ദേവഗീത/സർഗ്ഗം എട്ട്-സാകാംക്ഷപുണ്ഡരീകാക്ഷം

ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം എട്ട് - സാകാംക്ഷപുണ്ഡരീകാക്ഷം
(ജയദേവകൃതമായ ഗീതഗോവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

എട്ടാം സർഗ്ഗം
സാകാംക്ഷപുണ്ഡരീകാക്ഷം
തിരുത്തുക


പൂവമ്പനെയ്ത ശരമേറ്റതിദീനയായി
രാവുന്തിനീക്കിയൊരുമട്ടുകഴി, പ്പുഷസ്സിൽ,
ആവിർഭവിച്ചു നയമൊടു നമിച്ചുനിൽക്കും
ജീവേശനോടിദമസൂയയോടോതി രാധ:


ഗീതം പതിനേഴ് തിരുത്തുക


         1

രാവിലശേഷമുറങ്ങാത്തകാരണം
ഭാവമാന്ദ്യത്താലടഞ്ഞും, കലങ്ങിയും,
കാമോത്സവാസക്തി തിങ്ങിത്തുളുമ്പിയും
കാണുന്നൊരിത്തവ ലോലനേത്രദ്വയം,
വ്യക്താനുരാഗമെന്നോണം ലസിപ്പിതാ-
രക്തമായ്-കൊള്ളാമറിഞ്ഞു ഞാൻ സർവ്വവും!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!

         2

അഞ്ജനലേപനരഞ്ജിതചഞ്ചല-
മഞ്ജുളലോപനചുംബനം കാരണം,
താവിയ നീലിമ മായാതെ മിന്നുമി-
ത്താവകശോണോജ്ജ്വലാധരപല്ലവം,
നൂനം ഹരേ, കൃഷ്ണ, സുന്ദരമാം തവ
മേനിക്കനുരൂപമായിരിപ്പൂ തുലോം!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!

         3

മാരാഹവത്തിൽ ഖരനഖാഗങ്ങളാ-
ലാരക്തമായ് മെയ്യിലേറ്റൊരീ രേഖകൾ;
ചാരുമരതകരത്നഫലകത്തി-
ലാരചിക്കപ്പെട്ട ഹേമലിപികളിൽ,
എൻനേർക്കയച്ച രതിജയലേഖന-
മെന്നപോലിങ്ങിതാ കാണ്മിതെൻ മുന്നിൽ ഞാൻ!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!

         4

പാടലപാദാബ്ജലാക്ഷാരസത്തിന്റെ
പാടുകൾ മാറിൽത്തെളിഞ്ഞിയന്നങ്ങനെ,
അന്തസ്ഥമാകും മദനദ്രുമത്തിന്റെ
ചെന്തളിർച്ചാർത്തുപോൽ കാണ്മൂ വെളിക്കു ഞാൻ.
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!

         5

നൊന്തിടുന്നല്ലോ തവാധരത്തിങ്കലീ
ദന്തക്ഷതങ്ങളെക്കാണുമ്പൊളെന്മനം!
ഇന്നുവരേക്കുമഭേദ്യമായ് വർത്തിച്ചി-
തെന്നോടുകൂടിയിപ്പൂവൽക്കളേബരം.
അമ്മട്ടിലല്ലിപ്പൊ, ഴാണെന്നു ചൊല്ലുന്ന-
തെമ്മട്ടിലയ്യോ, ഹതഭാഗ്യതന്നെ ഞാൻ!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!

         6

ചിദ്രൂപ, ഹേ കൃഷ്ണ, മെയ്യിനെപ്പോൽത്തവ
ചിത്തവും ശ്യാമമായ്ത്തീർന്നിരിക്കും ദൃഢം.
മല്ലീശരാർത്തയാം വല്ലഭയെപ്പോലു-
മല്ലെങ്കിലെമ്മട്ടു വഞ്ചിപ്പു ഹാ, ഭവാൻ?
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!

         7

കില്ലില്ലെനി, ക്കഹോ, മല്ലാക്ഷിമാർകളെ-
ക്കൊല്ലുവാനാണീ വനത്തിൽ ചരിപ്പു നീ.
അൽപമൊന്നോർത്താലതിങ്കലശേഷമി-
ന്നദ്ഭുതമില്ല, വധൂവധനിർദ്ദയ!
ഈലോകമൊട്ടുക്കു പൂതനോദന്തമ-
ബ്ബാലചരിത്രം പ്രകീർത്തിപ്പതില്ലയോ!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!

         8

ഹാ, രതിവഞ്ചിതഖണ്ഡിതതന്വിതൻ
ദാരുണരോദനധാരാഭരിതമായ്,
ശ്രീജയദേവഭണിതമായ്, ദുഷ്പ്രാപ-
തേജോമയമായ്, സുധാമധുരാഢ്യമായ്,
ദിവ്യമായുൾലൊരിഗ്ഗീതം ശ്രവിക്കുവിൻ
ഭവ്യമുൾച്ചേരും, വദിപ്പിന്വിബുധരേ!
ഏതുദേവന്റെ തൃപ്പാദാബ്ജപൂജയി-
ഗ്ഗീത, മാ നന്ദാത്മജൻ, മധുസൂദനൻ,
വിദ്വജ്ജനങ്ങളേ, നിങ്ങൾക്കു സൗഭാഗ്യ-
വിസ്ഫൂർത്തിയേകട്ടെ, വിശ്വാധിനായകൻ!

അന്യസ്ത്രീപാദലാക്ഷാരുണരുചി വെളിവാം
ചിജ്രാഗത്തിനൊപ്പം
മിന്നും വക്ഷസ്സിതേവം മമ മിഴിയിണതൻ
മുന്നിലാലക്ഷ്യമാകെ,
എന്നാത്മപ്രേമഭംഗസ്മൃതിയിലുണരുമി-
ക്ഷുബ്ധലജ്ജാഭരത്താ-
ലിന്നയ്യോ, നിൻ വിയോഗവ്യഥയിലധികമി-
ദ്ദർശനം ദുസ്സഹം മേ!

വിണ്ണിൽദ്ദേവർഷിവൃന്ദം ലയമൊടു തലയാ-
ട്ടീടവേ, കൽപപുഷ്പം
ചിന്നി, സ്വർവ്വാരനാരീകുലമലസതയ-
റ്റാഗമിച്ചാസ്വദിക്കേ;
വിണ്ണോർക്കദ്ദൈത്യപീഡാതപമകതളിരിൽ-
പ്പൂർണ്ണമായ് ക്കെട്ടടങ്ങും
വണ്ണം കംസാരി തൂകും മധുരമുരളികാ-
ഗീതി ഭാഗ്യം തരട്ടേ!