അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/പുത്രലാഭാലോചന

(പുത്രലാഭാലോചന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ബാലകാണ്ഡം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ബാലകാണ്ഡം

അയോദ്ധ്യാകാണ്ഡം


അമിതഗുണവാനാം നൃപതി ദശരഥ-
നമലനയോദ്ധ്യാധിപതി ധർമ്മാത്മാ വീരൻ
അമരകുലവരതുല്യനാം സത്യപരാ-
ക്രമനംഗജസമൻ കരുണാരത്നാകരൻ 520
കൌസല്യാദേവിയോടും ഭർത്തൃശ്രുശ്രൂഷയ്‌ക്കേറ്റം
കൌശല്യമേറീടും കൈകേയിയും സുമിത്രയും
ഭാര്യമാരിവരോടും ചേർന്നു മന്ത്രികളുമായ്‌
കാര്യാകാര്യങ്ങൾ വിചാരിച്ചു ഭൂതലമെല്ലാം
പരിപാലിക്കുംകാലമനപത്യത്വം കൊണ്ടു
പരിതാപേന ഗുരുചരണാംബുജദ്വയം
വന്ദനംചെയ്തു ചോദിച്ചീടിനാ'നെന്തു നല്ലൂ
നന്ദനന്മാരുണ്ടാവാനെന്നരുൾചെയ്തീടണം.
പുത്രന്മാരില്ലായ്‌കയാലെനിക്കു രാജ്യാദിസ-
മ്പത്തു സർവവും ദുഃഖപ്രദമെന്നറിഞ്ഞാലും.' 530
വരിഷ്‌ഠതപോധനൻ വസിഷ്‌ഠനതു കേട്ടു
ചിരിച്ചു ദശരഥനൃപനോടരുൾചെയ്തുഃ
"നിനക്കു നാലു പുത്രന്മാരുണ്ടായ്‌വരുമതു-
നിനച്ചു ഖേദിക്കേണ്ട മനസി നരപതേ!
വൈകാതേ വരുത്തേണമൃശ്യശൃംഗനെയിപ്പോൾ
ചെയ്‌ക നീ ഗുണനിധേ! പുത്രകാമേഷ്ടികർമ്മം."
അശ്വമേധവും പുത്രകമേഷ്ടിയും
തന്നുടെ ഗുരുവായ വസിഷ്‌ഠനിയോഗത്താൽ
മന്നവൻ വൈഭണ്ഡകൻതന്നെയും വരുത്തിനാൻ.
ശാലയും പണിചെയ്തു സരയൂതീരത്തിങ്കൽ
ഭൂലോകപതി യാഗം ദീക്ഷിച്ചാനതുകാലം. 540
അശ്വമേധാനന്തരം താപസന്മാരുമായി
വിശ്വനായക സമനാകിയ ദശരഥൻ
വിശ്വനായകനവതാരംചെയ്‌വതിനായി
വിശ്വാസഭക്തിയോടും പുത്രകാമേഷ്ടികർമ്മം
ഋശ്യശൃംഗനാൽ ചെയ്യപ്പെട്ടൊരാഹൂതിയാലേ
വിശ്വദേവതാഗണം തൃപ്തമായതുനേരം
ഹേമപാത്രസ്ഥമായ പായസത്തൊടുംകൂടി
ഹോമകുണ്ഡത്തിൽനിന്നു പൊങ്ങിനാൻ വഹ്നിദേവൻ.
'താവകം പുത്രീയമിപ്പായസം കൈക്കൊൾക നീ
ദേവനിർമ്മിത'മെന്നു പറഞ്ഞു പാവകനും 550
ഭൂപതിപ്രവരനു കൊടുത്തു മറഞ്ഞിതു;
താപസാജ്ഞയാ പരിഗ്രഹിച്ചു നൃപതിയും.
ദക്ഷിണചെയ്തു സമസ്‌കരിച്ചു ഭക്തിപൂർവം
ദക്ഷനാം ദശരഥൻ തൽക്ഷണം പ്രീതിയോടെ
കൌസല്യാദേവിക്കർദ്ധം കൊടുത്തു നൃപവരൻ
ശൈഥില്യാത്മനാപാതി നല്‌കിനാൻ കൈകേയിക്കും.
അന്നേരം സുമിത്രയ്‌ക്കു കൌസല്യാദേവിതാനും
തന്നുടെ പാതി കൊടുത്തീടിനാൾ മടിയാതെ.
എന്നതു കണ്ടു പാതി കൊടുത്തു കൈകേയിയും
മന്നവനതുകണ്ടു സന്തോഷംപൂണ്ടാനേറ്റം. 560
തൽപ്രജകൾക്കു പരമാനന്ദംവരുമാറു
ഗർഭവും ധരിച്ചിതു മൂവരുമതുകാലം
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥൻ
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാൻ
ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളു-
മുൽപലാക്ഷികൾക്കനുവാസരം ക്രമത്താലെ
ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചുവരുംതോറു-
മുൾപ്രേമം കൂടെക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും.
തൽപ്രണയിനിമാർക്കുളളാഭരണങ്ങൾപോലെ
വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും 570
അൽപമായ്‌ ചമഞ്ഞിതു സന്താപം ദിനംതോറു-
മൽപഭാഷിണിമാർക്കും വർദ്ധിച്ചു തേജസ്സേറ്റം.
സീമന്തപുംസവനാദിക്രിയകളുംചെയ്തു
കാമാന്തം ദാനങ്ങളും ചെയ്തിതു നരവരൻ.