ദേവഗീത/സർഗ്ഗം രണ്ട്-അക്ലേശകേശവം

ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം രണ്ട് - അക്ലേശകേശവം
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

രണ്ടാം സർഗ്ഗം
അക്ലേശകേശവം
തിരുത്തുക


         
ഗാപനാരികളിലൊന്നുപോൽ പ്രണയ-
മംബുജേക്ഷണനു കാൺകയാൽ
കോപമാർന്നുടനുയർന്നക,ന്നകലെ
വന്ന രാഗവതി രാധിക
ക്ഷീബഭൃംഗശതഝംകൃതാകലിത-
കുഞ്ജമൊന്നിൽ, വിരഹവ്യഥാ-
വേപമോടൊളിവിൽ വാണു തോഴിയോടു
ദീനദീനമിദമോതിനാൾ.

ഗീതം അഞ്ച് തിരുത്തുക

         1

ഗാക്കളിൽ ക്ഷീരസമൃദ്ധി, തൻ നിശ്വാസ-
മേൽക്കേ, മേന്മേൽ സ്വയം സഞ്ജാതമാകുവാൻ
ചെന്തളിർച്ചുണ്ടിൽത്തുളുമ്പും സുധാധാര
സന്തതം ചേർന്നു മധുരമായങ്ങനെ,
നിശ്ശേഷലോകാനുഭൂതിദഗീതികൾ
നിർഗ്ഗളിപ്പിക്കുന്നൊരോടക്കുഴലുമായ്;
ചഞ്ചൽദൃഗഞ്ചലശ്രീയൊടു, മാ നൃത്ത-
സഞ്ചാരമൊപ്പിച്ചിളകും ശിരസ്സൊടും
നീലോൽപലോജ്ജ്വലശ്യാമഗണ്ഡങ്ങളി-
ലാലോലകുണ്ഡലോദ്ഭിന്നതേജസ്സൊടും,
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെൻനേർക്കുതിർത്ത ഹാസത്തൊടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!

         2

ചന്ദ്രരഞ്ജിതമായൂരപിൻഛികാ-
സുന്ദരമണ്ഡലാലംകൃതകേശനായ്,
ഇന്ദ്രചാപാങ്കിതസ്നിഗ്ദ്ധാംബുദോപമ-
നന്ദനീയാകർഷകോജ്ജ്വലവേഷനായ്;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!

         3

ഗാപനിതംബിനിമാർതൻ മദഭര-
വേപിതാർദ്രാസ്യവികസ്വരാബ്ജങ്ങളിൽ,
ഉമ്മവെയ്ക്കാൻ കൊതിച്ചാമൃദുബന്ധൂക-
രമ്യാധരത്തിൽ തുളുമ്പും സ്മിതവുമായ്,
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!

         4

കോരിത്തരിപ്പിലാ രോമങ്ങൾ ജൃംഭിച്ച
കോമളാജാനുകരപല്ലവങ്ങളാൽ,
ആയിരമംഗനാവല്ലികളെസ്വയ-
മാലിംഗനാച്ഛാദിതാംഗികളാക്കിയും,
കാലിലും കൈയിലും മാറിലുമൊന്നുപോൽ
ചേലഞ്ചിമിന്നും വിശിശ്ടരത്നാഭയാൽ,
ബന്ധുരാകാരൻ, നിജാന്തികമെപ്പൊഴു-
മന്ധകാരാവലിക്കപ്രാപ്യമാക്കിയും;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!

         5

സഞ്ചരിച്ചീടും വലാഹകശ്രേണിയാൽ
ചഞ്ചലത്തായ്ത്തോന്നുമച്ചന്ദ്രമണ്ഡലം,
നിന്ദിതമാംവിധം, സുന്ദരചന്ദന-
ബിന്ദുവാലങ്കിതമാം ലലാടത്തൊടും
കുന്നെതിർക്കൊങ്കകളെത്ര മർദ്ദിക്കിലും
കുന്നിക്കിളകാത്ത ഹൃൽക്കവാടത്തൊടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!

         6

ഉന്നിദ്രശോഭം വിശിഷ്ടരത്നാഢ്യമായ്
മിന്നും മകരമനോഹരകുണ്ഡലം,
മന്ദേതരമായി മണ്ഡനംചെയ്യുന്നൊ-
രിന്ദീവരോജ്ജ്വലഗണ്ഡയുഗ്മത്തൊടും,
പാരമുദാരനായ്, പ്രേമപ്രസന്നനായ്,
ചാരുപീതാംബരാലംകൃതഗാത്രനായ്,
മാമുനിമുഖ്യരും വൃന്ദാരകാഢ്യരും
മാനവശ്രേഷ്ഠ,രസുരപ്രവരരും,
ഒന്നിച്ചു നന്ദിച്ചു വന്ദിച്ചു, ഹാ തന്നൊ-
ടൊന്നിച്ചെഴുന്നൊരാബ്ഭക്തസംഘത്തൊടും;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!

         7

പൂവിട്ടുനിൽക്കും കദംബവൃക്ഷത്തിന്റെ
പൂരിതസൗരഭ്യശ്യാമളച്ഛായയിൽ,
സുസ്ഥിതനായി,ക്കലികുലുഷഭയ-
മസ്തമിപ്പിക്കുന്ന തേജസ്വരൂപിയായ്,
കാമജോദ്വേഗതരംഗതരളിത-
കോമളാലോലദൃഗഞ്ചലകേളിയാൽ,
ആകർഷകമാം വപുസ്സിനാലെന്നെയും
രാഗാർദ്രമാമിസ്മൃതികളിലങ്കിലും,
ഉൽപന്നകൗതുകം സല്ലീലമിപ്പൊഴു-
മൽപമൊന്നാരമിപ്പിച്ചുകൊണ്ടാർദ്രനായ്;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!

         8

ശ്രീജയദേവകവിയാൽ ഭണിതമാ-
യാ ജഗന്നാഥസ്വരൂപചിത്രാഢ്യമായ്,
അക്കാരണത്താൽ തദീയപാദാബ്ജങ്ങ-
ളുൾക്കാമ്പിലോർക്കാൻ തികച്ചനുരൂപമായ്,
വർണ്ണനാപൂർണ്ണമായുള്ളൊരിഗ്ഗീതകം,
പുണ്യവാന്മാർക്കെന്നുമേകട്ടെ മംഗളം!
ഏതേതു ദേവന്റെ തൃപ്പാദപൂജയി-
ഗ്ഗീത, മാ ദേവനെ, ക്കാർമുകിൽവർണ്ണനെ,
ഭദ്രാനുരാഗിണി രാധതൻ നാഥേ
ഭക്തിപൂർവ്വം സ്മരിച്ചഞ്ജലിചെയ്വു ഞാൻ!
എന്നെക്കൂടാതെയന്യാംഗനകളുമൊരുമി-
ച്ചച്യുതൻ ക്രീഡയാടു-
ന്നെന്നിട്ടും തദ്ഗുണൗഘം മമ സഖി, മനസാ
കീർത്തനം ചെയ്കയാം ഞാൻ
എന്നാത്മാവന്യമൊന്നിൽ ഭ്രമമിയലുകിലും
സംക്രമിപ്പീല, തോഷാ-
ലൊന്നായ് ദോഷം ത്യജിച്ചാശയിലുഴറുകയാ-
ണെന്തിനിച്ചെയ്വൂ ഹാ, ഞാൻ!

ഗീതം ആറ് തിരുത്തുക

         1
അല്ലിലൊരാളുമറിഞ്ഞിടാതീ മലർ-
വല്ലിക്കുടിലിലൊരുങ്ങിയെത്തി,
ആസന്നസദ്രതിക്രീഡാത്മകാവേശ-
ഫാസമാനോൽഫുല്ലഹാസനായി,
പാരമുദാരനായ്, ശൃംഗാരസങ്കൽപ-
സാരവികാരസമേതനായി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
നിർജ്ജനകുഞ്ജകപ്രാപ്തയായ്,സംഭ്രമ-
നിർദ്ധൂതനീലവിലോചനയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!

         2

ഓരോ പദത്തിലും കോരിത്തരിച്ചുപോ-
മോരോരോ ചാടുവാക്കോതിയോതി,
അത്യനുകൂലനായ്, പ്രേമാർദ്രമെന്മന-
മൽപാൽപമായിക്കവർന്നൊടുവിൽ
ഞാനെന്നെത്തന്നെ മറക്കുമാ,റെന്നെയൊ-
രാനന്ദമൂർച്ഛയ്ക്കധീനയാക്കി,
അത്തവ്വി,ലത്രമേൽ തന്ത്രത്തി,ലെന്മടി-
ക്കുത്തഴിച്ചംശുകം സ്രസ്തമാക്കി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
ആദ്യസമാഗമലജ്ജിതയായ്,പ്രണ-
യോദ്യൽസ്മിതാർദ്രസുഭാഷിണിയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!

         3

അന്യഗാപാംഗനാചിന്തയേലാതെന്നി-
ലന്യൂനമാകുമാസക്തിയേന്തി,
തന്നധരങ്ങൾ ഞാൻ പുൽകി നുകർന്നുകൊ-
ണ്ടെന്നുരസ്സിൽ ചിരം ചേർന്നുപറ്റി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
ഉല്ലാസലോലയാ,യുല്ലസൽപ്പല്ലവ-
തല്ലജതൽപകശായിതയായ്,
ആലിംഗനോദ്യൽപ്പുളകാങ്കിതാംഗിയാ,-
യാചുംബനോത്സവപ്രീണിതയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!

         4

കോമളശ്രീലകപോലതലങ്ങളിൽ
കോൾമയിർക്കൂമ്പുകൾ ചിന്നിമിന്നി,
ഉത്തമചിത്തജകൽപിതദർപ്പത്താ-
ലുദ്ദീപ്തഭാവാർദ്രചിത്തനായി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
ആലസ്യദോന്മദസ്ഫൂർത്തിയാൽത്തെല്ലൊന്നു
മീലിതമായ മിഴികളുമായ്,
ആരബ്ധമാന്മഥക്രീഡോദിതസ്വേദ-
പൂരിതസ്നിഗ്ദ്ധശരീരിണിയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!

         5

ചിന്തനാതീതസരസിജസായക-
തന്ത്രവിചാരവിചക്ഷണനായ്,
ചാമീകരാഭമെൻ പീനസ്തനങ്ങളിൽ
ചാരുനഖക്ഷതമാല ചാർത്തി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
മുഗ്ദ്ധകപോതപരഭൃതകൂജിത-
മൊത്തസീൽക്കാരങ്ങളൊത്തിണങ്ങി,
പുഷ്പാംബുദോജ്ജ്വലവിശ്ലഥവേണിയിൽ
പുഷ്പങ്ങളങ്ങിങ്ങുതിർന്നു തങ്ങി,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!

         6

മൈഥുനക്രീഡാവിധികളൊന്നെങ്കിലും
ശൈഥില്യമേൽക്കാതെ, പൂർത്തിയാക്കി,
എന്മുടിക്കെട്ടിൽപിടിച്ചുകൊണ്ടെൻ മുഖ-
ത്തുണ്മയോടുള്ളഴിഞ്ഞുമ്മയേകി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
മഞ്ജുമണിമയമഞ്ജീരസഞ്ജാത-
ശിഞ്ജിതരഞ്ജിതപാദയായി,
മെല്ലെക്കുലുങ്ങിക്കിലുങ്ങിയുലഞ്ഞൂർന്നൊ-
രുല്ലസൽപ്പൊന്നരഞ്ഞാളുമായി;
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!

         7

പ്രേമാനുരഞ്ജിതാത്മോത്സവമാകുമ-
ക്കാമലീലാപ്താനുഭൂതിയിങ്കൽ,
സ്തോകമുകുളിതമോഹനലോചന-
സൂകസുരമ്യദളങ്ങളുമായ്,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
സംഭോഗസഞ്ജാതസന്തോഷസിദ്ധിയിൽ
സംഭരിതാലസ്യലാലസയായ്,
ക്ഷീണത്താലത്രമേൽ നിസ്സഹമായ്,വാടി-
വീണോരുടലലർവല്ലിയോടെ,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!

         8

ഹാ, ജഗന്നായകക്രീഡോത്സവാർദ്രമി
ശ്രീജയദേവഭണിതഗീതം,
ഉൽക്കണ്ഠയുൾച്ചേർന്നു വാഴുമാ രാധയാ-
ലുക്ത,മിതേകട്ടെ നിത്യസൗഖ്യം!
ആരുടെതൃക്കാൽക്കലഞ്ജലിചെയ്വൂ ഞാ-
നീ രമ്യഗീത,മക്കേശവനെ,
കാമനുംകാമനെ,ക്കാരുണ്യപൂർണ്ണനെ,-
ക്കാർമുകിൽവർണ്ണനെ, ക്കൈതൊഴുന്നേൻ!
എന്നെക്കാൺകെ വനത്തിൽ, വേണു തനിയേ
തൻ കൈയിൽനിന്നൂർന്നുവീ-
ണൊന്നായ്ച്ചില്ലി ചുളിച്ചു വല്ലവികളാ
നേർക്കുറ്റുനോക്കീടവേ;
സ്വിന്നശ്രീലകപോലനായ്, സ്മയമയ-
സ്മേരാമൃതാർദ്രാസ്യനായ്
നിന്നോരവ്രജകന്യകാവരിതനെ-
ദ്ദർശിപ്പു ഹർഷിപ്പു ഞാൻ!
നോക്കിക്കാണാൻ ഞെരുങ്ങുംവടിവവിടവിടെ-
പ്പിഞ്ചിളം മൊട്ടുപൊട്ടി-
പ്പൂക്കും കങ്കേളി, പൊയ്കയ്ക്കരികിലരിയ പൂ-
ങ്കാവിലോലും സമീരൻ,
വായ്ക്കും ഝങ്കാരപൂരസ്വരമൊടിളകിടും
ഭൃംഗികാരാശി പുൽകി-
പ്പൂക്കും തേന്മാ,വിതെല്ലാമയി സഖി, മമ ഹൃ-
ത്താരിലത്യാധി ചേർപ്പൂ!
സാകൂതസ്മിതരായി വാർമുടിയഴി-
ഞ്ഞാകുഞ്ചിതഭ്രൂക്കളയ്
രാകേശാർദ്ധനഖക്ഷതാവൃതലസ-
ദ്വിക്ഷുബ്ധക്ഷോജരായ്,
ആകമ്രച്ഛലപൂർവ്വകം ഭുജലതാ-
മൂലാവലോകം തെളി-
ഞ്ഞേകം ഗാപികളായ് രമിച്ച ഭഗവാ-
നേകട്ടെ നിത്യം ശുഭം!