സെഖൎയ്യാവു - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 അന്നാളിൽ ദാവീദ്ഗൃഹത്തിന്നും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.

2 അന്നാളിൽ ഞാൻ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേർ ഇല്ലാതാക്കും; ഇനി അവയെ ഔർക്കയുമില്ല; ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.

3 ആരെങ്കിലും ഇനി പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോടു: യഹോവയുടെ നാമത്തിൽ ഭോഷകു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവൻ പ്രവചിക്കയിൽതന്നേ അവനെ കുത്തിക്കളകയും ചെയ്യും.

4 അന്നാളിൽ പ്രവാചകന്മാർ പ്രവചിക്കയിൽ ഔരോരുത്തൻ താന്താന്റെ ദർശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവർ രോമമുള്ള മേലങ്കി ധരിക്കയുമില്ല.

5 ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽ തന്നേ ഒരാൾ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവൻ പറയും. എന്നാൽ അവനോടു:

6 നിന്റെ കയ്യിൽ കാണുന്ന ഈ മുറിവുകൾ എന്തു എന്നു ചോദിക്കുന്നതിന്നു അവൻ : എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവെച്ചു ഞാൻ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും.

7 വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകൾ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും.

8 എന്നാൽ സർവ്വദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

9 മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്കും ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>