ദേവഗീത/സർഗ്ഗം അഞ്ച്-സാകാംക്ഷപുണ്ഡരീകാക്ഷം

ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം അഞ്ച് - സാകാംക്ഷപുണ്ഡരീകാക്ഷം
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

അഞ്ചാം സർഗ്ഗം
സാകാംക്ഷപുണ്ഡരീകാക്ഷം
തിരുത്തുക

ഇവനിവിടെയിരുന്നിടുന്നു, നീ ചെ-
ന്നവളെ നയത്തിൽ മദുക്തിയാൽ മയക്കി,
ഇവിടെ വടിവൊടാനയിക്കുകെന്നാ-
യവിധ ലഭിച്ചവൾ രാധയോടു ചൊല്ലി:-

ഗീതം പത്ത് തിരുത്തുക

         1

രാധികേ, സഖീ, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ.
മന്മഥമദസ്ഫൂർത്തി ചേർന്നങ്ങനെ
മന്ദമാലേയമാരുതൻ വീശവേ;
ഹാ, വിയുക്തർതന്നുള്ളു പൊള്ളിക്കുവാൻ
പൂ വിരിഞ്ഞു ചിരിച്ചുല്ലസിക്കവേ;
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുതളരുന്നു മാധവൻ!

         2

ചന്ദ്രരശ്മികളേൽക്കുന്ന വേളയിൽ
വെന്തുവെന്തു മരിക്കുന്നു സുന്ദരൻ.
കാമബാണങ്ങൾ മെയ്യിൽത്തറയ്ക്കവേ
കാതരമായ്ക്കരയുന്നു കോമളൻ.
എന്നുതന്നെയല്ലോരോ വികൃതിക-
ളൊന്നുമോർക്കാതെ ചെയ്വിതുന്മാദവാൻ.
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ!

         3

ഭൃംഗനാദം ശ്രവിക്കുന്നവേളയി-
ലംഗജോപമൻ പൊത്തുന്നു കാതുകൾ.
അല്ലിലല്ലിൽ വിരഹവിക്ഷുബ്ധമാ-
മല്ലലിലലതല്ലുന്നു തന്മനം.
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ!

         4

കോട്ടമറ്റ വസതിവിട്ടക്കൊടും-
കാട്ടിലങ്ങിങ്ങുഴറുന്നു കേശവൻ.
കേണുകേണു നിൻ പേരു, മണ്ണിൽ സ്വയം
വീണുരുണ്ടു, വിളിപ്പൂ വിശ്വംഭരൻ!
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ!

         5

ശ്രീജയദേവകീർത്തനപ്രീതനായ്
ഹേ, ജഗന്നാഥ, രാധാപതേ, വിഭോ,
തന്നു താവകദർശനം, ഹാ, ഭവാ-
നെന്നെയിന്നൊന്നനുഗഹിക്കേണമേ!
ഏതു ദേവന്റെ തൃച്ചേവടിയിലി-
ഗ്ഗീതമാം പുഷ്പമർച്ചിച്ചിടുന്നു ഞാൻ,
ആധിയുൾച്ചേർന്നുഴലുന്നു ജീവനാം
രാധയെപ്പിരിഞ്ഞാ മധുസൂദനൻ!

നീയൊത്തെങ്ങന്നൊരിക്കൽ പരമരതിരസം
മാധവൻ നേടി, യങ്ങാ-
ശ്രീയാളും കുഞ്ജകത്തിൽ, കുസുമശരവിഹാ-
രാപ്തതീർത്ഥാന്തരത്തിൽ,
നീയോതും പ്രേമസാന്ദ്രോക്തികളനവരതം
ഹാ, ജപിച്ചും തപിച്ചും,
മായാരൂപൻ ഭജിപ്പൂ, തവ കുചപരിരം-
ഭാമൃതത്തിന്നു, നിന്നെ!

ഗീതം പതിനൊന്ന് തിരുത്തുക

         1

ഗാപികമാരുടെ തടമുല തഴുകും
പാണിതലോല്ലസിതൻ
ഗാപാലൻ വനമാലാകലിത-
നുദാരനതിപ്രിയദൻ;
മദനകുതൂഹലമരുളും സുലളിത
യമുനാതീരത്തിൽ
മദഭരിതാംഗികളഭിസരണത്തി-
ന്നണയും രംഗത്തിൽ,
മലയാനിലനലയിളകിയൊലിക്കു,
ഹരിതവനാന്തരത്തിൽ
മലരുകൾ ചിതറിപ്പരിമളമിളകും
വിജനനികുഞ്ജത്തിൽ,
മദനമനോഹരവിഗഹനായി
സ്മരവിവശൻ, കണ്ണൻ,
മരുവീടുന്നൂ തവ ഹൃദയേശൻ,
മരതകമണിവർണ്ണൻ!

         2

ഗതിജിതമദഗജമത്തമരാള-
വിലാസനിത്മ്ബിനി, നീ
ഗമനവിളംബനമരുതിനി, മമ സഖി,
പോവുക, പോവുക, നീ!
നാമസമേതം, പൂരിതമോദം,
സൂചിതസങ്കേതം,
നാളീകാക്ഷൻ പൊഴിവൂ മുരളിയിൽ
നിരുപമസംഗീതം.
തവ തനുലതയെത്തഴുകും തെന്നലി-
ലഴകിലുലാവീടും
തരളിതമലയജരേണുവുമായ്, നിജ
ബഹുമതി നേടീടും.
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!

         3

പറവകളിളകിപ്പരിചിനൊടുതിരും
ചിറകടികേൾക്കുമ്പോൾ
പരിസരപരീധൃതവനമേഖലയിൽ
പച്ചിലയിളകുമ്പോൾ,
നവസുമതൽപ നീ വരവായെ-
ന്നോർത്തു വിരിച്ചീടും,
നയനം ചകിതം നീ വരുമാ വഴി
നീളെയയച്ചീടും.
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!

         4

ഉപസദകേളികളിൽ പരിലോല-
മധീര,മഹോ, മുഖരം,
രിപുവിനു സമമയി വെടിയുക മമ സഖി,
മണിമയമഞ്ജീരം!
തിമിരാവരണാകലിതനികുഞ്ജം
പൂകുക നീ ചാലേ.
തിറമൊടു നീലനിചോളമണിഞ്ഞു
തിരിക്കുക നീ ബാലേ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!

         5

തരളവലാകാവിലസിതമേചക-
മേഘത്തിൻ മേലേ
തരമൊടു മിന്നിയിണങ്ങിച്ചേർന്ന ത-
ടിൽക്കൊടിയെപ്പോലേ,
ഉപഹിതഹാരമനോഹരമാകും
മുരരിപുതൻ മാറിൽ
ഉപരിനിവേശിത സുരതവിലാസിനി
വിലസും നീ ചേലിൽ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!

         6

തളിരുടയാടയഴിഞ്ഞുകിഴിഞ്ഞാ-
പ്പേശലമാം രശനം
തമസാ ഹൃതമായ് നഗ്നോജ്ജ്വലരുചി-
ചിന്നിടുമാ ജഘനം,
പങ്കജനയനേ, ചേർക്കുക നീയാ-
ക്കിസലയശയനത്തിൽ
തങ്കത്തിൻ നിധികുംഭമ്പോൽമുദ-
മരുളട്ടേ ഹൃത്തിൽ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!

         7

ഹരിയഭിമാനി, കരുതിടുകതു നീ,
കാലമിതോ രജനി
പിരിയും യാമിനിയുടെ, നയി മമ സഖി,
പോവുക, പോവിക, നീ!
വിധുരത കളയൂ, വിധുമുഖി, ചെയ്യൂ
ഞാനരുളുമ്പോൽ നീ
മധുരുപുകാമം പൂരിതമാക്കുക
മധുമയ ഭാഷിണി, നീ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!

         8

ഭുവി ജയദേവൻ, ഹരിപദസേവൻ
പൊഴിയുവൊരീ ഗീതം
ഭവഭയരഹിതം, ഭാവുകഭരിതം,
ഭക്തിരസാകലിതം,
സുകൃതജനാവനലോലൻ, ഗാകുല-
പാലൻ, മുരമഥനൻ,
സുഖമൊടുകേട്ടു സുമംഗളമേകുക
മദനമഹാമദനൻ.
വരിക, ഭജിക്കുക, ഹരിപദകമലം,
കളയുക കലുഷഭരം,
വരഗുണവസതികളേ, വഴി തേടുക
പരമഗതിക്കു ചിരം.
ആരുടെ പദതലസരസിജയുഗമതി-
ലർപ്പിതമിഗ്ഗീതം
നാരായണനാ നരകവിനാശന-
നേകട്ടേ മോദം!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗാപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗാപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!

മാരോദ്വേഗമിയന്നിടയ്ക്കു 'നെടുതായ്
വീർക്കും, സമുൽക്കണ്ഠയോ-
ടാരോപിച്ചിടുമക്ഷി നിൻ സരണിയിൽ,
പൂകും ലതാമന്ദിരം;
ഓരോ പിച്ചുപുലമ്പു, മാത്തകൗതുകം
പൂമെത്തതീർക്കും, ഭ്രമി-
ചോരോന്നിങ്ങനെ പേർത്തുപേർത്തു തുടരും
മുഗ്ദ്ധാനനേ, നിൻ പ്രിയൻ!

സൂരൻ പോയസ്തമിച്ചൂ സുദതി, സപദി നിൻ-
ഭാഗ്യദോഷത്തൊടൊപ്പം,
പാരാകെക്കൂരിരുട്ടാ യദുവരരതിമോ-
ഹത്തൊടൊത്താഗമിച്ചു
നേരം വൈകുന്നു, കോകാവലിയുടെ നെടുതാം
ക്രന്ദനം, പോലെയായി-
ത്തീരുന്നൂ കഷ്ട, മെന്നർത്ഥന, സഖി, യഭിസാ-
രാർഹമിസ്സന്മുഹൂർത്തം!

മറ്റെന്തിന്നോ ഗമിക്കെ, ഭ്രമപഥവിരിയാൽ-
ക്കൂട്ടിമുട്ടിത്തമസ്സിൽ-
ത്തെറ്റേൽക്കാതാളുചോദിച്ചറികെയിരുവരും
തമ്മിൽമെയ്ചേർത്തുപുൽകി;
പറ്റിച്ചേർന്നുമ്മവെച്ചും, നഖരുജയനുര-
ഞ്ജിച്ചു, മമ്മട്ടു കാമം
മുറ്റിക്കൈമെയ്മറക്കുന്നവരുടെ രതീധാ-
കല്യമെന്തെന്തു മുഗ്ദ്ധേ?

പേടിപ്പാടിലരണ്ട കണ്ണുകൾ, വഴി-
ചാൽ മുന്നിരുട്ടിൽ സ്വയം
തേടിത്തേടിയിരുന്നിരുന്നു തരുമൂ-
ലന്തോറുമുദ്വിഗ്നയായ്,
ചേടോരോന്നു പതുക്കെ വെച്ചൊരുവിധം
സങ്കേതസമ്പ്രാപ്തയായ്-
ക്കൂടും നിൻ മദനാകുലാംഗരുചി ക-
ണ്ടുൾപ്രീതനാകും പ്രിയൻ!

ഹാ, മാധാമുഖപങ്കജഭ്രമരമായ്,
ത്രൈലോക്യശീർഷോല്ലസൽ-
ഗ്ഗാരുത്മോജ്ജ്വലരത്നമായ്, ഭുവനഭാ-
രാന്ത്യത്തിനാധാരമായ്;
ആരമ്യാംഗികൾ ഗാപികാംഗനകൾത-
ന്നാനന്ദസങ്കേതമായ്,
ക്രൂരൻ കംസനു കാലനായ ഭഗവാൻ
കാത്തിടേണം നിങ്ങളെ!