അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/നാരദസ്തുതി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


സിദ്ധഗന്ധർവ വിദ്യാധരഗുഹ്യക-

യക്ഷഭുജംഗാപ്സരോവൃന്ദവും

കിന്നരചാരണ കിമ്പുരുഷന്മാരും

പന്നഗതാപസ ദേവസമൂഹവും

പുഷ്പവർഷം ചെയ്തു ഭക്ത്യാപുകഴ്ത്തിനാർ

ചില്പുരുഷം പുരുഷോത്തമമദ്വയം 2230

ദേവമുനീശ്വരൻ നാരദനും തദാ

സേവാർത്ഥമമ്പോടവതരിച്ചീടിനാൻ

രാമം ദശരഥനന്ദനമുല്പല-

ശ്യാമളം കോമളം ബാണധനുർദ്ധരം

പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ-

പൂർണ്ണസമുദ്രം മുകുന്ദം സദാശിവം

രാമം ജഗദഭിരാമമാത്മാരാമ-

മാമോദമാർന്നു പുകഴ്ന്നു തുടങ്ങിനാൻ

സീതാപതേ! രാമ! രാജേന്ദ്ര! രാഘവ!

ശ്രീധര! ശ്രീനിധേ! ശ്രീപുരുഷോത്തമ! 2290

ശ്രീരാമ! ദേവദേവേശ! ജഗന്നാഥ!

നാരായണാഖിലാധാര! നമോസ്തുതേ

വിശ്വസാക്ഷിൻ! പരമാത്മൻ! സനാതന!

വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ!

ദുഃഖസുഖാദികളെല്ലാമനുദിനം

കൈക്കൊണ്ടുമായയാ മാനുഷാകാരനായ്

ശുദ്ധതത്ത്വജ്ഞനായ് ജ്ഞാനസ്വരൂപനായ്

സത്യസ്വരൂപനായ് സർവലോകേശനായ്

സത്വങ്ങളുള്ളിലെജ്ജീവസ്വരൂപനായ്

സത്വപ്രധ്ഹാനഗുണപ്രിയനായ് സദാ 2300

വ്യക്തനായവ്യക്തനായതി സ്വസ്ഥനായ്

നിഷ്കളങ്കനായ് നിരാകാരനായിങ്ങനെ

നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ്

ചിദ്ഘനതമാവായ് ശിവനായ് നിരീഹനായ്

ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും

ചക്ഷുർന്നിമീലനം കൊണ്ടു സംഹാരവും

രക്ഷയും നാനാവിധാവതാരങ്ങളാൽ

ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു

നിത്യം പുരുഷപ്രകൃതി കാലാഖ്യനായ്

ഭക്തപ്രിയനാം പരമാത്മനേ നമഃ 2310

യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും

ചേതസി താപസേന്ദ്രന്മാർ നിരാശയാ

തത്സ്വ്രൂപത്തിനായ്ക്കൊണ്ടു നമസ്കാരം

ചിത്സ്വരൂപപ്രഭോ! നിത്യം നമോസ്തുതേ

നിർവികാരം വിശുദ്ധജ്ഞാനരൂപിണം

സർവലോകാധാരമാദ്യം നമോനമഃ

ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മറ്റൊന്നിനാൽ

ത്വദ്ബോധമുണ്ടായ് വരികയുമില്ലല്ലോ

ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതി-

ന്നിപ്പോളെനിക്കവകാശമുണ്ടായതും 2320

ചില്പുരുഷ! പ്രഭോ! നിങ്കൃപാവൈഭവ-

മെപ്പോഴുമ്മെന്നുള്ളിൽ വാഴ്ക ജഗൽപ്പതേ!

കോപകാമദ്വേഷമത്സരകാർപ്പണ്യ-

ലോഭമോഹാദി ശത്രുക്കളുണ്ടാകയാൽ

മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ

ശക്തിയുമില്ല നിൻ മായാബലവശാൽ

ത്വൽക്കഥാപീയൂഷപാനവും ചെയ്തുകൊ-

ണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം

ത്വല്പൂജയും ചെയ്തു നാമങ്ങളുച്ചരി-

ച്ചിപ്രപഞ്ചത്തിങ്കലൊക്കെ നിരന്തരം 2330

നിൻ ചരിതങ്ങളും പാടിവിശുദ്ധനായ്

സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ

രാജരാജേന്ദ്ര! രഘുകുലനായക!

രാജീവലോചന! രാമ! രമാപതേ!

പാതിയും പോയിതു ഭൂഭാരമിന്നു നീ

ബാധിച്ച കുംഭകർണൻ തന്നെക്കൊൽകയാൽ

ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ

മേഘനിനാദനെക്കൊല്ലുമയോധനേ

പിന്നെ മറ്റെന്നാൾ ദശഗ്രീവനെബ്‌ഭവാൻ

കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക. 2340

ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു

മാനവവീര! ജയിക്ക ജയിക്ക നീ”

ഇത്ഥം പറഞ്ഞു വണങ്ങിസ്തുതിച്ചതി-

ഭക്തിമാനാകിയ നാരദനും തദാ

രാഘവനോടനുവാദവും കൈക്കൊണ്ടു

വേഗേന പോയ്മറഞ്ഞീടിനാനന്നേരം.