രാമരാജാബഹദൂർ/അദ്ധ്യായം മുപ്പത്തിഅഞ്ച്

രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം മുപ്പത്തിഅഞ്ച്

[ 412 ]

അദ്ധ്യായം മുപ്പത്തിഅഞ്ച്

"അനവധി മമ പുനരപരാധം
അതിനിതു സമുചിതമിതി വാദം"


മൂന്നാം ദിവസത്തിലെ സൂര്യൻ അഭൂതപൂർവ്വമായുള്ള ജലാർപ്പണം കൊണ്ടു നിസ്സീമദ്യുതിമാനായി ആകാശത്തിൽ തിളങ്ങി തന്റെ കരകോടികളുടെ ആചമനകൗശലം അനുവർത്തിച്ച് പ്രവാഹജലത്തെ സ്വമണ്ഡലത്തിലോട്ട് ആദാനം ചെയ്തു വറ്റിക്കുന്ന ശീഘ്രതയാൽ ചണ്ഡകിരണപ്രയോഗം വിസ്മൃതമായിട്ടില്ലെന്നു തെളിയിക്കുന്നു. നാവികവിദഗ്ദ്ധന്മാരെ ഭയപ്പെടുത്തിയ പ്രവാഹവിജൃംഭണം ഹേമന്തകാലഗാംഗേയതയിലോട്ട് അമർന്നിരിക്കുന്നു. ടിപ്പുവിന്റെ നെടും‌പുരകൾ, വഞ്ചിസചിവന്റെ കാര്യാലയം, വിശ്രമസ്ഥാനം, 'വൈദ്യരത്ന'ങ്ങളുടെ ആലോചനാമണ്ഡപം, രണ്ടു കോമളകളേബരങ്ങളുടെ ആതുരശാല, സചിവാഥിതികളുടെ വാസവാടം എന്നിങ്ങനെ വിഭാഗിക്കപ്പെട്ടിരിക്കുന്നു. രാക്ഷസനിഷ്കാസനാനന്തരം ദണ്ഡകവാസികളായ ഋഷികുലം എന്നപോലെ, ടിപ്പുവിന്റെ മടക്കം കണ്ട് ആ പ്രദേശവാസികൾ സ്വൈരസഞ്ചാരം തുടങ്ങിയപ്പോൾ അവരിൽ ചിലർ ത്രിവിക്രമകുമാരനെയും സവിത്രിയെയും മരണത്തോടടുത്തുള്ള അപായസ്ഥിതിയിൽ കണ്ടു. ദയാശീലന്മാരും ഉദാരമതികളുമായ ഗ്രാമീണജനങ്ങൾ ആ സൗകുമാര്യസ്തോമങ്ങളെ നെടുമ്പുരയിലോട്ടു മാറ്റി. അല്പശുശ്രൂഷകൾകൊണ്ടു സുബോധവാനായ ത്രിവിക്രമനിൽനിന്നു വർത്തമാനങ്ങൾ അറിഞ്ഞപ്പോൾ അവരുടെ സ്വജനസ്നേഹം ഊർജ്ജസ്വലമായി ഗാഢകൃപയോടുള്ള ശുശ്രൂഷകളും ആരംഭിച്ചു. വൃത്താന്തങ്ങൾ മതിമാനായ ദിവാൻജിയെ ധരിപ്പിപ്പാൻ ചെറുവഞ്ചികളുടെ ഉടമസ്ഥന്മാർ അവയെ ഇറക്കുകയും ചെയ്തു. രണ്ടാം ദിവസം രാത്രിയിൽ ദിവാൻജിയും അദ്ദേഹത്തിന്റെ പാളയഭാഗങ്ങളിൽ മാന്യാതിഥികളായി പാർപ്പിക്കപ്പെട്ടിരുന്ന ഉണ്ണിത്താനും മാധവമേനോനും പല ഉദ്യോഗകാര്യസ്ഥന്മാരും ചികിത്സാവിദഗ്ദ്ധന്മാരും ഭടജനസഹിതം ടിപ്പുവിന്റെ അവസാനസങ്കേതത്തിൽ എത്തി. [ 413 ]

സുൽത്താനെക്കാൾ ബലിഷ്ഠകായനും യുവപ്രായനും ബ്രഹ്മചര്യയിൽ പരിപാവനനും ആയിരുന്ന യുവാവ് ആ പ്രദേശത്തിലെ വൈദ്യന്റെ ചോരകഴുകലും തൈലധാരകളും വച്ചുകെട്ടുകളും അനായാസവാസം നിർബന്ധിക്കുന്ന ഏതാനും ശ്ലോകങ്ങളുംകൊണ്ടു കട്ടിലിൽ എഴുന്നേറ്റിരുപ്പാനും അല്പജ്വരത്തിനിടയിൽ പ്രണയിനീരോഗത്തെക്കുറിച്ച് അന്വേഷണംചെയ്‌വാനും ശക്തനായിത്തീർന്നിരുന്നു. ആ യുവാവിന്റെ ഒറ്റക്കൈകൊണ്ടുള്ള പ്രണാമത്തെ സമന്ദഹാസം അംഗീകരിച്ച് അയാളെ സസ്നേഹം തലോടീട്ട് ദിവാൻജി കന്യകയുടെ സമീപത്തിലോട്ടു നീങ്ങി. മുഖത്തിന്റെ ഉദയപ്രശാന്തത അന്തഃപ്രഭുത്വത്തെ ദ്യോതിപ്പിക്കുന്നെങ്കിലും ആ വീരസതി കഠിനജ്വരത്താൽ പേപറഞ്ഞും തല ഉരുട്ടിയും കിടക്കുന്നതു കണ്ടപ്പോൾ അദ്ദേഹം തന്റെ ഗണകഹൃദയത്തെ പദ്യരസാനുഭൂതമാക്കിത്തീർത്തിട്ടുള്ള അവളുടെ മധുരോപദ്രവങ്ങളെയും ഉപദ്രവകരപരിചരണങ്ങളെയും സ്മരിച്ചു. സ്തോഭകന്ദുകത്താൽ ആ ഗദ്യാത്മകന്റെ കണ്ഠം പ്രതിബന്ധിതമാവുകയാൽ അദ്ദേഹം ക്ഷീണഗോപനത്തിനായി ഏകാന്തതാഗൃഹത്തെ പ്രത്യക്ഷമാക്കി പരിസരവർത്തികളെ പുറത്തേക്കു നീങ്ങിച്ചു. ടിപ്പുവിന്റെ പ്രത്യാഗമനത്തിൽ പരിതോഷമൂർത്തിയായിത്തന്നെ തീർന്നിരുന്ന ദിവാൻജി ഇങ്ങനെ മന്ത്രാകൃഷ്ടമായ വല്ലിക എന്നപോലെ തളർന്നു. ഭിഷഗ്വരന്മാർ ആ ശാലയിലോട്ട് ആനീതരായി. ആ മഹാപരിത്രാതാവിന്റെ സാന്നിദ്ധ്യം അറിഞ്ഞ് സൽക്കാരത്തിനും പരിചരണത്തിനും എത്തിയിരുന്ന സമീപപ്രദേശപ്രഭുക്കന്മാരും സന്ദർഭവിശേഷംകൊണ്ടുള്ള സ്വാതന്ത്ര്യത്താൽ ശാലയിൽ നിറഞ്ഞു. സന്നിഹിതരായുള്ള ആയുർവ്വേദജ്ഞന്മാർ സാവിത്രിയുടെ രോഗം ത്രിദോഷക്ഷോഭമായുള്ള ഒരു ആപന്മയപീഡയാണെന്ന് അഭിപ്രായപ്പെട്ട് പണ്ഡിതരീതിയിൽ ചികിത്സ ആരംഭിച്ചു. സന്ധ്യ ആയപ്പോഴേക്കും മുറിവ് എല്ലാം വച്ചുകെട്ടിക്കൊണ്ട് ത്രിവിക്രമൻ തന്റെ മാതുലനായ മേധാവിയുടെ സാന്നിദ്ധ്യവും മറന്ന് സാവിത്രിയുടെ കാൽക്കൽ ആസനസ്ഥനായി. കണ്ണുനീർധാരകൊണ്ടുള്ള ചികിത്സാസമ്പ്രദായത്തെയും അനുവർത്തിച്ചുതുടങ്ങി.

യുവാവിനോടു ചോദ്യംചെയ്ത് അയാൾ അറിഞ്ഞിടത്തോളമുള്ള സംഭവങ്ങളെ ദിവാൻജി ഗ്രഹിച്ചിട്ടും ടിപ്പുവിനാലും അജിതസിംഹനാലും കന്യക എങ്ങനെ ഉപേക്ഷിക്കപ്പെട്ടു എന്ന ചിന്ത അദ്ദേഹത്തിന്റെ ഹൃദയത്തെ ചഞ്ചലപ്പെടുത്തി. ശത്രുസങ്കേതത്തിൽ ബന്ധനസ്ഥനായ ചന്ത്രക്കാരന്റെ ഗതി എന്തെന്നറിവാനും അദ്ദേഹം ആകാംക്ഷാവാനായി. എന്തായാലും ഉണ്ണിത്താനെ വരുത്തി സാവിത്രിയുടെ സ്ഥിതി കാണിച്ച് ചിലതു പറഞ്ഞുതീർക്കാൻ തീർച്ചയാക്കിക്കൊണ്ട് അദ്ദേഹം ആ ശുദ്ധമനസ്കനെ 'ഹാജർ' ആക്കാൻ ആജ്ഞാപിച്ചു. ടിപ്പുവിന്റെ ശത്രുഭാവം പകർന്നുള്ള മൂർത്തിയുടെ രൗദ്രജാജ്വല്യതയോടും സചിവാജ്ഞയെ അനുസരിപ്പാനുള്ള വൈമനസ്യത്തെ മുഖഭാവത്താൽ പ്രത്യക്ഷമാക്കിക്കൊണ്ടും ഉണ്ണിത്താൻ രോഗിണിയുടെ ശാലയിൽ പ്രവേശിച്ചു. [ 414 ] ദിവാൻജിയിൽനിന്നുണ്ടാകേണ്ട ചോദ്യത്തിനോ അന്വേഷണത്തിനോ കാത്തുനിൽക്കാതെയും ഉപചാരപ്രകടനമൊന്നും കൂടാതെയും അദ്ദേഹം സോൽപ്രാസസ്വരത്തിൽ സ്വഗതമായി ഇങ്ങനെ ഒരു വിമർശനം തുടങ്ങി: "ശത്രു മറഞ്ഞു - ഭാഗ്യംതന്നെ. മേൽക്കുമേൽ യശസ്സ് കവികളും കീർത്തിക്കും." (ദിവാൻജിയുടെ നേർക്കു തിരിഞ്ഞ്) "ഈ തടവുപുള്ളി എന്തുത്തരവ് അനുസരിക്കണമെന്ന് ഉത്തരവാകണം. തൂക്കാനാണു വിധിയെങ്കിൽ അതു നടക്കട്ടെ. കണ്ടവന്റെ പൂട്ടുകെട്ടിൽ കിടന്നു കഷ്ടപ്പെടാൻ ഞാൻ എന്തു പിഴച്ചു? തിരുമനസ്സറിഞ്ഞുതന്നെയോ ഈ അവമാനം ചുമപ്പിപ്പ്?"

ഈ വാക്കുകൾ ദിവാൻജിയുടെ മനസ്സിനെ ഉത്തേജനംചെയ്തു വ്യഥിപ്പിക്കുകയാൽ അദ്ദേഹം മഹാരാജാവിന്റെ ലേഖനം എടുത്ത് ഉണ്ണിത്താന്റെ കൈയിൽ കൊടുത്തു. തൃക്കയ്യാൽ ലിഖിതമെന്ന് ഒരു നോക്കിൽത്തന്നെ കണ്ട ഉണ്ണിത്താൻ, അതിനെ കണ്ണുകളിൽ ചേർത്തിട്ട് ആമുഖാന്തം വായിച്ചുകൊണ്ട് ഇങ്ങനെ ചോദ്യം തുടങ്ങി: "പടയ്ക്കിടയിൽ ചാടാതെ എന്നെ സൂക്ഷിച്ചുകൊള്ളാൻ ബന്ധനമല്ലാതെ വേറൊരു മാർഗ്ഗവുമില്ലായിരുന്നോ?"

ദിവാൻജി: "നാം തമ്മിലുള്ള സ്വരച്ചേർച്ചയ്ക്കിടയിൽ മറ്റു വഴി എന്തുണ്ടായിരുന്നു എന്നു പറഞ്ഞേക്കണം!"

ഉണ്ണിത്താൻ: "അതേതെ! കാരണമുണ്ടാക്കുന്നതും അതിനെ അടിസ്ഥാനമാക്കി വാദിക്കുന്നതും എല്ലാം അവിടത്തെ സ്ഥാനവലിപ്പസ്ഥിതിയിൽ നയവും നീതിയുമാകും. തിരുവെഴുത്തിൽ അവിടത്തെ വാക്കെല്ലാം വിശ്വസിക്കണമെന്നുകൂടി ചാർത്തീട്ടുണ്ട്. ഉദ്യോഗകാര്യത്തിൽ ആവാം. മറ്റുള്ളതിൽ സങ്കടമുണ്ടെന്ന് അറിയിച്ചേക്കണം. അങ്ങോട്ടു മടങ്ങാൻ ആഗ്രഹമില്ല. മാനംമര്യാദയുള്ള ആളുകൾക്ക് അവിടുത്തെ നീട്ട് ഊർജ്ജിതത്തിൽ ഇരിക്കുന്ന കാലത്തോളം 'ഇരിശ്ശരണം' കിട്ടൂല്ല. അതുകൊണ്ട് ശ്രീകാശിയോ ഹരിദ്വാരമോ ഏതു കാടെങ്കിലും തേടിക്കൊള്ളാം."

ദിവാൻജി: "ഇഷ്ടംപോലെ ചെയ്യാൻ ബന്ധന ഉത്തരവ് അഴിയണം. ഈ കുട്ടിയെ ഒന്നു നോക്കിക്കളയണം. ദയാലുവാണല്ലോ - ധർമ്മജ്ഞനും."

ഉണ്ണിത്താൻ: "എന്തിനു നോക്കുന്നു യജമാനനേ? അവളെ ഞാൻ ഒരാൾക്കു കൊടുപ്പാൻ നിശ്ചയിച്ചു. ആ തിരുമേനി കൊണ്ടുപോയിരുന്നെങ്കിൽ ഈ അനർത്ഥമൊന്നും വരൂല്ലായിരുന്നു. 'താൻതാൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ' ആരനുഭവിക്കുമെന്നുള്ളതു ഞാൻ പറയണമോ? കൊട്ടാരക്കരക്കാര്യക്കാർ മുഖാന്തിരം ഇവിടുന്നു പ്രയോഗിച്ച നയം അവമാനം വരുത്തി സ്വന്തം ഉള്ളം വേവിക്കയും ചെയ്യുന്നു. ദൈവനീതിക്കു ദാക്ഷിണ്യമില്ല."

ദിവാൻജി ഒരു ഹരിക്കാരനെ വരുത്തി മാധവമേനോനെ വിളിച്ചുകൊണ്ടുവരുവാൻ ആജ്ഞാപിച്ചു. [ 415 ]

ഉണ്ണിത്താൻ: "അജിതസിംഹൻ തിരുമേനീടെ യോഗ്യത ഇവിടുന്ന് അറിഞ്ഞിട്ടില്ല. ഞാൻ കണ്ടു സംസാരിച്ചിട്ടാണ് കൊടുപ്പാൻ തീർച്ചയാക്കിയത്. അവിടുന്ന് അവകാശക്കാരൻ തടുത്തത് അവിടെ നിൽക്കട്ടെ."

ദിവാൻജി: "അയാളെ കണ്ടതിനു കാലിൽ ചങ്ങല വീഴാത്തത്-"

ഉണ്ണിത്താൻ: "വയ്ക്കാമായിരുന്നല്ലോ. എന്തിനു മടിച്ചു? പണ്ടാരവകവിലങ്ങ് ഇന്നും അണിവാൻ ഇതാ കാലുകൾ നീട്ടിത്തരാം. എന്റെ ജാതകവിശേഷം അവിടേക്ക് അറിയാമല്ലോ. ഓരോ ഗ്രഹചാരത്തിലും, കുറ്റം ചെയ്യാതെ ബന്ധനത്തിലാകണമെന്നുണ്ട്. പരുക്കയിൽ, മലയിൽ, പട്ടാളത്തിനിടയിൽ- എന്തെല്ലാം കഴിഞ്ഞു! ഇനി ഇരുമ്പുതണ്ടയും അണിഞ്ഞാവട്ടെ. പക്ഷേ, ആ രാജസിംഹകുമാരനെ അവമാനിക്കരുത്."

ദിവാൻജി: "എന്നാൽ, ഇതാ വരുന്നു. ഇരുത്തി സല്ക്കരിച്ചുകൊള്ളുക."

കുനുകുനെ മിനുങ്ങുന്ന വജ്രകുണ്ഡലങ്ങൾ ധരിച്ചും ആറു വിരലുകളിൽ മോതിരങ്ങൾ നിരത്തിയും അടിമുണ്ടും ചുറ്റിയും കേശമീശാദികളെ കോതി ഒതുക്കിയും ഇടതുകൈമോതിരങ്ങളിന്മേൽ വലതുകൈനഖങ്ങളാൽ താളങ്ങൾ മേളിച്ചും ശൃഗാരധാമാവായി, മാധവമേനവൻ ദിവാൻജിയുടെ മുമ്പിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ മുഖരൂക്ഷത കണ്ട് ഉണ്ണിത്താനെ പിച്ചകളിപ്പിച്ച രാജവേഷധാരി, വിനയോപചാരവാനായി ഒരു മുഷ്ടിയെ താടിയോടു സംഘടിപ്പിച്ച് മുഖത്തെ നമ്രമാക്കി നിലകൊണ്ടു. തൊഴുതുപചരിപ്പാൻ ഒരുങ്ങിയ ഉണ്ണിത്താൻ തന്റെ ഹസ്തങ്ങളെ പിന്നാക്കം വലിച്ചുകൊണ്ടു സ്വപ്നാധീനൻ എന്നപോലെ ആഗതനെ ആപാദമസ്തകം നോക്കി, അനന്തരം മേല്പോട്ടും കീഴ്പോട്ടും നോക്കി, ഒരു തോലി സമ്മതിക്കേണ്ടതിനെക്കുറിച്ചു ലജ്ജിച്ചു വിവശനായി. ഉണ്ണിത്താന്റെ ഭാവഭേദങ്ങൾ കണ്ടപ്പോൾ മേനോൻ സ്ഥിതികൾ മറന്ന് "കേട്ട്വോ ഉണ്ണിസ്ഥാൻ-" എന്നു തുടങ്ങി.

ദിവാൻജി: "ആയ്ങ്!"

മാധവമേനോൻ ചില താളങ്ങൾ തുള്ളി ബുദ്ധിസ്ഖലനത്തെ സമ്മതിച്ചു.

ദിവാൻജി: "എടോ മേന്നേ!"

ദിവാൻജി: "അമ്മയെ കാണണ്ടേ? പൊയ്ക്കൊള്ളു ഇപ്പോൾത്തന്നേ. തടവിൽനിന്നും വിട്ടിരിക്കുന്നു. ഇവിടെങ്ങും താമസിക്കരുത്, കേട്ടോ? ആരോ എന്തോ, പലതും പറയുന്നതു കേട്ടു. വേഗം ചെന്ന് അതിന്റെ പരമാർത്ഥം അന്വേഷിക്ക്. സഹായം വല്ലതും വേണമെങ്കിൽ ചോദിപ്പാൻ മടിക്കേണ്ട. ഇനി എങ്കിലും നിലയ്ക്കും മര്യാദയ്ക്കും ഇരുന്നില്ലെങ്കിൽ, പണ്ടാരവകയായി തെക്കു ചില കോട്ടകളും അറകളും ഉണ്ടെന്നു മനസ്സിലാക്കിക്കൊള്ളു. നടക്കൂ."

വ്യാജവേഷത്തിൽ ശത്രുചാരനായി മഹാരാജാവിനെ വഞ്ചിക്കയും ദ്രോഹിക്കയും ചെയ്തതിനു കിട്ടിയ ശിക്ഷയുടെ ലഘുത്വത്തിൽ [ 416 ] സന്തോഷിച്ചും എന്നാൽ സുചിതമായ സംഭവത്തിന്റെ സ്വഭാവം മനസ്സിലാകാതെ സംഭ്രമിച്ചും മാധവമേനോൻ ഉപചാരനിയമങ്ങളിൽ ഒരു പാഠദായകൻ എന്നപോലെ തൊഴുതുകൊണ്ടു പിൻവാങ്ങി.

ദിവാൻജി: "നിങ്ങടെ തിരുമേനീടെ യോഗ്യത ഇപ്പോൾ കണ്ടില്ലേ? കഥകളെല്ലാം പിന്നീടു പറയാം. തല്ക്കാലം ആ കുട്ടിയെ ഒന്നു തലോടി അനുഗ്രഹിക്കുക. അതിന്റെ ദുരിതം നീങ്ങി സുഖപ്പെടട്ടെ. പിതൃകർത്തവും എന്ന്-"

ഉണ്ണിത്താൻ: "നിറുത്തണേ യജമാനനേ! ഈ പാഠകം ചൊല്ലുക എനിക്കും കുറേശ്ശ വശമുണ്ട്. കേൾക്കണം. ഭാഗ്യംകൂടി അനുഗ്രഹിച്ച ഒരു ചെറുകലിഭൃംഗം ഒരു പെണ്ണിനെ മോഹിച്ചു. അവളെ ചുറ്റി, മറ്റൊരു വണ്ടത്താൻ മുരണ്ടു നടന്നിരുന്നു. കലിഭൃംഗം ഒരു ദ്വാപരിയെ അയച്ച് അതിന്റെ മാളത്തിൽ കൊണ്ടുപോയി കണ്ടു ചിലതുറച്ചു. ആദ്യവണ്ടത്താൻ ചെവിക്കുചെവി അറിയാതെ ഒരു കുടുക്കിലുമായി. കാര്യങ്ങളെല്ലാം ഭംഗിയിൽ കലാശിപ്പിച്ചുകൊണ്ട് - ചെലവില്ലാതിരിക്കണ്ടേ- ആദ്യ ജന്തുവിനെക്കൊണ്ടു പെണ്ണിനെ മുണ്ടുകൊടുപ്പിച്ചു. ഭർത്താസ്ഥാനം-" (ഉണ്ണിത്താന്റെ ദേഹം കോപത്താൽ വിറകൊണ്ടു, ഉപമാപ്രയോഗം സ്മൃതിയിൽനിന്നു കൊഴിഞ്ഞു). "അല്ലെങ്കിൽ അതെന്തിനു പറയുന്നു? ആ കൊടന്തച്ചെറുക്കൻപോലും ഇവനെ പരിഹസിച്ചു. ലോകർ ഇടക്കണ്ണിട്ടു നോക്കി. ഈ പ്രേമസന്താനം അച്ഛനെന്ന പേരു ചുമക്കുന്ന ഇവനെ കണ്ടുവോ കേട്ടുവോ? എന്നായി! കൊല്ലാൻകൂടി ചാടാത്തതു ഭാഗ്യം! ചന്ദ്രഹാസം - അല്ല - മാനം എന്നൊന്നില്ലേ? അതു പേടിച്ച് ഇവൻ മിണ്ടീല്ല. എന്നിട്ടും ഇവനെ അങ്ങോട്ടോടിച്ചു, ഇങ്ങോട്ടോടിച്ചു, കഴിയുംവണ്ണമെല്ലാം കഷായിപ്പിച്ചു. തിരുമനസ്സിലേക്കുവേണ്ടി ഒരു പട ചേർത്തപ്പോൾ ഇതാ ചങ്ങലയില്ലാത്തടവിലുമാക്കി, ഒരു തിരുവെഴുത്തും വാങ്ങി. 'പറയുന്നതെല്ലാം ഇവൻ കേൾക്ക്' എന്ന് ഉത്തരവും. കൗടില്യന്റെ നയം ഇതിലെത്ര ഭേദം! ഇതേതു നരകവിദ്യ?"

ഉണ്ണിത്താൻ ചില ശ്ലോകങ്ങളും ചൊല്ലിത്തുടങ്ങി. അതുവരെ ബന്ധുനില കൈക്കൊണ്ടിരുന്ന ദിവാൻജി മന്ത്രിഗൗരവത്തോടെ ഭൂചക്രം നോക്കി ആസനസ്ഥനായി ഇങ്ങനെ ആരംഭിച്ചു. "ആട്ടെ, ഉണ്ണിത്താൻ, പ്രസംഗം ഭംഗിയായി. നിങ്ങളുടെ പടചേർപ്പ് ആരുടെ അനുമതിയോടെ, എന്തിനായിട്ട്?"

ഉണ്ണിത്താൻ: "കല്പനാനുമതിയോടെ, ഇവിടത്തെ പടയോടു ചേരാൻ?"

ദിവാൻജി: "അതു മാങ്കാവിലേക്കു നടകൊണ്ടതെന്തിന്? നേർവഴി കണ്ടിട്ടും അങ്ങോട്ടു തിരിഞ്ഞതിന്റെ ഉദ്ദേശ്യം?" (ഉണ്ണിത്താൻ കുഴങ്ങി, ശരിയായ സമാധാനം ആലോചിപ്പാൻ അല്പമൊന്നു ചിന്തിച്ചു നിലകൊണ്ടു) "ആട്ടെ, ഈ സാവിത്രിയെ മുൻകൂട്ടി ടിപ്പുവിന്റെ പാളയത്തിൽ അയച്ചതിന് എന്തു സമാധാനം പറയുന്നു?" (ഉണ്ണിത്താൻ ആശ്ചര്യചേഷ്ടകൾ പ്രകടിപ്പിച്ചു തുടങ്ങി) "ആ പെരിഞ്ചക്കോടൻ മാങ്കാവിൽ [ 417 ] പാളയം ഉറപ്പിച്ചിരുന്നില്ലേ? ആ പടയോടു ചേരാൻ അല്ലേ അങ്ങോട്ടു തിരിച്ചത്?"

ഉണ്ണിത്താൻ: "അതു ഞാൻ അറിഞ്ഞതുമില്ല, കണ്ടതുമല്ല."

ദിവാൻജി: "എന്നാൽ, ആ ദ്രോഹി അങ്ങേ മകളെ കൊണ്ടുചെന്നു ടിപ്പുവിനു കാഴ്ചവച്ചതെങ്ങനെ? കല്പിച്ചും ഹരിശ്ചന്ദ്രനായി പൂജിക്കുന്ന അങ്ങേ സത്യം ഇത്ര യോഗ്യതയിലോ? അതു പോട്ടെ. ചിലമ്പിനഴിയത്ത് നന്തിയത്ത് ഈ സ്ഥലങ്ങളിൽ ആരു വന്നിരുന്നു? എന്താ വിചാരിക്കുന്നത്? ടിപ്പുസുൽത്താൻ പോയിക്കഴിഞ്ഞു. പൊന്നുതിരുമേനീടെ തൃപ്പാദങ്ങളേ ആശ്രയമുള്ളു; മനസ്സിലാക്കുക. കൊടന്തയും കുറുങ്ങോട്ടുവന്ന ആളുമായി നടന്ന ആലോചന എന്തായിരുന്നു? ഒരു സംസ്ഥാനത്തോടിയിടയുന്നവൻ പാൽ മോഷ്ടിക്കുന്ന പൂച്ച ആകരുത്. ശത്രുവിനു കണ്ണ് ആയിരം എങ്ങുമുണ്ടെന്ന് അറിഞ്ഞു നടക്കണം. അങ്ങേടെ ശിഷ്യൻ, മന്ത്രി, വിശ്വസ്തൻ ആ കൊടന്തയെ, അവനെ പറയൻ പാണ്ടയ്ക്കും അജിതസിംഹവേഷക്കാരനും ഉള്ളാളായിട്ടല്ലേ അങ്ങു വിട്ടിരുന്നത്? പാണ്ട പെരിഞ്ചക്കോടന്റെ കപ്പിത്താനുമല്ലേ? അവൻ കൂടിച്ചേർന്നല്ലയോ കണ്ഠീരവനെ വിടുവിച്ചത്? അങ്ങ് പണ്ഡിതൻ, താർക്കികൻ, അല്പം മുമ്പിലത്തെ വാഗ്ദ്ധോരണി എങ്ങോട്ടുപോയി? മാങ്കാവിലെ ഒരു മുറിക്കകത്തുവച്ചു കണ്ടതാരെ? അതു മാത്രമെങ്കിലും സത്യമായി തിരുമനസ്സറിയിക്കട്ടെ. ഗൗണ്ഡനെ - അയാളെ കണ്ടിട്ടുണ്ടോ ഇല്ലയോ? അയാൾ ടിപ്പുവിന്റെ ചാരനല്ലേ? ചാരന്മാർ ദൂതന്മാരെപ്പോലെ അവധ്യരല്ലെന്നും അറിഞ്ഞുകൂടേ?"

ഉണ്ണിത്താന്റെ ശരീരം അല്പദിവസം മുമ്പിലത്തെ വർഷവിദ്യയെ ഒന്നു ചൊല്ലിയാടി. പരിപാവനതകൊണ്ട് ആദരണീയമായുള്ള അദ്ദേഹത്തിന്റെ സൗന്ദര്യതേജസ്സ് ആ ദിവസങ്ങളിലെ മേഘവർണ്ണത്തെ പകർത്തിക്കാട്ടി. കളവുപറവാനും സത്യം പുറത്തുവിടുവാനും സന്നദ്ധനല്ലാതെ ഈ രണ്ടു വൈഷമ്യങ്ങൾക്കിടയിൽ കുഴങ്ങിയ ഉണ്ണിത്താൻ തന്റെ ആത്മാനിലശക്തിയാൽ ദിവാൻജിയെ ഭസ്മീകരിച്ചുകളവാനെന്നപോലെ അദ്ദേഹത്തിന്റെ മുഖത്തു നോക്കിത്തുടങ്ങി. നയവൈദഗ്ദ്ധ്യം സമഗ്രനിലയിൽ പ്രകാശിക്കുന്ന ആ മുഖത്തിന്റെ നിശ്ചലത കണ്ട് ഉണ്ണിത്താൻ ആയുധം വയ്പാൻ ഒരുങ്ങി ഇങ്ങനെ പ്രാർത്ഥിച്ചു; "ഞാൻ - ഞാൻ - വിഷമപ്പെടുത്തരുത്. എല്ലാത്തിനും ഭഗവാൻ പരബ്രഹ്മമൂർത്തി സാക്ഷി. എന്തോ ഒരു ദുഷ്കാലം ഇവനെ വട്ടംകറക്കുന്നു."

ദിവാൻജി: "ആ ദുഷ്കാലങ്ങളിൽ കലിവണ്ടിനു അങ്ങയും മറ്റു ചിലരെയും തൂക്കിച്ചുകൂടായിരുന്നോ? വസ്തുവകകൾ കണ്ടുകെട്ടിച്ചു ന്യായം നടത്തിക്കൂടായിരുന്നോ? കലിവാസം ഒന്നാമത്തെ വണ്ടിൽ. അടിക്കടി ഓരോന്നും അറിഞ്ഞിട്ടും സ്നേഹം മറക്കാത്ത ഞാൻ ഉപദേശിക്കുന്നു. ആ കഷ്ടകാലം നിവർത്തിക്കുവാൻ മകളെ ഒന്നു തൊട്ടുതടവി അനുഗ്രഹിക്കുക. അവളുടെ എല്ലാ ദുഷ്കാലവും നീങ്ങട്ടെ!"

ഉണ്ണിത്താന്റെ പരാഭവക്ഷീണം നീങ്ങി. വീണ്ടും ഉദ്ധതഭാവം കൈക്കൊണ്ടിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "മനസ്സിലായി [ 418 ] വാലുയർത്തിയതെന്തിനെന്ന് അത് ഈ ജന്മം (കൈത്തലം വിറപ്പിച്ച്) തൂക്കുകയോ തല വീശുകയോ എന്തെങ്കിലും ചെയ്തുകൊള്ളണം. ജന്മം ഒടുങ്ങിക്കാൻതന്നെ നിശ്ചയിച്ചിരിക്കുന്നു.

ദിവാൻജി: "മനുഷ്യരുടെ തല തിരിഞ്ഞുപോയാൽ എന്തുചെയ്യാം! അവനോന്റെ കുട്ടിയെ അറിയാത്ത അച്ഛൻ വിദ്വത്വം നടിക്കുന്നത് എന്തു ഗോഷ്ടി! ഭാര്യയെ ചാകാറാക്കി; മകൾ ചാകുമ്പോൾ, കണ്ടവന്റെ കുട്ടിയാണുപോലും! നതിയത്തെജമാനന്റെ മകൻ അഭിമാനമെന്നതു കണ്ടിട്ടില്ലെന്നു ലോകരറിയുമ്പോൾ, ഹ! എന്തു പ്രാകൃതം!"

ഉണ്ണിത്താൻ: "അത്ര ഏറെ പ്രസംഗിക്കേണ്ട. ഗോഷ്ടിയും ബീഭത്സതയും ഒക്കെ സഹിച്ചുകൊള്ളാം. ശുദ്ധനെന്നുവച്ചു കണ്ണിൽ ചുണ്ണാമ്പെഴുതാൻ നോക്കേണ്ട."

ദിവാൻജി: "അവനോനല്ലേ അതു ചെയ്യുന്നത്? അങ്ങേ ഭാര്യ എന്തു പിഴച്ചിട്ടാണ് ഇന്നും ചാകാൻ കിടത്തീരിക്കുന്നത്?"

ഉണ്ണിത്താൻ: "എന്റെ ഭഗവാനേ! വഞ്ചകം ഇത്രത്തോളം മൂത്തു ലജ്ജ കെട്ടു ധാർഷ്ട്യം തുടങ്ങുന്നല്ലോ?! കലിയല്ലപോലും! പലതിനും കണ്ണടച്ചെങ്കിൽ ഈ വിചാരണക്കളി എന്തൊരു ഭീഷണികാട്ടലായിരുന്നു. അതു തീർത്തു വിധി കല്പിച്ചുകൂടായിരുന്നോ? മൃഗങ്ങൾ ജനിച്ചപടിയേ മരിക്കുന്നു. കടുവ ആടാകുന്നില്ല. കാക്ക സിംഹമായും കേട്ടിട്ടില്ല. പാമ്പു പാമ്പായിത്തന്നെ പടുന്നു. മനുഷ്യരോ, നാം കാണുമ്പോലെ, കടുവായും പുലിയും ചെന്നായുമായി ഇനം തിരിഞ്ഞ് പരസ്പരം ചീന്താനും കൊല്ലാനും തിന്മാനും മടിക്കുന്നില്ല. എന്റെ യജമാനൻ ഇങ്ങനെ ഇവനെക്കൊണ്ടു പറയിക്കുന്നല്ലോ! ആ മീനാക്ഷി ഉപ്പുതിന്നിട്ടു വെള്ളം കുടിക്കുന്നു."

ദിവാൻജി: "അങ്ങു തിന്നതിനു കടലോളം വെള്ളം കുടിക്കും. ഈ കുട്ടിയെ ഞങ്ങൾ തെക്കോട്ടു കടത്തിയെന്നുള്ള ഭ്രാന്തു നീങ്ങിയല്ലോ."

ഉണ്ണിത്താൻ അക്കാര്യത്തിൽ തീർച്ചയായി കുഴങ്ങി എങ്കിലും, "അതു കേവലം അനുമാനമായിരുന്നു. കണ്ടറിഞ്ഞതു തെറ്റാൻ ഇടയില്ല" എന്നു വാദിച്ചു.

ദിവാൻജി: "അതുമിതും പുലമ്പാതെ ഇത്രത്തോളമായ സ്ഥിതിക്ക് ആ കണ്ടറിഞ്ഞത് എന്തോന്നാണെന്നു തുറന്നും വണ്ടു കുണ്ടും ചേർക്കാതെയും, പറഞ്ഞേക്കണം."

ഉണ്ണിത്താൻ: "കഷ്ടമേ! വലിയവര് തങ്ങടെ സ്ഥിതി ചിന്തിക്കാതെ ഇങ്ങനെ ചോദിക്കുന്നല്ലോ! എന്നാലും വല്ലടുത്തും പോകാൻ തുടങ്ങുന്ന ഞാൻ എന്തിനു കൂസുന്നു? ബോധിപ്പിക്കാം. ഇളിഭ്യനാവാൻ മടിയില്ലല്ലോ. എന്റെ മകളല്ലാ ഇവള്. ശേഷം മുമ്പിൽ വിസ്തരിച്ചുകഴിഞ്ഞു. രൂപത്തിന് അച്ഛനമ്മമാരോടു സാമ്യം-"

ദിവാൻജി: "നിറുത്തുക, നിറുത്തുക, അങ്ങേ ഭാര്യയായ അരുന്ധതീദേവിയെ അവമാനിക്കുന്നത്. സാവിത്രിയുടെ ഛായ - അടുത്തു നീങ്ങു[ 419 ] കേൾപ്പിക്കാം. ചിലമ്പിനേത്ത് എഴുന്നള്ളിയിരുന്നില്ലേ ഹരിപഞ്ചാനനസ്വാമികൾ?"

ഉണ്ണിത്താൻ: "ഹെ! ഇതെന്തു പ്രബന്ധമാണ് കെട്ടിച്ചമയ്ക്കുന്നത്! അദ്ദേഹം പോയി എത്ര കൊല്ലം കഴിഞ്ഞിട്ടാണ് ഇവളുടെ ജനനം!"

ദിവാൻജി: "മുഴുവൻ കേൾക്കുന്നതിനു മുമ്പു കാട്ടിൽ കയറുന്നത് എന്തു താർക്കികത്വം? ആ യോഗീന്ദ്രനെ അങ്ങു മുഖത്തോടു മുഖം കണ്ടിട്ടുണ്ടല്ലോ?"

ഉണ്ണിത്താൻ: "ഉണ്ട്; അതുകൊണ്ടെന്ത്? ബ്രഹ്മാവിന്റെ മകളെങ്കിൽ അങ്ങനെ ഇരിക്കട്ടെ. അവനോന് ഏൽക്കാൻ മനസ്സിലാഞ്ഞാൽ മറ്റുള്ളവരെ ഹിംസിക്കുന്നതെന്തിന്?"

ദിവാൻജി: "മുഴുഭ്രാന്തനാകാതെ ഇങ്ങോട്ടു നീങ്ങി കേൾക്കണം. കുട്ടിയുടെ മുഖം ഇതാ ബോധക്ഷയത്തിൽ കിടക്കുകയല്ലേ? നോക്കുക."

ഉണ്ണിത്താൻ ദിവാൻജിയുടെ അപേക്ഷ അനുസരിപ്പാൻ കൃപാശീലനായി. അദ്ദേഹത്തിൽനിന്നു കിട്ടിയ മുന്നറിവോടുകൂടി ആ രോഗിണിയുടെ മുഖത്ത് അല്പനേരം സ്ഥിരവീക്ഷണനായി നിന്നപ്പോൾ തിരുവനന്തപുരത്തെ ബന്ധനകാലത്ത് അർദ്ധനിദ്രയിൽ തൻ കണ്ട മുഖവും മരുത്വാൻമലയിലെ ശിലാഗ്രത്തിൽ ഒരു നിശാകാലത്തു പ്രത്യക്ഷനായ യോഗീശ്വരന്റെ മുഖവും തന്റെ നേത്രങ്ങൾക്കു മുമ്പിൽ ആവിർഭവിച്ചു വീരയതീന്ദ്രഭാവത്തോടെ അപ്പോഴും തിളങ്ങുന്നതായി ദൈവഗത്യാ ആ ശുദ്ധമനസ്കൻ സന്ദർശിച്ചു. ലലാടം, നാസിക, നേത്രങ്ങൾ, ഭ്രൂക്കൾ, ഗണ്ഡം, കപോലം, ശിരസ്സ് ഇവയുടെ രൂപീകരണവും കേശത്തിന്റെ നീലിമയും വർണ്ണവിശേഷവും - ഇവയെല്ലാം നോക്കുമ്പോൾ ആ കപടസിദ്ധനും രോഗിണിയും തമ്മിൽ ഉണ്ടെന്നു കണ്ട അത്ഭുതകരമായ സാമ്യം ഉണ്ണിത്താനെ വിഷണ്ണനാക്കി. അല്പനേരം കലുഷഹൃദയനായി നിന്നിട്ട് ദിവാൻജിയുടെ നേർക്കു തിരിഞ്ഞു, "ആ ദ്രോഹി അപ്പോൾ തിരുവനന്തപുരത്തുതന്നെ താമസിച്ചിരുന്നു, ഇല്ലേ?" എന്നു സേനാനായകക്രൗര്യത്തോടും യോഗിവധത്തിനു സന്നദ്ധനെന്ന വീര്യത്തോടും ചോദിച്ചു.

ദിവാൻജി: "കഷ്ടം, കഷ്ടം! എന്നല്ലാതെ എന്തു പറയുന്നു? തിരുവനന്തപുരത്തു പാർത്തതും അങ്ങേക്കണ്ടതും, രണ്ടു പേരാണ്. അവർ ഉഗ്രശാന്തന്മാർ എന്ന കഴക്കൂട്ടത്തുപിള്ളമാരായിരുന്നു. ആ പരമാർത്ഥം പുറത്തുവിട്ട് അങ്ങേ സ്ഥിതിയെ കുഴപ്പത്തിലാക്കേണ്ട എന്നു കല്‌പന ഉണ്ടായതിനാൽ ഇതുവരെ രഹസ്യത്തിൽ വച്ചിരുന്നു. ഇതു വിശ്വസിക്കണമെന്നാണ് തിരുവെഴുത്തിലെ കല്‌പന."

ഉണ്ണിത്താൻ: "(പരിഭ്രമത്തോടെ) "എന്ത്! എന്തോന്ന്? ഉഗ്രശാന്തന്മാർ വലിയകുഞ്ഞമ്മേടെ മക്കളല്ലേ?"

ദിവാൻജി: "എന്തോന്നെന്നോ? അമ്മയും ജ്യേഷ്ഠയോഗിയും തമ്മിൽ കണ്ടപ്പോൾ നടന്നതെല്ലാം ഓർക്കുക. തിരുമേനി - ആ മഹാപുണ്യവാന്റെ കൃപ എത്രത്തോളമെന്ന് ഉണ്ണിത്താൻ അറിയാത്തത് ആശ്ചര്യം! നിങ്ങടെ ഭാര്യയുടെ അമ്മ സാവിത്രിക്കുഞ്ഞമ്മ. അവരുടെ [ 420 ] സഹോദരന്മാർ ഉഗ്രശാന്തന്മാർ. അവരെയുംകൊണ്ട് നന്തിയത്തെ സഹായത്താൽ അവരുടെ അച്ഛൻ നാടുവിട്ടു-"

ഉണ്ണിത്താൻ: "അതെല്ലാം കേട്ടിട്ടുണ്ട്."

ദിവാൻജി: "ആ ത്രിപുരസുന്ദരിക്കുഞ്ഞമ്മേടെ ഇരട്ടപെറ്റ മക്കളാണ് ഹരിപഞ്ചാനനന്മാർ."

ഉണ്ണിത്താൻ: (ദീർഘഗുഹയ്ക്കകത്തുനിന്നു പുറപ്പെടുന്ന സ്വരത്തിൽ) "ഹതേയോ? എന്നാൽ അവർ എങ്ങോട്ടു പോയി?"

ദിവാൻജി: "ആ കാലത്തെ തീപിടിപ്പിൽ ദഹിച്ചുപോയി. പടത്തലവനമ്മാവനും പൊന്നുതിരുമേനിയും അതിനു സാക്ഷി. ഇങ്ങനെ വല്ലതും കലശൽ ഉണ്ടാകുന്നെങ്കിൽ കാര്യമെല്ലാം പറഞ്ഞുകൊള്ളുവാൻ ഇപ്പോൾ ഞാൻ തിരുവനന്തപുരത്തു ചെന്നു മുഖം കാണിച്ചപ്പോൾ കൽപനയുണ്ടായി. അതുകൊണ്ടു പറഞ്ഞു."

ഉണ്ണിത്താൻ ഗാഢചിന്തയോടെ മൂർദ്ധാവു ചൊറിഞ്ഞും നെഞ്ഞു തടവിയും നിലകൊണ്ടു.

ദിവാൻജി: (പുഞ്ചിരിയോടും രഹസ്യസ്വരത്തിലും) "മാങ്കാവിൽവച്ചു കണ്ടത് അമ്മാവനെ അല്ലേ?"

ഉണ്ണിത്താൻ: (ആധിയോടും തന്റെ ജളതാബോദ്ധ്യത്താലുള്ള ക്ഷീണത്തോടും) "എന്തു പറഞ്ഞിട്ടും വീട്ടിലേക്കു പോരില്ല. ആരു പറഞ്ഞു അമ്മാവനാണെന്ന്?"

ദിവാൻജി: "അതു പോട്ടെ. തിരുമനസ്സുകൊണ്ട് അദ്ദേഹത്തിന്റെ പരമാർത്ഥവും അറിഞ്ഞു. ഹരിപഞ്ചാനനന്മരുടെ സംഗതിയിലെ നയം തന്നെ ഗൗണ്ഡൻ - എന്നുവച്ചാൽ, അവിടത്തെ അമ്മാവന്റെ കാര്യത്തിലും കല്പിച്ചനുഷ്ഠിച്ചു. അദ്ദേഹത്തെ പിടിപ്പിക്കാതെയും ശിക്ഷിക്കാതെയും വിട്ടേച്ചു. എല്ലാം നിങ്ങളെ കരുതീട്ടായിരുന്നു."

ഉണ്ണിത്താൻ: (ഏകദേശം നിശബ്ദനായി) "പിന്നേ - എന്നാൽ - അങ്ങ് എന്തിനായി ചിലമ്പിനഴിയത്തു പോയി?"

ദിവാൻജി: "ശരി, ഒരു ശിപായിയെ അയച്ചാൽ മതിയായിരുന്നു. കഴക്കൂട്ടത്തെ കുഞ്ഞമ്മയോടു നിധി നീക്കിക്കൊള്ളാൻ അനുവാദം വാങ്ങുന്നതിനു സ്ഥാനപതിയായി ഞാൻതന്നെ പോകണമെന്നു കല്പിച്ചുകൊണ്ടു."

ഉണ്ണിത്താൻ: (തലകുലുക്കി മഹാരാജാവിനെ സ്മരിച്ചു ബദ്ധാഞ്ജലിയായി) "ശരി! ശരി! (മൃദുവും സാവധാനവുമായ സ്വരത്തിൽ) പിന്നെ, അവിടുത്തെ കരുണാനയം, ഇത്ര താമസിച്ചിട്ടാണെങ്കിലും നല്ലതുപോലെ മനസ്സിലാകുന്നു. ഒരു സംഗതികൂടി ചോദിച്ചുകൊള്ളട്ടെ. ഒരു - മോതിരം വിക്രമന്റെ പക്കൽ ഏല്പിച്ചയച്ചതോ?"

ദിവാൻജി: "എന്റെ ശുദ്ധാ! ആ മോതിരം നിങ്ങടെ അമ്മാവൻ അവിടെ കൊണ്ടു വിറ്റതാണ്. ഇതു ഞാനിപ്പോൾ പോരുമ്പോൾ അറിഞ്ഞു. എന്റെ മോതിരം ഇതേ, രണ്ടും ജോടി ഒന്ന്." [ 421 ]

ഉണ്ണിത്താൻ വേരിളകി വീഴാൻപോകുന്ന നാളികേരവൃക്ഷംപോലെ ചാഞ്ചാടിത്തുടങ്ങി.

ദിവാൻജി: "നാം ശത്രുതയിൽ കഴിയുന്നതു തിരുമേനിയെ വ്യസനിപ്പിക്കുന്നു. മനസ്സിലെ കളങ്കമെല്ലാം നീക്കി ചിന്തിക്കുക. ത്രിവിക്രമനെ കൊല്ലാൻ തുടങ്ങിയ മകളുടെ അച്ഛനെന്നുള്ള മഹത്ത്വം, എന്തു മഹനീയം! പുത്രീസ്ഥാനം അങ്ങേക്കും ഭാഗിനേയിസ്ഥാനം - എനിക്കും - ഇങ്ങനെ നമുക്ക് അവളുടെ സ്നേഹത്തെ വീതിക്കാം. ഇനി അങ്ങേടെ ഓമനമകൾ പുണ്യവതിയെ അങ്ങോട്ടേറ്റുകൊള്ളുക. അങ്ങേ ബോധ്യപ്പെടുത്താൻ ഒന്നുകൂടിച്ചെയ്യാം. തൃപ്പാദ-"

അശ്രുധാരയെ വർഷിച്ചുതുടങ്ങിയ ഉണ്ണിത്താൻ 'മതിമതി' എന്നു വിളിച്ചു സത്യവാചികത്തെ തടഞ്ഞുകൊണ്ടു ദിവാൻജിയോടു സമസ്താപരാധവും ക്ഷമിപ്പാൻ പ്രാർത്ഥിച്ചു. ദിവാൻജി അകൃത്രിമശീലനായ ആ പുണ്യാത്മാവിന്റെ കൈകളെ അമൃതവാഹികളെന്നപോലെ ബദ്ധാദരം ഗ്രഹിച്ചു തലോടി. ഉണ്ണിത്താൻ തന്റെ നെറ്റിത്തടത്തെ ഹസ്തത്താൽ താങ്ങിക്കൊണ്ടു, 'കൊടന്തയെ തൂക്കിക്കൊല്ലണ'മെന്നു വിധിച്ചും തന്റെ 'ദുർഗ്രഹണാപരാധങ്ങൾക്ക്' പരിഹാരവിധി 'കാണുന്നില്ലേ ഭഗവാനേ!' എന്നു ഖേദിച്ചും, 'മീനാക്ഷി', 'മീനാക്ഷി' എന്നു ജപിച്ചും പുത്രിയെ നോക്കി സ്പർശാകൂതവാനായി വിറച്ചു. ദിവാൻജി, കണ്ഠം ഇടറി "ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. നാം പരസ്പരം കണ്ടന്നുമുതൽ ഒരു വിശേഷബന്ധത്തിലായി. എന്റെ സ്ഥാനത്തിന് ഞാൻ നയം പ്രയോഗിക്കേണ്ടവൻതന്നെ എങ്കിലും അങ്ങേപ്പോലുള്ള ദിവ്യന്മാരോട്-" എന്നു സാന്തനസമാധാനങ്ങൾ പിന്നെയും പറഞ്ഞുതുടങ്ങിയപ്പോൾ, ഉണ്ണിത്താൻ സമസ്താവസ്ഥകളെയും തന്റെ പരമമിത്രത്തെയും മറന്ന് സാവിത്രിയോടു സഹശയനനായി, ജളതകൊണ്ടു ചെയ്തുപോയ വീഴ്ചകൾക്കു ക്ഷമയാചിച്ചും മകളെ ഒന്നുണർത്താൻ വാത്സല്യവിളികൾകൂട്ടിയും തന്നെ ചതിക്കരുതെന്നു ദേവസമൂഹങ്ങളോടു പ്രാർത്ഥിച്ചും അവളെ ഗാഢഗാഢം ആലിംഗനം ചെയ്തുരുണ്ടു വിങ്ങിവിങ്ങിക്കരഞ്ഞു.

നാഴിക ആറേഴു കഴിഞ്ഞപ്പോൾ പണ്ട് അച്ഛന് എഴുതിയതുപോലെ നാല് ഓലകളുടെ പതിനാറുപുറവും നിറഞ്ഞുള്ള ഉണ്ണിത്താന്റെ ലേഖനവുംകൊണ്ട് ചിലമ്പിനഴിയത്തേക്ക് ഒരു ദൂതൻ അഞ്ചൽകുതിരകളുടെ സഹായത്തോടെ യാത്രചെയ്‌വാൻ നിയോഗിക്കപ്പെട്ടു. ദിവാൻജി സാവിത്രിയുടെ ചികിത്സാകാര്യങ്ങളെ കുറുങ്ങോടന്റെ പരികർമ്മിത്വത്തോടെ മേൽനോട്ടം ചെയ്യുന്നതിനിടയിൽ, "ദേഹം ഉലപ്പിച്ച് ഇളക്കാഞ്ഞാൽ രണ്ടു ദിവസംകൊണ്ടു നല്ലവണ്ണം നടക്കാറാവും വിക്രമാ" എന്നും മറ്റും ശാസിച്ച് ആ യുവാവിന്റെ മുതുകിൽ ഉണ്ണിത്താൻ തലോടി അയാളുടെ ഹൃദന്തരോഗത്തിൽ ഏതാണ്ടൊരു ഭാഗത്തെ ശമിപ്പിക്കുന്നു.

ടിപ്പുവിന്റെ തിരിഞ്ഞോട്ടം 'ഇങ്ങിനിവരാതവണ്ണം' ഉണ്ടായതുതന്നെ എന്ന് മാധവമേനോൻ ധൈര്യപ്പെട്ടു. തന്നെ ബാല്യത്തിൽ അപഹരിച്ചു [ 422 ] പാവയാടാൻ പഠിപ്പിച്ച ചൊക്രാഡൂണ്ഡിയാ അജിതസിംഹനാൽ പരലോകത്തേക്കു യാത്രയാക്കപ്പെട്ടു എന്ന് അറിഞ്ഞു. അതുകൊണ്ട് ആ യുവാവ് പ്രഭുപ്രതാപവും ധനത്തിന്റെ സർവവശീകരതയും ആണ്ടുകളയാമെന്നു മിശ്ചയിച്ചു മപ്പുകെട്ടി, താളം‌പിടിച്ചു പാർക്കുകയായിരുന്നു. ഉടൻ വീട്ടിലേക്കു പുറപ്പെട്ടുകൊള്ളുവാൻ ദിവാൻജിയിൽനിന്നുണ്ടായ ഉത്തരവും അയാളുടെ ഹൃദയത്തെക്കൊണ്ടും ചില താളങ്ങൾ തുള്ളിപ്പിച്ചു. ദിവാൻജി സൂചിപ്പിച്ച ജനവദന്തി എന്തായിരിക്കുമെന്നുള്ള ചിന്ത അയാളെ, കുറുകിവരുന്ന പുളിശ്ശേരിപ്പാത്രത്തിലെ ഒരു കഷണമാക്കിത്തീർത്തു. ശിരച്ഛേദനാദ്യധികാരങ്ങൾ വഹിക്കുന്ന മന്ത്രിയുടെ വീക്ഷാചക്രത്തിൽനിന്നു ദൂരസ്ഥനായപ്പോൾ, മാധവമേനോന്റെ 'ചൊക്രാത്വം' സ്വേച്ഛാനുസാരം പ്രവർത്തിപ്പാനുള്ള വീര്യത്തെ പുനസ്സമ്മാർജ്ജനം ചെയ്തു. മോതിരത്തിൽ ഒന്നിന്റെ വിക്രയം രണ്ടുടുപ്പുമുണ്ടും, അതു ധരിച്ചു ദാസവൃത്തി അനുഷ്ഠിപ്പാനുള്ള രണ്ടു നിർവ്യാപാരന്മാരെയും സമ്പ്രാപ്തമാക്കി. ജലപ്രളയം ഹേതുവാൽ പല കുന്നുകളും ചുറ്റി പോകേണ്ടിവന്നതിനിടയിൽ, പല മനകളിലും വിദ്യുജ്ജിഹ്വനാടി, ആതിഥ്യനിമന്ത്രണങ്ങളെ അംഗീകരിച്ചു, തന്റെ ഗൃഹത്തോടു ചേർന്നുള്ള നദിയുടെ വടക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ എത്തി.

ആ വിടവേഷം അവിടത്തെ ഭവനക്കാർക്കു പരിചിതമല്ലായിരുന്നതിനാൽ, ആരെന്നറിവാൻ അവർ ആഗ്രഹിച്ചതിൽ മാധവമേനോൻ തന്റെ അഭ്യാസാനുസാരമായുള്ള പല ഭാഷകളും പ്രയോഗിച്ചിട്ട് ഒടുവിൽ മാങ്കാവിലേതാണെന്ന് അറിയിച്ചു. സമീപവർത്തികളെല്ലാം മുഖംവീർപ്പിച്ചും കുറുപ്പിച്ചും തലതാഴ്ത്തി അശ്രുക്കൾ ദ്രവിപ്പിച്ചും പലരും പൊഴിച്ചു; വർഷിച്ചു. മാധവമേനോൻ അന്ധാളിച്ചു "എന്ത്വാന്ത്വാ?" എന്നും മറ്റും ചോദ്യങ്ങൾ തുടങ്ങി. അവർ അദ്ദേഹത്തെ വട്ടമിട്ടു, മുമ്പോട്ടു നടത്തി തെക്കുള്ള പ്രദേശത്തെ കാട്ടിക്കൊടുത്തു.

ഇന്ദ്രകമനകുബേരന്മാരുടെ യക്ഷകിന്നരഗന്ധർവ്വന്മാരുടെ സങ്കേതമായിരുന്ന മാങ്കാവുഭവനത്തിന്റെ ആകട്ടെ, അനുബന്ധങ്ങളുടെ ആകട്ടെ, നിത്യം മൃത്യുഞ്ജയഗണേശാർച്ചനകൾകൊണ്ടു പരിരക്ഷിക്കപ്പെട്ടിരുന്ന മഠത്തിന്റെയാകട്ടെ, കൂടമോ ഭിത്തികളോ കാണ്മാനില്ല. ഒരു ജലവിസ്തൃതി പടിഞ്ഞാറുള്ള കുന്നിൻ മുനമ്പിൽ തടഞ്ഞു, തെക്കും കിഴക്കുമുള്ള ഗോവർദ്ധനനിരകളുടെ ചുവടെ അപ്രദക്ഷിണംവച്ചു പടിഞ്ഞാറോട്ടേക്ക് നിരുപദ്രവത്വത്തിന്റെ സാക്ഷാത്കാരമെന്നപോലെ, പാഞ്ഞുപോകുന്നു. പെരിഞ്ചക്കോടന്റെ പടനിലയനങ്ങളെയും ഏതാനും ദിവസം മുമ്പിലത്തെ മഹജലപ്രവാഹം ബഹുജനപരമ്പരകളുടെ ചിരകാലപ്രാർത്ഥനാനുസരം ഭവനത്തെ എന്നപോലെ മാർജ്ജനംചെയ്ത് ആ സങ്കേതത്തെ പരിശുദ്ധമാക്കിയിരിക്കുന്നു. മാധവമേനോൻ ഇമകളും അധരോഷ്ഠങ്ങളും വിടുർത്തി, തെക്കുള്ള ഗോവർദ്ധനനിരകളെയും അതുകൾ വലയംചെയ്യുന്ന ജലശയത്തെയും ജഡമാത്രനായി നിരീക്ഷണംചെയ്തു. തരുനിവഹങ്ങളിലെ വൃദ്ധന്മാർ ദീർഘമൂലങ്ങളെ [ 423 ] ആകാശമുഖമായി നീട്ടി, സാനുപ്രദേശത്തും ചരിവിലോട്ടും ചാഞ്ഞ് കാഷ്ഠാവശ്യങ്ങൾ നിറവേറ്റാൻ പടുക്കുന്നു. വൃക്ഷനിബിഡതകൊണ്ടുള്ള തിമിരത നീങ്ങി ആ പ്രദേശം ആസകലം ഒരു നവപ്രകാശത്താൽ ആവൃതമായി കാണപ്പെടുന്നു. ആ ഭവനത്തിന്റെ പ്രാധാന്യദശയിൽ അവിടെ പരിസേവനം ചെയ്തുപോന്നിരുന്ന ജനബഹുലതയുടെ സോല്ലാസപ്രവർത്തനങ്ങളെ ഇപ്പോൾ അവിടെ വ്യാപരിച്ചിരിക്കുന്ന ജലാശയത്തിൽ സഞ്ചയിച്ചുള്ള മത്സ്യങ്ങളും വിവിധ ജീവികളും ഇളകിച്ചലിച്ച് തങ്ങളിലിടഞ്ഞു നിവർത്തിക്കുന്നു.

മാധവമേനോൻ പാണിതലങ്ങൾ പിണച്ച് നെഞ്ഞോടു ചേർത്തു നഗരവീഥി പരിപാലകത്വം അപ്പോഴത്തെ മനോവേദനയ്ക്കിടയിൽ അസ്തമിച്ചു. അയാളെ വലയംചെയ്യുന്ന കൃപാർദ്രമനസ്കന്മാരോട് "എന്താ കഥ?" എന്ന് ആർത്തനായി ചോദ്യംചെയ്യുന്ന ഭാവത്തിൽ വട്ടമിട്ടു നോക്കി. എല്ലാവരും വീണ്ടും അശ്രുവർഷം ചെയ്തു. മാധവമേനോന്റെ കണ്ണുകൾ സഹതാപാർത്ഥനം ചെയ്യുന്നതുപോലെ ഓരോരുത്തന്റെയും മുഖത്തിൽ പതിച്ചു. അനുകമ്പാശീലന്മാർ ദീർഘശ്വാസം ചെയ്തു. ചിലർ വിധികല്പിതങ്ങളുടെ അലംഘ്യതയെക്കുറിച്ചു പ്രമാണോദ്ധാരണത്താൽ അയാളെ സാന്ത്വനം ചെയ്‌വാൻ യത്നിച്ചു. തൂക്കായുള്ള കരകൾ കയങ്ങളിലോട്ട് ഇടിഞ്ഞു തൂർന്നു കാണുന്നു. ഭവനവാസികൾ-!

ആ മഹാഭവനത്തെയും അവ്യാഖ്യേയമായുള്ള ഭഗവന്മതം അനുസരിച്ച് ആ ജലപ്രവാഹം അതിന്റെ പ്രതിഷ്ഠാകുട്ടിമത്തിൽനിന്ന് ഉദ്വാഹം ചെയ്ത് ആഹരിച്ചിരിക്കുന്നു എന്ന് മാധവമേനോൻ മനസ്സിലാക്കി. സ്വജനനിയോ? ആജ്ഞബീജമായി ജനിച്ച് ഒരു വികൃതാത്മാവാൽ ലാളിക്കപ്പെട്ടു വികൃതിത്വത്തിന്റെ മഹൽചര്യകൾക്ക് അഭ്യസ്തനായി, നാടും ഗൃഹവും എന്നുള്ള അഭിമാനാശയങ്ങളോടു വിദൂരിതനായി വളർന്നിട്ടുള്ള ആ ജളൻ, ഗൃഹത്തിന്റെ നിർമ്മൂലനത്തിൽ തന്റെ മാതാവും അവസാനപദം ചേർന്നിരിക്കാമെന്നുള്ള ആത്മോദയത്താൽ അസ്തവിവേകനായി. എങ്കിലും പരിസരത്തിൽ ബഹുജനങ്ങൾ നില്ക്കുന്നു എന്നു കണ്ട് ആടിയ കാലിന്റെ പരിചയോർജ്ജിതത്താൽ ആ അഭിനയവിദഗ്ദ്ധൻ മാറത്തടിച്ചു വാവിട്ടുകരഞ്ഞു നിലത്തുവീണുരുണ്ടു. തിലോത്തമാലക്ഷങ്ങളുടെ സാരസർവ്വസ്വമായി അവതരിച്ച മാധവിഅമ്മയുടെ ദർപ്പകളങ്കിതമായ ദേഹിയെ ആ മഹാപ്രവാഹം സ്വർഗ്ഗംഗാതീർത്ഥമായി പരിശുദ്ധീകരിച്ചു പ്രാപഞ്ചികമായുള്ള ദുരിതനിചയങ്ങളിൽനിന്ന് അവരെ മുക്തയാക്കി എന്ന് ആശ്വസിച്ചുകൊള്ളാം.