ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
മുക്തി
ക്രിസ്തുമതനിരൂപണം

[ 95 ] അല്ലയോ ക്രിസ്തീയപ്രസംഗികളേ!

തന്നെ വിശ്വസിച്ചവർ മുക്തിയിൽ ഇരുന്നു നിത്യകാലവും പരമാനന്ദത്തെ അനുഭവിക്കുമെന്നു നിങ്ങൾ പറയുന്നുവല്ലോ.

നരകത്തിൽ ഇരിക്കുന്നവരും താന്താങ്ങൾ ചെയ്ത പാപത്തിനുതക്കവണ്ണം ദുഃഖം അനുഭവിക്കുന്നതുപോലെ മുക്തിയിൽ ഇരിക്കുന്നവരും അവനവൻ തന്റെ മനോ വാക്കായങ്ങളെക്കൊണ്ടു ചെയ്ത പുണ്യത്തിനു തക്കതായ സുഖം അനുഭവിക്കും എന്നല്ലാതെ സകലരും ഒരേ സമമായി നിത്യസുഖത്തെ അനുഭവിക്കുമെന്നതു ചേരുകയില്ലാ.

അല്ലാതെയും ആത്മാക്കൾ ശരീരത്തോടുകൂടി മുക്തിയിൽ ഇരിക്കുമെന്നു നിങ്ങൾ പറയുന്നല്ലോ.

ഈ ലോകത്തിൽ ആത്മാക്കൾ തന്റെ സ്വാഭാവികമായ പ്രകാശത്തിലേയ്ക്ക് *ഒരുതടവ്[1] ഇരുന്നതുകൊണ്ട് ആയതിനെ മാറ്റി സ്വയം പ്രകാശമായിത്തന്നെ ഇരിക്കുന്നതിലേയ്ക്കുവേണ്ടി ദൈവത്തിനാൽ സാധനമായിട്ടു കൊടുക്കപ്പെട്ട ശരീരങ്ങളെ എടുത്തുകൊണ്ടിരിക്കുന്നു.

താൻ താനായിരിട്ടിരിക്കുന്നതത്ര സുഖം അല്ലാതെ അതിൽനിന്നു വേറായ ശരീരത്തോടുകൂടിയിരിക്കുന്നതു സുഖമല്ലാ. ദുഃഖംതന്നെയാണ്. ആകയാൽ ശരീരം മുതലായവ നീങ്ങി സ്വാഭാവികചൈതന്യമയമായി ശോഭിച്ചിരിക്കുന്നതു മാത്രമേ നിത്യപരമസുഖമായിരിക്കുന്ന മോക്ഷമാകയുള്ളൂ. അപ്രകാരമല്ലാതെ **ആഗന്തുകമായ[2] ശരീരത്തോടുകൂടി ദുഃഖികളായിരിക്കുന്നവരെ നിത്യപരമസുഖമുള്ളവരെന്നു നിങ്ങൾ പറയുന്നത് അല്പവും വാസ്തവമാകയില്ല.

മേലും നിങ്ങൾ പറയുന്ന മുക്തിയായത് ശരീരികൾ ഇരിക്കുന്ന സ്ഥലമായും ഇടയ്ക്കുണ്ടാക്കപ്പെട്ടതായും സമമായ നീളവും അകലവും ഉള്ള ചതു‌ഷ്കോണമായും സൂര്യകാന്ത മണികൊണ്ടു ചെയ്യപ്പെട്ട മതിലുള്ളതായും ശുദ്ധസ്വർണ്ണം കൊണ്ടുചെയ്യപ്പെട്ട പട്ടണമായും മതിലുകളുടെ ഭിത്തിമൂലകൾ പന്ത്രണ്ടും സൂര്യകാന്തം, നീലം, താമ്രമണി, [ 96 ] മരതകം, വൈഡൂര്യം, ശോണരത്നം, ചന്ദ്രകാന്തം, ഗോമേദകം, പത്മരാഗം മുതലായ പന്ത്രണ്ടു രത്നങ്ങളെക്കൊണ്ടുള്ളതായും പന്ത്രണ്ടു മുത്തുകളെക്കൊണ്ടു ചെയ്യപ്പെട്ട പന്ത്രണ്ടു വാതിലും ശുദ്ധസ്വർണ്ണം പൊതിഞ്ഞ പളുങ്കുനിറമായ വീഥികളും ദൈവവും ആട്ടുങ്കുട്ടിയായ യേശുവും ഇരിക്കുന്ന സിംഹാസനത്തിൽനിന്നു പുറപ്പെട്ടുവന്ന പളുങ്കുപോലെ തെളിഞ്ഞ ജലമുള്ള നദിയും പന്ത്രണ്ടു വിധമായ കനികളെ ചുമന്നു മാസംതോറും ഓരോ കനിയെ കൊടുക്കുന്ന അമൃതവൃക്ഷവും ഉള്ളതായും ദേവന്റെ നാമചിഹ്നത്തെ നെറ്റിയിൽ അണിഞ്ഞുകൊണ്ടു വഴിപ്പെട്ടിരിക്കുന്ന സേവകന്മാർ വസിക്കുന്നിടമായും ധർമ്മപുരം എന്ന പേരോടുകൂടിയതായും ഇരിക്കുന്ന സ്ഥാനമാണ് മുക്തി എന്നു ബൈബിളിൽ പറയപ്പെടുന്നത്. അവിടം ഒരഖണ്ഡിതസ്ഥലമായും ഇരിക്കുന്നവർ ശരീരികളായും വാനലോകവുമഴിയുമെന്നു ബൈബിൾ പറഞ്ഞുമിരിക്കകൊണ്ടു ആ മുക്തി എന്നു കൂടിയെങ്കിലും അഴിയുമെന്നല്ലാതെ നിത്യയാകയില്ലാ.

അല്ലാതെ മോക്ഷവാസികളിൽ ചിലർ ഉൾക്കാരണമായ മയക്കവും പുറക്കാരണമായ പിശാചും കൂടാതെ ചുമ്മാ മയങ്ങി പിശാചായിപ്പോയി എന്ന് ബൈബിൾ പറഞ്ഞിരിക്ക കൊണ്ട എല്ലാ മോക്ഷവാസികൾക്കും ഓരോരോ കാലം കൊണ്ടു അധഃപതനം ഉണ്ടായിപ്പോകുമെന്നു നിശ്ചയം.

ഇങ്ങനെ മുക്തിയെക്കുറിച്ചു വിചാരിച്ചതിൽ മുക്തി ലക്ഷണം ഇല്ലെന്നു കണ്ടിരിക്കുന്നു.

ഇനിയും ക്രിസ്തുമതം എങ്ങും നിറഞ്ഞും ക്രിസ്ത്യന്മാരുറെ സംഖ്യ അധികപ്പെട്ടും ഇരിക്കകൊണ്ടുതന്നെ ഈ മതം ഉന്നതമായും ശരിയായും ഉള്ളതെന്ന് മുന്നും പിന്നും നോക്കാതെ പാതിരിമാർ മുതലായവർ പറയുകയും ഹിന്ദുക്കളും ഇതിനേകേട്ടു ശേരിയെന്നുവിശ്വസിക്കയും ചെയ്തുവരുന്നു. ആ സ്ഥിതിക്ക് സത്യവും, ന്യായവും ചിലേടത്തും അസത്യവും അന്യായവും പലയിടത്തും ഉണ്ടായിരിക്കകൊണ്ട് കൂടുതലായിരിക്കുന്ന അസത്യവും അന്യായവും തന്നെ പ്രധാനവും ഉത്തമവും ആയിട്ടുല്ലതെന്നു പറയേണ്ടിവരും. ആയതുകൊണ്ട് നിറഞ്ഞും കുറഞ്ഞും ഇരിക്കുന്നതിനെ കണക്കാക്കി മേന്മ, താഴ്മ പറയുന്നത് ന്യായമല്ല.

കുറിപ്പുകൾ തിരുത്തുക

  1. ഒരുതടവ് = ഒരുതവണ
  2. ആഗന്തുകം = യാദൃഛയാ വരാൻപോകുന്നത്