അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണവധം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


രാഘവൻ മാതലിയോടരുളിച്ചെയ്തി-
'താകുലമെന്നിയേ തേർ നടത്തീടു നീ'
മാതലി തേരതിവേഗേന കൂട്ടിനാ-
നേതുമേ ചഞ്ചലമില്ല ദശാസ്യനും
മൂടി പൊടികൊണ്ടു ദിക്കുമുടനിട-
കൂടി ശരങ്ങളുമെന്തൊരു വിസ്മയം.
രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു
ധാത്രിയിലിട്ടു ദശരഥപുത്രനും
യാധുധാനാധിപൻ വാജികൾ തമ്മെയും
മാതലിതന്നെയുമേറെയെയ്തീടിനാൻ
ശൂലം മുസലം ഗദാദികളും മേൽക്കു-
മേലേ പൊഴിച്ചിതു രാക്ഷസരാജനും
സായകജാലം പൊഴിച്ചവയും മുറി-
ച്ചായോധനത്തിന്നടുത്തിനു രാമനും
ഏറ്റമണഞ്ഞുമകന്നും വലംവച്ചു-
മേറ്റുമിടംവച്ചുമൊട്ടു പിൻവാങ്ങിയും
സാരഥിമാരുടെ സൗത്യകൗശല്യവും
പോരാളികളുടേ യുദ്ധകൗശല്യവും
പണ്ടുകീഴിൽ കണ്ടതില്ല നാമീവണ്ണ-
മുണ്ടാകയുമില്ലിവണ്ണമിനി മേലിൽ
എന്നു ദേവാദികളും പുകഴ്ത്തീടിനാർ
നന്നുനന്നെന്നു തെളിഞ്ഞിതു നാരദൻ
പൗലസ്ത്യരാഘവന്മാർതൊഴിൽ കാൺകയാൽ
ത്രൈലോക്യവാസികൾ ഭീതിപൂണ്ടീടിനാർ
വാതമടങ്ങി മറഞ്ഞിതു സൂര്യനും
മേദിനിതാനും വിറച്ചിതു പാരമായ്‌
പാഥോനിധിയുമിളകി മറിഞ്ഞിതു
പാതാളവാസികളും നടുങ്ങീടിനാർ
'അംബുധി അംബുധിയോടെന്നെതിർക്കിലു-
മംബരമംബരത്തോടെതിർത്തീടിലും
രാഘവരാവണയുദ്ധത്തിനു സമം
രാഘവരാമണയുദ്ധമൊഴിഞ്ഞില്ല'
കേവലമിങ്ങനെ നിന്നു പുകഴ്ത്തിന്നർ
ദേവാദികളുമന്നേരത്തു രാഘവൻ
രാത്രിഞ്ചരന്റെ തലയൊന്നറുത്തുടൻ
ധാത്രിയിലിട്ടാനതുനേരമപ്പൊഴേ
കൂടെ മുളച്ചുകാണായിതവൻതല
കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും
ഉണ്ടായിതപ്പോളതും പിന്നെ രാഘവൻ
ഖണ്ഡിച്ചു ഭൂമിയിലിട്ടാലരക്ഷണാൽ
ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ
പൃത്ഥ്വിയിലിട്ടു രഘുകുലസത്തമൻ
പിന്നെയും പത്തു തലയ്ക്കൊരു വാട്ടമി-
ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും
ഇങ്ങനെ നൂറായിരം തല പോകിലു-
മെങ്ങും കുറവില്ലവൻതല പത്തിനും
രാത്രിഞ്ചരാധിപൻതന്റെ തപോബലം
ചിത്രം വിചിത്രം വിചിത്രമത്രേ തുലോം
കുംഭകർണ്ണൻ മകരാക്ഷൻ ഖരൻ ബാലി
വമ്പനാം മാരീചനെന്നിവരാദിയാം
ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി-
നിഷ്ഠൂരനാമിവനെക്കൊല്ലുവാൻ മടി-
യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാൻ
കണ്ടീലുപായവുമേതുമൊന്നീശ്വരാ!
ചിന്തിച്ചു രാഘവൻ പിന്നെയുമദ്ദശ-
കന്ധരൻമെയ്യിൽ ബാണങ്ങൾ തൂകീടിനാൻ
രാവണനും പൊഴിച്ചീടിനാൻ ബാണങ്ങൾ
ദേവദേവൻതിരുമേനിമേലാവോളം
കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര-
നുണ്ടായിതുള്ളിലൊരു നിനവന്നേരം
പുഷ്പസമങ്ങളായ്‌ വന്നു ശരങ്ങളും
കെൽപുകുറഞ്ഞു ദശാസ്യനും നിർണ്ണയം
ഏഴുദിവസം മുഴുവനീവണ്ണമേ
രോഷേണനിന്നു പൊരുതോരനന്തരം
മാതലിതാനും തൊഴുതു ചൊല്ലീടിനാ-
'നേതും വിഷാദമുണ്ടാകായ്ക മാനസേ
മുന്നമഗസ്ത്യതപോധനനാദരാൽ
തന്ന ബാണം കൊണ്ടു കൊല്ലാം ജഗൽപ്രഭോ!
പൈതാമഹാസ്ത്രമതായതെ'ന്നിങ്ങനെ
മാതലി ചൊന്നതു കേട്ടു രഘുവരൻ
'നന്നു പറഞ്ഞതു നീയിതെന്നോടിനി-
ക്കൊന്നീടുവൻ ദശകണ്ഠനെ നിർണ്ണയം'
എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ
നന്നായെടുത്തു തൊടുത്തിതു രാഘവൻ
സൂര്യാനലന്മാരതിന്നു തരം തൂവൽ
വായുവും മന്ദരമേരുക്കൾ മദ്ധ്യമായ്‌
വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം
വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിന്നൻ
രാവണൻതന്റെ ഹൃദയം പിളർന്നു ഭൂ-
ദേവിയും ഭേദിച്ചു വാരിധിയിൽ പുക്കു
ചോരകഴുകി മുഴുകി വിരവോടു
മാരുതവേഗേന രാഘവൻ തന്നുടെ
തൂണിയിൽ വന്നിങ്ങു വീണു തെളിവോടെ
ബാണവുമെന്തൊരു വിസ്മയ,മന്നേരം
തേരിൽ നിന്നാശു മറിഞ്ഞുവീണീടിനാൻ
പാരിൽ മരാമരം വീണപോലെ തദാ
കൽപകവൃക്ഷപ്പുതുമലർ തൂകിനാ-
രുൽപന്നമോദേന വാനരരേവരും
അർക്കകുലോത്ഭവൻ മൂദ്ധനി മേൽക്കുമേൽ
ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു
പുഷ്കരസംഭവനും തെളിഞ്ഞീടിനാ-
നർക്കനും നേരെയുദിച്ചാനതുനേരം
മന്ദമായ്‌ വീശിത്തുടങ്ങി പവനനും
നന്നായ്‌ വിളങ്ങീ ചതുർദ്ദശലോകവും
താപസന്മാരും ജയജയ ശബ്ദേന
താപമകന്നു പുകഴ്‌ന്നുതുടങ്ങിനാർ
ശേഷിച്ച രാക്ഷസരോടിയകംപുക്കു
കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ
അർക്കജൻ മാരുതി നീലാംഗദാദിയാം
മർക്കടവീരരുമാർത്തു പുകഴ്ത്തിനാർ