ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
പതിനൊന്നാം സർഗ്ഗം
[ 115 ]
പതിനൊന്നാം സർഗ്ഗം

ചേലഞ്ചും തൻ മരുകകളൊടും നാടു മാറ്റാർക്കു കീഴായ്
ബാലന്മാരും ബത! ദയിതനും ബാന്ധവന്മാരുമെന്യേ
മാലത്യന്തം മനസി മധുനേർവാണിയാം റാണി പൂണ്ടാൾ;
കാലക്കേടിൻ കടുതയിൽ നരൻ കാറ്റിലെപ്പഞ്ഞിതന്നെ.        1

വിശ്വസ്തത്വം പെടുമൊരു സഗർഭ്യാത്മജയ്ക്കാർന്ന താപം
വിശ്വസ്തത്വം തടവിന വിശാലാക്ഷി വീണ്ടും നിനയ്ക്കെ
അശ്വസ്ത്രീ തൽ പ്രഥമപൃഥുകാന്തട്ട്ഹിലാംപോലെ തീർന്നാൾ;
വിശ്വം നൂനം വിപദി നരകം; വിഘ്നമില്ലെങ്കിൽ നാകം.        2

ദൈവത്തിനും ദയ മനുജനും തീരെ വേരറ്റു പാതി-
ജ്ജീവൻ വേറായ് ഭൃശമബലയായ് ഭീരുവായേകയായി
ഹാ! വർത്തിച്ചും ഹരിണസദൃശാക്ഷിക്കു നൈരാശ്യമേതും
കൈവന്നീ, ലാക്കമനിമണിയും ക്ഷത്രഗോത്രോത്ഥയല്ലേ?        3

പാരാവാരപ്പടി പെരുകിടും പീഡയിൽപ്പെട്ടിരിക്കെ-
സ്സാരാധിക്യക്കളരി സചിവൻതന്റെ സാന്നിദ്ധ്യമന്നാൾ
ആ രാജസ്ത്രീക്കലിവൊടരികിൽച്ചെന്നു ബന്ദിക്കു ദൈവം
കാരാഗാരക്കതകുകൾ തുറന്നിട്ടിടും മട്ടു തോന്നി.        4

പാരം ശുദ്ധപ്രകൃതിയൊടു നൽപ്രത്യയം ചേർന്നൊരർത്ഥ-
ശ്രീ രഞ്ജിക്കും പെരിയ പദമാർന്നുള്ളൊരാ നല്ല രാജ്ഞി
സാരൻ മന്ത്രീശ്വരനൊടൊരുനാൾ സൽക്രിയാപൂർവമിത്ഥം-
കാരം ചൊന്നാൾ കരളലിവിയറ്റുന്ന സന്ദേശവാക്യം;        5

[ 116 ] <poem>

'അല്ലേ മന്ത്രിപ്രവര! മതിമന്മനലിയിൽച്ചേർന്ന വൈര- ക്കല്ലേ! നിന്നെസ്സവിധഭൂവി ഞാൻ കണ്ടതെൻ നല്ലകാലം ഇല്ലേവനും മുഴുവനഴലായ് മന്നിൽ; വർഷാഘനത്താ- ലല്ലേശിടും നടുനിശയിലും കൊള്ളിമീനുള്ളതല്ലോ.        6


എന്നോ നീയെൻ സചിവ! തനതീ നാടു കൈവിടുന്നേ നിന്നോടൊപ്പം നിയതമതുതൻ ലക്ഷ്മിയും പോയ് മറഞ്ഞു; ഒന്നോർക്കുമ്പോളതു ശരി, യമാവാസ്യനാൾത്തിങ്കൾ പോയാ- ലിന്നോളം നാമുലകിലൊരിടം ജ്യോത്സനയെക്കാണ്മതുണ്ടോ?        7


വേലിക്കെട്ടറ്റൊരു വിളവിനെ സ്വേച്ഛപോൽത്തിന്നഴിക്കും കാലിക്കൂട്ടത്തിനു കിടയിൽ, നീ ദൂരെയായോരുകാലം മാലിക്കാണും മഹിയെ മുഴുവൻ മർദ്ദനം ചെയ്തുവല്ലോ; വെയ്ലിൽച്ചെന്നേ മനുജർ തണലിൻ മേന്മയോർമ്മിക്കയുള്ളു.        8


എന്താപത്താണതുമൂതലെനിക്കെന്റെ മന്ത്രീന്ദ്ര! ചൊൽവാ- നെൻ താപത്തിന്നെലുകയെളുത,ല്ലെന്തു ദുര്യോഗവായ്പോ, ഹന്താപത്യങ്ങളുമവനിയും ഹാ! ഭവൽ ഭാഗ്യസത്തും വെന്താളും ഹൃത്തെഴുമിവളെ വിട്ടാകവേ പോകയായി-        9


കന്യാലോകം കഴൽപണിയുമക്കാറണിക്കൂന്തലാൾ ത- ന്നന്യാഗാരസ്ഥിതി ഹൃദി നിനയ്ക്കാവത,ല്ലാവതുണ്ടോ? ധന്യാത്മാവേ! സചിവ! തുടരെദ്ദൈവമെന്നോടു ചെയ്‌‌വോ‌‌- രന്യായത്തിന്നവധിയുമതിന്മേലൊരപ്പീലുമില്ല.        10


ഈ വഞ്ചിശ്രീവസുമതിയുമെൻ ധന്യയാം കന്യയാളും ദൈവം നേരെ വരികിലിനിയും കൈക്കലാം തർക്കമില്ല; ഏവം ചിത്തവ്യഥയോടു വസിച്ചീടിലെന്തുള്ളു ലാഭം? യാവജ്ജീവം മഹിയിൽ മനുജർക്കുദ്യമം ഹൃദ്യമല്ലോ.        11


നേരം വൈകേണ്ടിനിയു,മുടനേ കോട്ടയത്തോളമൊന്നെൻ സാരജ്ഞന്മാർക്കണിതിലകമേ! സത്വരം പോയ് വരേണം; വാരവാരം വളരുമഴലാൽ വാടി ഞാൻ വാഴ്വതെല്ലാം ധീരൻ തൽ ക്ഷ്മാരമണനറികിൽത്തിട്ടമെൻ കഷ്ടമറ്റു.        12


ഭാവം മാറൊല്ലയി സചിവ! നീ ദൂതനായീടിലെന്ത- ശ്രീവത്സാങ്കൻ തിരുവടിയുമീ വേല പാർത്ഥന്നു ചെയ്തു; ധീ വമ്പിക്കും പുരുഷൻ മടിവിട്ടെന്തു വേഷം ധരിച്ചും പാവങ്ങൾക്കായ്‌‌പ്പകലുമിരവും പാടുപെട്ടീടുമല്ലോ.        13


പ്രാണിക്കൊന്നബ്ഭവജലധിതൻ ചാരമെത്താൻ കഴിഞ്ഞാൽ ക്ഷോണിത്തട്ടിൽ സുലഭത ചുരുങ്ങീടുമാ മുക്തിപോലെ, കോണിൽച്ചേർത്താലരികളെ മുറ്യ്ക്കീയെനിക്കും ഭവാനും പ്രീണിക്കുംമട്ടരികിലവനിശ്രീയുമാ സ്ത്രീയുമെത്തും .        14


ഈ രാജ്യത്തിൻ നിലയുമിവൾതൻ ശക്തിയും മറ്റുമെല്ലാം

ധീരാത്മാവേ! സചിവ! നിതരാം നീയറിഞ്ഞുള്ളതല്ലോ [ 117 ]

ധാരാളം ഞാൻ പറക ശരിയല്ലാൾത്തരം നോക്കിടാഞ്ഞാൽ-
പ്പോരാ, കൊല്ലക്കുടി കയറുകിൽത്തൂശി വിലക്കാൻ ഞെരുക്കം.       15

വാവിൽ ജൈവാത്യകനു വഴി കാണിക്കുവാൻ കൈവിളക്കോ
രാവിൽപ്പൊട്ടച്ചിറകൊടു പറക്കുന്ന മിന്നാമിനുങ്ങോ
ഭാവിക്കുമ്പോൾപ്പരിചൊറയി! നിൻപാത ചൊല്ലിത്തരാം ഞാൻ
ഹേ വിദ്വാൻ! നീ കൃപയൊടു പൊറുത്തീടുകെൻ ചാപലത്തെ.       16

പാലാഴിപ്പെൺകൊടി പുണരുമാപ്പത്മനാഭനെ പാദം
ശ്രീലാഭാർത്ഥം ചിതമൊടു നിനച്ചുത്തരാശാമുഖത്തെ
ചേലായ് നോക്കിച്ചെറുതുവഴി നീ ചെല്ലണം; മുന്നിലപ്പോൾ
വേലാതീതപ്രഥ ജഗതിയിൽപ്പൊങ്ങുമാറ്റിങ്ങൽ കാണാം        17

ആറും കുന്നിന്മകളുമമലശ്രീവിഭുതിപ്പുളപ്പും
പേറുന്നോരപ്പെരിയ നഗരം ഭർഗ്ഗനെപ്പോലെ സേവ്യം;
ഏറും മാലാർന്നിടുമതിനിണങ്ങുന്ന ശൂന്യത്വമെല്ലാം
മാറും കാലം മമ കുമമിതിൽ സ്ത്രീകളുണ്ടാകിലല്ലോ!        18

പത്രം കാണാത്തൊരു വിടപിയോ, പാലു നൽകാത്ത മാടോ,
ചിത്രം ചേരാത്തൊരു ഫലകമോ, ജീവനില്ലാത്ത മെയ്യോ,
തത്രസ്ഥം മൽമൽഗൃഹമിതുവിധം ലോകരോർത്തീടുമാറായ്-
ക്ഷത്രശ്രേഷ്ഠാൻവയമിതു വധുരിക്തമായ്ത്തീർത്തു ദൈവം.       19

നിന്നാലുള്ളം പൊടിയുമവിടംവിട്ടു മുന്നോട്ടു വീണ്ടും
ചെന്നാൽക്കാണാമിളയിടമിതി ഖ്യാതമാം ദേശമേകം;
അന്നാട്ടിന്നും ഭരണമൊരിളാഭർത്രിതാൻ ചെയ്‌വതിപ്പോ-
ളെനാലെന്തസ്സുദതി സുകൃതക്കുമ്പു, ഞാൻ പാപരംഗം.       20

തെന്നൽക്കാറ്റും തെളിവെഴുമിളന്തേനുമുന്മത്തഭൃംഗം-
തൻ നൽപ്പാട്ടും മടുമലർമണച്ചാർത്തുമൊത്തസ്ഥലത്തിൽ
ഉന്നമ്രാഭം പെടുമൊരു മലർക്കാവിനാലിന്ദ്രിയങ്ങൾ-
ക്കന്നഞ്ചിന്നും സഫലത കലാവൃദ്ധ! സിദ്ധിച്ചിടും തേ.        21

അന്നൽക്കായങ്കുളമെഴുമിളാഭൃത്തു ഗോവർദ്ധനം പോ-
ലിന്നപ്പുരിന്നിനിയ ഘനവാഹാരിഭീഹാരിയെത്രെ;
എന്നല്ലെങ്ങും പ്രജകൾ വഴിപോലൈക്യപാശത്തിനാല-
മ്മിന്നൽക്കൊപ്പം മറയുമുദധിക്കുട്ടിയെക്കെട്ടിയിട്ടാർ.       22

വാണീദേവിക്കുടയ നടനപ്പന്തലാം പന്തളാഖ്യ-
ക്ഷോണീഖണ്ഡം സുരുചിരമതിന്നപ്പുറത്തുള്ളതല്ലോ;
നാണീയസ്സാം നൃപരുടെ സുധർമ്മാദരം തത്ര കണ്ടാൽ
താണീടും‌പോൽ നിജ ഹൃദി സുധർമ്മാദരം യാതൊരാൾക്കും.        23

കണ്ടത്തിങ്കൽ കളയൊരിടമി, ല്ലൊരക്കയദ്ദിക്കുകാർതൻ
മണ്ടയ്ക്കുള്ളാണരികൾ വരികിൽച്ചാക്കിലുൾപ്പെട്ടു പോകും;
ഉണ്ടങ്ങെങ്ങും ജഗരമൊടഹോ കുണ്ഡലം ചക്രവും കൈ-
ക്കൊണ്ടബ്‌ഭോഗിവ്രജമഹിഭയം തെല്ലുമൊന്നില്ലതാനും.       24

[ 118 ] <poem>

ഓമൽസത്വപ്രബലതയൊടും വിദ്രുമശ്രീ വിളങ്ങി- ക്കാമം നന്മുത്തരുളി വനഭാസ്സൊത്തു വർത്തിക്കമൂലം ആമന്നിന്നില്ലണുവുമുദധിച്ചേർച്ചയെന്നാലുമെന്നും ധീമദ്വൃന്ദം നിയതമതതിൽക്കണ്ടിടുന്നുണ്ടു നിത്യം        25


ചേണാർന്നേവം വിലസുമവിടം വിട്ടു മുന്നോട്ടു ചെന്നാൽ കാണാം കാഴ്ചയ്ക്കരിയ തിരുവല്ലാഖ്യ കൈക്കൊണ്ട ദേശം; ആണായുള്ളോർക്കധിവസതിയായഗ്ര്യമാം കേരളത്തിൽ തൂണായുള്ളോരതിനു ശരിയായ് ദൂരെയും രാജ്യമില്ല.        26


പത്തിൽകൂടുന്നവരെയവനംചെയ്യുവോ,രെത്ര ഘോരാ- പത്തിൽപ്പോലും പുകൾ പുലരുവോർ, വീരലക്ഷ്മീകുചത്തെ പത്തിക്കീററാൽപ്പരിലസിതമാക്കീടുവോ,രീടുവായ്പോർ, പത്തില്ലത്തിൻ പതികളവിടെ പാർത്തിടുന്നുണ്ടു വിപ്രർ.        27


മൂന്നാൾ വിപ്രക്ഷിതിദയിതനാം ഭാർഗവൻ വീണ്ടെടുത്തോ- രിന്നാട്ടിങ്കല്ദ്ധരണിസുരർതാൻ ക്ഷത്രവൃത്തിക്കു യോഗ്യർ; എന്നാലോചിച്ചവരെയവിടെബ്ഭൂപരാക്കിച്ചമച്ചോ- രന്നാലാസ്യന്നിയലുമുചിതജ്ഞത്വമത്യന്തരമ്യം.        28


തെക്കുങ്കൂറെന്നഭിധകലുന്നോരു ചാരുത്വമേറും ദിക്കുണ്ടങ്ങേപ്പുറമതുഭവദ്ദൃഷ്ടിസന്തുഷ്ടിനല്കും; മൂക്കും നൂനം മുളകുകൊടിതൻ മൂലമന്നാട്ടിൽ മുറ്റും മൂക്കും ചിത്തം മുഴുവനെവനും മൂൽപയോരാശിതന്നിൽ.        29


അന്താപേതം പരധരണിഭൃൽപക്ഷവിച്ഛേദമേകി- സ്സന്താനംപൂണ്ടഖിലസുമനസ്സേവ്യനാ,യപ്രദേശം വന്താപം തീർത്തുലകിനു,ജയന്തന്റെകൂട്ടാർന്നു നിത്യം ഹന്താത്യന്തം ഗുരുധിഷണനാം ഭൂമഹേന്ദ്രൻ ഭരിപ്പൂ.        30


മാറാതേറ്റം മഹിമയെഴുമദ്ദിക്കു വിട്ടാൽ വടക്കും- കൂറാം നാട്ടിൽ പതികൾ കുതുകംകൂട്ടുമുൾത്തട്ടിലാർക്കും: ആറാം ശത്രുക്ഷതജമെഴുമപ്പൂരിനും ശോണിതത്തിൽ- ക്കൂറാർന്നീടും കുലഗിരിസുതാകാമുകൻ കാവലല്ലോ.        31


ദീനർക്കായിദ്ദിനമനു നീജസ്വത്തു സീപാളിവച്ചി- ട്ടാനത്തോൽമു, ണ്ടരവണി, വിഷക്കാപ്പി, ഭിക്ഷാന്ന, മേവം ഊനം ചേരും നിലയിൽ മുടിയാറായ വയ്ക്കത്തുദേവൻ സാനന്ദം, തേ സചിവ! സതതം സാധു സാധിക്കുമിഷ്ടം.        32


ശ്രീവത്സക്കോപ്പ, രവണയുമാർന്നാശു, വൈകുണ്ഠമോടും കൈവന്നന്നപ്പടകൾ നിതരാം മാനസപ്പൊയ്കയോടും, ആ വന്മുക്താവലിയൊടുകലർന്നർണ്ണവത്തോടുമൊക്കും ശൈവക്ഷേത്രം ഭൂവനവിദിതം വയ്‌ക്കമിന്നാർക്കു വർണ്യം?        33


ഭക്തക്കൂട്ടം വിഭവമൊടു വന്നെത്തുമദ്ദിക്കിലെന്നും

ഭക്തക്കൂട്ടം വിഭവമൊടൊടുങ്ങുന്നതോർക്കുന്ന നേരം [ 119 ]

യുക്തം പാരം; മനുജനു രസജ്ഞാഖ്യ നാക്കിനു പററാൻ
വ്യക്തം മാർഗ്ഗം സുദൃഢമതിലെസ്സദ്യയൂണൊന്നു മാത്രം.        34

കാണാമങ്ങേപ്പുറമൂരുഗുണംപൂണ്ട ഭൂമണ്ഡലത്തിൻ
പൂണാം പൂണിത്തുറ; പൂരമതപ്പൂമകൾക്കൂത്തരങ്ങോ?
ചേണാർന്നത്ഥിക്കഭിധ ചിതമേക്കുന്നൊരമ്മാടഭൂമി
പ്രാണാധീശർക്കുടയ പെരുതാം പൂർവപുണ്യപ്പുളയ്‌പോ?        35

ചൂടുന്നില്ലേ തലയിൽ മതിയെ?പ്പിന്നെ നിത്യം വൃഷത്തെ-
ത്തേടുന്നില്ലേ? പരപുരമദം തീർത്തുവയ്ക്കുന്നതില്ലേ?
കൂടുന്നില്ലേ വിബുധർ പതിവായ്സ്സേവചെയ്‌വാൻ നിനച്ചാ-
ലീടുററീടും നഗരമിതിൽനിന്നീശനെന്തോ വിശേഷം?        36

ഭൂമാ പിന്നെപ്പുകളെഴുമനന്തദ്വിജ ശ്രേഷ്ഠരും ചേർ-
ന്നാ മാന്യശ്രീപുരിയിൽ വരവേ തദ്വിയോഗംനിമിത്തം
ഹാ! മാലേറും മനമൊടവിടത്തിങ്കൽ വൈകുണ്ഠലോക
പ്രേമാവേശം മുഴുവനുമകന്നെത്തി പൂർണ്ണത്രയീശൻ.        37

ഉള്ളം തൃപ്തിപ്പെടുമൊരു കരം സൽഗണച്ചേർച്ച, മുറ്റും
വെള്ളക്കാർതൻ പ്രിയത, കുമുദാഭോഗസന്ദായകത്വം
കള്ളംവിട്ടപ്പുരിയിലിവയെ പൂണ്ടു നല്ലോരു രാജാ-
വുള്ളപ്പോളിദ്ധരയുടെയനന്താഖ്യയന്വർത്ഥതന്നെ.        38

മാടും മാടങ്ങളുമധികമാം മാടഭൂപാലർ വർത്തി-
ച്ചീടുന്നോരന്നഗരമതിലംഘിച്ചു മുന്നോട്ടു ചെന്നാൽ
വാടും വക്ത്രം വലരിപുപൂരത്തിന്നുമമ്മട്ടു മെച്ചം-
കൂടും വെള്ളപ്പുതുപൂകളിയന്നോരു തൃശ്ശൂരു കാണാം.        39

വെണ്മാടങ്ങൾക്കൊഴുകുമഴകോ,
   തത്രവർത്തിക്കുമോമൽ
പ്പെൺമാൻകണ്ണാൾമണികൾ തടവും-
   കാന്തിയോ, തൽഗുണത്താൽ
അമ്മാരന്നങ്ങുടയ പുകളോ,
   ഹന്ത! തദ്വൈരി വാഴും
സമ്മാന്യശ്രീപരിലസിതമാം-
   ക്ഷേത്രമോ, വാഴ്ത്തിടേണ്ടൂ?       40

എന്നാളും വൈശ്രവണസുഖദം പിന്നെയീയക്ഷിമോദ-
ത്തിന്നാലംബം നിരവധിലസൽപുഷ്പകം തൽപുരത്തെ
മുന്നാൾ നോക്കിപ്പണിതൊരളകയ്‌ക്കന്തികത്തിങ്കലല്ലാ-
തന്നാഗാലങ്കരണനരുളുന്നില്ലിതിങ്കൽക്കണക്കെ        41

കാമം നല്കാൻ കഴിവു കലരും കാമഹന്താവിനുള്ളോ-
രോമൽപ്പാദം തൊഴുതവിടെനിന്നൊട്ടുനാൾ യാത്ര ചെയ്താൽ
ധീമൻ! കാണാം സവിധഭൂവി തേ കക്കുടക്രോഡദേശം
ഭൂമദ്ധ്യത്തിൽപ്പുതുപുകൾമരം പൂത്ത പൂങ്കാവുപോലെ.        42

[ 120 ]

ചേലാർന്നീടും തദധിപർ കനംവാച്ച നിശ്ചലത്വ-
ശ്രീലാസ്യത്താൽ ശിഖരികളെയും ഭൂരിഗാംഭീര്യയോഗാൽ
വേലാതീതപ്രഥ പുലരുമാറാഴിയേയും ജയിക്ക
ശൈലാംഭോധീശ്വരപദവിയിൽപ്പാർപ്പതാശ്ചര്യമാണോ?        43

അംഗം കണ്ടാലവികലമനംഗാഭമാ, യധ്വരത്തിൽ-
ത്തുംഗപ്രേമം പെരുകിയൊരു തെല്ലധ്വരപ്രേമമെന്യേ
ഭംഗംവിട്ടപ്രജകളെയിണക്കീട്ടു വൈരം നിറയ്ക്കും
വൻ ഗംഭീരക്ഷിതിപരവരാർക്കത്ഭുതോൽഭൂതി നല്കാ?       44

അപ്പയ്യാഖ്യൻപടി കുവലയാനന്ദമുണ്ടാക്കീടുന്നോ-
രൊപ്പം പറ്റില്ലമരനുമതിന്മട്ടുകോശം ചയയ്പോർ,
കപ്പം നല്കും കവിമണി ജഗന്നാഥനമ്മട്ടു ശാസ്ത്ര-
വ്യൂൽപത്തിശ്രീ വിലസിയവനികാന്തയെപ്പുൽകിടുന്നോർ.        45

മുങ്ങാതെന്നും മലർമകൾ മനംവച്ചു മാനിച്ചു മാനി-
ച്ചങ്ങാടിക്കൊണ്ടമരുമൊരരങ്ങാമുമങ്ങാടിതന്നിൽ
എങ്ങാനും ചെന്നെതിരിടുവതിന്നേനമെത്തീടിലന്നെൻ
ചങ്ങാതിക്കദ്ധനപതിസഹസ്രാക്ഷതാകാംക്ഷയുണ്ടാം.        46

നേരം പോകാൻ വഴി പലതുമുള്ളോരു ദിക്കിൽക്കടന്നാൽ
നേരം പോകുംവഴിയറികയില്ലാകയാൽ വേഗമായ് നീ
ആ രമ്യശ്രീനഗരമതിലംഘിച്ചു മുന്നോട്ടൊരല്പം
ദൂരം പോയ്ച്ചെന്നണയുക പുരശ്രേഷ്ഠമാം കോട്ടയത്തിൽ.        47

ആമഞ്ജുശ്രുപുരിയെ വരണത്തിന്നു യോജിച്ചതാകും
ക്ഷൗമംപൂണ്ടും, നിരവധി നിശാന്തോപഭോഗ്യത്വമാർന്നും
ശ്രീമത്താകും പല പല പരിഷ്കാരമോടൊത്തുമപ്പോ-
ളോമൽക്കന്യയ്ക്കെതിരവടിവിൽ നീ കണ്ടു കൊണ്ടാടുമല്ലോ.        48

കാമം കോട്ടയ്ക്കകമതിലെഴും സ്ത്രീകൾതൻ ചാരുവക്ത്ര-
സ്തോമത്തോടേറ്റുടനടി ബഹിഷ്കാരയോഗം നിമിത്തം
ഓമൽത്തണ്ടാർനിര വികചമായ് ഖേയമദ്ധ്യത്തിൽ മുങ്ങി-
ദ്ധീമൻ! ചാകുന്നതിനു മുതിരും കാഴ്ച കാണേണ്ടതത്രേ.        49

തീനിന്നായ് തൽ പരിഖയിലെഴും തുംഗനക്രങ്ങളാരും
മാനിക്കും തൻ മകുടമതുടയ്ക്കുമ്പൊഴൻപറ്റ ശേഷൻ
ആ നിശ്വാസശ്വസനനിലവയ്ക്കന്തമേകീട്ടവറ്റിൻ
മേനിക്കുൾച്ചേർന്നൊരു മൃഗമദം മൂർത്തിമേൽച്ചാർത്തിടുന്നു.        50

സത്തുക്കൾക്കുള്ള കലുഷവിചാരങ്ങൾ പോലപ്പൊക്കമെമ്പാ-
ടൊത്തും, തത്സൽക്രിയകൾപടി നല്ലസ്തിവാരം കലർന്നു
തത്തുംഗശ്രീഹൃദയസമമായ് സ്ഥൈര്യമാർന്നും, മഹത്ത്വം
മെത്തും വപ്രം വിമതഭയദം തത്ര വർത്തിച്ചിടുന്നു.        51

തെല്ലും കൂസാതുരുമദമെഴും വൈജയന്തത്തെ ഞാൻ ഞാൻ
വെല്ലും മുൻപെന്നതിനൊഴമനിയെന്നോർത്തു മെല്പോട്ടു ചാടി

[ 121 ]

കല്ലും പൊന്നും പൊതിയെ വിലസും കമ്രകുഡ്യങ്ങളോടും
ചൊല്ലുൾക്കൊണ്ടവിടെയധികം രമ്യയാം ഹർമ്മ്യപങ്‌ക്തി.        52

ശ്രീമത്താകും സലിലമിരവിൽ ചന്ദ്രശാലേന്ദുകാന്ത-
സ്തോമം വർഷിപ്പളവടിയിൽനിന്നായതുണ്ണും ഘനങ്ങൾ
ഭീമഗ്രീഷ്മത്തിലുമുദധിയത്തള്ളി നീലാശ്മദംഭാ-
ലാ മഞ്ജുശ്രീസദനനിരതൻ ഭിത്തിമേൽപ്പാർത്തിടുന്നു.        53

വൈരക്കല്ലാൽപ്പണിത മുറികൾക്കുള്ളിലർക്കപ്രകാശം
വൈരള്യം വിട്ടിരവുപകൽവാച്ചൊന്നുപോൽ മിന്നിയാലും
ശ്രീ രഞ്ജിക്കും കുലവനിതമാരന്തിനേരത്തു ലോകാ-
ചാരം ചിന്തിച്ചണിമണിവിളക്കെത്ര കത്തിച്ചിടുന്നു.        54

ആരാൽ, ഗുച്ഛസ്തന, മളികചം, പല്ലവച്ചുണ്ടു, പിന്നെ-
ത്താരാരോമൽത്തനു, മൃദുലതക്കൈ, യിതെല്ലാം തരംപോൽ
പാരാതേന്തിപ്പരമകുതുകം പാന്ഥരിൽച്ചേർക്കുമാറു-
ള്ളാരാമാഭയ്ക്കകമടിമയാമാർക്കുമേ തർക്കമില്ല.        55

ശ്രീമാന്മാരാം തരുണരൊടു ചേർന്നുത്തമാഭിഖ്യകോലും
വാമാവർഗ്ഗം വളരെ വിലസീടുന്നൊരാ വായ്പുകൊണ്ടും
പൂമാതിൻ നൽപ്പുതുമ പുലരും പുഞ്ചിരിക്കൊഞ്ചൽകൊണ്ടും
ഭൂമാവോർത്താൽപ്പുരളി പൂരികൾക്കുള്ള പൊൽപ്പൂണുതന്നെ.        56

ഭൂമാവേറ്റം പെറുമളകയെപ്പിച്ചതെണ്ടിച്ചിടുന്നോ-
രാമാന്യശ്രീനഗരിയെ ഹരിശ്ചന്ദ്രവംശാബ്ധിചന്ദ്രർ
സീമാതീതപ്രഥയൊടവനംചെയ്തു ചൈതന്യമേറും
കാമാരാതിക്കുടയ കഴലുൾച്ചേർത്തു വർത്തിച്ചിടുന്നു.        57

ആരാജന്യർക്കരിനിര പരാഭൂതിനല്കാൻ ബലത്തോ-
ടാരാൽ നേരിട്ടടർ തുടരവേ പോർക്കലിബ്ഭദ്രകാളി
സ്ഫാരാസുയാന്വിതഹൃദയായ്ത്തീർന്നമട്ടിൽ തദന്തം
പാരാതെത്തി, ച്ചതിനെയരുളീടുന്നു താൻതന്നെ ശ്രീഘ്രം.        58

വാണീടുന്നുണ്ടവിടെയരിവംശാന്തകൻ, കേരളാഖ്യ-
ക്ഷോണീപാലൻ, യുവനൃപ, നസാമാന്യസൗജന്യപൂർണ്ണൻ,
വാണീലക്ഷ്മീധരകളെ വശത്താക്കിയോൻ, കീർത്തിപീന-
ശ്രോണീനേത്രാഞ്ചലമധുകരാരാമദേശായമാനൻ.        59

വാളിൻ വായും നയനവുമൊരേനേരമാരക്തമാവോൻ,
കാളിക്കാളും കടമിഴി കളിക്കുന്ന കല്യാണരംഗം,
കേളിക്കോർപ്പോനരിയ വിജയശ്രീയുമായ്, വാനിൽ വാഴും
ധൂളിക്കൂട്ടം ദിശിദിശി പുകഴ്ത്തുന്ന ദോർവീര്യമുള്ളോൻ.        60

സർവജ്ഞാംഘ്രിദ്വയമനുദിനം കൂപ്പുവോൻ, പൂക്കളമ്പാം
സർവ്വജ്ഞാരിക്കുടയൊരു മദം മൂർത്തിയാൽത്തീർത്തിടുന്നോൻ
സർവജ്ഞാഗ്രേസര, നവനീതൻ ഗണ്യമാം പുണ്യലക്ഷ്മീ-
സർവസ്വം, മൽകുശലമരുളാൻ തക്കവൻ തർക്കമില്ല.        (വിശേഷകം)61

[ 122 ] <poem>

ആ മന്നൻ തന്നരമനയണഞ്ഞാരുമില്ലാത്ത നേരം ധീമൻ! വഞ്ചിപ്രഥിതധരണീനാഥതൻ ദൂതനെന്നായ് ആമനം ചെന്നിരികിലറിയിക്കേണമക്ഷീണക്ത്യോ സാമഞ്ജസ്യത്തിനു സദനമായുള്ള സാരസ്വതത്തിൽ        62


സ്മേരാസ്യത്തോടമിതകരുണാബദ്ധനാമദ്ധരിത്രീ- സ്വാരാട്ടാത്മശ്രവണയുഗളം സാവധാനം ഭവാനായ് ആരാലേകുന്നളവിൽ വെളിവായെന്റെ സന്ദേശവാക്യം പേരാർന്നീടും പെരിയ സചിവോത്തംസ! ശംസിക്കണം നീ.        63


'ദീനത്രാണത്തിനു ദിവസവും ദീക്ഷചെയ്വോരിലഗ്ര്യ- സ്ഥാനം നേടിദ്ധരയിലരുളും ധന്യസൗജന്യരാശേ; സ്യാനന്ദൂരംനഗരമവനംചെയ്തിടും റാണി മാലാർ- ന്നൂനം കൈക്കൊണ്ടുഴറിയറിയിക്കുന്നു സന്ദേശമേവം:        64


'പാരം കംസപ്രഭൃതിദിതിജാധീശപാശർക്കു വായ്ക്കും ഭാരം താങ്ങാൻ പടുതയൊഴിവായ്പ്പണ്ടു പാഥോധികാഞ്ചി ശ്രീരംഗേശൻ തിരുവടിയൊടായ് സങ്കടം ചൊന്നതില്ലേ? ധീരത്വംവിട്ടിവളുമധിനാ നൂനമാ സ്ഥാനമേറ്റു.        65


മന്നർക്കെല്ലാം മകുടമണിയാം മാന്യകീർത്തേ! ഭവാൻതാ- നെന്നല്ലല്പാടഖിലമകലാൻ മാർഗ്ഗമുണ്ടാക്കിടേണം; ഇന്നന്യർക്കില്ലതിനുതര, മാ വർഷകാലം വരുമ്പോ- ളന്നപ്പെണ്ണിന്നരിയ ശരണം മാനസപ്പൊയ്കമാത്രം.        66


നല്ലാർ, ദുഃഖാകുല, യബല, ഞാൻ ഭീരു, വാരും തുണയ്പാ- നില്ലാതുള്ളോൾ, സ്വജന, മവനീഭർത്രി, ശത്രുക്കൾ വായ്പോൾ, എല്ലാം ചിന്തിച്ചിടണ, മഗതിക്കെത്തുമാപത്തു തീർപ്പാ- നല്ലാതെന്തിന്നരചർ കണയും വില്ലുമേന്തുന്നു കൈയിൽ?        67


സേതുസ്നാനപ്രവണമതിയായ്പ്പണ്ടു രാമേശ്വരത്തേ- യ്ക്കാതുംഗശ്രീ തടവിന ഭവാൻ പോകവേ, വഞ്ചിനാട്ടിൽ ചാതുര്യത്തോടരുളിന മമ ജ്യേഷ്ഠനാദിത്യവർമ്മാ- വേതുംവയ്യേ കരുതുവതിനും ദുർവിധിപ്രകമങ്ങൾ!        68


ഈവഞ്ചിക്ഷ്മാഗൃഹവളഭിയിൽത്താമസാക്രാന്തി നീക്കി ശ്രീവർദ്ധിപ്പിച്ചരുളിയ മഹത്താകുമാ രത്നദീപം ജീവസ്നേഹസ്ഫുടഗുണദശാശാലിയായിട്ടുമയ്യോ! ദൈവദ്വേഷോൽക്കടപവനനിൽപ്പെട്ടു പെട്ടെന്നു കെട്ടു.        69


ഉള്ളിൽത്തിങ്ങും വിഷമൊടു ജഗൽപ്രാണനെബ്ഭക്ഷ്യമാക്കി- ത്തള്ളിക്കേറും മദമൊടു മഹാദുഷ്ടരാമെട്ടുവീടർ കൊള്ളില്ലാർക്കും പുലരുവതിന്നമ്മട്ടിലീ വഞ്ചിഭൂമി- ക്കുള്ളിൽ പാർക്കുന്നിതു ബലിഗൃഹത്തിങ്കൽ നാഗാഷ്ടകംപോൽ.        70


ആറാണ്മക്കൾക്കവനിയിതിൽ ഞാനമ്മയായ്ത്തീർന്നിതെന്നാൽ

വീറാർന്നിദ്ദുഷ്പുരുഷരതിൽവച്ചഞ്ചിനും മൃത്യു നല്കി; [ 123 ]

ആറാതുള്ളോരഴലെരി പൊരിത്തീയിൽ വീണോരെനിക്കി-
ന്നാറായ് നില്ക്കുന്നതു മിഴി പൊഴിപ്പോരു കണ്ണീരു മാത്രം.        71

ചൊല്ലേറിടും ഫലമുതകുമാറെന്റെ സന്താനമദ്ധ്യേ
കില്ലേശീടാതരുളിന ഗുണം തഞ്ചുമീയഞ്ചു പിഞ്ചും
ചൊല്ലേണ്ടൊന്നും ശിവശിവ! ശഠൻ പൂമകൻതൻകടുങ്കൈ-
ക്കല്ലേറേൽക്കെക്കരുമനയിലാപ്പെട്ടു ഞെട്ടറ്റു വീണു.        72

ശേഷിച്ചുള്ളാസ്സുതനെ നെടുമങ്ങാട്ടുകൊട്ടാരമെത്തി-
പ്പോഷിപ്പിക്കാനിവൾ തുടരവേ, നമ്മൾതൻ നന്മതത്തെ
ദ്വേഷിച്ചിടും മുകിലനൊരുവൻ ദിഗ്ജയത്തിന്നു കൊട്ടി-
ഗ്ഘോഷിച്ചേറെബ്ബലമിരുതരം പൂണ്ടൊരുമ്പെട്ടണഞ്ഞാൻ.        73

എൻ നാടെല്ലാമവനു വശമായ്ത്തീർത്തു ധൂർത്തൻ തരത്തി-
നെന്നാരോമൽസഹജസുതയെത്തന്നെയും ബന്ദിയാക്കി;
എന്നാലാവില്ലിതിനു പകരം വീട്ടുവാൻ, കാട്ടുതീതൻ
സന്നാഹത്തെക്കരിമുകിലുപോൽത്തോടു നിർത്തുന്നതുണ്ടോ?        74

എന്നാലാംമട്ടവനൊടു സമാധാനമോരോന്നുരച്ചേ-
നെന്നാലെന്താശ്രമമൊരടവീരോദനംപോലെ തീർന്നു;
എൻനാവിന്നും ക്ലമമധികമായ്; വെട്ടുപോത്തോടു വേദം
ചൊന്നാലുണ്ടോ ഫല,മതുടനേ കേറി മാറിന്നു പായും.        75

മുന്നേ ദുഷ്ടൻ, പ്രതിഭടനൊരാൾ കീഴടക്കാനടുക്കാ-
തിന്നേരത്തിൽ ബലിതനയനോടൊത്തൊരൗദ്ധത്യമുള്ളോൻ,
പിന്നേടം വൻകൊതിയിളയിലും പെണ്ണിലും പൂണ്ടിടുന്നോ-
നെന്നേ! കാര്യം വിഷമമിവനെങ്ങെത്തുമോർത്താൽ വിവേകം?        76

കൊള്ളേണം ചെറ്റലിവബലയിൽ,ക്കാലിൽ മുള്ളൊന്നു കൊണ്ടാൽ
മുള്ളേ പറ്റു ദൃഢമതു പുറത്താക്കുവാനെന്നപോലെ
ഭള്ളേറുന്നോരിവനെയുടനേ ഭാനുമൽസൂനുദിക്കിൽ-
ത്തള്ളേണം; ഹാ! ശഠനൊടുചിതം ശാഠ്യമെന്നാപ്തവാക്യം.        77

ഞാനോ, ബാലൻ മമ തനയനോ, പണ്ടുപണ്ടേ തുടങ്ങി-
സ്ഥാനോച്ചത്വം കലരുമൊരു മൽഗോത്രമോ, ശാത്രവാഗ്നേ-
ഈ നോക്കെല്ലാം മമത സമമായ് വേണ്ടൊരീ വഞ്ചിരാജ്യം-
താനോ രാജൻ! തവ കരുണതൻ പാത്രമല്ലാത്തതിപ്പോൾ?        78

ആണായാര്യപ്രഥിതമതസന്മന്ദിരം താങ്ങിനില്ക്കും
തൂണായ് രാജർഷഭപദവി കൈക്കൊണ്ടിരിക്കും ഭവാനെ
താണാലംബിച്ചമരുമൊരു ഞാൻ ധന്യയല്ലോ; ചകോരി-
ക്കേണാങ്കൻതന്നുദയസമയം പട്ടിണിക്കോ ഭവിപ്പൂ?        79

ദേവന്മാരും പശുനികരവും വിപ്രരും കൂടിയൊന്നായ്-
ദ്ദാവത്തീപോലെരിയുമഴലിൽപ്പെട്ടു ശിഷ്ടൻ ഭവാനെ
ഹാ! വന്നീടാൻ പലവഴി വിളിക്കുന്നു; കേൾക്കുന്നതില്ലേ?
ഹേ! വന്ദ്യാത്മൻ! നിയതമവർതൻ നാവുതാൻ കേവലം ഞാൻ.        80

[ 124 ]



പതിനൊന്നാം സർഗ്ഗം സമാപ്തം