ദേവഗീത/സർഗ്ഗം ഒമ്പത്-അമന്ദഗോവിന്ദം

ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം ഒമ്പത് - അമന്ദഗോവിന്ദം
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

ഒൻപതാം സർഗ്ഗം
അമന്ദഗോവിന്ദം
തിരുത്തുക

മല്ലീശരോന്മഥിതയായ്, രതിഭഞ്ജനത്താ-
ലുല്ലാസമറ്റു കലഹാന്തരിതാർദ്രയായി,
കല്യാണകൃഷ്ണപരിതങ്ങൾ നിനച്ചവാഴും
മല്ലാക്ഷിയോടു സഖിയോതി രഹസ്സിലേവം:


ഗീതം പതിനെട്ട് തിരുത്തുക

         1

മഞ്ജുവാസന്തികാഭയിൽ മുങ്ങി
മന്ദമാരുതൻ വീശുമീ രാവിൽ,
അച്യുതനൊത്തു മേളിപ്പതേക്കാ-
ളിജ്ജഗത്തിലെന്തുണ്ടൊരു ഭാഗ്യം!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?

         2

നൽക്കരിമ്പനതന്നിളന്നീരി-
ന്നോക്കുമോമൽസ്തനകലശങ്ങൾ,
സുന്ദരങ്ങൾ, സരസങ്ങൾ, നീയി-
ന്നെന്തിനയ്യോ, വിഫലീകരിപ്പൂ?
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?

         3

അദ്ഭുതോജ്ജ്വലവിഗഹനാകു-
മച്യുതനെത്യജിച്ചിടായ്കെന്നായ്,
അത്രമേൽക്കേണു ഞാനെത്രവട്ടം
അർത്ഥനചെയ്തു നിന്നോടു, കഷ്ടം!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?

         4

എന്തിനീദു:ഖ, മെന്തിനീ ബാഷ്പ,-
മെന്തിനീദൃശവിഹ്വലഭാവം?
അക്കലാലോലഗാപികാസംഘ-
മൊക്കെ നിന്നെപ്പരിഹസിക്കില്ലേ?
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?

         5

ശീതളമായ്, പരിമൃദുവാമ-
ശ്വേതപത്മദളാസ്തരംതന്നിൽ,
അമ്മഴമുകില്വർണ്ണനെ നോക്കൂ!
നിന്മിഴികൾ സഫലീകരിക്കൂ!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?

         6

അന്തരംഗത്തിലുൾക്കടശോക-
മെന്തിനായ് നീ ജനിപ്പിപ്പതേവം?
കുത്സിതോദിതമാണീ വിയോഗം
മത്സഖി, കേൾക്കുകെൻ മൊഴി വേഗം!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?

         7

വന്നിടും മധുസൂദനൻ വീണ്ടും
ചൊന്നിടും മധുരോക്തികൾ വീണ്ടും
എന്തിനുപിന്നെയീവിധം, കഷ്ടം!
സന്തപിപ്പൂ നിൻ മൃദുചിത്തം?
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?

         8

ശ്രീയുതം, ജയദേവഭണിതം,
മായാഗാപമഹിതചരിതം;
ഹാ, ലളിതമിതേകാവു മോദം
ശ്രീലചിത്തർ നിങ്ങൾക്കു സതതം!
ഏതുദേവന്റെ തൃപ്പദം, പൂതം,
ജാതമോദം സ്തുതിപ്പതിഗ്ഗീതം,
ഹന്ത, യദ്ദേവനെത്തിടും നേരം
എന്തിനെന്തിനീ നീരസഭാരം?

പ്രേയാനോടു ചൊടിച്ചു കാലിണ പിടി-
ച്ചിട്ടും കുലുങ്ങീ, ലഹോ,
നീയീർഷ്യാകുലയായിനിന്നു, നിതരാം
വൈമുഖ്യവും കാട്ടി നീ;
ഹാ, യുക്തം തവ ചന്ദനം കടുവിഷം
നീഹാരപൂരം കൊടും-
തീ, യോമൽശ്ശിശിരാംശു ചണ്ഡതപനൻ
ക്രീഡോത്സവം പീഡയും!

സാനന്ദേന്ദ്രാദിവൃന്ദാരകഗണമകുട-
സ്ഥേന്ദ്രനീലോപലത്താ,-
ലാനമ്രാപീഡരാകെ, ക്കുവലയകലികാ-
വീഥി മേളിച്ചു മിന്നി,
തേനേറ്റം വാർന്നു നീരം പെരുകിയൊഴുകിടും
ഗംഗപോലുല്ലസിക്കും
ശ്രീനാഥന്തൻ പാദാബ്ജം, കലുഷമകലുവാൻ
സാദരം കൂപ്പിടുന്നേൻ!