അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാജ്യാഭിഷേകം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ-
രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ
സന്തുഷ്ടനായ രഘുകുലനാഥനു-
മന്തർമ്മുദാ വിമാനേന മാനേന പോയ്‌
നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ
മന്ദം മഹീതലം തന്നിലിറങ്ങിനാൻ
പുഷ്പകമായ വിമാനത്തെ മാനിച്ചു
ചിൽപുരുഷനരുൾചെയ്താനനന്തരം
"ചെന്നു വഹിയ്ക്ക നീ വൈശ്രവണൻ തന്നെ
മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ
വന്നീടു ഞാൻ നിരൂപിയ്ക്കുന്ന നേരത്തു
നിന്നെ വിരോധിയ്ക്കയുമില്ലൊരുത്തനും"
എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌
ചെന്നളകാപുരി പുക്കു വിമാനവും
സോദരനോടും വസിഷ്ഠനാമാചാര്യ-
പാദം നമസ്കരിച്ചു രഘുനായകൻ
ആശിർവ്വചനവും ചെയ്തു മഹാസന-
മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും
ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി
ദാശരഥിയുമിരുന്നരുളീടിനാൻ
അപ്പോൾ ഭരതനും കേകയപുത്രിയു-
മുൽപലസംഭവപുത്രൻ വസിഷ്ഠനും
വാമദേവാദി മഹാമുനിവർഗ്ഗവും
ഭൂമിദേവോത്തമന്മാരുമമാത്യരും
രക്ഷിയ്ക്ക ഭൂതലമെന്നപേക്ഷിച്ചിതു
ലക്ഷ്മീപതിയായ രാമനോടന്നേരം
ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ
ജന്മനാശാദികളില്ലാത്ത മംഗലൻ
നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ
നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ
ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ
സന്മയൻ സത്യസ്വരൂപൻ സനാതനൻ
തന്മഹാമായയാ സർവ്വലോകങ്ങളും
നിർമ്മിച്ചു രക്ഷിച്ചു സംഹരിയ്ക്കുന്നവൻ
ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള-
വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം
'മാനസേ ഖേദമുണ്ടാകരുതാർക്കുമേ
ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ
എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു
പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ
അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ
ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ
സംഭാരവുമഭിഷേകാർത്ഥമേവരും
സംഭരിച്ചീടിനാരാനന്ദചേതസാ
ലക്ഷ്മണൻതാനും ഭരതകുമാരനും
രക്ഷോവരനും ദിവാകരപുത്രനും
മുമ്പേ ജടാഭാരാശോധനയും ചെയ്തു
സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം
പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ-
ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം
ശ്രീരാമദേവനും ലക്ഷ്മണനും പുന-
രാരൂഢമോദമലങ്കരിച്ചീടിനാർ
ശോഭയോടേ ഭരതൻ കുണ്ഡലാദിക-
ലാഭരണങ്ങളെല്ലാമനുരൂപമായ്‌
ജാനകീദേവിയെ രാജനാരീജനം
മാനിച്ചലങ്കരിപ്പിച്ചാരതിമുദാ
വാനരനാരീജനത്തിനും കൗസല്യ-
താനാദരാലലങ്കാരങ്ങൾ നൽകിനാൾ
അന്നേരമത്ര സുമന്ത്രർ മഹാരഥം
നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ
രാജരാജൻ മനുവീരൻ ദയാപരൻ
രാജയോഗ്യം മഹാസ്യന്ദനമേറിനാൻ
സൂര്യതനയനുമംഗദവീരനും
മാരുതിതാനും വിഭീഷണനും തദാ
ദിവ്യാംബരാഭരണാദ്യലങ്കാരേണ
ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു
നാഥന്നകമ്പടിയായ്‌ നടന്നീടിനാർ
സീതയും സുഗ്രീവപത്നികളാദിയാം
വാനരനാരിമാരും വാഹനങ്ങളിൽ
സേനാപരിവൃതമാരായനന്തരം
പിമ്പേ നടന്നിതു ശംഖനാദത്തൊടും
ഗംഭീരവാദ്യഘോഷങ്ങളോടും തദാ
സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും
ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും
ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും
സോദരൻ ദിവ്യവ്യജനവും വീയിനാൻ
മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള
വാനരേന്ദ്രന്മാർ പതിനായിരമുണ്ടു
വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി-
വാരജനങ്ങളുമായ്‌ നടന്നീടിനാർ
രാമനീവണ്ണമെഴുന്നള്ളുന്നേരത്തു
രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ
കണ്ണിനാനന്ദപൂരം പുരുഷം പരം
പുണ്യപുരുഷമാലോക്യനാരീജനം
ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ
മോഹപരവശമാരായ്‌ മരുവിനാർ
മന്ദമന്ദം ചെന്നു രാഘവൻ വാസവ-
മന്ദിരതുല്യമാം താതാലയം കണ്ടു
വന്ദിച്ചകംപുക്കു മാതാവുതൻ പദം
വന്ദിച്ചിതന്യപിതൃപ്രിയമാരെയും
പ്രീത്യാ ഭരതകുമാരനോടന്നേര-
മാസ്ഥയാ ചൊന്നാന്വിളംബിതം ഭവാൻ
ഭാനുതനയനും നക്തഞ്ചരേന്ദ്രനും
വാനരനായകന്മാർക്കും യഥോചിതം
സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി-
ലാക്കുകവേണമവരെ വിരയെ നീ
എന്നതു കേട്ടതു ചെയ്താൻ ഭരതനും
ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ
സുഗ്രീവനോടു പറഞ്ഞു ഭരതനു-
മഗ്രജനിപ്പോളഭിഷേകകർമ്മവും
മംഗലമാമ്മാറു നീ കഴിച്ചെടണ-
മംഗദനാദികളോടും യഥാവിധി
നാലുസമുദ്രത്തിലും ചെന്നു തീത്ഥവും
കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും
എങ്കിലോ ജാംബവാനും മരുൽപ്പുത്രനു-
മംഗദൻതാനും സുഷേണനും വൈകാതെ
സ്വർണ്ണകലശങ്ങൾതന്നിൽ മലയജ-
പർണ്ണേന വായ്ക്കെട്ടി വാരിയും പൂരിച്ചു
കൊണ്ടുവരികെന്നയച്ചോരളവവർ
കൊണ്ടുവന്നീടിനാരങ്ങനെ സത്വരം
പുണ്യനദീജലം പുഷ്കരമാദിയാ-
മന്യതീത്ഥങ്ങളിലുള്ള സലിലവും-
മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ
മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ
ശത്രുഘ്നനുമമാത്യൗഘമുമായ്മറ്റു
ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ
രത്നസിഹാസനേ രാമനേയും ചേർത്തു
പത്നിയേയും വാമഭാഗേ വിനിവേശ്യ
വാമദേവൻ മുനി ജാബാലി ഗൗതമൻ
വാത്മീകിയെന്നവരോടും വസിഷ്ഠനാം
ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി
ദാശരഥിക്കഭിഷേകവും ചെയ്തിതു
പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ-
ങന്യൂനശോഭം ജപിച്ചാൽ മറകളും
നക്തഞ്ചരേന്ദ്രനും വാനരവീരനും
രത്നദണ്ഡം പൂണ്ട ചാമരം വീയിനാർ
ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ
ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ
'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു
തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ!
പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക-
ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ
പിണ്ഡോദകങ്ങളുദിക്കായ കാരണം
ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!'
യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം
രക്ഷോവിനാശകനാകിയ രാമനെ
'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും
രക്ഷോവരനെവധിച്ചമൂലം ഭവാൻ
പക്ഷീവ്ഹാാനാഹന! പാപവിനാശന!
രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ'
ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു
പംക്തികണ്ഠാന്തകൻ തന്നെ നിരാമയം
'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു
സന്തതം ഞങ്ങളൊളിച്ചുകിടന്നതും
ഇന്നു തുടങ്ങി തവ ചരിത്രങ്ങളും
നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം
സഞ്ചരിയ്ക്കാമിനിക്കാരുണ്യവാരിധേ!
നിൻചരണാംബുജം നിത്യം നമോ നമഃ'
കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ
മന്നവൻതന്നെ മനോഹരമംവണ്ണം
'ദുർന്നയമേറിയ രാക്ഷസരാജനെ-
ക്കൊന്നു കളഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച
നിന്നെബ്ഭജിപ്പാനവകാശമുണ്ടായി-
വന്നതും നിന്നുടെ കാരുണ്യവൈഭവം
പന്നഗതൽപേ വസിയ്ക്കും ഭവൽപ്പദം
വന്ദാമഹേ വയം വന്ദാമഹേ വയം'
കിംപുരുഷന്മാർ പരംപുരുഷൻപദം
സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദുതം
'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി-
ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം
അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി
നിൻപാദപത്മം ഭജിയ്ക്കായ്‌വരേണമേ'
സിദ്ധസമൂഹവുമപ്പോൾ മനോരഥം
സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാൽ
'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു
ചിത്തഭയം തീർത്ത കാരുണ്യവാരിധേ!
രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം
നിത്യം നമോനമോ നിത്യം നമോ നമഃ'
വിദ്യാധരന്മാരുമത്യാദരം പൂണ്ടു
ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ
'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത
തത്ത്വാത്മനേ പരമാത്മനേ തേ നമഃ
ചാരുരൂപം തേടുമപ്സരസാം ഗണം
ചാരണന്മാരുരഗന്മാര് മരുത്തുക്കള്
തുംബുരു നാരദഗുഹ്യകവ്യന്ദവു-
മംബരചാരികള് മറ്റുള്ളവർ‌കളും
സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാല്
തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം
രാമചന്ദ്രാനുഗ്രഹേണ സമസ്തരും
കാമാലാഭേന നിജ നിജ മന്ദിരം
പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു
താപത്രയവുമകന്നു വാണീടിനാര്
സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ-
മച്യുതമദ്വയമേകമനാമയം
ഭാവനയാ ഭഗവല്‌പാദാംഭോജവും
സേവിച്ചിരുന്നാറ് ജഗത്രയവാസികള്
സിംഹാസനോപരി സീതയാ സംയുതം
സിംഹപരാക്രമം സൂര്യകോടിപ്രഭം
സോദരവാ‍നര താപസ രാക്ഷസ-
ഭൂദേവവൃന്ദനിഷേവ്യമാണം പരം
രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം
ശ്യാമളം കോമളം ചാമീകരപ്രഭം
ചന്ദ്രബിംബാനനം ചാർവ്വായുതഭുജം
ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം
ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക-
ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും