ത്യജിച്ചീടു നീ

പ്രകൃതിഗുണപരവശതയാ ബദ്ധനായ്‌വരും

പ്രാണദേഹങ്ങളാത്മാവല്ലറികെടോ! 1030

അമൃതമയനജനമലനദ്വയനവ്യയ-

നാനന്ദപൂർണ്ണനേകൻ പരൻ കേവലൻ

നിരുപമമനമേയനവ്യക്തൻ നിരാകുലൻ

നിർഗ്ഗുണൻ നിഷ്കളങ്കൻ നിർമ്മമൻ നിർമ്മലൻ

നിഗമവരനിലയനനന്തനാദ്യൻ വിഭു

നിത്യൻ നിരാകാരനാത്മാ പരബ്രഹ്മം

വിധിഹരിഹരാദികൾക്കും തിരിയാതവൻ

വേദാന്തവേദ്യനവേദ്യനജ്ഞാനിനാം

സകലജഗദിദമറിക മായാമയം പ്രഭോ!

സച്ചിന്മയം സത്യബോധം സതാതനം 1040

ജഡമഖിലജഗദിദമനിത്യമറിക നീ

ജന്മജരാമരണാദി ദുഃഖാന്വിതം

അറിവതിനു പണിപരമ പുരുഷ മറിമായങ്ങ-

ളാത്മാനമാത്മനാ കണ്ടു തെളിക നീ

പരമഗതി വരുവതിനു പരമൊരുപദേശവും

പാർത്തുകേട്ടീടു ചൊല്ലിത്തരുന്നുണ്ടു ഞാൻ

അനവരതമകതളിരിലമിതഹരിഭക്തികൊ-

ണ്ടാത്മവിശുദ്ധി വരുമെന്നു നിർണ്ണയം

അകമലരുമഘമകലുമളവതി വിശുദ്ധമാ-

യാശു തത്ത്വജ്ഞാനവുമുദിക്കും ദൃഢം 1050

വിമലതര മനസി ഭഗവത്തത്ത്വ വിജ്ഞാന-

വിശ്വാസകേവലാനന്ദാനുഭൂതിയാൽ

രജനിചരവനദഹനമന്ത്രാക്ഷരദ്വയം

രാമരാമേതി സദിവ ജപിക്കയും

രതി സപദി നിജഹൃദി വിഹായ നിത്യം മുദാ

രാമപാദ ധ്യാനമുള്ളിലുറയ്ക്കയും

അറിവുചെറുതകതളിരിലൊരു പുരുഷനുണ്ടെങ്കി-

ലാഹന്ത! വേണ്ടുന്നതാകയാലാശു നീ

ഭജഭവ ഭയാപഹം ഭക്തലോകപ്രിയം

ഭാനുകോടിപ്രഭം വിഷ്ണുപദാംബുജം 1060

മധുമഥനചരണസരസിജയുഗളമാശു നീ

മൌഢ്യം കളഞ്ഞു ഭജിച്ചുകൊണ്ടീടെടോ!

കുസൃതികളുമിനി മനസി കനിവൊടു കളഞ്ഞു വൈ-

കുണ്ഠലോകം ഗമിപ്പാൻ വഴിനോക്കു നീ

പരധന കളത്രമോഹ്ന നിത്യം വൃഥാ

പാപമാർജ്ജിച്ചു കീഴ്പോട്ടു വീണിടൊലാ

നളിനദലനയനമഖിലേശ്വരം മാധവം

നാരായണം ശരണാഗത വത്സലം

പരമപുരുഷം പരമാത്മാനമദ്വയം

ഭക്തിവിശ്വാസേന സേവിക്ക സന്തതം 1070

ശരണമിതി ചരണകമലേ പതിച്ചീടെടോ!

ശത്രുഭാവത്തെ ത്യജിച്ചു സന്തുഷ്ടനായ്

കലുഷമനവധി ഝടിതി ചെയ്തിതെന്നാകിലും

കാരുണ്യമീവണ്ണമില്ല മറ്റാർക്കുമോ

രഘുപതിയെ മനസി കരുതുകിലവനു ഭൂതലേ

രണ്ടാമതുണ്ടാകയില്ല ജന്മം സഖേ!

സനകമുഖമുനികൾ വചനങ്ങളിതോർക്കെടോ

സത്യം മയോക്തം വിരിഞ്ചാദി സമ്മതം“

അമൃതസമവചനമിതിപവനതനയോദിത-

മത്യന്തരോഷേണ കേട്ടു ദശാനനൻ 1080

നയനമിരുപതിലുമഥ കനൽ ചിതറുമാറുടൻ

നന്നായുരുട്ടിമിഴിച്ചു ചൊല്ലീടിനാൻ

തിലസദൃശമിവനെയിനി വെട്ടിനുറുക്കുവിൻ

ധിക്കാരമിത്ര കണ്ടീല മറ്റാർക്കുമേ

മമ നികടഭുവി വടിവൊടൊപ്പമിരുന്നു മാം

മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ?

ഭയവുമൊരുവിനയവുമിവന്നു കാണ്മാനില്ല

പാപിയായോരു ദുഷ്ടാത്മാശഠനിവൻ

കഥയമമ കഥയമ രാമനെന്നാരു ചൊൽ?

കാനനവാസി, സുഗ്രീവനെന്നാരെടോ? 1090

അവരെയുമനന്തരം ജാനകി തന്നെയു-

മത്യന്ത ദുഷ്ടനാം നിന്നെയും കൊല്ലുവൻ”

ദശവദന വചനമിതി കേട്ടു കോപം പൂണ്ടു

ദന്തം കടിച്ചു കപീന്ദ്രനും ചൊല്ലിനാൻ!

“നിനവു തവ മനസി പെരുതെത്രയും നന്നു നീ

നിന്നോടെതിരൊരു നൂറുനൂറായിരം

രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരു

രാവണന്മാരൊരുമിച്ചെതിർത്തീടിലും

നിയതമിതുമമ ചെറുവിരല്ക്കു പോരാ പിന്നെ

നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല!” 1100

പവനസുത വചനമിതു കേട്ടു ദശാസ്യനും

പാർശ്വസ്ഥിതന്മാരൊടാശു ചൊല്ലീടിനാൻ!

“ഇവിടെ നിശിചരരൊരുവരായുധപാണിയാ-

യില്ലയോ കള്ളനെക്കൊല്ലുവാൻ ചൊല്ലുവിൻ”

അതുപൊഴുതിലൊരുവനവനോടടുത്തീടിനാ-

നപ്പോൾ വിഭീഷണൻ ചൊല്ലിനാൻ മെല്ലവേ!

“അരുതരുതു ദുരിതമിതു ദൂതനെക്കൊല്ലുകെ-

ന്നാർക്കടുത്തൂ നൃപന്മാർക്കു ചൊല്ലീടുവിൻ

ഇവനെ വയമിവിടെ വിരവോടു കൊന്നീടിനാ-

ലെങ്ങനെയങ്ങറിയുന്നിതു രാഘവൻ 1110

അതിനുപുനരിവനൊരടയാളമുണ്ടാക്കിനാ-

മങ്ങയയ്ക്കേണമതല്ലോ നൃപോചിതം ?“

ഇതിസദസി ദശവദന സഹജവചനേന താ-

നെങ്കിലതങ്ങനെ ചെയ്കെന്നു ചൊല്ലിനാൻ.