പരിശുദ്ധ ഖുർആൻ/ആലു ഇംറാൻ

(Holy Quran/Chapter 3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അലിഫ്‌ ലാം മീം.

2 അല്ലാഹു - അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ.

3 അവൻ ഈ വേദഗ്രന്ഥത്തെ മുൻ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട്‌ സത്യവുമായി നിനക്ക്‌ അവതരിപ്പിച്ചു തന്നിരിക്കുന്നു. അവൻ തൗറാത്തും ഇൻജീലും അവതരിപ്പിച്ചു.

4 ഇതിനു മുമ്പ്‌; മനുഷ്യർക്ക്‌ മാർഗദർശനത്തിനായിട്ട്‌ സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവൻ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചവരാരോ അവർക്ക്‌ കഠിനമായ ശിക്ഷയാണുള്ളത്‌. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു.

5 ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന്‌ അവ്യക്തമായിപ്പോകുകയില്ല; തീർച്ച.

6 ഗർഭാശയങ്ങളിൽ താൻ ഉദ്ദേശിക്കുന്ന വിധത്തിൽ നിങ്ങളെ രൂപപ്പെടുത്തുന്നത്‌ അവനത്രെ. അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ പ്രതാപിയും യുക്തിമാനുമത്രെ.

7 ( നബിയേ, ) നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത്‌ അവനത്രെ. അതിൽ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിൻറെ മൗലികഭാഗം. ആശയത്തിൽ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാൽ മനസ്സുകളിൽ വക്രതയുള്ളവർ കുഴപ്പമുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടും, ദുർവ്യാഖ്യാനം നടത്താൻ ആഗ്രഹിച്ചു കൊണ്ടും ആശയത്തിൽ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിൻറെ സാക്ഷാൽ വ്യാഖ്യാനം അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അറിവിൽ അടിയുറച്ചവാരാകട്ടെ, അവർ പറയും: ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. ബുദ്ധിശാലികൾ മാത്രമേ ആലോചിച്ച്‌ മനസ്സിലാക്കുകയുള്ളൂ.

8 അവർ പ്രാർത്ഥിക്കും: ) ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സൻമാർഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിൻറെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക്‌ നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു

9 ഞങ്ങളുടെ നാഥാ, തീർച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതിൽ യാതൊരു സംശയവുമില്ല. തീർച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല.

10 സത്യനിഷേധം കൈക്കൊണ്ടവർക്ക്‌ അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കൽ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീർച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവർ.

11 ഫിർഔൻറെ ആൾക്കാരുടെയും അവരുടെ മുൻഗാമികളുടെയും അവസ്ഥ പോലെത്തന്നെ. അവരൊക്കെ നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞു. അപ്പോൾ അവരുടെ പാപങ്ങൾ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.

12 ( നബിയേ, ) നീ സത്യനിഷേധികളോട്‌ പറയുക: നിങ്ങൾ കീഴടക്കപ്പെടുന്നതും നരകത്തിലേക്ക്‌ കൂട്ടത്തോടെ നയിക്കപ്പെടുന്നതുമാണ്‌. അതെത്ര ചീത്തയായ വിശ്രമസ്ഥലം!

13 ( ബദ്‌റിൽ ) ഏറ്റുമുട്ടിയ ആ രണ്ട്‌ വിഭാഗങ്ങളിൽ തീർച്ചയായും നിങ്ങൾക്കൊരു ദൃഷ്ടാന്തമുണ്ട്‌. ഒരു വിഭാഗം അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. ( അവിശ്വാസികൾക്ക്‌ ) തങ്ങളുടെ ദൃഷ്ടിയിൽ അവർ ( വിശ്വാസികൾ ) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ്‌ തോന്നിയിരുന്നത്‌. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക്‌ തൻറെ സഹായം കൊണ്ട്‌ പിൻബലം നൽകുന്നു. തീർച്ചയായും കണ്ണുള്ളവർക്ക്‌ അതിൽ ഒരു ഗുണപാഠമുണ്ട്‌.

14 ഭാര്യമാർ, പുത്രൻമാർ, കൂമ്പാരമായിക്കൂട്ടിയ സ്വർണം, വെള്ളി, മേത്തരം കുതിരകൾ, നാൽകാലി വർഗങ്ങൾ, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യർക്ക്‌ അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിൻറെ അടുക്കലാകുന്നു ( മനുഷ്യർക്ക്‌ ) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.

15 ( നബിയേ, ) പറയുക: അതിനെക്കാൾ ( ആ ഇഹലോക സുഖങ്ങളെക്കാൾ ) നിങ്ങൾക്ക്‌ ഗുണകരമായിട്ടുള്ളത്‌ ഞാൻ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവർക്ക്‌ തങ്ങളുടെ രക്ഷിതാവിൻറെ അടുക്കൽ താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകളുണ്ട്‌. അവർ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും ( അവർക്കുണ്ടായിരിക്കും. ) കൂടാതെ അല്ലാഹുവിൻറെ പ്രീതിയും. അല്ലാഹു തൻറെ ദാസൻമാരുടെ കാര്യങ്ങൾ കണ്ടറിയുന്നവനാകുന്നു.

16 ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, നരക ശിക്ഷയിൽ നിന്ന്‌ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന്‌ പ്രാർത്ഥിക്കുന്നവരും,

17 ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരുമാകുന്നു അവർ ( അല്ലാഹുവിൻറെ ദാസൻമാർ. )

18 താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന്‌ അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും ( അതിന്ന്‌ സാക്ഷികളാകുന്നു. ) അവൻ നീതി നിർവഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവൻ.

19 തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നൽകപ്പെട്ടവർ തങ്ങൾക്ക്‌ ( മതപരമായ ) അറിവ്‌ വന്നുകിട്ടിയ ശേഷം തന്നെയാണ്‌ ഭിന്നിച്ചത്‌. അവർ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌. വല്ലവരും അല്ലാഹുവിൻറെ തെളിവുകൾ നിഷേധിക്കുന്നുവെങ്കിൽ അല്ലാഹു അതിവേഗം കണക്ക്‌ ചോദിക്കുന്നവനാകുന്നു.

20 ഇനി അവർ നിന്നോട്‌ തർക്കിക്കുകയാണെങ്കിൽ നീ പറഞ്ഞേക്കുക: ഞാൻ എന്നെത്തന്നെ പൂർണ്ണമായി അല്ലാഹുവിന്ന്‌ കീഴ്പെടുത്തിയിരിക്കുന്നു. എന്നെ പിൻ പറ്റിയവരും ( അങ്ങനെ തന്നെ ) . വേദഗ്രന്ഥം നൽകപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും ( ബഹുദൈവാരാധകരായ അറബികളോട്‌ ) നീ ചോദിക്കുക: നിങ്ങൾ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടുവോ? അങ്ങനെ അവർ കീഴ്പെട്ടു കഴിഞ്ഞാൽ അവർ നേർവഴിയിലായിക്കഴിഞ്ഞു. അവർ പിന്തിരിഞ്ഞു കളഞ്ഞാലോ അവർക്ക്‌ ( ദിവ്യ സന്ദേശം ) എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു ( തൻറെ ) ദാസൻമാരുടെ കാര്യങ്ങൾ കണ്ടറിയുന്നവനാകുന്നു.

21 അല്ലാഹുവിൻറെ തെളിവുകൾ നിഷേധിച്ച്‌ തള്ളുകയും, ഒരു ന്യായവുമില്ലാതെ പ്രവാചകൻമാരെ കൊലപ്പെടുത്തുകയും, നീതി പാലിക്കാൻ കൽപിക്കുന്ന ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നവരാരോ അവർക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാർത്ത അറിയിക്കുക.

22 തങ്ങളുടെ പ്രവർത്തനങ്ങൾ ഇഹത്തിലും പരത്തിലും നിഷ്ഫലമായിപ്പോയ വിഭാഗമത്രെ അവർ. അവർക്ക്‌ സഹായികളായി ആരും ഉണ്ടായിരിക്കുകയില്ല.

23 വേദഗ്രന്ഥത്തിൽ നിന്നും ഒരു പങ്ക്‌ നൽകപ്പെട്ട ഒരു വിഭാഗത്തെപ്പറ്റി നീ അറിഞ്ഞില്ലേ? അവർക്കിടയിൽ തീർപ്പുകൽപിക്കുവാനായി അല്ലാഹുവിൻറെ ഗ്രന്ഥത്തിലേക്ക്‌ അവർ വിളിക്കപ്പെടുന്നു. എന്നിട്ടതാ അവരിൽ ഒരു കക്ഷി അവഗണിച്ചു കൊണ്ട്‌ പിന്തിരിഞ്ഞു കളയുന്നു.

24 എണ്ണപ്പെട്ട ഏതാനും ദിവസം മാത്രമേ തങ്ങളെ നരകാഗ്നി സ്പർശിക്കുകയുള്ളൂ എന്ന്‌ അവർ പറഞ്ഞ്‌ കൊണ്ടിരിക്കുന്ന കാരണത്താലാണ്‌ അവരങ്ങനെയായത്‌. അവർ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന വാദങ്ങൾ അവരുടെ മതകാര്യത്തിൽ അവരെ വഞ്ചിതരാക്കിക്കളഞ്ഞു.

25 എന്നാൽ യാതൊരു സംശയത്തിനും ഇടയില്ലാത്ത ഒരു ദിവസത്തിനായി നാമവരെ ഒരുമിച്ചുകൂട്ടിയാൽ ( അവരുടെ സ്ഥിതി ) എങ്ങനെയായിരിക്കും? അന്ന്‌ ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചതിൻറെ ഫലം പൂർണ്ണമായി കൊടുക്കപ്പെടുന്നതാണ്‌. ഒരു അനീതിയും അവരോട്‌ കാണിക്കപ്പെടുന്നതല്ല.

26 പറയുക: ആധിപത്യത്തിൻറെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവർക്ക്‌ നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന്‌ നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവർക്ക്‌ നീ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കുന്നവർക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിൻറെ കൈവശമത്രെ നൻമയുള്ളത്‌. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

27 രാവിനെ നീ പകലിൽ പ്രവേശിപ്പിക്കുന്നു. പകലിനെ നീ രാവിലും പ്രവേശിപ്പിക്കുന്നു. ജീവനില്ലാത്തതിൽ നിന്ന്‌ നീ ജീവിയെ പുറത്ത്‌ വരുത്തുന്നു. ജീവിയിൽ നിന്ന്‌ ജീവനില്ലാത്തതിനെയും നീ പുറത്തു വരുത്തുന്നു. നീ ഉദ്ദേശിക്കുന്നവർക്ക്‌ കണക്ക്‌ നോക്കാതെ നീ നൽകുകയും ചെയ്യുന്നു.

28 സത്യവിശ്വാസികൾ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങൾ അവരോട്‌ കരുതലോടെ വർത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങൾക്ക്‌ താക്കീത്‌ നൽകുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങൾ ) തിരിച്ചുചെല്ലേണ്ടത്‌.

29 ( നബിയേ, ) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ നിങ്ങൾ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്‌. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവനറിയുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

30 നൻമയായും തിൻമയായും താൻ പ്രവർത്തിച്ച ഓരോ കാര്യവും ( തൻറെ മുമ്പിൽ ) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച്‌ ( ഓർക്കുക ) . തൻറെയും അതിൻറെ ( ദുഷ്പ്രവൃത്തിയുടെ ) യും ഇടയിൽ വലിയ ദൂരമുണ്ടായിരുന്നെങ്കിൽ എന്ന്‌ ഓരോ വ്യക്തിയും അന്ന്‌ കൊതിച്ചു പോകും. അല്ലാഹു തന്നെപ്പറ്റി നിങ്ങൾക്ക്‌ താക്കീത്‌ നൽകുന്നു. അല്ലാഹു ( തൻറെ ) ദാസൻമാരോട്‌ വളരെ ദയയുള്ളവനാകുന്നു.

31 ( നബിയേ, ) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.

32 പറയുക: നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിൻ. ഇനി അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീർച്ച.

33 തീർച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാൻ കുടുംബത്തേയും ലോകരിൽ ഉൽകൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു.

34 ചിലർ ചിലരുടെ സന്തതികളായിക്കൊണ്ട്‌. അല്ലാഹു ( എല്ലാം ) കേൾക്കുന്നവനും അറിയുന്നവനുമത്രെ.

35 ഇംറാൻറെ ഭാര്യ പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക: ) എൻറെ രക്ഷിതാവേ, എൻറെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാൻ ഞാൻ നേർച്ച നേർന്നിരിക്കുന്നു. ആകയാൽ എന്നിൽ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീർച്ചയായും നീ ( എല്ലാം ) കേൾക്കുന്നവനും അറിയുന്നവനുമത്രെ.

36 എന്നിട്ട്‌ പ്രസവിച്ചപ്പോൾ അവൾ പറഞ്ഞു: എൻറെ രക്ഷിതാവേ, ഞാൻ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാൽ അല്ലാഹു അവൾ പ്രസവിച്ചതിനെപ്പറ്റി കൂടുതൽ അറിവുള്ളവനത്രെ -ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാൻ മർയം എന്ന്‌ പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചിൽ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാൻ നിന്നിൽ ശരണം പ്രാപിക്കുകയും ചെയ്യുന്നു.

37 അങ്ങനെ അവളുടെ ( മർയമിൻറെ ) രക്ഷിതാവ്‌ അവളെ നല്ല നിലയിൽ സ്വീകരിക്കുകയും, നല്ല നിലയിൽ വളർത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവൻ സകരിയ്യായെ ഏൽപിക്കുകയും ചെയ്തു. മിഹ്‌റാബിൽ ( പ്രാർത്ഥനാവേദിയിൽ ) അവളുടെ അടുക്കൽ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മർയമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവൾ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കൽ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക്‌ കണക്ക്‌ നോക്കാതെ നൽകുന്നു.

38 അവിടെ വെച്ച്‌ സകരിയ്യ തൻറെ രക്ഷിതാവിനോട്‌ പ്രാർത്ഥിച്ചു: എൻറെ രക്ഷിതാവേ, എനിക്ക്‌ നീ നിൻറെ പക്കൽ നിന്ന്‌ ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർത്ഥന കേൾക്കുന്നവനാണല്ലോ എന്ന്‌ അദ്ദേഹം പറഞ്ഞു.

39 അങ്ങനെ അദ്ദേഹം മിഹ്‌റാബിൽ പ്രാർത്ഥിച്ചു കൊണ്ട്‌ നിൽക്കുമ്പോൾ മലക്കുകൾ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ ( എന്ന കുട്ടി ) യെപ്പറ്റി അല്ലാഹു നിനക്ക്‌ സന്തോഷവാർത്ത അറിയിക്കുന്നു. അല്ലാഹുവിങ്കൽ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരിൽ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവൻ.

40 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, എനിക്കെങ്ങനെയാണ്‌ ഒരു ആൺകുട്ടിയുണ്ടാവുക? എനിക്ക്‌ വാർദ്ധക്യമെത്തിക്കഴിഞ്ഞു. എൻറെ ഭാര്യയാണെങ്കിൽ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു; അല്ലാഹു താൻ ഉദ്ദേശിക്കുന്നത്‌ ചെയ്യുന്നു.

41 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, എനിക്ക്‌ ഒരു അടയാളം ഏർപെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട്‌ സംസാരിക്കാതിരിക്കലാകുന്നു. നിൻറെ രക്ഷിതാവിനെ നീ ധാരാളം ഓർമിക്കുകയും, വൈകുന്നേരവും രാവിലെയും അവൻറെ പരിശുദ്ധിയെ നീ പ്രകീർത്തിക്കുകയും ചെയ്യുക.

42 മലക്കുകൾ പറഞ്ഞ സന്ദർഭവും ( ശ്രദ്ധിക്കുക: ) മർയമേ, തീർച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക്‌ പരിശുദ്ധി നൽകുകയും, ലോകത്തുള്ള സ്ത്രീകളിൽ വെച്ച്‌ ഉൽകൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.

43 മർയമേ, നിൻറെ രക്ഷിതാവിനോട്‌ നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക.

44 ( നബിയേ, ) നാം നിനക്ക്‌ ബോധനം നൽകുന്ന അദൃശ്യവാർത്തകളിൽ പെട്ടതാകുന്നു അവയൊക്കെ. അവരിൽ ആരാണ്‌ മർയമിൻറെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന്‌ തീരുമാനിക്കുവാനായി അവർ തങ്ങളുടെ അമ്പുകളിട്ടു കൊണ്ട്‌ നറുക്കെടുപ്പ്‌ നടത്തിയിരുന്ന സമയത്ത്‌ നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവർ തർക്കത്തിൽ ഏർപെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല.

45 മലക്കുകൾ പറഞ്ഞ സന്ദർഭം ശ്രദ്ധിക്കുക: മർയമേ, തീർച്ചയായും അല്ലാഹു നിനക്ക്‌ അവൻറെ പക്കൽ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നു. അവൻറെ പേർ മർയമിൻറെ മകൻ മസീഹ്‌ ഈസാ എന്നാകുന്നു. അവൻ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവനുമായിരിക്കും.

46 തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവൻ ജനങ്ങളോട്‌ സംസാരിക്കുന്നതാണ്‌. അവൻ സദ്‌വൃത്തരിൽ പെട്ടവനുമായിരിക്കും.

47 അവൾ ( മർയം ) പറഞ്ഞു: എൻറെ രക്ഷിതാവേ, എനിക്ക്‌ എങ്ങനെയാണ്‌ കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പർശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താൻ ഉദ്ദേശിക്കുന്നത്‌ അല്ലാഹു സൃഷ്ടിക്കുന്നു. അവൻ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നു.

48 അവന്‌ ( ഈസാക്ക്‌ ) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇൻജീലും പഠിപ്പിക്കുകയും ചെയ്യും.

49 ഇസ്രായീൽ സന്തതികളിലേക്ക്‌ ( അവനെ ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവൻ അവരോട്‌ പറയും: ) നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ്‌ ഞാൻ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയിൽ ഒരു കളിമൺ രൂപം നിങ്ങൾക്കു വേണ്ടി ഞാൻ ഉണ്ടാക്കുകയും, എന്നിട്ട്‌ ഞാനതിൽ ഊതുമ്പോൾ അല്ലാഹുവിൻറെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിൻറെ അനുവാദപ്രകാരം ജൻമനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാൻ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങൾ തിന്നുതിനെപ്പറ്റിയും, നിങ്ങൾ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാൻ നിങ്ങൾക്ക്‌ പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീർച്ചയായും അതിൽ നിങ്ങൾക്ക്‌ ദൃഷ്ടാന്തമുണ്ട്‌; നിങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ.

50 എൻറെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ ചിലത്‌ നിങ്ങൾക്ക്‌ അനുവദിച്ചു തരുവാൻ വേണ്ടിയുമാകുന്നു ( ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌ ). നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങൾക്ക്‌ ഞാൻ കൊണ്ടു വന്നിരിക്കുന്നു. ആകയാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.

51 തീർച്ചയായും അല്ലാഹു എൻറെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. ഇതാകുന്നു നേരായ മാർഗം.

52 എന്നിട്ട്‌ ഈസായ്ക്ക്‌ അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക്‌ എൻറെ സഹായികളായി ആരുണ്ട്‌? ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിൻറെ സഹായികളാകുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവരാണ്‌ എന്നതിന്‌ താങ്കൾ സാക്ഷ്യം വഹിക്കുകയും ചെയ്യണം.

53 ( തുടർന്ന്‌ അവർ പ്രാർത്ഥിച്ചു: ) ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതിൽ ഞങ്ങൾ വിശ്വസിക്കുകയും, ( നിൻറെ ) ദൂതനെ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ആകയാൽ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ.

54 അവർ ( സത്യനിഷേധികൾ ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.

55 അല്ലാഹു പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക: ) ഹേ; ഈസാ, തീർച്ചയായും നിന്നെ നാം പൂർണ്ണമായി ഏറ്റെടുക്കുകയും, എൻറെ അടുക്കലേക്ക്‌ നിന്നെ ഉയർത്തുകയും, സത്യനിഷേധികളിൽ നിന്ന്‌ നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടർന്നവരെ ഉയിർത്തെഴുന്നേൽപിൻറെ നാൾ വരേക്കും സത്യനിഷേധികളെക്കാൾ ഉന്നതൻമാരാക്കുകയും ചെയ്യുന്നതാണ്‌. പിന്നെ എൻറെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. നിങ്ങൾ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിൽ അപ്പോൾ ഞാൻ നിങ്ങൾക്കിടയിൽ തീർപ്പുകൽപിക്കുന്നതാണ്‌.

56 എന്നാൽ ( സത്യം ) നിഷേധിച്ചവർക്ക്‌ ഇഹത്തിലും പരത്തിലും ഞാൻ കഠിനമായ ശിക്ഷ നൽകുന്നതാണ്‌. അവർക്ക്‌ സഹായികളായി ആരുമുണ്ടായിരിക്കുന്നതല്ല.

57 എന്നാൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്‌ അവർ അർഹിക്കുന്ന പ്രതിഫലം അല്ലാഹു പൂർണ്ണമായി നൽകുന്നതാണ്‌. അക്രമികളെ അല്ലാഹു ഇഷ്ടപെടുകയില്ല.

58 നിനക്ക്‌ നാം ഓതികേൾപിക്കുന്ന ആ കാര്യങ്ങൾ ( അല്ലാഹുവിൻറെ ) ദൃഷ്ടാന്തങ്ങളിലും യുക്തിമത്തായ ഉൽബോധനത്തിലും പെട്ടതാകുന്നു.

59 അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ ( അവൻറെ രൂപം ) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോൾ അവൻ ( ആദം ) അതാ ഉണ്ടാകുന്നു.

60 സത്യം നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. ആകയാൽ നീ സംശയാലുക്കളിൽ പെട്ടുപോകരുത്‌.

61 ഇനി നിനക്ക്‌ അറിവ്‌ വന്നുകിട്ടിയതിനു ശേഷം അവൻറെ ( ഈസായുടെ ) കാര്യത്തിൽ നിന്നോട്‌ ആരെങ്കിലും തർക്കിക്കുകയാണെങ്കിൽ നീ പറയുക: നിങ്ങൾ വരൂ. ഞങ്ങളുടെ മക്കളെയും, നിങ്ങളുടെ മക്കളെയും, ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും നമുക്ക്‌ വിളിച്ചുകൂട്ടാം. ഞങ്ങളും നിങ്ങളും ( കൂടുകയും ചെയ്യാം. ) എന്നിട്ട്‌ കള്ളം പറയുന്ന കക്ഷിയുടെ മേൽ അല്ലാഹുവിൻറെ ശാപമുണ്ടായിരിക്കാൻ നമുക്ക്‌ ഉള്ളഴിഞ്ഞ്‌ പ്രാർത്ഥിക്കാം.

62 തീർച്ചയായും ഇത്‌ യഥാർത്ഥമായ സംഭവ വിവരണമാകുന്നു. അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല തന്നെ. തീർച്ചയായും അല്ലാഹു തന്നെയാകുന്നു പ്രതാപവാനും യുക്തിമാനും.

63 എന്നിട്ടവർ പിന്തിരിഞ്ഞുകളയുകയാണെങ്കിൽ തീർച്ചയായും അല്ലാഹു കുഴപ്പക്കാരെപ്പറ്റി അറിവുള്ളവനാകുന്നു.

64 ( നബിയേ, ) പറയുക: വേദക്കാരേ, ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങൾ വരുവിൻ. അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും നമ്മളിൽ ചിലർ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക ( എന്ന തത്വത്തിലേക്ക്‌ ) . എന്നിട്ട്‌ അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങൾ പറയുക: ഞങ്ങൾ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവരാണ്‌ എന്നതിന്ന്‌ നിങ്ങൾ സാക്ഷ്യം വഹിച്ചു കൊള്ളുക.

65 വേദക്കാരേ, ഇബ്രാഹീമിൻറെ കാര്യത്തിൽ നിങ്ങളെന്തിനാണ്‌ തർക്കിക്കുന്നത്‌? തൗറാത്തും ഇൻജീലും അവതരിപ്പിക്കപ്പെട്ടത്‌ അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ്‌ ചിന്തിക്കാത്തത്‌?

66 ഹേ; കൂട്ടരേ, നിങ്ങൾക്ക്‌ അറിവുള്ള കാര്യത്തെപ്പറ്റി നിങ്ങൾ തർക്കിച്ചു. ഇനി നിങ്ങൾക്ക്‌ അറിവില്ലാത്ത വിഷയത്തിൽ നിങ്ങളെന്തിന്ന്‌ തർക്കിക്കുന്നു? അല്ലാഹു അറിയുന്നു നിങ്ങൾ അറിയുന്നില്ല.

67 ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാൽ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരിൽപെട്ടവനായിരുന്നിട്ടുമില്ല.

68 തീർച്ചയായും ജനങ്ങളിൽ ഇബ്രാഹീമിനോട്‌ കൂടുതൽ അടുപ്പമുള്ളവർ അദ്ദേഹത്തെ പിന്തുടർന്നവരും, ഈ പ്രവാചകനും ( അദ്ദേഹത്തിൽ ) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.

69 വേദക്കാരിൽ ഒരു വിഭാഗം, നിങ്ങളെ വഴിതെറ്റിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ കൊതിക്കുകയാണ്‌. യഥാർത്ഥത്തിൽ അവർ വഴിതെറ്റിക്കുന്നത്‌ അവരെത്തന്നെയാണ്‌. അവരത്‌ മനസ്സിലാക്കുന്നില്ല.

70 വേദക്കാരേ, നിങ്ങളെന്തിനാണ്‌ അല്ലാഹുവിൻറെ തെളിവുകളിൽ അവിശ്വസിക്കുന്നത്‌? നിങ്ങൾ തന്നെ ( അവയ്ക്ക്‌ ) സാക്ഷ്യം വഹിക്കുന്നവരാണല്ലോ.

71 വേദക്കാരേ, നിങ്ങളെന്തിനാണ്‌ സത്യത്തെ അസത്യവുമായി കൂട്ടികലർത്തുകയും, അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്‌?

72 വേദക്കാരിൽ ഒരു വിഭാഗം ( സ്വന്തം അനുയായികളോട്‌ ) പറഞ്ഞു: ഈ വിശ്വാസികൾക്ക്‌ അവതരിപ്പിക്കപ്പെട്ടതിൽ പകലിൻറെ ആരംഭത്തിൽ നിങ്ങൾ വിശ്വസിച്ചുകൊള്ളുക. പകലിൻറെ അവസാനത്തിൽ നിങ്ങളത്‌ അവിശ്വസിക്കുകയും ചെയ്യുക. ( അത്‌ കണ്ട്‌ ) അവർ ( വിശ്വാസികൾ ) പിൻമാറിയേക്കാം.

73 നിങ്ങളുടെ മതത്തെ പിൻപറ്റിയവരെയല്ലാതെ നിങ്ങൾ വിശ്വസിച്ചു പോകരുത്‌- ( നബിയേ, ) പറയുക: ( ശരിയായ ) മാർഗദർശനം അല്ലാഹുവിൻറെ മാർഗദർശനമത്രെ-( വേദക്കാരായ ) നിങ്ങൾക്ക്‌ നൽകപ്പെട്ടതു പോലുള്ളത്‌ ( വേദഗ്രന്ഥം ) മറ്റാർക്കെങ്കിലും നൽകപ്പെടുമെന്നോ നിങ്ങളുടെ രക്ഷിതാവിൻറെ അടുക്കൽ അവരാരെങ്കിലും നിങ്ങളോട്‌ ന്യായവാദം നടത്തുമെന്നോ ( നിങ്ങൾ വിശ്വസിക്കരുത്‌ എന്നും ആ വേദക്കാർ പറഞ്ഞു ) . ( നബിയേ, ) പറയുക: തീർച്ചയായും അനുഗ്രഹം അല്ലാഹുവിൻറെ കയ്യിലാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അത്‌ നൽകുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു.

74 അവൻ ഉദ്ദേശിക്കുന്നവരോട്‌ അവൻ പ്രത്യേകം കരുണ കാണിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹം ചെയ്യുന്നവനാകുന്നു.

75 ഒരു സ്വർണക്കൂമ്പാരം തന്നെ വിശ്വസിച്ചേൽപിച്ചാലും അത്‌ നിനക്ക്‌ തിരിച്ചുനൽകുന്ന ചിലർ വേദക്കാരിലുണ്ട്‌. അവരിൽ തന്നെ മറ്റൊരു തരക്കാരുമുണ്ട്‌. അവരെ ഒരു ദീനാർ നീ വിശ്വസിച്ചേൽപിച്ചാൽ പോലും നിരന്തരം ( ചോദിച്ചു കൊണ്ട്‌ ) നിന്നെങ്കിലല്ലാതെ അവരത്‌ നിനക്ക്‌ തിരിച്ചുതരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ കാര്യത്തിൽ ( അവരെ വഞ്ചിക്കുന്നതിൽ ) ഞങ്ങൾക്ക്‌ കുറ്റമുണ്ടാകാൻ വഴിയില്ലെന്ന്‌ അവർ പറഞ്ഞതിനാലത്രെ അത്‌. അവർ അല്ലാഹുവിൻറെ പേരിൽ അറിഞ്ഞ്‌ കൊണ്ട്‌ കള്ളം പറയുകയാകുന്നു.

76 അല്ല, വല്ലവനും തൻറെ കരാർ നിറവേറ്റുകയും ധർമ്മനിഷ്ഠപാലിക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അല്ലാഹു ധർമ്മനിഷ്ഠപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

77 അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക്‌ വിൽക്കുന്നവരാരോ അവർക്ക്‌ പരലോകത്തിൽ യാതൊരു ഓഹരിയുമില്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അല്ലാഹു അവരോട്‌ സംസാരിക്കുകയോ, അവരുടെ നേർക്ക്‌ ( കാരുണ്യപൂർവ്വം ) നോക്കുകയോ ചെയ്യുന്നതല്ല. അവൻ അവർക്ക്‌ വിശുദ്ധി നൽകുന്നതുമല്ല. അവർക്ക്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌.

78 വേദഗ്രന്ഥത്തിലെ വാചകശൈലികൾ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. അത്‌ വേദഗ്രന്ഥത്തിൽ പെട്ടതാണെന്ന്‌ നിങ്ങൾ ധരിക്കുവാൻ വേണ്ടിയാണത്‌. അത്‌ വേദഗ്രന്ഥത്തിലുള്ളതല്ല. അവർ പറയും; അത്‌ അല്ലാഹുവിൻറെ പക്കൽ നിന്നുള്ളതാണെന്ന്‌. എന്നാൽ അത്‌ അല്ലാഹുവിങ്കൽ നിന്നുള്ളതല്ല. അവർ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിൻറെ പേരിൽ കള്ളം പറയുകയാണ്‌.

79 അല്ലാഹു ഒരു മനുഷ്യന്‌ വേദവും മതവിജ്ഞാനവും പ്രവാചകത്വവും നൽകുകയും, എന്നിട്ട്‌ അദ്ദേഹം ജനങ്ങളോട്‌ നിങ്ങൾ അല്ലാഹുവെ വിട്ട്‌ എൻറെ ദാസൻമാരായിരിക്കുവിൻ എന്ന്‌ പറയുകയും ചെയ്യുക എന്നത്‌ ഉണ്ടാകാവുന്നതല്ല. എന്നാൽ നിങ്ങൾ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച്‌ കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിൻറെ നിഷ്കളങ്ക ദാസൻമാരായിരിക്കണം ( എന്നായിരിക്കും അദ്ദേഹം പറയുന്നത്‌. )

80 മലക്കുകളെയും പ്രവാചകൻമാരെയും നിങ്ങൾ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന്‌ അദ്ദേഹം നിങ്ങളോട്‌ കൽപക്കുകയുമില്ല. നിങ്ങൾ മുസ്ലിംകളായിക്കഴിഞ്ഞതിന്‌ ശേഷം അവിശ്വാസം സ്വീകരിക്കാൻ അദ്ദേഹം നിങ്ങളോട്‌ കൽപിക്കുമെന്നാണോ ( നിങ്ങൾ കരുതുന്നത്‌? )

81 അല്ലാഹു പ്രവാചകൻമാരോട്‌ കരാർ വാങ്ങിയ സന്ദർഭം ( ശ്രദ്ധിക്കുക ) : ഞാൻ നിങ്ങൾക്ക്‌ വേദഗ്രന്ഥവും വിജ്ഞാനവും നൽകുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട്‌ ഒരു ദൂതൻ നിങ്ങളുടെ അടുത്ത്‌ വരികയുമാണെങ്കിൽ തീർച്ചയായും നിങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്‌ എന്ന്‌. ( തുടർന്ന്‌ ) അവൻ ( അവരോട്‌ ) ചോദിച്ചു: നിങ്ങളത്‌ സമ്മതിക്കുകയും അക്കാര്യത്തിൽ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവർ പറഞ്ഞു: അതെ, ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. അവൻ പറഞ്ഞു: എങ്കിൽ നിങ്ങൾ അതിന്‌ സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്‌.

82 അതിന്‌ ശേഷവും ആരെങ്കിലും പിന്തിരിയുകയാണെങ്കിൽ അവർ തന്നെയാകുന്നു ധിക്കാരികൾ.

83 അപ്പോൾ അല്ലാഹുവിൻറെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവർ ആഗ്രഹിക്കുന്നത്‌? ( വാസ്തവത്തിൽ ) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിർബന്ധിതമായോ അവന്ന്‌ കീഴ്പെട്ടിരിക്കുകയാണ്‌. അവനിലേക്ക്‌ തന്നെയാണ്‌ അവർ മടക്കപ്പെടുന്നതും.

84 ( നബിയേ, ) പറയുക: അല്ലാഹുവിലും ഞങ്ങൾക്ക്‌ അവതരിപ്പിക്കപ്പെട്ടതി ( ഖുർആൻ ) ലും, ഇബ്രാഹീം, ഇസ്മാഈൽ, ഇഷാഖ്‌, യഅ്ഖൂബ്‌, യഅ്ഖൂബ്‌ സന്തതികൾ എന്നിവർക്ക്‌ അവതരിപ്പിക്കപ്പെട്ട ( ദിവ്യസന്ദേശം ) തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകൻമാർക്കും തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്‌ നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിന്‌ കീഴ്പെട്ടവരാകുന്നു.

85 ഇസ്ലാം ( ദൈവത്തിനുള്ള ആത്മാർപ്പണം ) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനിൽ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും.

86 വിശ്വാസത്തിന്‌ ശേഷം അവിശ്വാസം സ്വീകരിച്ച ഒരു ജനതയെ അല്ലാഹു എങ്ങനെ നേർവഴിയിലാക്കും? അവരാകട്ടെ ദൈവദൂതൻ സത്യവാനാണെന്ന്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവർക്ക്‌ വ്യക്തമായ തെളിവുകൾ വന്നുകിട്ടിയിട്ടുമുണ്ട്‌. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേർവഴിയിലാക്കുന്നതല്ല.

87 അല്ലാഹുവിൻറെയും മലക്കുകളുടെയും മനുഷ്യരുടെയും എല്ലാം ശാപം അവരുടെ മേലുണ്ടായിരിക്കുക എന്നതത്രെ അവർക്കുള്ള പ്രതിഫലം.

88 അവർ അതിൽ ( ശാപഫലമായ ശിക്ഷയിൽ ) സ്ഥിരവാസികളായിരിക്കുന്നതാണ്‌. അവർക്ക്‌ ശിക്ഷ ലഘൂകരിക്കപ്പെടുന്നതല്ല. അവർക്ക്‌ അവധി നൽകപ്പെടുകയുമില്ല.

89 അതിന്‌ ( അവിശ്വാസത്തിനു ) ശേഷം പശ്ചാത്തപിക്കുകയും, ജീവിതം നന്നാക്കിത്തീർക്കുകയും ചെയ്തവരൊഴികെ. അപ്പോൾ അല്ലാഹു ഏറെ പൊറുക്കുന്നവനും അത്യധികം കരുണ കാണിക്കുന്നവനുമാകുന്നു.

90 വിശ്വസിച്ചതിന്‌ ശേഷം അവിശ്വാസികളായി മാറുകയും, അവിശ്വാസം കൂടിക്കൂടി വരികയും ചെയ്ത വിഭാഗത്തിൻറെ പശ്ചാത്താപം ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. അവരത്രെ വഴിപിഴച്ചവർ.

91 അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്തവരിൽപെട്ട ഒരാൾ ഭൂമി നിറയെ സ്വർണം പ്രായശ്ചിത്തമായി നൽകിയാൽ പോലും അത്‌ സ്വീകരിക്കപ്പെടുന്നതല്ല. അവർക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌. അവർക്ക്‌ സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല.

92 നിങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്ന്‌ നിങ്ങൾ ചെലവഴിക്കുന്നത്‌ വരെ നിങ്ങൾക്ക്‌ പുണ്യം നേടാനാവില്ല. നിങ്ങൾ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീർച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.

93 എല്ലാ ആഹാരപദാർത്ഥവും ഇസ്രായീൽ സന്തതികൾക്ക്‌ അനുവദനീയമായിരുന്നു. തൗറാത്ത്‌ അവതരിപ്പിക്കപ്പെടുന്നതിന്‌ മുമ്പായി ഇസ്രായീൽ ( യഅ്ഖൂബ്‌ നബി ) തൻറെ കാര്യത്തിൽ നിഷിദ്ധമാക്കിയതൊഴികെ. ( നബിയേ, ) പറയുക: നിങ്ങൾ സത്യവാൻമാരാണെങ്കിൽ തൗറാത്ത്‌ കൊണ്ടുവന്നു അതൊന്ന്‌ വായിച്ചുകേൾപിക്കുക.

94 എന്നിട്ട്‌ അതിനു ശേഷവും അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമച്ചവരാരോ അവർ തന്നെയാകുന്നു അക്രമികൾ.

95 ( നബിയേ, ) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാൽ ശുദ്ധമനസ്കനായ ഇബ്രാഹീമിൻറെ മാർഗം നിങ്ങൾ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല.

96 തീർച്ചയായും മനുഷ്യർക്ക്‌ വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയിൽ ഉള്ളതത്രെ. ( അത്‌ ) അനുഗൃഹീതമായും ലോകർക്ക്‌ മാർഗദർശകമായും (നിലകൊള്ളുന്നു.)

97 അതിൽ വ്യക്തമായ ദൃഷ്ടാന്തങ്ങൾ- ( വിശിഷ്യാ ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്‌. ആർ അവിടെ പ്രവേശിക്കുന്നുവോ അവൻ നിർഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക്‌ ഹജ്ജ്‌ തീർത്ഥാടനം നടത്തൽ അവർക്ക്‌ അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.

98 ( നബിയേ, ) പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ്‌ അല്ലാഹുവിൻറെ വചനങ്ങളെ നിഷേധിക്കുന്നത്‌? നിങ്ങൾ പ്രവർത്തിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാകുന്നു.

99 ( നബിയേ, ) പറയുക: വേദക്കാരേ, അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌- അതിനെ വളച്ചൊടിക്കാൻ ശ്രമിച്ചു കൊണ്ട്‌-നിങ്ങളെന്തിന്‌ വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു? ( ആ മാർഗം ശരിയാണെന്നതിന്‌ ) നിങ്ങൾ തന്നെ സാക്ഷികളാണല്ലോ. നിങ്ങൾ പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.

100 സത്യവിശ്വാസികളേ, വേദഗ്രന്ഥം നൽകപ്പെട്ടവരിൽ ഒരു വിഭാഗത്തെ നിങ്ങൾ അനുസരിക്കുന്ന പക്ഷം നിങ്ങൾ വിശ്വാസം സ്വീകരിച്ചതിന്‌ ശേഷം അവർ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും.

101 നിങ്ങൾക്ക്‌ അല്ലാഹുവിൻറെ വചനങ്ങൾ വായിച്ചുകേൾപിക്കപ്പെട്ടുകൊണ്ടിരിക്കെ, നിങ്ങൾക്കിടയിൽ അവൻറെ ദൂതനുണ്ടായിരിക്കെ നിങ്ങളെങ്ങനെ അവിശ്വാസികളാകും? ആർ അല്ലാഹുവെ മുറുകെപിടിക്കുന്നുവോ അവൻ നേർമാർഗത്തിലേക്ക്‌ നയിക്കപ്പെട്ടിരിക്കുന്നു.

102 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങൾ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌.

103 നിങ്ങളൊന്നിച്ച്‌ അല്ലാഹുവിൻറെ കയറിൽ മുറുകെപിടിക്കുക. നിങ്ങൾ ഭിന്നിച്ച്‌ പോകരുത്‌. നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നപ്പോൾ നിങ്ങൾക്ക്‌ അല്ലാഹു ചെയ്ത അനുഗ്രഹം ഓർക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ മനസ്സുകൾ തമ്മിൽ കൂട്ടിയിണക്കി. അങ്ങനെ അവൻറെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു. നിങ്ങൾ അഗ്നികുണ്ഡത്തിൻറെ വക്കിലായിരുന്നു. എന്നിട്ടതിൽ നിന്ന്‌ നിങ്ങളെ അവൻ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവൻറെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക്‌ വിവരിച്ചുതരുന്നു; നിങ്ങൾ നേർമാർഗം പ്രാപിക്കുവാൻ വേണ്ടി.

104 നൻമയിലേക്ക്‌ ക്ഷണിക്കുകയും, സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന്‌ വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന്‌ ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ.

105 വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിന്‌ ശേഷം പല കക്ഷികളായി പിരിഞ്ഞ്‌ ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്‌. അവർക്കാണ്‌ കനത്ത ശിക്ഷയുള്ളത്‌.

106 ചില മുഖങ്ങൾ വെളുക്കുകയും, ചില മുഖങ്ങൾ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തിൽ. എന്നാൽ മുഖങ്ങൾ കറുത്തു പോയവരോട്‌ പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന്‌ ശേഷം നിങ്ങൾ അവിശ്വസിക്കുകയാണോ ചെയ്തത്‌? എങ്കിൽ നിങ്ങൾ അവിശ്വാസം സ്വീകരിച്ചതിൻറെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക.

107 എന്നാൽ മുഖങ്ങൾ വെളുത്തു തെളിഞ്ഞവർ അല്ലാഹുവിൻറെ കാരുണ്യത്തിലായിരിക്കും. അവരതിൽ സ്ഥിരവാസികളായിരിക്കുന്നതാണ്‌.

108 അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളത്രെ അവ. സത്യപ്രകാരം നാം അവ നിനക്ക്‌ ഓതികേൾപിച്ചു തരുന്നു. ലോകരോട്‌ ഒരു അനീതിയും കാണിക്കാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല.

109 അല്ലാഹുവിൻറെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങൾ മടക്കപ്പെടുന്നത്‌.

110 മനുഷ്യവംശത്തിനു വേണ്ടി രംഗത്ത്‌ കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന്‌ വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക്‌ ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്‌. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു.

111 ചില്ലറ ശല്യമല്ലാതെ നിങ്ങൾക്ക്‌ ഒരു ഉപദ്രവവും വരുത്താൻ അവർക്കാവില്ല. ഇനി അവർ നിങ്ങളോട്‌ യുദ്ധത്തിൽ ഏർപെടുകയാണെങ്കിൽ തന്നെ അവർ പിന്തിരിഞ്ഞോടുന്നതാണ്‌. പിന്നീടവർക്ക്‌ സഹായം ലഭിക്കുകയുമില്ല.

112 നിന്ദ്യത അവരിൽ അടിച്ചേൽപിക്കപ്പെട്ടിരിക്കുന്നു; അവർ എവിടെ കാണപ്പെട്ടാലും. അല്ലാഹുവിൽ നിന്നുള്ള പിടികയറോ, ജനങ്ങളിൽ നിന്നുള്ള പിടികയറോ മുഖേനയല്ലാതെ ( അവർക്ക്‌ അതിൽ നിന്ന്‌ മോചനമില്ല. ) അവർ അല്ലാഹുവിൻറെ കോപത്തിന്‌ പാത്രമാകുകയും, അവരുടെ മേൽ അധമത്വം അടിച്ചേൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവർ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങൾ തള്ളിക്കളയുകയും, അന്യായമായി പ്രവാചകൻമാരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതിൻറെ ഫലമത്രെ അത്‌. അവർ അനുസരണക്കേട്‌ കാണിക്കുകയും, അതിക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തതിൻറെ ഫലമത്രെ അത്‌.

113 അവരെല്ലാം ഒരുപോലെയല്ല. നേർമാർഗത്തിൽ നിലകൊള്ളുന്ന ഒരു സമൂഹവും വേദക്കാരിലുണ്ട്‌. രാത്രി സമയങ്ങളിൽ സുജൂദിൽ ( അഥവാ നമസ്കാരത്തിൽ ) ഏർപെട്ടുകൊണ്ട്‌ അവർ അല്ലാഹുവിൻറെ വചനങ്ങൾ പാരായണം ചെയ്യുന്നു.

114 അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സദാചാരം കൽപിക്കുകയും. ദുരാചാരത്തിൽ നിന്ന്‌ വിലക്കുകയും, നല്ല കാര്യങ്ങളിൽ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവർ സജ്ജനങ്ങളിൽ പെട്ടവരാകുന്നു.

115 അവർ ഏതൊരു നല്ലകാര്യം ചെയ്താലും അതിൻറെ പ്രതിഫലം അവർക്ക്‌ നിഷേധിക്കപ്പെടുന്നതല്ല. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അറിവുള്ളവാനാകുന്നു.

116 സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന്‌ അവർക്ക്‌ ഒട്ടും രക്ഷനേടികൊടുക്കുന്നതല്ല. അവരാണ്‌ നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.

117 ഈ ഐഹികജീവിതത്തിൽ അവർ ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത്‌ ആത്മദ്രോഹികളായ ഒരു ജനവിഭാഗത്തിൻറെ കൃഷിയിടത്തിൽ ആഞ്ഞുവീശി അതിനെ നശിപ്പിച്ച്‌ കളഞ്ഞ ഒരു ശീതകാറ്റിനോടാകുന്നു. അല്ലാഹു അവരോട്‌ ദ്രോഹം കാണിച്ചിട്ടില്ല. പക്ഷെ, അവർ സ്വന്തത്തോട്‌ തന്നെ ദ്രോഹം ചെയ്യുകയായിരുന്നു.

118 സത്യവിശ്വാസികളേ, നിങ്ങൾക്ക്‌ പുറമെയുള്ളവരിൽ നിന്ന്‌ നിങ്ങൾ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്‌. നിങ്ങൾക്ക്‌ അനർത്ഥമുണ്ടാക്കുന്ന കാര്യത്തിൽ അവർ ഒരു വീഴ്ചയും വരുത്തുകയില്ല. നിങ്ങൾ ബുദ്ധിമുട്ടുന്നതാണ്‌ അവർക്ക്‌ ഇഷ്ടം. വിദ്വേഷം അവരുടെ വായിൽ നിന്ന്‌ വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകൾ ഒളിച്ച്‌ വെക്കുന്നത്‌ കൂടുതൽ ഗുരുതരമാകുന്നു. നിങ്ങൾക്കിതാ നാം തെളിവുകൾ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങൾ ചിന്തിക്കുന്നവരാണെങ്കിൽ.

119 നോക്കൂ; നിങ്ങളുടെ സ്ഥിതി. നിങ്ങളവരെ സ്നേഹിക്കുന്നു. അവർ നിങ്ങളെ സ്നേഹിക്കുന്നില്ല. നിങ്ങൾ എല്ലാ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളെ കണ്ടുമുട്ടുമ്പോൾ അവർ പറയും; ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്‌. എന്നാൽ അവർ തനിച്ചാകുമ്പോൾ നിങ്ങളോടുള്ള അരിശം കൊണ്ട്‌ അവർ വിരലുകൾ കടിക്കുകയും ചെയ്യും. ( നബിയേ, ) പറയുക: നിങ്ങളുടെ അരിശം കൊണ്ട്‌ നിങ്ങൾ മരിച്ചുകൊള്ളൂ. തീർച്ചയായും അല്ലാഹു മനസ്സുകളിലുള്ളത്‌ അറിയുന്നവനാകുന്നു.

120 നിങ്ങൾക്ക്‌ വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവർക്ക്‌ മനഃപ്രയാസമുണ്ടാക്കും. നിങ്ങൾക്ക്‌ വല്ല ദോഷവും നേരിട്ടാൽ അവരതിൽ സന്തോഷിക്കുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങൾക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീർച്ചയായും അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.

121 ( നബിയേ, ) സത്യവിശ്വാസികൾക്ക്‌ യുദ്ധത്തിനുള്ള താവളങ്ങൾ സൗകര്യപ്പെടുത്തികൊടുക്കുവാനായി നീ സ്വന്തം കുടുംബത്തിൽ നിന്ന്‌ കാലത്തു പുറപ്പെട്ടുപോയ സന്ദർഭം ഓർക്കുക. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

122 നിങ്ങളിൽ പെട്ട രണ്ട്‌ വിഭാഗങ്ങൾ ഭീരുത്വം കാണിക്കാൻ ഭാവിച്ച സന്ദർഭം ( ശ്രദ്ധേയമാണ്‌. ) എന്നാൽ അല്ലാഹുവാകുന്നു ആ രണ്ടു വിഭാഗത്തിൻറെയും രക്ഷാധികാരി. അല്ലാഹുവിൻറെ മേലാണ്‌ സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്‌.

123 നിങ്ങൾ ദുർബലരായിരിക്കെ ബദ്‌റിൽ വെച്ച്‌ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾ നന്ദിയുള്ളവരായേക്കാം.

124 ( നബിയേ, ) നിങ്ങളുടെ രക്ഷിതാവ്‌ മുവ്വായിരം മലക്കുകളെ ഇറക്കികൊണ്ട്‌ നിങ്ങളെ സഹായിക്കുക എന്നത്‌ നിങ്ങൾക്ക്‌ മതിയാവുകയില്ലേ എന്ന്‌ നീ സത്യവിശ്വാസികളോട്‌ പറഞ്ഞിരുന്ന സന്ദർഭം ( ഓർക്കുക. )

125 ( പിന്നീട്‌ അല്ലാഹു വാഗ്ദാനം ചെയ്തു: ) അതെ, നിങ്ങൾ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കൽ ശത്രുക്കൾ ഈ നിമിഷത്തിൽ തന്നെ വന്നെത്തുകയുമാണെങ്കിൽ നിങ്ങളുടെ രക്ഷിതാവ്‌ പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകൾ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്‌.

126 നിങ്ങൾക്കൊരു സന്തോഷവാർത്തയായിക്കൊണ്ടും, നിങ്ങളുടെ മനസ്സുകൾ സമാധാനപ്പെടുവാൻ വേണ്ടിയും മാത്രമാണ്‌ അല്ലാഹു പിൻബലം നൽകിയത്‌. ( സാക്ഷാൽ ) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കൽ നിന്നുമാത്രമാകുന്നു.

127 സത്യനിഷേധികളിൽ നിന്ന്‌ ഒരു ഭാഗത്തെ ഉൻമൂലനം ചെയ്യുകയോ, അല്ലെങ്കിൽ അവരെ കീഴൊതുക്കിയിട്ട്‌ അവർ നിരാശരായി പിന്തിരിഞ്ഞോടുകയോ ചെയ്യാൻ വേണ്ടിയത്രെ അത്‌.

128 ( നബിയേ, ) കാര്യത്തിൻറെ തീരുമാനത്തിൽ നിനക്ക്‌ യാതൊരു അവകാശവുമില്ല. അവൻ ( അല്ലാഹു ) ഒന്നുകിൽ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കിൽ അവൻ അവരെ ശിക്ഷിച്ചേക്കാം. തീർച്ചയായും അവർ അക്രമികളാകുന്നു.

129 ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻറെതാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ പൊറുത്തുകൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

130 സത്യവിശ്വാസികളേ, നിങ്ങൾ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾ വിജയികളായേക്കാം.

131 സത്യനിഷേധികൾക്ക്‌ ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക.

132 നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങൾ അനുഗൃഹീതരായേക്കാം.

133 നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട്‌ മുന്നേറുക. ധർമ്മനിഷ്ഠപാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌.

134 ( അതായത്‌ ) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമ്മങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക്‌ മാപ്പുനൽകുകയും ചെയ്യുന്നവർക്ക്‌ വേണ്ടി. ( അത്തരം ) സൽകർമ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.

135 വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോട്‌ തന്നെ വല്ല ദ്രോഹവും ചെയ്തു പോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക്‌ മാപ്പുതേടുകയും ചെയ്യുന്നവർക്ക്‌ വേണ്ടി. -പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?- ചെയ്തുപോയ ( ദുഷ്‌ ) പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട്‌ ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ.

136 അത്തരക്കാർക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുമാകുന്നു. അവരതിൽ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്ക്‌ ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു!

137 നിങ്ങൾക്ക്‌ മുമ്പ്‌ പല ( ദൈവിക ) നടപടികളും കഴിഞ്ഞുപോയിട്ടുണ്ട്‌. അതിനാൽ നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ നോക്കുവിൻ.

138 ഇത്‌ മനുഷ്യർക്കായുള്ള ഒരു വിളംബരവും, ധർമ്മനിഷ്ഠപാലിക്കുന്നവർക്ക്‌ മാർഗദർശനവും, സാരോപദേശവുമാകുന്നു.

139 നിങ്ങൾ ദൗർബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്‌. നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ്‌ ഉന്നതൻമാർ.

140 നിങ്ങൾക്കിപ്പോൾ കേടുപാടുകൾ പറ്റിയിട്ടുണ്ടെങ്കിൽ ( മുമ്പ്‌ ) അക്കൂട്ടർക്കും അതുപോലെ കേടുപാടുകൾ പറ്റിയിട്ടുണ്ട്‌. ആ ( യുദ്ധ ) ദിവസങ്ങളിലെ ജയാപജയങ്ങൾ ആളുകൾക്കിടയിൽ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്‌. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളിൽ നിന്ന്‌ രക്തസാക്ഷികളെ ഉണ്ടാക്കിത്തീർക്കുവാനും കൂടിയാണത്‌. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.

141 അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കുവാൻ വേണ്ടിയും, സത്യനിഷേധികളെ ക്ഷയിപ്പിക്കുവാൻ വേണ്ടിയും കൂടിയാണത്‌.

142 അതല്ല, നിങ്ങളിൽ നിന്ന്‌ ധർമ്മസമരത്തിൽ ഏർപെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങൾക്ക്‌ സ്വർഗത്തിൽ പ്രവേശിച്ചുകളയാമെന്ന്‌ നിങ്ങൾ വിചാരിച്ചിരിക്കയാണോ?

143 നിങ്ങൾ മരണത്തെ നേരിൽ കാണുന്നതിന്‌ മുമ്പ്‌ നിങ്ങളതിന്‌ കൊതിക്കുന്നവരായിരുന്നു. ഇപ്പോളിതാ നിങ്ങൾ നോക്കിനിൽക്കെത്തന്നെ അത്‌ നിങ്ങൾ കണ്ടു കഴിഞ്ഞു.

144 മുഹമ്മദ്‌ അല്ലാഹുവിൻറെ ഒരു ദൂതൻ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പും ദൂതൻമാർ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കിൽ നിങ്ങൾ പുറകോട്ട്‌ തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട്‌ തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന്‌ ഒരു ദ്രോഹവും അത്‌ വരുത്തുകയില്ല. നന്ദികാണിക്കുന്നവർക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നൽകുന്നതാണ്‌.

145 അല്ലാഹുവിൻറെ ഉത്തരവനുസരിച്ചല്ലാതെ ഒരാൾക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്‌. ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ അവന്ന്‌ ഇവിടെ നിന്ന്‌ നാം നൽകും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ അവന്ന്‌ നാം അവിടെ നിന്ന്‌ നൽകും. നന്ദികാണിക്കുന്നവർക്ക്‌ നാം തക്കതായ പ്രതിഫലം നൽകുന്നതാണ്‌.

146 എത്രയെത്ര പ്രവാചകൻമാരോടൊപ്പം അനേകം ദൈവദാസൻമാർ യുദ്ധം ചെയ്തിട്ടുണ്ട്‌. എന്നിട്ട്‌ അല്ലാഹുവിൻറെ മാർഗത്തിൽ തങ്ങൾക്ക്‌ നേരിട്ട യാതൊന്നു കൊണ്ടും അവർ തളർന്നില്ല. അവർ ദൗർബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു.

147 അവർ പറഞ്ഞിരുന്നത്‌ ഇപ്രകാരം മാത്രമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അതിക്രമങ്ങളും ഞങ്ങൾക്ക്‌ നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുകയും, സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.

148 തൻമൂലം ഇഹലോകത്തെ പ്രതിഫലവും, പരലോകത്തെ വിശിഷ്ടമായ പ്രതിഫലവും അല്ലാഹു അവർക്ക്‌ നൽകി. അല്ലാഹു സൽകർമ്മകാരികളെ സ്നേഹിക്കുന്നു.

149 സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങൾ അനുസരിച്ച്‌ പോയാൽ അവർ നിങ്ങളെ പുറകോട്ട്‌ തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങൾ നഷ്ടക്കാരായി മാറിപ്പോകും.

150 അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി. അവനാകുന്നു സഹായികളിൽ ഉത്തമൻ.

151 സത്യനിഷേധികളുടെ മനസ്സുകളിൽ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട്‌ അവർ പങ്കുചേർത്തതിൻറെ ഫലമാണത്‌. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാർപ്പിടം എത്രമോശം!

152 അല്ലാഹുവിൻറെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോൾ നിങ്ങളോടുള്ള അല്ലാഹുവിൻറെ വാഗ്ദാനത്തിൽ അവൻ സത്യം പാലിച്ചിട്ടുണ്ട്‌. എന്നാൽ നിങ്ങൾ ഭീരുത്വം കാണിക്കുകയും, കാര്യനിർവഹണത്തിൽ അന്യോന്യം പിണങ്ങുകയും, നിങ്ങൾ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങൾക്ക്‌ കാണിച്ചുതന്നതിന്‌ ശേഷം നിങ്ങൾ അനുസരണക്കേട്‌ കാണിക്കുകയും ചെയ്തപ്പോഴാണ്‌ ( കാര്യങ്ങൾ നിങ്ങൾക്കെതിരായത്‌. ) നിങ്ങളിൽ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്‌. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്‌. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരിൽ ( ശത്രുക്കളിൽ ) നിന്ന്‌ നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാൽ അല്ലാഹു നിങ്ങൾക്ക്‌ മാപ്പ്‌ തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട്‌ ഔദാര്യം കാണിക്കുന്നവനാകുന്നു.

153 ആരെയും തിരിഞ്ഞ്‌ നോക്കാതെ നിങ്ങൾ ( പടക്കളത്തിൽനിന്നു ) ഓടിക്കയറിയിരുന്ന സന്ദർഭം ( ഓർക്കുക. ) റസൂൽ പിന്നിൽ നിന്ന്‌ നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങൾക്കു ദുഃഖത്തിനുമേൽ ദുഃഖം പ്രതിഫലമായി നൽകി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിൻറെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിൻറെ പേരിലോ നിങ്ങൾ ദുഃഖിക്കുവാൻ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്‌. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

154 പിന്നീട്‌ ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങൾക്കൊരു നിർഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു. ആ മയക്കം നിങ്ങളിൽ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു. വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാൽ അസ്വസ്ഥരായിരുന്നു. അല്ലാഹുവെ പറ്റി അവർ ധരിച്ചിരുന്നത്‌ സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയായിരുന്നു. അവർ പറയുന്നു: കാര്യത്തിൽ നമുക്ക്‌ വല്ല സ്വാധീനവുമുണ്ടോ? ( നബിയേ, ) പറയുക: കാര്യമെല്ലാം അല്ലാഹുവിൻറെ അധീനത്തിലാകുന്നു. നിന്നോടവർ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റെന്തോ മനസ്സുകളിൽ അവർ ഒളിച്ചു വെക്കുന്നു. അവർ പറയുന്നു: കാര്യത്തിൽ നമുക്ക്‌ വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കിൽ നാം ഇവിടെ വെച്ച്‌ കൊല്ലപ്പെടുമായിരുന്നില്ല. ( നബിയേ, ) പറയുക: നിങ്ങൾ സ്വന്തം വീടുകളിൽ ആയിരുന്നാൽ പോലും കൊല്ലപ്പെടാൻ വിധിക്കപ്പെട്ടവർ തങ്ങൾ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക്‌ ( സ്വയം ) പുറപ്പെട്ട്‌ വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ അല്ലാഹു പരീക്ഷിച്ചറിയുവാൻ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ ശുദ്ധീകരിച്ചെടുക്കുവാൻ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു.

155 രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ പിന്തിരിഞ്ഞ്‌ ഓടിയവരെ തങ്ങളുടെ ചില ചെയ്തികൾ കാരണമായി പിശാച്‌ വഴിതെറ്റിക്കുകയാണുണ്ടായത്‌. അല്ലാഹു അവർക്ക്‌ മാപ്പുനൽകിയിരിക്കുന്നു. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.

156 സത്യവിശ്വാസികളേ, നിങ്ങൾ ( ചില ) സത്യനിഷേധികളെപ്പോലെയാകരുത്‌. തങ്ങളുടെ സഹോദരങ്ങൾ യാത്രപോകുകയോ, യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട്‌ മരണമടയുകയാണെങ്കിൽ അവർ പറയും: ഇവർ ഞങ്ങളുടെ അടുത്തായിരുന്നെങ്കിൽ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത്‌ അവരുടെ മനസ്സുകളിൽ ഒരു ഖേദമാക്കിവെക്കുന്നു. അല്ലാഹുവാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ.

157 നിങ്ങൾ അല്ലാഹുവിൻറെ മാർഗത്തിൽ കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കൽ നിന്ന്‌ ലഭിക്കുന്ന പാപമോചനവും കാരുണ്യവുമാണ്‌ അവർ ശേഖരിച്ച്‌ വെക്കുന്നതിനെക്കാളെല്ലാം ഗുണകരമായിട്ടുള്ളത്‌.

158 നിങ്ങൾ മരണപ്പെടുകയാണെങ്കിലും കൊല്ലപ്പെടുകയാണെങ്കിലും തീർച്ചയായും അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുന്നത്‌.

159 ( നബിയേ, ) അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിൻറെ ചുറ്റിൽ നിന്നും അവർ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു. ആകയാൽ നീ അവർക്ക്‌ മാപ്പുകൊടുക്കുകയും, അവർക്ക്‌ വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക. തന്നിൽ ഭരമേൽപിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌.

160 നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോൽപിക്കാനാരുമില്ല. അവൻ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ്‌ നിങ്ങളെ സഹായിക്കാനുള്ളത്‌? അതിനാൽ സത്യവിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപിക്കട്ടെ.

161 ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത്‌ ഉണ്ടാകാവുന്നതല്ല. വല്ലവനും വഞ്ചിച്ചെടുത്താൽ താൻ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവൻ വരുന്നതാണ്‌. അനന്തരം ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചുവെച്ചതിൻറെ ഫലം പൂർണ്ണമായി നൽകപ്പെടും. അവരോട്‌ ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല.

162 അല്ലാഹുവിൻറെ പ്രീതിയെ പിന്തുടർന്ന ഒരുവൻ അല്ലാഹുവിൻറെ കോപത്തിന്‌ പാത്രമായ ഒരുവനെപ്പോലെയാണോ? അവൻറെ വാസസ്ഥലം നരകമത്രെ. അത്‌ എത്ര ചീത്ത സങ്കേതം.

163 അവർ അല്ലാഹുവിൻറെ അടുക്കൽ പല പദവികളിലാകുന്നു. അവർ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌.

164 തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽ നിന്ന്‌ തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ്‌ അവർക്ക്‌ നൽകിയിട്ടുള്ളത്‌. അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങൾ അവർക്ക്‌ ഓതികേൾപിക്കുകയും, അവരെ സംസ്കരിക്കുകയും, അവർക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ( ഒരു ദൂതനെ ). അവരാകട്ടെ മുമ്പ്‌ വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു.

165 നിങ്ങൾക്ക്‌ ഒരു വിപത്ത്‌ നേരിട്ടു. അതിൻറെ ഇരട്ടി നിങ്ങൾ ശത്രുക്കൾക്ക്‌ വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങൾ പറയുകയാണോ; ഇതെങ്ങനെയാണ്‌ സംഭവിച്ചത്‌ എന്ന്‌? ( നബിയേ, ) പറയുക: അത്‌ നിങ്ങളുടെ പക്കൽ നിന്ന്‌ തന്നെ ഉണ്ടായതാകുന്നു. തീർച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.

166 രണ്ട്‌ സംഘങ്ങൾ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങൾക്ക്‌ ബാധിച്ച വിപത്ത്‌ അല്ലാഹുവിൻറെ അനുമതിയോടെത്തന്നെയാണുണ്ടായത്‌. സത്യവിശ്വാസികളാരെന്ന്‌ അവന്‌ തിരിച്ചറിയുവാൻ വേണ്ടിയുമാകുന്നു അത്‌.

167 നിങ്ങൾ വരൂ. അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്യൂ, അല്ലെങ്കിൽ ചെറുത്ത്‌ നിൽക്കുകയെങ്കിലും ചെയ്യൂ എന്ന്‌ കൽപിക്കപ്പെട്ടാൽ യുദ്ധമുണ്ടാകുമെന്ന്‌ ഞങ്ങൾക്ക്‌ ബോധ്യമുണ്ടായിരുന്നെങ്കിൽ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന്‌ പറയുന്ന കാപട്യക്കാരെ അവൻ തിരിച്ചറിയുവാൻ വേണ്ടിയുമാകുന്നു അത്‌. അന്ന്‌ സത്യവിശ്വാസത്തോടുള്ളതിനെക്കാൾ കൂടുതൽ അടുപ്പം അവർക്ക്‌ അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട്‌ അവർ പറയുന്നത്‌ അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്‌. അവർ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതൽ അറിയുന്നവനാകുന്നു.

168 ( യുദ്ധത്തിന്‌ പോകാതെ ) വീട്ടിലിരിക്കുകയും ( യുദ്ധത്തിന്‌ പോയ ) സഹോദരങ്ങളെപ്പറ്റി, ഞങ്ങളുടെ വാക്ക്‌ സ്വീകരിച്ചിരുന്നെങ്കിൽ അവർ കൊല്ലപ്പെടുമായിരുന്നില്ല എന്ന്‌ പറയുകയും ചെയ്തവരാണവർ ( കപടൻമാർ ). ( നബിയേ, ) പറയുക: എന്നാൽ നിങ്ങൾ സത്യവാൻമാരാണെങ്കിൽ നിങ്ങളിൽ നിന്ന്‌ നിങ്ങൾ മരണത്തെ തടുത്തു നിർത്തൂ.

169 അല്ലാഹുവിൻറെ മാർഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ച്‌ പോയവരായി നീ ഗണിക്കരുത്‌. എന്നാൽ അവർ അവരുടെ രക്ഷിതാവിൻറെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്‌. അവർക്ക്‌ ഉപജീവനം നൽകപ്പെട്ടിരിക്കുന്നു.

170 അല്ലാഹു തൻറെ അനുഗ്രഹത്തിൽ നിന്ന്‌ അവർക്കു നൽകിയതുകൊണ്ട്‌ അവർ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേർന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നിൽ ( ഇഹലോകത്ത്‌ ) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവർക്ക്‌ യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോർത്ത്‌ അവർ ( ആ രക്തസാക്ഷികൾ ) സന്തോഷമടയുന്നു.

171 അല്ലാഹുവിൻറെ അനുഗ്രഹവും ഔദാര്യവും കൊണ്ട്‌ അവർ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും ( അവരെ സന്തുഷ്ടരാക്കുന്നു. )

172 പരിക്ക്‌ പറ്റിയതിന്‌ ശേഷവും അല്ലാഹുവിൻറെയും റസൂലിൻറെയും കൽപനക്ക്‌ ഉത്തരം ചെയ്തവരാരോ അവരിൽ നിന്ന്‌ സൽകർമ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവർക്ക്‌ മഹത്തായ പ്രതിഫലമുണ്ട്‌.

173 ആ ജനങ്ങൾ നിങ്ങളെ നേരിടാൻ ( സൈന്യത്തെ ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകൾ അവരോട്‌ പറഞ്ഞപ്പോൾ അതവരുടെ വിശ്വാസം വർദ്ധിപ്പിക്കുകയാണ്‌ ചെയ്തത്‌. അവർ പറഞ്ഞു: ഞങ്ങൾക്ക്‌ അല്ലാഹു മതി. ഭരമേൽപിക്കുവാൻ ഏറ്റവും നല്ലത്‌ അവനത്രെ.

174 അങ്ങനെ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട്‌ യാതൊരു ദോഷവും ബാധിക്കാതെ അവർ മടങ്ങി. അല്ലാഹുവിൻറെ പ്രീതിയെ അവർ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു.

175 അത്‌ ( നിങ്ങളെ പേടിപ്പിക്കാൻ ശ്രമിച്ചത്‌ ) പിശാചു മാത്രമാകുന്നു. അവൻ തൻറെ മിത്രങ്ങളെപ്പറ്റി ( നിങ്ങളെ ) പേടിപ്പെടുത്തുകയാണ്‌. അതിനാൽ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ.

176 സത്യനിഷേധത്തിലേക്ക്‌ ധൃതിപ്പെട്ട്‌ മുന്നേറിക്കൊണ്ടിരിക്കുന്നവർ നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീർച്ചയായും അവർ അല്ലാഹുവിന്‌ ഒരു ദ്രോഹവും വരുത്താൻ പോകുന്നില്ല. പരലോകത്തിൽ അവർക്ക്‌ ഒരു പങ്കും കൊടുക്കാതിരിക്കാൻ അല്ലാഹു ഉദ്ദേശിക്കുന്നു.കനത്ത ശിക്ഷയാണ്‌ അവർക്കുള്ളത്‌.

177 തീർച്ചയായും സത്യവിശ്വാസം വിറ്റു സത്യനിഷേധം വാങ്ങിയവർ അല്ലാഹുവിന്‌ ഒരു ദ്രോഹവും വരുത്താൻ പോകുന്നില്ല. വേദനയേറിയ ശിക്ഷയാണവർക്കുള്ളത്‌.

178 സത്യനിഷേധികൾക്ക്‌ നാം സമയം നീട്ടികൊടുക്കുന്നത്‌ അവർക്ക്‌ ഗുണകരമാണെന്ന്‌ അവർ ഒരിക്കലും വിചാരിച്ചു പോകരുത്‌. അവരുടെ പാപം കൂടിക്കൊണ്ടിരിക്കാൻ വേണ്ടി മാത്രമാണ്‌ നാമവർക്ക്‌ സമയം നീട്ടികൊടുക്കുന്നത്‌. അപമാനകരമായ ശിക്ഷയാണ്‌ അവർക്കുള്ളത്‌.

179 നല്ലതിൽ നിന്ന്‌ ദുഷിച്ചതിനെ വേർതിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയിൽ അല്ലാഹു വിടാൻ പോകുന്നില്ല. അദൃശ്യജ്ഞാനം അല്ലാഹു നിങ്ങൾക്ക്‌ വെളിപ്പെടുത്തിത്തരാനും പോകുന്നില്ല. എന്നാൽ അല്ലാഹു അവൻറെ ദൂതൻമാരിൽ നിന്ന്‌ അവൻ ഉദ്ദേശിക്കുന്നവരെ ( അദൃശ്യജ്ഞാനം അറിയിച്ചുകൊടുക്കുവാനായി ) തെരഞ്ഞെടുക്കുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലും അവൻറെ ദൂതൻമാരിലും വിശ്വസിക്കുവിൻ. നിങ്ങൾ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങൾക്കു മഹത്തായ പ്രതിഫലമുണ്ട്‌.

180 അല്ലാഹു അവൻറെ അനുഗ്രഹത്തിൽ നിന്ന്‌ തങ്ങൾക്കു തന്നിട്ടുള്ളതിൽ പിശുക്ക്‌ കാണിക്കുന്നവർ അതവർക്ക്‌ ഗുണകരമാണെന്ന്‌ ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവർക്ക്‌ ദോഷകരമാണത്‌. അവർ പിശുക്ക്‌ കാണിച്ച ധനം കൊണ്ട്‌ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവരുടെ കഴുത്തിൽ മാല ചാർത്തപ്പെടുന്നതാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.

181 അല്ലാഹു ദരിദ്രനും നമ്മൾ ധനികരുമാണ്‌ എന്ന്‌ പറഞ്ഞവരുടെ വാക്ക്‌ അല്ലാഹു തീർച്ചയായും കേട്ടിട്ടുണ്ട്‌. അവർ ആ പറഞ്ഞതും അവർ പ്രവാചകൻമാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്‌. കത്തിഎരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന്‌ നാം ( അവരോട്‌ ) പറയുകയും ചെയ്യും.

182 നിങ്ങളുടെ കൈകൾ മുൻകൂട്ടി ചെയ്തു വെച്ചതുകൊണ്ടും അല്ലാഹു അടിമകളോട്‌ അനീതി കാണിക്കുന്നവനല്ല എന്നതുകൊണ്ടുമാണ്‌ അത്‌.

183 ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ ദിവ്യാഗ്നി തിന്നുകളയുന്നത്‌ ( ഞങ്ങൾക്ക്‌ കാണിച്ചുതരുന്നത്‌ ) വരെ ഒരു ദൈവദൂതനിലും ഞങ്ങൾ വിശ്വസിക്കരുതെന്ന്‌ അല്ലാഹു ഞങ്ങളോട്‌ കരാറു വാങ്ങിയിട്ടുണ്ട്‌ എന്ന്‌ പറഞ്ഞവരത്രെ അവർ. ( നബിയേ, ) പറയുക: വ്യക്തമായ തെളിവുകൾ സഹിതവും, നിങ്ങൾ ഈ പറഞ്ഞത്‌ സഹിതവും എനിക്ക്‌ മുമ്പ്‌ പല ദൂതൻമാരും നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ട്‌. എന്നിട്ട്‌ നിങ്ങളുടെ വാദം സത്യമാണെങ്കിൽ നിങ്ങളെന്തിന്‌ അവരെ കൊന്നുകളഞ്ഞു?

184 അപ്പോൾ നിന്നെ അവർ നിഷേധിച്ചിട്ടുണ്ടെങ്കിൽ നിനക്ക്‌ മുമ്പ്‌ വ്യക്തമായ തെളിവുകളും ഏടുകളും വെളിച്ചം നൽകുന്ന വേദഗ്രന്ഥവുമായി വന്ന ദൂതൻമാരും നിഷേധിക്കപ്പെട്ടിട്ടുണ്ട്‌.

185 ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ മാത്രമേ നിങ്ങൾക്ക്‌ പൂർണ്ണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽ നിന്ന്‌ അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.

186 തീർച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങൾ പരീക്ഷിക്കപ്പെടുന്നതാണ്‌. നിങ്ങൾക്ക്‌ മുമ്പ്‌ വേദം നൽകപ്പെട്ടവരിൽ നിന്നും ബഹുദൈവാരാധകരിൽ നിന്നും നിങ്ങൾ ധാരാളം കുത്തുവാക്കുകൾ കേൾക്കേണ്ടി വരികയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അത്‌ ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു.

187 വേദഗ്രന്ഥം നൽകപ്പെട്ടവരോട്‌ നിങ്ങളത്‌ ജനങ്ങൾക്ക്‌ വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത്‌ മറച്ച്‌ വെക്കരുതെന്നും അല്ലാഹു കരാർ വാങ്ങിയ സന്ദർഭം ( ശ്രദ്ധിക്കുക ) എന്നിട്ട്‌ അവരത്‌ ( വേദഗ്രന്ഥം ) പുറകോട്ട്‌ വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക്‌ അത്‌ വിറ്റുകളയുകയുമാണ്‌ ചെയ്തത്‌. അവർ പകരം വാങ്ങിയത്‌ വളരെ ചീത്ത തന്നെ.

188 തങ്ങൾ ചെയ്തതിൽ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിൻറെ പേരിൽ പ്രശംസിക്കപ്പെടാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവർ ശിക്ഷയിൽ നിന്ന്‌ മുക്തമായ അവസ്ഥയിലാണെന്ന്‌ നീ വിചാരിക്കരുത്‌. അവർക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌.

189 അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.

190 തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകൾ മാറി മാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

191 നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. ( അവർ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ.

192 ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തിൽ പ്രവേശിപ്പിച്ചാൽ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികൾക്ക്‌ സഹായികളായി ആരുമില്ല താനും.

193 ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക്‌ ക്ഷണിക്കുന്ന ഒരു പ്രബോധകൻ നിങ്ങൾ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുവിൻ എന്നു പറയുന്നത്‌ ഞങ്ങൾ കേട്ടു. അങ്ങനെ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാൽ ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്ക്‌ നീ പൊറുത്തുതരികയും ഞങ്ങളുടെ തിൻമകൾ ഞങ്ങളിൽ നിന്ന്‌ നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാൻമാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.

194 ഞങ്ങളുടെ രക്ഷിതാവേ, നിൻറെ ദൂതൻമാർ മുഖേന ഞങ്ങളോട്‌ നീ വാഗ്ദാനം ചെയ്തത്‌ ഞങ്ങൾക്ക്‌ നൽകുകയും ഉയിർത്തെഴുന്നേൽപിൻറെ നാളിൽ ഞങ്ങൾക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീർച്ച.

195 അപ്പോൾ അവരുടെ രക്ഷിതാവ്‌ അവർക്ക്‌ ഉത്തരം നൽകി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന ഒരാളുടെയും പ്രവർത്തനം ഞാൻ നിഷ്ഫലമാക്കുകയില്ല. നിങ്ങളിൽ ഓരോ വിഭാഗവും മറ്റു വിഭാഗത്തിൽ നിന്ന്‌ ഉൽഭവിച്ചവരാകുന്നു. ആകയാൽ സ്വന്തം നാട്‌ വെടിയുകയും, സ്വന്തം വീടുകളിൽ നിന്ന്‌ പുറത്താക്കപ്പെടുകയും, എൻറെ മാർഗത്തിൽ മർദ്ദിക്കപ്പെടുകയും, യുദ്ധത്തിൽ ഏർപെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവർക്ക്‌ ഞാൻ അവരുടെ തിൻമകൾ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അവരെ ഞാൻ പ്രവേശിപ്പിക്കുന്നതുമാണ്‌. അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലമത്രെ അത്‌. അല്ലാഹുവിൻറെ പക്കലാണ്‌ ഉത്തമമായ പ്രതിഫലമുള്ളത്‌.

196 സത്യനിഷേധികൾ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത്‌ നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്‌.

197 തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്‌. പിന്നീട്‌ അവർക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം!

198 എന്നാൽ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച്‌ ജീവിച്ചതാരോ അവർക്കാണ്‌ താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുള്ളത്‌. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹുവിൻറെ പക്കൽ നിന്നുള്ള സൽക്കാരം! അല്ലാഹുവിൻറെ അടുക്കലുള്ളതാകുന്നു പുണ്യവാൻമാർക്ക്‌ ഏറ്റവും ഉത്തമം.

199 തീർച്ചയായും വേദക്കാരിൽ ഒരു വിഭാഗമുണ്ട്‌. അല്ലാഹുവിലും, നിങ്ങൾക്ക്‌ അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവർക്ക്‌ അവതരിപ്പിക്കപ്പെട്ട വേദത്തിലും അവർ വിശ്വസിക്കും. ( അവർ ) അല്ലാഹുവോട്‌ താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിൻറെ വചനങ്ങൾ വിറ്റ്‌ അവർ തുച്ഛമായ വില വാങ്ങുകയില്ല. അവർക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുള്ളത്‌. തീർച്ചയായും അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനാകുന്നു.

200 സത്യവിശ്വാസികളേ, നിങ്ങൾ ക്ഷമിക്കുകയും ക്ഷമയിൽ മികവ്‌ കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിച്ച്‌ ജീവിക്കുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>