ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
മൃഗാദി
ക്രിസ്തുമതനിരൂപണം

മൃഗാദി
തിരുത്തുക

[ 78 ] അല്ലയോ ക്രിസ്തീയ പ്രസംഗികളേ!

മനു‌ഷ്യർക്കു മാത്രമല്ലാതെ മൃഗാദികൾക്കു നിത്യാത്മാവ് ഇല്ലെന്നു നിങ്ങൾ പറയുന്നുവല്ലോ. ആയത് എന്തു ന്യായം കൊണ്ടെന്ന് അറിയുന്നില്ല. ഉണ്ടെന്നോ ഇല്ലെന്നോ നിശ്ചയിക്കുന്നതിനു മുമ്പിൽതന്നെ ആത്മാവിനെക്കുറിച്ച് ഒന്നു ചിന്തിക്കാം.

ആത്മാവിനു ജ്ഞാനമാകുന്നു സ്വാഭാവികമായിട്ടുള്ളത്. ജ്ഞാനമെന്നത് അറിവാകുന്നു. അറിവാകട്ടെ അഞ്ചു വിധമായും ഇരിക്കുന്നു. അവയ്ക്ക് ജ്ഞാനേന്ദ്രിയം എന്നുനാമം. ശ്രോത്രം, ത്വക്ക്, ചക്ഷു, ജിഹ്വാ, ഘ്രാണം ഇവകളാകുന്നു അതിന്റെ പ്രത്യേക നാമങ്ങൾ. ഇതുകളിൽ ശ്രാത്രംകൊണ്ടു ശബ്ദത്തെയും ത്വക്കുകൊണ്ടു സ്പർശത്തേയും ചക്ഷുകൊണ്ടു രൂപത്തെയും ജിഹ്വകൊണ്ടു രസത്തെയും ഘ്രാണംകൊണ്ടു ഗന്ധത്തെയും മനസ്സായ അറിവ് അറിഞ്ഞുകൊള്ളുന്നു. ഈ അഞ്ച് ഇന്ദ്രിയങ്ങളിൽ ചിലതില്ലാതിരുന്നാലും അറിവില്ലെന്നു വന്നു പോകയില്ല. ശ്രാത്രന്ദ്രിയമില്ലാത്ത പൊട്ടന് അറിവില്ലെന്നു പറഞ്ഞുകൂടാ. അഞ്ചുമില്ലാത്തവനേ അറിവില്ലെന്നു പറഞ്ഞു കൂടു. മനസ്സായ അറിവിലാത്തവന് ഈ അഞ്ചു ഇന്ദ്രിയങ്ങളിൽ ഒന്നും ഇരിക്കയില്ല. ഈ അവസ്ഥയേ പ്രാപിച്ചിരിക്കുന്ന ശരീരത്തെയാണ് ആത്മാവ് ഇല്ലാത്ത പിണം എന്നു പറയുന്നത്. ആത്മാവ് എവിടെയുണ്ടൊ അവിടെ ഒരറിവെങ്കിലും ഇരിക്കും. എവിടെ ആത്മാവ് ഇല്ലയോ അവിടെ ഒരറിവുപോലും ഇരിക്കയുമില്ല. ഇത് എല്ലാവർക്കും സമ്മതമായിട്ടുള്ളതാണ്. ഇപ്രകാരം ജ്ഞാനസ്വരൂപിയായ ആത്മാവ് മൃഗങ്ങൾക്കില്ലാ എന്നു പറയുന്നുവെങ്കിൽ ഗർഭം, ജനനം, ശ്വാസം, ഭക്ഷണം, നിദ്ര, മൈഥുനം, സ്നേഹം, ദ്വേ‌ഷം, നിനപ്പ്, മറപ്പ്, ഭയം, സന്തോ‌ഷം, ദുഃഖം, മരണം, മുതലായവ എല്ലാം മനു‌ഷ്യരിലും മൃഗാദികളിലും ഒരു പോലെ കാണപ്പെടുന്നു. അഞ്ച് ഇന്ദ്രിയങ്ങൾകൊണ്ട് അഞ്ചു വി‌ഷയങ്ങളെയും അറിയുന്നു. മൃഗങ്ങളിൽ ഒന്നായ നായ്ക്കാകട്ടെ യജമാനൻ മറഞ്ഞിരുന്നു പേരിനെ ചൊല്ലിവിളിച്ചാൽ ഓടിവരുന്നതുകൊണ്ട് ശബ്ദജ്ഞാനവും, ചോറും മണ്ണും ഉരുട്ടിവച്ചാൽ മണ്ണിനെ തള്ളിയേച്ച് ചോറിനെ തിന്നുന്നതു കൊണ്ട് രസജ്ഞാനവും, യജമാനനെ കാണുന്നേടത്തു സന്തോ‌ഷിച്ചു ചാടുകയും കളിക്കുകയും ശരീരത്തെ നക്കുകയും ചെയ്യുന്നതുകൊണ്ടു രൂപജ്ഞാനവും, അടിക്കാൻ ചെല്ലുമ്പോൾ ഓടുകയും അടിച്ചാൽ വേദനപ്പെട്ട് കുരയ്ക്കുകയും മറ്റും ചെയ്യുന്നതുകൊണ്ട് സ്പർശജ്ഞാനവും, തന്റെ ജാതിയിൽ ആണെന്നും പെണ്ണെന്നും ഉള്ള തിരിച്ചറിവും [ 79 ] ശവമെന്നും, ജീവനുള്ളതെന്നും ഭക്ഷ്യമെന്നും അഭക്ഷ്യമെന്നും മണത്തറിക കൊണ്ടു ഗന്ധജ്ഞാനവും ഉണ്ട്. ഇതിനാൽ മൃഗങ്ങൾക്കു അഞ്ചറിവും ഉണ്ടെന്നുള്ളതു സ്പഷ്ടമാകുന്നു.

ജ്ഞാനമുണ്ടെങ്കിലും സാമാന്യജ്ഞാനം അല്ലാതെ വിശേ‌ഷജ്ഞാനം (പകുത്തറിവ്) ഇല്ലലോ. ഞങ്ങൾ വിശേ‌ഷജ്ഞാനത്തെയാണ് ആത്മാവ് എന്നു പറയുന്നത് എങ്കിൽ,

ഇത് ന്യായമെന്നു തോന്നുന്നില്ല. ഒരു പൈസ വിലയ്ക്ക് നാലുവിതം വിൽക്കുന്ന കാൽഫാരത്തിൽ രണ്ടംഗുലംവീതി നീളമുള്ള പുസ്തകവും പുസ്തകം തന്നെ. 4000 ഫാറത്തിൽ 500 രൂപ വിലയ്ക്കുള്ള ഒരു പുസ്തകവും പുസ്തകം തന്നെ. അല്ലാതെ വലുതിനെ പുസ്തകമെന്നും ചെറുതിനെ പുസ്തകമല്ലെന്നും പറവാൻ പാടില്ല. വലിയ രൂപമുള്ള ആനയും ചെറിയ രൂപമുള്ള മുയലും ഭേദം കൂടാതെ മൃഗജാതികളുടെ കൂട്ടത്തിൽ ചേർത്ത് ഗണിക്കപ്പെടുന്നു. അറിവ് ഭേദത്താലത്ര ആത്മാവ് ഉണ്ടെന്നും ഇല്ലെന്നും ഏർപ്പെടുന്നത്; എങ്കിൽ,

സകലശാസ്ത്രപണ്ഡിതനെ ആത്മാവെന്നും അക്ഷരജ്ഞാനം ഇല്ലാത്തവനെ ജഡമെന്നും പറയേണ്ടി വരും. അക്ഷരജ്ഞാനം ഇല്ലാത്തവനായാലും അൽപമെങ്കിലും തിരിച്ചറിവ് ഇരിക്കകൊണ്ട് ആത്മാവ് എന്നുപറയാമെങ്കിൽ തിരിച്ചറിവില്ലാത്ത ഒരുമാസം ചെന്ന കുട്ടിക്കും ആത്മാവ് ഇല്ലെന്നുവരും. കുട്ടികൾക്കപ്പോൾ ആത്മാവില്ല; മൃഗമായിത്തന്നെ ഇരിക്കുന്നു. ആത്മാവ് വരുമ്പോഴാണ് പകുത്തറിവ് ഉണ്ടാകുന്നത് എങ്കിൽ എത്ര വയസ്സിൽ ആത്മാവ് വരും? ഇത്ര വയസ്സിൽ എന്ന് നിർണ്ണയിക്കാൻ ഒരേസമയത്തെന്നു വരേണ്ടതാണ്. ആയത് എത്രാമത്തെ സംവത്സരത്തിൽ ഏതയനം, ഏത് ഋതു, ഏത് മാസം,ഏത് പക്ഷം, ഏത് വാരം, ഏത് ദിവസം, ഏത് യാമം, ഏത് മണി, ഏത് നാഴിക, ഏത് നിമി‌ഷം, ഏത് ക്ഷണം? എതെങ്കിലും ഒരു കാലത്തെ നിർണ്ണയിച്ചു പറഞ്ഞാൽ ആയതെല്ലാവർക്കും ശരിയായിട്ടു വരുന്നതാണോ? കുട്ടികൾക്കെല്ലാവർക്കും ഒരേ കാലത്തിൽത്തന്നെ പകുത്തറിവ് വരുമെന്നുള്ളത് പ്രത്യക്ഷാനുഭവത്തിന് വിരോധമായിരിക്കുന്നലോ. അലാതെയും ജ്ഞാനസ്നാനം കഴിയാത്ത കുട്ടികളും മരിച്ചതിന്റെ ശേ‌ഷം ആത്മാവില്ലാത്ത സ്ഥിതിക്ക് മൃഗങ്ങളുടെ മരണാനന്തരം എങ്ങനെയോ അങ്ങനെയല്ലാതെ യാതൊരു വിശേ‌ഷവും ഉള്ളതായി പറഞ്ഞുകൂടാ എന്നുവരും. അപ്പോൾ നിങ്ങളുടെ അഭിപ്രായം തെറ്റിപ്പോവുകയും ചെയ്യുമല്ലോ. പിന്നെയും പകുത്തറിവുണ്ടാകുമ്പോൾ മാത്രമേ ശരീരത്തിൽ ആത്മാവ് വരുന്നുള്ളു എങ്കിൽ,

വയസ്സുചെന്ന ശേ‌ഷം ഭ്രാന്തുപിടിച്ച് പകുത്തറിവില്ലാതിരിക്കുന്നവർക്ക് ആത്മാവും ഇല്ലയോ? ഇല്ലെങ്കിൽ ഔ‌ഷധത്തിനാൽ ഭ്രാന്തു [ 80 ] ശമിച്ച് പകുത്തറിവുണ്ടാകുമ്പോൾ ആത്മാവും വന്നു അല്ലയോ മനു‌ഷ്യന്റെ മരണംവരെ പത്തുപ്രാവശ്യം ഭ്രാന്തുവന്നു ശമിച്ചു എങ്കിൽ ദൈവം ആത്മാവിനേയും പത്തു പ്രാവശ്യവും കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്തതായിരിക്കും. ഇത് "അതിശയം അതിശയം! വലിയ അതിശയം തന്നെ." അതുമിരിക്കട്ടെ, പ്രതിദിനം ജാഗ്രത്തും സ്വപ്നവും കടന്നു ഒന്നും അറിയാതെ ഉറങ്ങുമ്പോൾ സാമാന്യ ജ്ഞാനവും വിശേ‌ഷ ജ്ഞാനവും കാണുന്നില്ലല്ലോ. സാമാന്യ ജ്ഞാനമുള്ള മൃഗാദികൾക്കുപോലും ആത്മാവില്ലെന്നു പറയുന്നവർ എങ്ങിനെയാണ് ഒന്നും അറിയാതെ സു‌ഷുപ്തിയവസ്ഥയിൽ ആത്മാവുണ്ടെന്നു പറയുന്നത്? മൂർച്ചാവസ്ഥയിലോ പിന്നെ ചോദിക്കേണ്ടതില്ലല്ലോ. ഈ സമയങ്ങളിൽ ദൈവം ആത്മാവിനെ കൊണ്ടുപോയി സു‌ഷുപ്തി, മൂർച്ഛ, ഇവകൾ വിടുമ്പോൾ തിരിച്ചു കൊണ്ടു വിടുമായിരിക്കാം. അതുമിരിക്കട്ടെ. ശസ്ത്രക്രിയകൊണ്ടു ചികിത്സിക്കുമ്പോൾ വേദനയറിയാതെ ഇരിക്കുന്നതിന് ഡാക്ടർ ക്ലോറൊഫാറത്തെ എടുത്തു മൂക്കിൽ പിടിക്കുമ്പോൾ സാമാന്യജ്ഞാനവും വിശേ‌ഷജ്ഞാനവും ഇല്ലാതെ പോകുന്നുവല്ലോ. അപ്പോൾ ദൈവം ആത്മാവിനെ കൊണ്ടുപോവുകയും കൊണ്ടുവരുകയും ചെയ്യുകയാണോ? കൊള്ളാം! കൊള്ളാം!

ഇതിനെക്കുറിച്ച് ക്രിസ്ത്യന്മാരായ യൂറോപ്യ പണ്ഡിതന്മാർ പ്രത്യക്ഷമായി കണ്ട് എഴുതിയിട്ടുള്ളവയിൽ ചിലതിനെ ഇവിടെ കാണിക്കുന്നു. മൃഗത്തിന്റെ അറിവ് മനു‌ഷ്യരുടെ അറിവിനോട് മുഴുവനും ശരിയായിട്ടിരിക്കുന്നു. മൃഗത്തിന്റെ വിശേ‌ഷ ജ്ഞാനത്തിനും മനു‌ഷ്യന്റെ യുക്തിക്കും ഏറെ ഭേദമില്ല മനു‌ഷ്യശരീരമായത് പരി‌ഷ്ക്കരിക്കപ്പെട്ട മൃഗശരീരമാകുന്നു. മനു‌ഷ്യാത്മാവോ?വർദ്ധിക്കപ്പെട്ട മൃഗാത്മാവു തന്നെയാണ് (Burmeister).

മൃഗങ്ങൾക്കു മനസ്സ്, ബുദ്ധി,ചിത്തം, ഈ അന്തഃകരണങ്ങൾ ഇല്ലെന്നുള്ളത് അനുഭവത്താൽ നി‌ഷേധിക്കപ്പെട്ടിരിക്കുന്നു. (Czolde)മൃഗങ്ങൾക്കു, അന്തഃകരണമില്ലെന്നു നി‌ഷേധിക്കുന്നത് വലിയ അറിവുകേടാകുന്നു. അവകൾക്കു ആലോചനയുണ്ട്. ഓർമ്മയുണ്ട്. സ്നേഹദ്വേ‌ഷങ്ങൾ ഉണ്ട്. അതുകളുടെ ഇന്ദ്രിയജ്ഞാനം നമ്മുടേതിനെക്കാളും അതിസൂക്ഷ്മമായിരിക്കുന്നു(Systeme de le Nature) ബോർണിയോ, സുമിത്രാ, വാളനി‌ഷ്യ എന്നീ സ്ഥലങ്ങളിലെ കാടുകളിൽ കുരങ്ങനെപ്പോലെയുള്ള ജനങ്ങൾ ഉണ്ട്. അവ ആകൃതികൊണ്ടും അറിവുകൊണ്ടും കുരങ്ങിനെക്കാൾ വിശേ‌ഷമുള്ളവരെന്ന് തോന്നുന്നില്ല. അവർക്ക് ജ്ഞാപകവും എണ്ണവും ഭൂതഭവി‌ഷ്യവർത്തമാന കാലങ്ങളെപ്പറ്റി യാതൊന്നും ഇല്ലാത്തവരായിത്ത [ 81 ] ന്നെ ഇരിക്കുന്നു. വിശപ്പ് ഒരുകൂട്ടം മാത്രമേ അവർക്ക് ദുഃഖത്തെ ചെയ്യുന്നുള്ളു. കുരങ്ങുകൾക്കുള്ള തന്ത്രഗുണമല്ലാതെ വേറെ മനോവ്യാപാരം ഒന്നുംതന്നെ ഇല്ല (Hope). പദാർത്ഥങ്ങളുടെ ഉൽപ്പത്തിയെക്കുറിച്ച് ആരാഞ്ഞിട്ടുള്ളവരെല്ലാപേരും മൃഗാത്മാവിനും മനു‌ഷ്യാത്മാവിനും ഗുണംകൊണ്ടു വ്യത്യാസം ഇല്ല: അളവുകൊണ്ടു മാത്രമേ വ്യത്യാസപ്പെടുന്നുള്ളു എന്ന് ഇപ്പോൾ നല്ലതിൻവണ്ണം സമ്മതിച്ചിരിക്കുന്നു. മനു‌ഷ്യർക്ക് വിശേ‌ഷഗുണമുള്ളതായിട്ടു യാതൊരു അന്തഃകരണവും ഇല്ല. മൃഗങ്ങളുടെ അന്തഃകരണവൃത്തികളെ മനു‌ഷ്യൻ തന്നെ ഉന്നതപ്പെടുത്തുന്നതിനുവേണ്ടി സാമാന്യ ജ്ഞാനമെന്നു പറഞ്ഞുകൊള്ളുകയാണ്.

കാൽപുലിക്കും (കരടി), വാലില്ലാക്കുരങ്ങിനും തമ്മിൽ എന്തു വ്യത്യാസം. ആൻറുവെർപ്പി (Antwerp) ലുള്ള ഒരു തോട്ടത്തിൽ ഒരു വാലില്ലാക്കുരങ്ങ് തന്റെ കൂട്ടിനകത്ത് ഒരു കിടക്ക ഉണ്ടാക്കി രാത്രി അതിൽപ്പോയിക്കിടന്ന് മനു‌ഷ്യരെപ്പോലെ പുതച്ചു കൊള്ളുന്നതിനെ കണ്ടു (Dr. Louis Buchner - ഡോ.ലൂയിസ് ബുച്ച്നെർ).

ജീവരാശികളുടെ ചരിത്രാചാര്യൻ കീർത്തിമാനായ ബഫൺ പറഞ്ഞതാണിത്: ലീടസ് എന്ന പട്ടണത്തിൽ ഒരു സർജൻ നൊണ്ടിയായ ഒരു സ്പാനിയൻ നായെ കണ്ടു. അതിനെ വിളിച്ചു ഭവനത്തിൽ കൊണ്ടുചെന്ന് കാലിനു കായം കെട്ടി രണ്ടു ദിവസം കഴിഞ്ഞതിന്റെ ശേ‌ഷം അവിടെനിന്നും വെളിയിലേയ്ക്ക് ഓടിച്ചു കളഞ്ഞു. ആ നായ കാലു നല്ലതിൻവണ്ണം ഗുണപ്പെടുന്നതുവരെ ആ സർജ́ന്റെ ഭവനത്തിലേയ്ക്കു ദിവസം തോറും കാലത്തു വന്നുകൊണ്ടിരുന്നു. കുറെ ദിവസം കഴിഞ്ഞതിന്റെശേ‌ഷം ആ പട്ടി കാൽ നൊണ്ടിയായ വേറെ ഒരു പട്ടിയെ കൂട്ടിച്ചുകൊണ്ട് ആ സർജ́ന്റെ അടുക്കൽ വന്നു. തനിക്കു ചെയ്തതുപോലെ തന്റെ സ്നേഹിതനും ചെയ്തുകൊടുക്കണമെന്നുള്ള ഭാവനയിൽ വിവേകത്തോടും ആദരവോടുകൂടി എളിയ മുഖത്തെ കാണിച്ചു മനസ്സിലാക്കി. ഇത് ഓർമ്മയിനാലും അനുഭവത്തിനാലും ഉണ്ടായിട്ടുള്ളതാണെന്ന് അറിഞ്ഞുകൂടയോ? ഇതിനെ വെറും സാമാന്യജ്ഞാനത്തോടുകൂടിയ കാര്യമാണെന്ന് ഒരുവനും പറകയില്ല. ഒരുവൻ തനിക്കുമുമ്പേ ഗുണം ചെയ്ത ഒരു സമർത്ഥനായ സർജ́ന്റെ അടുക്കൽ കൈ ഒടിഞ്ഞ തന്റെ സ്നേഹിതനെ കൂട്ടികൊണ്ടുപോകുമെന്നുവരികിൽ ഇന്നതിനെ ചെയ്താൽ ഇന്നഫലം സിദ്ധിക്കുമെന്നുള്ള തിരിച്ചറിവുകൊണ്ടാണെന്ന് അല്ലയോ നിശ്ചയിക്കേണ്ടത്. ഇങ്ങനെ ചെയുന്നതു തന്നെയാണ് ബുദ്ധിക്കു ശ്ര‌ഷ്ഠതയായിട്ടുള്ളത്.

ഇദ്ദേഹം തന്നെ ഒരു കുറുക്കനെക്കുറിച്ച് മനു‌ഷ്യരെക്കാൾ ബുദ്ധിയുള്ളതായിട്ട് എഴുതിയിരിക്കുന്നു. [ 82 ] പിന്നെയും ചില യുറോപ്യപണ്ഡിതന്മാർ നീർനായ, പക്ഷി, ഉറുമ്പ്, മുതലായ ജന്തുക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നതിനെ ഓർക്കുമ്പോൾ മനു‌ഷ്യരെക്കാൾ വിശേ‌ഷബുദ്ധി ഉള്ളവകളാണെന്നു നിരൂപിച്ചുപോകും. അതിൽ ചിലതിനെയെങ്കിലും ഇവിടെ കാണിക്കാം എന്നുവച്ചാൽ പുസ്തകം വിസ്താരമായി പോകുമെന്നു കരുതി ഇവിടെ വിരമിക്കുന്നു.

ഇനിയും മൃഗങ്ങൾക്കു അറിവുണ്ടെന്നുള്ളതിലേയ്ക്കു പ്രമാണം (ആദ്യപുസ്തകം 3-അ. 1-വാ.) യഹോവയായ ദൈവം ഉണ്ടാക്കിയിട്ടുള്ള എല്ലാ ജന്തുക്കളെക്കാളും പാമ്പ് അധികം കശൗലമുള്ളതായിരുന്നു. (യശായ 1-അ. 3-വാ.) കാള തന്റെ ഉടയവനെയും, കഴുത തന്റെ യജമാനന്റെ പുൽക്കൂടിനെയും അറിയുന്നു. എന്നാൽ ഇസ്രായേൽ അറിയുന്നില്ല. എന്റെ ജനം വിചാരിക്കുന്നില്ല, (പത്രാസ് 2-അ. 16-വാ.) ഊമയായുള്ള കഴുത മനു‌ഷ്യരുടെ ശബ്ദമായിട്ടു സംസാരിച്ച് ദീർഘദർശിയുടെ മൂഢതയെ വിരോധിച്ചു (സോളമൻ നീതിവാക്യം). എറുമ്പിനോടു പഠിക്ക എന്നു നിങ്ങളുടെ ബൈബിളിലും പറയപ്പെട്ടിരിക്കുന്നു.

ഇനി ദൈവം ഒരുവനുണ്ടെന്നുള്ള അറിവ് മൃഗാദികൾക്കില്ലാത്തതുകൊണ്ട് ആത്മാവും ഇല്ല എങ്കിൽ നാസ്തികന്മാർ മുതലായവർക്കും ആത്മാവില്ലെന്നു പറയേണ്ടതാണ്. അതുകൂടാതെയും ആത്മാവാകട്ടെ എന്തെങ്കിലും ഒരു സാധനത്തെക്കൊണ്ടല്ലാതെ അറികയില്ല എന്നിരിക്കയാലും ദൈവം ഒരുവൻ ഉണ്ടെന്നുള്ള ഒരറിവിനെ ജനിപ്പിക്കുന്നതിലേയ്ക്കു വേണ്ടതായ സാധനം മൃഗാദികൾക്കില്ലാത്തതുകൊണ്ടും ദൈവം ഉണ്ടെന്ന് അറിയുന്നില്ല ആ സാധനം ഉണ്ടായിരുന്നു എങ്കിൽ മനു‌ഷ്യരെപ്പോലെ തന്നെ മൃഗാദികളും അറിയും. ഇല്ലാത്ത സ്ഥിതിക്ക് മൃഗാദികളെപ്പോലെതന്നെ മനു‌ഷ്യരും അറികയില്ല. ഇങ്ങനെ ആ സാധനം മാത്രം ഇല്ലാത്തതുകൊണ്ട് ആത്മാവും ഇല്ലെന്നു പറയുന്നപക്ഷം പിറവി കുരുടന്മാർ, പിറവിചെകിടന്മാർ മുതലായവർക്കും ശ്രുതി, ഗുരു ഇവ ഇല്ലാത്തവർക്കും ആത്മാവില്ലെന്നുവരും. ആകയാൽ ആ സാധനം മാത്രം ഇല്ലാത്തതുകൊണ്ട് മൃഗാദികൾക്കു ആത്മാവും ഇല്ലെന്നുള്ളതു അല്പവും യുക്തമാകയില്ല. നശിച്ചുപോകുമെങ്കിൽ രണ്ടുവകകാരുടെ ആത്മാവും നശിച്ചുപോകും. ഇല്ലെങ്കിൽ രണ്ടും ഇല്ലാ.

എന്നാൽ മൃഗാദികൾ സംസാരിക്കാത്തതുകൊണ്ട് ആത്മാവും ഇല്ല എന്നു പറയുന്നു എങ്കിൽ ഊമകൾക്കും ആത്മാവില്ലെന്നു പറയേണ്ടതാണ്. അല്ലാതെയും മൃഗാദികൾ സംസാരിക്കയില്ലെന്നെങ്ങനെ പറയാം? മേൽഭാഗത്തു പരുന്തു വട്ടമിട്ടുപറക്കുന്നതിനെ കണ്ട് കോഴികൾ കൊക്കരൽ ഇടുമ്പോൾ ആ അടയാളത്തിനെ അറിഞ്ഞ് അതിന്റെ കുഞ്ഞുങ്ങളെല്ലാം ഓടിവന്ന് അതിന്റെ ചിറകിനകത്ത് ഒളിക്കുകയും [ 83 ] ചാവൽകോഴി പോരിനായിട്ടു അറകുമ്പോൾ ആ ശബ്ദത്തെ കേട്ട ഉടൻതന്നെ പോരിനു വിളിക്കുന്നു എന്നറിഞ്ഞ് അതിലേയ്ക്കായിട്ട് വേഗം ചെല്ലുകയും ആപത്തുവരുമ്പോൾ തന്റെ ഇനങ്ങളെ വിളിച്ചാൽ ആ വിളിയെ അറിഞ്ഞ് ആ ജാതികളെല്ലാം വന്നുകൂടുകയും ഭക്ഷണത്തെക്കണ്ടാൽ അപ്പോൾതന്നെ ശബ്ദങ്ങളെക്കൊണ്ട് അതാതിന്റെ കൂട്ടുകാരെ അറിയിക്കയും അപ്രകാരം തന്നെ അവറ്റകൾ അറിഞ്ഞുവന്നു ഒരുമിച്ചുകൂടിയിരുന്നു ഭക്ഷിക്കുകയും ചെയ്യുന്നല്ലോ. ഇങ്ങനെ തന്നെ മൃഗങ്ങൾക്കും പക്ഷികൾക്കും അതാതിനു തക്കവയായ ഭാ‌ഷകളുണ്ട്. അവകളെ അതാതു ജാതികൾക്കു മാത്രമേ നല്ലവണ്ണം അറിയാവൂ. അല്ലാതെയും നമ്മുടെ ഭാ‌ഷകളെപ്പോലും കിളി, മലഞ്ചിത്തിര മുതലായ പക്ഷികൾ സംസാരിക്കുന്നില്ലയോ?അതുകൊണ്ട് മൃഗാദികൾക്കും ഓരോ അടയാളഭാ‌ഷകളുണ്ടെന്നു നിശ്ചയമാകുന്നു.

ഇനിയും മൃഗാദികളെ മനു‌ഷ്യർക്ക് ആഹാരമായിട്ടാണ് സൃഷ്ടിച്ചത് എന്ന് നിങ്ങൾ പറയുന്നുവല്ലോ. നായ, നരി, പുലി, കരടി, കാക്ക, ഈച്ച, പേൻ, മൂട്ട മുതലായവ മനു‌ഷ്യരാൽ ആഹാരമായിട്ടു സ്വീകരിക്കപ്പെടാത്തതുകൊണ്ടും പരമാണുവിനേക്കാളും ചെറുതായ ജന്തുക്കളെ ആഹാരമായിട്ടെടുപ്പാൻ കഴിയാത്തതുകൊണ്ടും ആയതു ചേരുന്നില്ല. എന്നാൽ അവകൾ ആഹാരമായില്ലെങ്കിലും മനു‌ഷ്യർക്ക് ഉപകാരമാകുന്നു എങ്കിൽ,

സിംഹം, പുലി, ആന, കരടി, പാമ്പ്, തേള്, പഴുതാര മുതലായതുകൾ മനു‌ഷ്യർക്ക് ഉപകാരപ്പെടുന്നില്ലാ എന്നുമാത്രമല്ല, ഭയപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നതുകൊണ്ട് അപകാരപ്പെടുന്നു എന്നും കൂടെ പറയേണ്ടിയിരിക്കുകയാൽ നിങ്ങളുടെ ഈ വാക്കും ശയിടുന്നില്ല.

മനു‌ഷ്യർ തെറ്റുചെയ്തതുകൊണ്ട് അവർക്ക് മൃഗാദികൾ കീഴടങ്ങാതെപോകട്ടെ എന്നു യഹോവ ശപിക്ക നിമിത്തം അപ്രകാരം ആയിപ്പോയി എങ്കിൽ,

ആട്, മാട്, പോത്ത്, പന്നി, പട്ടി, കോഴി, പൂച്ച മുതലായ ജന്തുക്കൾ മനു‌ഷ്യർക്ക് കീഴടങ്ങിയിരിക്കകൊണ്ടു ശപിച്ചു എന്നു പറയുന്നത് കള്ളമായിപ്പോകുകയും, മനു‌ഷ്യർക്ക് പുലി മുതലായവ കീഴടങ്ങാതെ പോകുകയും മാട് മുതലായവ കീഴടങ്ങുകയും ചെയ്യട്ടെ എന്നാണ് ശപിച്ചതെങ്കിൽ അപ്രകാരം അല്ലാതെ ഓരോ സമയങ്ങളിൽ പാമ്പ് മുതലായവ ഓരോരുത്തന്റെ കീഴടങ്ങുകകൊണ്ടും മാടു മുതലായവ ഓരോരുത്തരെ കൊന്നിരിക്കകൊണ്ടും ആയതും ശരിയല്ല.

അതെല്ലാം ഇരിക്കട്ടെ. നിങ്ങളുടെ ബൈബിളിലെ വേദന്യായപ്രമാണമായ പത്തു കല്പനകളിൽ ഒരു കല്പന കൊല്ലരുതെന്നുള്ളതാണ [ 84 ] ല്ലോ. അതിനേയും നിങ്ങൾ നി‌ഷേധിക്കുന്നവരാകുന്നുവല്ലോ. സമസൃഷ്ടങ്ങളെ അതായത് മനു‌ഷ്യരെ കൊല്ലരുതെന്നുമാത്രമേ ഇതിനർത്ഥമുള്ളൂ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ മൃഗങ്ങളെന്നോ മനു‌ഷ്യരെന്നോ നിർദ്ദേശിക്കാതെ പൊതുവെ കൊല്ലരുതെന്ന് പറഞ്ഞ ആ വാക്യത്തിന്, ഇപ്രകാരം ദുർവ്യാഖ്യാനം ചെയ്യുന്നതു ശരിയാകയില്ല ആയതിലേയ്ക്ക് അടിസ്ഥാനവുമില്ല.

എന്നാൽ അതിലേയ്ക്ക് അടിസ്ഥാനമുണ്ട്. അതായത് (അപ്പോസ്തലർ പ്രവൃത്തികൾ 10-അ. 11-വാ.) ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലുകോണുംകെട്ടി ഭൂമിയിലേയ്ക്കിറക്കിവിട്ടൊരു പാത്രം വരുന്നതും അവർ കാണുന്നു. (ടി. 12-വാ.) അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജാതികളും ആകാശത്തിലെ പറവകളും ഉണ്ടായിരുന്നു. (ടി.പുസ്തകം 13-വാ.) പത്രാസ് എഴുന്നേറ്റ്, അറുത്തു ഭക്ഷിക്കുക എന്ന് അവനോട് ഒരു ശബ്ദമുണ്ടായി. (ടി. പുസ്തകം 14-വാ.) എന്നാൽ പത്രാസ് പറഞ്ഞത് ഒരിക്കലും വഹിയാ കർത്താവേ. മലിനമോ അശുദ്ധമോ ആയുള്ളതൊന്നും ഞാൻഒരുനാളും ഭക്ഷിച്ചിട്ടില്ലല്ലോ. (ടി. പുസ്തകം 15-വാ.) ആ ശബ്ദം പിന്നെയും രണ്ടാം പ്രാവശ്യം അവനോട് ദൈവം ശുദ്ധീകരിച്ചതിനെ നീ മലിനമാക്കരുത്. (ടി. പുസ്തകം 16-വാ.) ഇതു മൂന്നു പ്രാവശ്യമുണ്ടായി. ഉടനെ പാത്രം ആകാശത്തിലേയ്ക്ക് എടുത്തുകൊള്ളപ്പെട്ടു. ഇപ്രകാരം ദൈവംതന്നെ കല്പിച്ചിരിക്കുന്നതിനാൽ ആ വ്യാഖ്യാനം ശരിയായിട്ടുള്ളതാണ് എന്നു പറയുന്നുവെങ്കിൽ മറ്റുള്ള കല്പനകൾക്കും ഇപ്രകാരം ദുർവ്യാഖ്യാനം ചെയ്വാൻ ബൈബിളിൽനിന്നു ധാരാളം പ്രമാണങ്ങൾ കിട്ടും.

എങ്ങനെയെന്നാൽ, (1 രാജാക്കന്മാർ 22-അ.) യഹോവാ ഒരാത്മാവിനെ അയച്ച് കള്ളം പറയിച്ച് ആകാബ് എന്നവനേയും അവന്റെ സേനകളേയും കൊന്നു. (പുറപ്പാടുപസ്തകം 13-അ.) മിസ്രയിം ദേശത്തുള്ള എല്ലാ കടിഞ്ഞൂൽകുട്ടികളേയും പാതിരാത്രിയിൽ കൊന്നു. പറവോന്റെ ഹൃദയത്തെ കഠിനപ്പെടുത്തി. തന്റെ കല്പനയെ കൈക്കൊള്ളാതെ വിലക്കിക്കൊണ്ട് അവനേയും അവന്റെ സേനകളേയും സമുദ്രത്തിൽ മുക്കിക്കൊന്നു. (ലേവിയാ പുസ്തകം 16-അ. 1-വാ.) തന്റെ സന്നിധിയിൽ വന്ന അഹറോന്റെ പുത്രന്മാരെ രണ്ടുപേരെ കൊന്നു. (ശമുയേൽ 1-ആം പുസ്തകം 25-അ. 38-വാ.) നാബാൻ എന്നവനെ അടിച്ചുകൊന്നു. പിന്നെയും ഇസ്രയേൽ ജനങ്ങളുടേയും മറ്റു പലരുടെയും ഇടയിൽ അനേകം കലഹങ്ങളെ ഉണ്ടാക്കി വളരെ കൊലചെയ്തു എന്നു കാണുന്നതുകൊണ്ട് കൊല്ലരുതെന്ന കല്പനയ്ക്ക് സമസൃഷ്ടങ്ങളെ [ 85 ] അതായത് മനു‌ഷ്യരെ എന്നാണെന്നുള്ള നിങ്ങളുടെ വ്യാഖ്യാനം ചേരുന്നില്ലെന്നുതന്നെയല്ല മനു‌ഷ്യരെ കൊല്ലാമെന്നുള്ള അർത്ഥം കൂടി സിദ്ധിക്കുന്നു. (പുറപ്പാടുപുസ്തകം 11-അ.) ഇസ്രായേലന്മാരെ അയല്ക്കാരോട് ആഭരണങ്ങളെ വാങ്ങിച്ചുകൊണ്ട് ഒളിച്ചുപോകാൻ കല്പിച്ചു. ഇത്യാദി പ്രമാണങ്ങളാൽ അന്യന്മാരുടെ മുതലിനെ ആഗ്രഹിക്കരുത് എന്ന കല്പനയുടെ മുമ്പിൽ വേണ്ടയെന്നു തോന്നുമ്പോൾ എന്നും, ഇനിയും (പുറപ്പാടുപുസ്തകം 1-അ.)വയറ്റാട്ടികളായ സിപ്രായും പൂയായും കള്ളം പറഞ്ഞതുകൊണ്ട് അവരെ അനുഗ്രഹിച്ചു. (1 രാജാക്കന്മാർ 22-അ.) ഒരാത്മാവിനെ അയച്ചു കള്ളം പറയിച്ചു, ഇത്യാദി പ്രമാണങ്ങളാൽ അസത്യം പറയരുത് എന്ന കല്പനയുടെ മുമ്പിൽ ആവശ്യമില്ലെന്നു തോന്നുമ്പോൾ എന്നും, ഇനിയും (2.ശാമുയേൽ 12-അ.) ദാവീദ് എന്നവൻ ഉറിയാവിന്റെ ഭാര്യയെ പിടിച്ച് ദാവീദിന്റെ സ്ത്രീകളെ അവന്റെ അയൽക്കാരനോടു ശയിക്കാൻ കല്പിച്ചു. (ഹോശയാ 1-അ. 2-വാ.) നീ ചെന്ന് നിനക്കു വേശ്യാവൃത്തിയുള്ള ഒരു ഭാര്യയേയും വേശ്യാവൃത്തികളിലെ പൈതങ്ങളേയും എടുത്തുകൊൾക, ഇത്യാദി പ്രമാണങ്ങളാൽ വ്യഭിചരിക്കരുത് എന്ന കല്പനയുടെ മുമ്പിൽ ധാതുപുഷ്ടിയില്ലാത്തപ്പോഴും വേണ്ടെന്നു തോന്നുമ്പോഴും എന്നും, ഇനിയും ക്രിസ്തു ഒരു ജനക്കൂട്ടത്തിൽവെച്ചു തന്നെ അന്വേ‌ഷിച്ചു ദുഃഖിച്ചുവന്ന മാതാവിനോട് അനാദരവായി സംസാരിച്ചു ഇത്യാദി പ്രമാണങ്ങളാൽ അച്ഛനമ്മമാരെ ഉപചരിക്കുക എന്ന കല്പനയുടെ മുമ്പിൽ 'വേണമെന്നു തോന്നുമ്പോൾ' എന്നും ചേർക്കേണ്ടിവരും. ആയതിനാൽ ഈ കല്പനകളെ ആചരിക്കണമെന്നു നിർബന്ധമില്ലെന്നും അവനവന്റെ മനസ്സു പോലെ അതായത് തോന്ന്യാസമായിട്ടാകാമെന്നും സിദ്ധിക്കും. ഇങ്ങനെ തോന്ന്യാസമായിട്ടുള്ളതിലേയ്ക്ക് ഒരു കല്പനയോ നിയമമോ മതമോ ആവശ്യമില്ലാ. ആവശ്യമില്ലാത്ത സ്ഥിതിക്ക് ഈ കല്പനകൾ (ബൈബിൾ) വെറുതെ ഉള്ളതെന്നും വെറുതെ ഉള്ളതിനെ വേണമെന്നു കല്പിച്ച ആൾ അറിവിലാത്തവനെന്നും സിദ്ധിക്കും.

ഇനിയും മൃഗാദികളെ മനു‌ഷ്യൻ ഭക്ഷിക്കുന്നതുകൊണ്ട് അവർക്കായിട്ടാണ് അവകളെ സൃഷ്ടിച്ചതെങ്കിൽ, മനു‌ഷ്യരെയും നായ, പുലി, കടുവാ, മുതലായ ജന്തുക്കൾ തിന്നുന്നതുകോണ്ട് മൃഗാദികൾക്ക് ആഹാരമായിട്ടാണ് മനു‌ഷ്യരെ സൃഷ്ടിച്ചതെന്നും പറയേണ്ടതാണ്.

ആകയാൽ മൃഗാദികളെ സൃഷ്ടിച്ചതു മനു‌ഷ്യർക്ക് ആഹാരത്തിലേയ്ക്കുവേണ്ടിയല്ലെന്നുള്ളതു നിശ്ചയമാകുന്നു. ഈ വാസ്തവത്തെ അറിഞ്ഞിരുന്നിട്ടും നമുക്ക് ആഹാരത്തിനായിട്ടാണ് മൃഗാദികളെ സൃഷ്ടിച്ചതെന്നു അവകൾക്കു നിത്യാത്മാവില്ലെന്നും അവിവേകികൾ കെട്ടിമുട [ 86 ] ടഞ്ഞുണ്ടാക്കിയ ബൈബിളിനെ വിശ്വസിച്ചുകൊണ്ട് ഈ മഹാകഠിനതയെ ചെയ്തുപോകുന്നല്ലോ. അതിൽ അപ്രകാരം പറഞ്ഞിരുന്നാലും മൃഗങ്ങളെ അടിക്കയും മറ്റും ചെയ്യുമ്പോൾ അവകൾ പെടുന്ന വേദനകളെ കണ്ടുകൊണ്ട് കാണാത്തവരെയും അറിയാത്ത വരെയും പോലെ അല്പവും കരുണകൂടാതെ ആ മൃഗാദികളെ അടിച്ചും, അറുത്തും, വെള്ളത്തിൽ മുക്കിയും, കൈകാലുകളെ കെട്ടി തീയിൽ ഇട്ടും മറ്റു പലവിധത്തിൽ കഷ്ടപ്പെടുത്തി കൊന്നുതിന്നുന്നതു നീതിയോ? അയ്യയ്യോ! ദയാഹീനന്മാരെ! നിങ്ങളുടെ ബൈബിൾ (ആദിപുസ്തകം 7-അ. 1-വാ.) ജീവശ്വാസമുള്ള മാംസജന്തുക്കൾ എല്ലാം നോവായുടെ അടുക്കൽ പെട്ടകത്തിൽ പ്രവേശിച്ചു എന്നു കാണുന്നു. മനു‌ഷ്യർക്കും ഈ ജീവശ്വാസത്തെതന്നെ ഊതിയത്. ആ ജീവശ്വാസം തന്നെ ഈ മാംസജന്തുക്കൾക്കും പറഞ്ഞു. അതുകൊണ്ടു രണ്ടുവകക്കാർക്കും ഒരേ ജീവശ്വാസം തന്നെ എന്നു കാണുകയാൽ ഒരുത്തർക്ക് ആയത് ഉണ്ടെന്നും ഒരു വകക്കാർക്ക് ആയത് ഇല്ലെന്നും എങ്ങനെ പറയാം? ദോ‌ഷമില്ലാത്ത പ്രമാണങ്ങൾ ഒന്നും നിങ്ങളുടെ ബുദ്ധിയിൽ കേറുകയില്ലല്ലോ? എന്തു ചെയ്യാം, പാപശക്തിതന്നെ.

ഇപ്രകാരമുള്ള ദ്രാഹങ്ങൾ നിമിത്തം വരുന്ന പാതകങ്ങൾ ഒഴിയുന്നത് ഏതുകാലത്തോ? അതിരിക്കട്ടെ. മേൽ കാണിച്ച ന്യായങ്ങളേക്കൊണ്ട് മൃഗാദികൾ മനു‌ഷ്യർക്ക് ആഹാരത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയല്ലെന്നും പൂർവ്വജന്മകർമ്മം നിമിത്തം അപ്രകാരം സൃ ഷ്ടിക്കപ്പെട്ട ജന്തുക്കളാകുന്നു എന്നും നിശ്ചയമായിട്ട് ഉണർന്നുകൊള്ളുവിൻ[1].

ഇങ്ങനെ മൃഗാദികളെക്കുറിച്ചുവിചാരിച്ചതിലും ജീവലക്ഷണമില്ലെന്നു കാണപ്പെട്ടിരിക്കുന്നു.

കുറിപ്പുകൾ തിരുത്തുക

  1. ഉണർന്നുകൊള്ളുക = അറിഞ്ഞുകൊള്ളുക