ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
കൃത്യനിമിത്തം


ക്രിസ്തുമതനിരൂപണം

കൃത്യനിമിത്തം തിരുത്തുക

[ 13 ]
കൃത്യനിമിത്തം


അല്ലയോ ക്രിസ്‌തീയപ്രസംഗികളെ!

യഹോവാ, ചിദചിദ്രൂപമായ ഈ ലോകത്തെ സൃഷ്‌ടിച്ചുവല്ലോ. കാര്യം കാരണത്തോടുകൂടിയത് എന്നല്ലയോ ന്യായം. ആ സ്‌ഥിതിക്ക് ഈ ലോകം കാര്യമാകയാൽ ഇതിനും നിമിത്തകാരണമായ പ്രയോജനം അപേക്ഷ്യമാകുന്നു. എന്തെന്നാൽ ആരെങ്കിലും എന്തെങ്കിലും ഒരു കാര്യത്തെ ഒരു നിമിത്തവും കൂടാതെ ചെയ്‌കയില്ല. "പ്രയോജനമനുദ്ദിശ്യ ന മന്ദോപി പ്രവർത്തതേ"- പ്രയോജനത്തെ അപേക്ഷിക്കാതെ മന്ദനായുള്ളവൻപോലും ഒന്നുംതന്നെ പ്രവർത്തിക്കുകയില്ലാ. എന്നാൽ ആ പ്രയോജനം സ്വാർത്ഥമോ പരാർത്ഥമോ എന്നുനോക്കുമ്പോൾ (യശായാ 43 അ. 7-വാ.) ഞാൻ അവനെ എന്റെ മഹത്വത്തിനായിട്ടു സൃഷ്‌ടിച്ചു എന്നു നിങ്ങളുടെ ബൈബിൾപ്രമാണത്തിൽ പറഞ്ഞിരിക്കകൊണ്ട് യഹോവായുടെ ഈ ലോകസൃഷ്ടി സ്വാർത്‌ഥമായിട്ടുതന്നെയെന്ന് തീർച്ചയാകുന്നു. അത്രയുമല്ല. സൃഷ്‌ടിക്കുമുമ്പേ ജീവന്മാരില്ലായിരുന്നു എന്നുള്ളത് നിങ്ങളുടെ മതത്തിന്റെ പരമസിദ്ധാന്തമാകയാൽ അന്യന്മാർ നിമിത്തമെന്ന് കാണിക്കുന്നതിനു വഴിയും കാണുന്നില്ല. [1]പാരിശേ‌ഷ്യയുക്തിയാൽ യഹോവാ തന്റെ നിമിത്തമായിട്ടുതന്നെ ലോകത്തെ സൃഷ്ടിച്ചു എന്നു സ്പഷ്ടമാകുന്നു.

യഹോവാ ആദ്യം ശുദ്ധജ്‌ഞാനമില്ലാതെ അജ്‌ഞാനബന്ധമുള്ളവരായിട്ടുതന്നെ രണ്ടുമനു‌ഷ്യരെ സൃഷ്‌ടിക്കുകയും അവരുടെ സമീപത്തിൽ ഉപയോഗമില്ലാത്ത ഒരു വൃക്ഷത്തെ വച്ചുണ്ടാക്കുകയും അതിന്റെ കനിയെ തിന്നുപോകരുതെന്നു ന്യായംകൂടാതെ ഒരു കല്പന [ 14 ] അവർക്കു കൊടുക്കുകയും പിശാചിനെ നശിപ്പിച്ചുകളയുകയോ വിലക്കിനിർത്തുകയോ ചെയ്യാതെ ഭൂമിയിൽ ജീവന്മാരെ പരീക്ഷിക്കുന്നതിനായി ഏർപ്പെടുത്തി വിടുകയും ആ ആദിമമനു‌ഷ്യർ ബുദ്ധിമോഹത്താലും വി‌ഷയേച്‌ഛയാലും പിശാചിന്റെ ദുർബ്ബോധനയാലും കൽ‌പ്പനയെ ലംഘിച്ചു പാപികളായിപ്പോകയും ചെയ്തു.

അനന്തരം വേറെയാതൊരു മാർഗ്ഗവും നോക്കാതെ ആ പാപികളുടെ സന്താനരൂപമായിട്ടുതന്നെ പിന്നെയും സൃഷ്‌ടിക്കപ്പെട്ടതുകൊണ്ട് എല്ലാ ജീവന്മാരും പാപികളായിത്തീർന്നു. പാപികളുണ്ടായതുകൊണ്ട് അനുഗ്രഹവും അപേക്ഷിതമായി. അങ്ങനെ പാപികളുണ്ടായതിനു ഹേതുവാകയാൽ ഈ സൃഷ്ടി അനുഗ്രഹത്തിനു നിമിത്തമായും ഭവിച്ചു. പാപികൾക്കു പരീക്ഷാരൂപമായിട്ട് മുക്‌ത്യുപായങ്ങൾ അറിയിക്കപ്പെട്ടു. ആ ഉപായങ്ങളോടു ചേർന്നവരെ ദേവനെ അനുസരിക്കുകയെന്ന ഗുണമുള്ള ശുദ്ധന്മാരെന്നും അല്ലാത്തവരെ ദൈവവിരോധഗുണമുള്ള അശുദ്ധന്മാരെന്നും അറിയുന്നതിനും ശുദ്ധന്മാർക്ക് പരലോകകാര്യങ്ങളെ ഉണർത്തുന്നതിനുമാണ് [2]അഴിവോടുകൂടിയ ഭൂമിയിൽ പാപികൾക്ക് അധിവാസം നിയമിക്കപ്പെട്ടത്. അതുകൊണ്ട് ഈ വിധമുള്ള സ്‌ഥിതി(രക്ഷയും സ്‌ഥിതിയുടെ അനന്തരം സംഹാരവും അനുഗ്രഹനിമിത്തങ്ങളാകും.) മുക്‌തിയിൽ ഇരിക്കുന്ന ശുദ്ധന്മാരെ ദേവോപചാരവൃത്തിയിൽ നിന്നും മാറിക്കളയാതിരിക്കത്തക്കവണ്ണം ദണ്ഡഭയംകൊടുക്കുന്നതിനാണ് അശുദ്ധന്മാരെ അഴിച്ചുവിടാതെ ദണ്ഡിപ്പിക്കുന്നതായ നിഗ്രഹം. അതുകൊണ്ട് നിഗ്രഹം അനുഗ്രഹംനിലനിൽക്കുന്നതിലേയ്ക്കു നിമിത്തമാകും. ഇപ്രകാരം സൃഷ്‌ടിസ്‌ഥിതിസംഹാരം. നിഗ്രഹങ്ങൾകൊണ്ട് നിറവേറ്റപ്പെട്ട അനുഗ്രഹമാണ് പ്രധാനകൃത്യം, ആ അനുഗ്രഹമേ ദേവോപചാരത്തിനു നിമിത്തമാകു. അതുകൊണ്ടു ദേവമഹിമ പ്രകാശിക്കും. പരമപ്രയോജനം യഹോവയുടെ ആനന്ദാനുഭവം തന്നെ. ഇപ്രകാരം അനുഭവത്തെക്കൊണ്ടുനോക്കുമ്പോൾ സൃഷ്‌ടിയുടെ സ്വാർത്ഥകത്വം സ്‌പഷ്‌ടതയെത്തന്നെ പ്രാപിക്കുന്നു.

ജീവന്മാർ തന്റെ മഹിമയെ അറിഞ്ഞുഭയപ്പെട്ട് തന്നെ സ്‌തുതിച്ചു വണങ്ങുന്നതിനും തന്നിമിത്തം തന്റെമഹിമ സംപ്രകാശിക്കുന്നതിനും വേണ്ടിയാണ് യഹോവ ലോകത്തെ സൃഷ്ടിച്ചത്. ആകയാൽ സൃഷ്‌ടികാലത്തിനുമുമ്പ് തന്റെ മഹിമ പ്രകാശിക്കാതെയും അതു തനിക്കു ഒരു കുറവായിട്ടും തന്നെയിരുന്നു എന്നും, ആ കുറവിനെ നീക്കുന്നതിലേക്ക് കാംക്ഷിച്ചാണ് സൃഷ്‌ടിപ്പാൻ തുടങ്ങിയതെന്നും നിശ്ചയമാകുന്നു. [ 15 ] അതല്ല, തന്റെമഹിമ മുമ്പേതന്നെ കുറവുകൂടാതെ സ്വയം പ്രകാശിച്ചിരുന്നു എങ്കിൽ ആ മഹിമയേ വീണ്ടു പ്രകാശിപ്പിക്കുന്നതിനുവേണ്ടി ചെയുന്ന പ്രവൃത്തി നി‌ഷ്ഫലമാകുന്നു. ആ മഹിമയെ ജീവന്മാരിൽ പ്രകാശിപ്പിക്കുന്നതിലേയ്ക്ക് പ്രവേശിച്ചിരുന്നു എങ്കിൽ അതും തന്റെ നിമിത്തമായാൽ മുൻപറയപ്പെട്ട ദോ‌ഷം പറ്റും.

ജീവന്മാർനിമിത്തം തന്നെ ജീവന്മാരിൽ പ്രകാശിപ്പിപ്പാൻ തുടങ്ങി എങ്കിൽ സൃഷ്ടിക്കുമുമ്പേ ജീവന്മാരില്ലാതിരുന്നതുകൊണ്ട് അതും വിരുദ്ധം തന്നെ.

തന്നാൽ സൃഷ്ടിക്കപ്പെടുവാൻ പോകുന്ന ജീവന്മാരിൽ തന്റെ മഹിമയെ പ്രകാശിപ്പിക്കണമെന്നായിരുന്നു എങ്കിൽ സൃഷ്ടിപ്പു പ്രകാശിപ്പിന്നും പ്രകാശിപ്പു സൃഷ്ടിപ്പിന്നും നിമിത്തമെന്നുവരികയാൽ *അന്യോന്യാശ്രയമെന്ന[3] ദോ‌ഷത്തിനു സംഗതിയാകും.

മുമ്പിനാലെ പ്രകാശിച്ചുതന്നെയിരുന്നു എങ്കിലും തന്നെയനുഭവിക്കുന്നതിലേയ്ക്ക് ആരുമില്ലാതെയിരുന്നതു കൊണ്ട് ഉപയോഗപ്പെടാതെ വൃഥാ കിടന്ന ആ മഹിമയെ അനുഭവിപ്പിക്കുന്നതിനുവേണ്ടിയാണ് ജീവന്മാരെ സൃഷ്ടിച്ചതെങ്കിൽ തന്റെ മഹിമക്കു താൻ തന്നെ ഭോക്താവായിരിക്കെ മേൽപ്രകാരം വൃഥാ കിടന്നു എന്നുള്ളത് യുക്തമാകുന്നില്ല. ജീവന്മാരില്ലാതിരുന്നതുകൊണ്ട് താൻ തന്റെ മഹിമയെ അവരെ അനുഭവിപ്പിക്കയും വേണ്ട. വേണമെങ്കിൽ അനുഭവിപ്പിക്കണമെന്നുള്ളത് സൃഷ്ടിക്കണമെന്നുള്ളതിന്നും നിമിത്തമെന്നു വരികയാൽ ഇവിടെയും അന്യോന്യാശ്രയമെന്ന ദോ‌ഷം അനുവർത്തിക്കും. ആകയാൽ ഏതുപ്രകാരം പറഞ്ഞാലും മഹിമ പ്രകാശിക്കാതെ ഇരുന്നത് എങ്ങനെയും യഹോവായ്ക്ക് ഒരു കുറച്ചിൽ തന്നെ ആയിരുന്നു. അല്ലെങ്കിൽ പ്രകാശിപ്പിക്കുന്നതിലേയ്ക്കു വേണ്ടി പ്രയത്നിക്കണമെന്നില്ലായിരുന്നു. ആ കുറച്ചിൽ മുമ്പില്ലാതിരുന്ന ജീവന്മാരെ അല്ലാ മുമ്പേ ഉണ്ടായിരുന്ന യഹോവയെതന്നെ സംബന്ധിക്കും. ആകയാൽ യഹോവ തന്റെ മഹിമ പ്രകാശിക്കാതിരുന്നതിനെപ്പറ്റി കുറവുള്ളവനായി തീർന്നു എന്നു വന്നുപോയതിനാൽ കുറവോടുകൂടിയവനെന്നും അപ്പോൾ അതിന് എതിരായി നിറവില്ലാത്തവനെന്നും ആ കുറച്ചിൽകൊണ്ടു അതിനെ നിവർത്തിപ്പിക്കണമെന്നും പ്രയത്നിക്കകൊണ്ടും, വ്യകുലപ്പെട്ടി [ 16 ] രുന്നവനാകയാൽ പരമാനന്ദം ഇല്ലാത്തവനെന്നും തനിക്ക് ആനന്ദപ്രാപ്തിക്കുവേണ്ടി സൃഷ്ടിപ്പാൻ തുടങ്ങി എന്നു കാണുന്നതുകൊണ്ട് സുഖത്തെ ചെയ്യുന്നവയെക്കുറിച്ച് കാമവും ദുഃഖത്തെ ചെയ്യുന്നവയെക്കുറിച്ചു ക്രാധവും ആ രണ്ടിന്റെയും രണ്ടു വസ്തുക്കൾ പരസ്പരം കാരണമെന്നു വരുന്നതാണ് അന്യോന്യാശ്രയം എന്ന ദോ‌ഷം. ഇത് യുക്തിക്കു നിരക്കാത്തതാണ്. മൂലമായ മോഹവും ഉള്ളവനെന്നും അനാദിയായിട്ട് ഈ കുറവിനെ നീക്കുന്നതിലേയ്ക്കുപായം അറിയാതിരുന്നതു കൊണ്ട് അനാദിജ്ഞാനം ഇല്ലാത്തവനെന്നും അനാദിയായിട്ടു കൃത്യം ചെയ്യാത്തതുകൊണ്ട് *അനാദികർതൃത്വം[4] ഇല്ലാത്തവനെന്നും അനാദിയേ കർതൃത്വം ഇല്ലാതിരുന്ന ചില കാലങ്ങൾക്കു മുൻപെ കർതൃത്വത്തെ പ്രാപിച്ചു കൃത്യം തുടങ്ങിയതുകൊണ്ട് യഹോവ പ്രാപിച്ചകർത്തൃത്വം മുൻപേ ഇല്ലാതിരുന്നു. പിന്നീടുണ്ടായതായി കാര്യലക്ഷണത്തോടു കൂടിയതാകകൊണ്ടും അതിനു വേറെയൊരു കർത്താവ് അപേക്ഷിക്കപ്പെടുകയാലും അതു നിമിത്തം യഹോവാ അതിനെ വേറൊരു കർത്താവിങ്കൽ നിന്നു സമ്പാദിച്ചതാണെന്നും തെളിവാകകൊണ്ടും സ്വതന്ത്രത്വം ഇല്ലാത്തവനെന്നും അനാദിയായിട്ടല്ലാതെ ഇടയിൽ കുറവോടുകൂടിയ **കിഞ്ചിൽ കർതൃത്വത്തെ[5] പ്രാപിച്ചു സ്വഭാവം വേർപെടുകയാൽ ***അവികാരിത്വം ഇല്ലാത്തവനെന്നും[6], വികാരത്തോടുകൂടിയതു കൊണ്ടും കുറവുള്ളതുകൊണ്ടും അനാദിനിത്യവ്യാപകത്വം ഇല്ലാത്തവനെന്നും തന്റെ സുഖത്തിനായിട്ടു താൻതന്നെ പാപം വിളയുന്നതിലേയ്ക്കു ഹേതു ഉണ്ടാക്കി പല ജീവന്മാരെയും നിത്യകാലം ദണ്ഡിപ്പാറാക്കിയതുകൊണ്ട് [ 17 ] ന്യായവും, കൃപയും, നൻമയും ഇല്ലാത്തവനെന്നും ജീവന്മാരിൽ തന്നെ നിത്യവും ഉപചരിക്കത്തക്കവർ ഇന്നാരെല്ലാമകുന്നുയെന്നുള്ളതിനെ ജ്ഞാനം കൊണ്ട് അറിയാതെ അവരെ പാപികളാക്കി ഭൂമിയിലിരുത്തി വിധികളെ കൊടുത്ത് പരീക്ഷിച്ചിട്ടു മാത്രം അറിയുന്നതുകൊണ്ട് സർവ്വജ്ഞത്വം ഇല്ലാത്തവനെന്നും ജീവന്മാർക്കു പാപവും ദുഃഖവും വരുത്താതെ അവരെക്കൊണ്ടു തന്നെ ഉപചരിപ്പിക്കയും മാറ്റം വരാതിരിക്കുക ആദിയും അന്തവും ഇല്ലാതിരിക്കുക തനിക്കു സുഖത്തെ ഉണ്ടാക്കുകയും ചെയ്യുവാൻ കഴിയാതിരുന്നതുകൊണ്ട് സർവ്വശക്തിയില്ലാത്തവനെന്നും തെളിവാകുന്നു. പിന്നെയും പാപം ഉണ്ടാകുമെന്നതിനെ മുൻപേകൂട്ടിയറിയാത്തതുകൊണ്ടു പൂർണ്ണജ്ഞാനം ഇല്ലാത്തവനെന്നും അറിഞ്ഞിട്ടും അതിനെ തടുപ്പാൻ കഴിയാതെ ഒഴിഞ്ഞു എന്നുവരുകിൽ പൂർണ്ണശക്തിയില്ലാത്തവനെന്നുംകൂടി സ്പഷ്ടമാകും. ജീവന്മാരുടെ സുഖാനുഭവത്തിനു പുണ്യവും ദുഃഖാനുഭവത്തിനു പാപവും നിയതകാരണമെന്നറിഞ്ഞതുകൊണ്ട് സുഖത്തെ ജനിപ്പിക്കുന്നതിലേയ്ക്കാണ് പാപത്തെയുണ്ടാക്കിയതെന്നുവരികിൽ പാപം ഇല്ലാത്ത ദേവദൂതന്മാർക്കും സുഖം ഉണ്ടാക്കിയിരിക്കയാൽ അവിടെ സുഖാനുഭവത്തിനു പാപം കാരണമാകാത്തതു കൊണ്ട് ആയതു തീരെ യോജിക്കുന്നില്ല. ഇപ്രകാരം കുറവ്, വ്യാകുലത, കാമം, ക്രാധം, ആദി ജ്ഞാനം, മോഹം, ആദികൃത്യം, പരതന്ത്രത്വം, വികാരത്വം, അവ്യാപകത്വം, അന്യായം, അതികഠിനത, ദുഷ്ടത, കിഞ്ചിജ്ഞത്വം, കിഞ്ചിച്ഛക്തി മുതലായ ദോ‌ഷങ്ങൾ ഉള്ളവനാകയാൽ യഹോവ ഈശ്വരത്വം ഉള്ളവനല്ല. പാപി‌ഷ്ഠൻ എന്നുതന്നെ ന്യായംകൊണ്ടു സിദ്ധിക്കുന്നു. ഈ ദോ‌ഷങ്ങളെല്ലാം അഹന്ത, കർമ്മം, മായ എന്ന പാശങ്ങളാലുണ്ടാകുന്നവയാകുന്നു എന്നു ദൈവശാസ്ത്രം ഘോ‌ഷിക്കുന്നതുകൊണ്ട് യഹോവയാകട്ടെ പാശബദ്ധൻ തന്നെയാണ്. ആകയാൽ അനാദിയായിട്ട് അഹന്താപാശത്താൽ ബന്ധിക്കപ്പെട്ട തന്റെ പരിപാകയിച്ഛശക്തിക്കു വ്യക്തി ഇല്ലാത്തതുകൊണ്ട് പരതന്ത്രനായിരുന്നു. യഹോവാ അനാദിസിദ്ധബദ്ധാത്മനിമിത്തം അനാദികൃത്യകർത്താവായും രക്ഷിതാവായും ഇരിക്കുന്ന പരമശിവന്റെ ദിവ്യപ്രസാദരൂപസത്യസങ്കൽപകാരണത്താൽ തന്റെ പൂർവ്വ കാലീന കർമ്മാനുസരണമായിട്ടു നിർമ്മിക്കപ്പെട്ട മായാകാര്യമായ ശരീരവും കാരണവും എടുത്ത് കിഞ്ചിജ്ഞത്വം അല്പകൃത്യം മുതലായ നിയതഭുവനത്തിലിരുന്ന് നിയത ഭോഗങ്ങളെ അനുഭവിച്ചു തന്റെ അധികാരാവസാനത്തിൽ മരിച്ചു പോകുന്ന ഒരു *പശുവാകുന്നു[7] എന്നു ശൈവസിദ്ധാന്തം.

ഇനി ചില ക്രിസ്ത്യന്മാർ ഇന്നകാലത്തിൽ ഇന്നസ്ഥലത്തിൽ ഇന്നപ്രകാരം ഒരു നിമിത്തവും കൂടാതെ സൃഷ്ടികൃത്യം ചെയ്യണമെന്നു [ 18 ] ഒരു സങ്കല്പം യഹോവായുടെ ഹൃദയത്തിൽ അനാദിയായിട്ട് അടങ്ങിക്കിടന്നു എന്നും ആ അനാദിസിദ്ധസങ്കല്പപ്രകാരം നിയതകാലത്തിൽ വേറെ ഒരു നിമിത്തവും കൂടാതെ യഹോവാ സൃഷ്ടിച്ചു എന്നും പറയുന്നു. ആ വചനം ബൈബിളിൽ ഇല്ലാത്തതുകൊണ്ടും തനിക്കുവേണ്ടി സൃഷ്ടിച്ചു എന്നറിയിക്കുന്ന മേൽപ്പടി പ്രമാണങ്ങളെക്കൊണ്ട് തടുക്കപ്പെടുകയാലും അപ്രമാണമാകുന്നു.

മേലും ഇന്നകാലത്തിൽ ഇന്ന സ്ഥലത്തിൽ ഇന്ന പ്രകാരം സൃ ഷ്ടി ചെയ്യണമെന്ന സങ്കല്പം യഹോവയുടെ ഹൃദയത്തിൽ അനാദിയായിട്ട് അടങ്ങിക്കിടന്നു എന്നുവരികിൽ അപ്രകാരംതന്നെ ഇന്നകാലത്ത് ഇന്നയിന്നപ്രകാരം സ്ഥിതി, സംഹാര, നിഗ്രഹങ്ങൾ എന്ന കൃത്യങ്ങളെയും ചെയ്യേണ്ടതാണെന്നുള്ള സങ്കൽപവുംകൂടി സർവ്വജ്ഞനായ യഹോവയുടെ ഹൃദയത്തിൽ അനാദിയായിട്ട് അടങ്ങിക്കിടന്നു, എന്ന് പറയേണ്ടിവരും.ആകയാൽ സൃഷ്ടികൃത്യത്തിനു വേറെ ഒരു നിമിത്തവും അപേക്ഷിക്കപ്പെടാത്തതുപോലെ തന്നെ മറ്റുള്ള കൃത്യങ്ങൾക്കും വേറെ യാതൊരു നിമിത്തവും അപേക്ഷിക്കപ്പെടുകയില്ല. ആയതുകൊണ്ടു യഹോവാ ജീവന്മാരുടെ പാപപുണ്യങ്ങളായ നിമിത്ത കാരണങ്ങളെ ആവശ്യപ്പെടുകയില്ലെന്നും *അനാദിസിദ്ധസങ്കൽപപ്രകാരം[8] അവരവർക്കു നരകമുക്തികളെ കൊടുക്കുമെന്നും ആ സ്ഥിതിക്കു ജീവന്മാർ മോക്ഷസിദ്ധിക്കായിട്ട് യാതൊരു കാര്യത്തെയും നിരൂപിക്കയും ചെയ്യുകയും വേണ്ടെന്നും അങ്ങനെ വേണ്ടെന്നിരിക്കുമ്പോൾ ജീവന്മാർ മോക്ഷത്തിലേയ്ക്കുവേണ്ടി വിശ്വാസത്തെയും പ്രയത്നത്തെയും കൈക്കൊണ്ടുചെയ്യണമെന്നു നിയമിക്കുന്ന ബൈബിൾ വെറുതെയുള്ളതാണെന്നും ആ ബൈബിളിനെ കൽപ്പിച്ച യഹോവ അറിവില്ലാത്തവനെന്നും വന്നുപോകും. അതിനാൽ അനാദിസിദ്ധസങ്കൽപനിമിത്തസ്വീകാരം സാധുവാകുന്നതല്ല.

ഇനി ദേവന്റെ കൃത്യനിമിത്തം എന്താകുന്നു എന്നു വിചാരിക്കുന്നത് ജീവന്മാർക്കു തക്കതല്ല എന്നും ജീവന്മാരുടെ യുക്തിക്ക് ചേരത്തക്കവണ്ണം ചെയ്യുന്നവനല്ല എന്നു ചിലരു പറയുന്നതുണ്ട്. ആ വാക്കുകൊണ്ട് **അനിഷ്ടപ്രസംഗം[9] ഉണ്ടാകും. എന്തെന്നാൽ സകല [ 19 ] മതവാദികളും അവനവന്റെ മതശാസ്ത്രത്തെതന്നെ ദേവവാക്യം എന്നു ഘോ‌ഷിക്കുമാറൊള്ളു. അവയിൽ അസത്തുക്കളായ മതശാസ്ത്രങ്ങളെ ദേവവാക്യങ്ങളല്ലായെന്നു ശോധനചെയ്തു തള്ളുന്നതിലേയ്ക്ക് അതാതു ശാസ്ത്രങ്ങളിലുള്ള തെറ്റുകളെ കാണിച്ച് ആക്ഷേപം ചെയ്യുമ്പോൾ ദേവനിർമ്മിതശാസ്ത്രമാണെന്നും ആയതു കിഞ്ചിജ്ഞന്മാരായിരിക്കുന്ന ജീവന്മാരുടെ യുക്തിക്ക് അനുസാരിയായിരിക്കയില്ലെന്നും ദേവൻ സ്വേച്ഛപ്രകാരം ചെയ്യുമെന്നും അവകളെക്കുറിച്ചു ജീവന്മാർ വിചാരിചു കൂടായെന്നും അതാത് മതക്കാരാൽ സമാധാനം പറയപ്പെടും. ആ സ്ഥിതിക്ക് സകല മതങ്ങളും സത്യമായിട്ടുള്ളവതന്നെ എന്ന് വന്നുപോകയും അപ്പോൾ ക്രിസ്തുമതം ഒന്നുമാത്രമേ സത്യമായിട്ടുള്ളു എന്ന വാദം ദൂരെ തെറിച്ചുപോകയും ചെയ്യുമല്ലോ.

അല്ലാതെയും തനിക്കുവേണ്ടി സൃഷ്ടിച്ചു എന്നു യഹോവായാൽ ബൈബിളിൽ പറയപ്പെട്ടതുകൊണ്ടും, അറിവിന്നു വി‌ഷയമാകാത്തതു പ്രമാണത്തിൽ പറയപ്പെടുകയില്ലാത്തതുംകൊണ്ടും, സൃഷ്ടിയുടെ നിമിത്തം *അവജ്ഞേയമായിട്ടുള്ളതാകയാൽ[10] അതിന്റെ ബോധം ജീവന്മാർക്ക് അനർഹമെന്നു പറയുന്നത് ബൈബിളിനു വിരുദ്ധമാകുന്നു. ഇനിയും ദേവകൃത്യനിമിത്തം അവാച്യമായിട്ടുള്ളതെന്നു പറയുന്നുവെങ്കിൽ ഭവബന്ധത്തോടുകൂടിയ ജീവന്മാർക്ക് അഗ്രാഹ്യവും അതിനാൽ ശ്രുതിയിൽ പറയപ്പെടാത്തതും ആയ പരമരഹസ്യമല്ലല്ലോ അവാച്യം. ഇവിടെ അങ്ങനെയല്ലല്ലോ. കൃത്യനിമിത്തം ദേവമഹിമപ്രകാശമെന്ന് യഹോവാ പറഞ്ഞിരിക്കുന്നല്ലോ, എന്നിട്ടും അതിനെ അവാച്യമെന്നു പറയുന്നത് 'അമ്മ മച്ചി' എന്നു പുത്രന്മാർ പറയുന്നതുപോലെതന്നെ വിചാരിക്കാം.

ഇങ്ങനെ ദൈവകൃത്യനിമിത്തത്തെക്കുറിച്ചും വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു സാധിച്ചിരിക്കുന്നു. അറിഞ്ഞിട്ടുള്ളത്

കുറിപ്പുകൾ തിരുത്തുക

  1. യാഹോവയാണ് ലോകത്തെ സൃഷ്ടിച്ചത് എന്നും, സൃഷ്‌ടിക്കുവേണ്ട എല്ലാകാര്യങ്ങളും യഹോവതന്നെയാണ് ചെയ്തതെന്നും, യാഹോവയ്ക്കുമുമ്പ് അന്യന്മാരാരും സൃഷ്‌ടിനടത്തിയിട്ടില്ല എന്നും ബൈബിൾപറയുന്നു. ആകയാൽ ആ സൃഷ്‌ടിജാലങ്ങളിൽ വരുന്ന ഗുണദോഷങ്ങളുടെ ഉത്തരവാദിത്വവും യാഹോവയ്‌ക്കുതന്നെയാണ്. പാപവൃത്തികളുടെ കാരണക്കാരൻ യഹോവയാണെന്നുവരുന്നു. എല്ലാം യഹോവതന്നെയാണ് ചെയ്തതെന്നും, മറ്റാരും ഒന്നുംതന്നെ ചെയ്‌തിട്ടില്ല എന്നും തെളിയുന്നതാണ് പാരിശേഷ്യയുക്തി.
  2. അഴിവ്=പ്രളയം അഥവാ സമ്പൂർണ്ണമായ മാറ്റം.
  3. അന്യോന്യാശ്രയമെന്ന ദോ‌ഷം = കുടമുണ്ടാക്കുന്നതിനു കളിമണ്ണാണ് ആശ്രയം. അതിനാൽ കുടം കളിമണ്ണിനെ ആശ്രയിക്കുന്നു. കളിമണ്ണില്ലായിരുന്നുവെങ്കിൽ കുടം ഉണ്ടാകുമായിരുന്നില്ല. ഇവിടെ കുടത്തിനു കളിമണ്ണിനോട്മാത്രമേ ആശ്രയമുള്ളൂ. അല്ലാതെ മറിച്ചല്ല. ബൈബിൾ പ്രകാരം ആദിമ മനുഷ്യന്റെ സൃഷ്ടിക്കു കാരണം, ആശ്രയം, യാഹോവയാണ്. അപ്പോൾ യഹോവ തന്റെ മഹിമക്കുവേണ്ടി തന്റെ സൃഷ്ടിയായ മനുഷ്യനെ ആശ്രയിക്കുക എന്നത് അന്യോന്യാശ്രയദോ‌ഷമാണ്. ഇങ്ങനെ ആശ്രയിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ്.
  4. 'സത്യംജ്ഞാനമനന്തം ബ്രഹ്മ' എന്നാണു ആപ്തവാക്യം. ബ്രഹ്മം സർവ്വത്ര, സർവ്വദാ പരിപൂർണനാണ് എന്ന് ഉപനിഷത്ത് സങ്കല്പിക്കുന്നു. എന്നുവെച്ചാൽ പ്രാപഞ്ചികമായ ന്യൂനതകളൊന്നും ബ്രഹ്മത്തിനില്ലെന്നർത്ഥം. ചട്ടമ്പിസ്വാമികൾ ഇവിടെ ഉദ്ദേശിക്കുന്നത് ബൈബിളിലെ സൃഷ്ടി സങ്കല്പമനുസരിച്ച് യാഹോവയ്ക്കു പ്രാപഞ്ചികമായ ന്യൂനതകളെല്ലാം ഉണ്ടെന്നാണ്. കാമം, ക്രോധം, മോഹം, കർമ്മദോഷം തുടങ്ങിയ അനേകം ദോഷങ്ങൾക്ക് അദ്ദേഹം വിധേയനാണെന്നു ഈ വാക്യത്തിലൂടെ സ്വാമിജി നിരീക്ഷിക്കുന്നു. കാരണം സാധാരണ മനുഷ്യനെപ്പോലെ യഹോവ കോപിക്കുകയും ദുഃഖിക്കുകയും മനുഷ്യനെ ശിക്ഷിക്കുകയും ഒക്കെ ചെയ്യുന്നു. ഇത് ദൈവം സ്നേഹമാണെന്നും സത്യമാനെന്നുമുള്ള പൊതു സങ്കല്പത്തിന് വിരുദ്ധമാണ്. യഹോവ തന്റെ മഹിമയെ പ്രചരിപ്പിക്കണമെന്ന് തോന്നിയപ്പോഴാണ് അതിനുവേണ്ടി, മനുഷ്യനെ സൃഷ്ടിച്ചത്. സൃഷ്ടിയുടെ ആരംഭത്തിൽതന്നെ ഭാവികാര്യങ്ങലെല്ലാം അറിഞ്ഞു വേണ്ടതെല്ലാം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സൃഷ്ടിക്കുശേഷം ചില കുഴപ്പങ്ങൾ കണ്ടപ്പോൾ മനുഷ്യനെ ശപിച്ചു. ഇത് അനാദികർതൃത്വം ഇല്ലാത്തത്കൊണ്ടാണ്.
  5. കിഞ്ചിൽ കർതൃത്വം = പൂർണമായ കർതൃത്വം
  6. അവികാരിത്വം ഇല്ലായ്മ = യാഹോവയ്ക്കു അനേകം ന്യൂനതകലുന്റെന്നു കണ്ടെത്തിയ ശേഷം സ്വാമികൾ ഓരോ ന്യൂനതയും എടുത്തു വിശദീകരിക്കുന്നു. അവയിലൊന്നാണ് അവികാരിത്വം ഇല്ലായ്മ. വികാരമുള്ള അവസ്ഥയാണിത്. വികാരം മാറ്റമാണ്. മാറുന്ന വസ്തു അനന്തമായി മാറിക്കൊണ്ടിരിക്കും. ഇതിന്റെ അർഥം യഹോവ മാറി മാറി യാഹോവയല്ലാതായിത്തീരുമെന്നാണ്.
  7. പശു : ശൈവസിദ്ധാന്തം ഒരു പുരാതനഭാരതീയദർശനമാണ്. അതനുസരിച്ച് ശിവൻ സർവ്വജ്ഞനും, സർവ്വവ്യാപിയും സ്വതന്ത്രനുമായ പരമതത്വമാണ്. ഈ ദർശനത്തിൽ ശിവൻ "പശുപതി" എന്നും ജീവൻ "പശു" എന്നും അറിയപ്പെടുന്നു
  8. അനാദിസിദ്ധസങ്കൽപം = അനാദികാലത്ത്, അതായത് സൃഷ്ടികർമ്മം തുടങ്ങുന്നതിനുമുമ്പുതന്നെ സൃഷ്ടി എപ്രകാരമായിരിക്കണമെന്നും, ഭാവിയിൽ കാര്യങ്ങൾ എപ്രകാരമായിരിക്കണമെന്നുമുള്ള സങ്കൽപം യഹോവയുടെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് ചില ക്രിസ്ത്യന്മാർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെയാണ് അനാദിസിദ്ധസങ്കൽപം എന്നുപറയുന്നത്. ഇതുണ്ടായിരുന്നെങ്കിൽ സൃഷ്ടിക്കു ശേഷം മനുഷ്യർക്ക്‌ പുതിയ വിശ്വാസവ്യവസ്ഥകൾ ഉണ്ടാക്കേണ്ടി വരുമായിരുന്നില്ല. അതിനാൽ അനാദിസിദ്ധസങ്കൽപം ഇല്ലായിരുന്നു എന്ന് വരുന്നു.
  9. അനിഷ്ടപ്രസംഗം = ഉദ്ദേശിച്ചതിന്, അഥവാ നേരത്തെ പ്രസ്താവിച്ചതിന് വിപരീതമായ പ്രസ്താവന.
  10. അവജ്ഞേയം = അറിയേണ്ടത്